Saturday, 3 October 2015

കേരള യാത്ര -3

പൈകയിൽ   എൻറെ  ജന്മഗൃഹം   ഒരു കുന്നിന്റെ   നടുക്കായിട്ടാണ് .കുന്നുകയറിയാൽ   സമതലമാണ് . കുന്നിന്റെ  മുകളിൽ നിന്ന്  നോക്കിയാൽ   കിഴക്ക്   പൂഞ്ഞാർ  മലകളും  ഇല്ലിക്കൽ ക്കല്ലും   കാണാം .
അടുത്തുള്ള  ഒരു  പറമ്പ്   കഴിഞ്ഞാൽ   എൻറെ   അമ്മവീടായ   ഈറ്റ തോട്ടു
തറവാട്   ആണ് . ഈ   പ്രദേശത്ത്   ഒരു  പറമ്പ്  എന്നുപറഞ്ഞാൽ  2 -4
ഏക്കർ   വരും . പറമ്പുകൾ   പണ്ടത്തെപോലെ  നിലനിൽക്കുന്നു . സ്ഥലം
മുറിച്ച് വിറ്റ്   ഫ്ലാറ്റും   വില്ലയും   നിർമ്മാണം  ഇവിടം   വരെ  അധികം
എത്തിയിട്ടില്ല . ജനവാസം   കുറവാണ് .

ഞങ്ങൾ   ഈറ്റ ത്തോട്    തറവാടിനെ   ലക്ഷ്യമാക്കി   നടന്നു . കുട്ടിക്കാലത്ത്
അഞ്ചുമിനിട്ട് കൊണ്ട്   ഓടി  എത്തിയിരുന്നിടത്ത്   ഇരുപതുമിനിട്ട്  എടുത്തു  അവിടെ  എത്താൻ . എല്ലാ  വീടുകളുടെയും   മുറ്റത്ത്‌  വാഹനം  എത്താൻ
റോഡ്‌  ഉണ്ട് . സ്ഥലങ്ങൾ  കാണാൻ  വേണ്ടിയാണ്   നടന്ന്  പോകാൻ   തീരുമാനിച്ചത് .

ഈറ്റതോട്ടു   തറവാട്ടിൽ   താമസിക്കുന്നത്   അമ്മാവൻറെ   മകൻ   ദേവസ്യ ച്ചനും   കുടുംബവും   ആണ് . ദേവസ്യച്ചെൻ   അവിടെ  ഇല്ലായിരുന്നു .ഭാര്യയും   ഒരു   മകളുമാണ്   അവിടെ   ഉണ്ടായിരുന്നത് .ഞങ്ങൾ
പരിചയം   പുതുക്കി .

ഏതാണ്ട്   1960 കൾ വരെ   ഈ  പ്രദേശത്ത്   വിവാഹബന്ധങ്ങൾ   തൊട്ടടുത്ത
സ്ഥലങ്ങളിൽ  നിന്ന്   ആയിരുന്നു . എൻറെ   മാതാപിതാക്കൾ  തന്നെ  ഉദാഹരണം . അവർ  കുടിപ്പള്ളിക്കൂടത്തിൽ   സഹപാഠികൾ   ആയിരുന്നു .
പൈക ,പൂവരണി ,ഇടമറ്റം ,എലിക്കുളം ,ഇളങ്ങുളം ,ഭരണങ്ങാനം ,പാല ,
കൊഴുവനാൽ ,മുത്തോലി  മുതലായ  സ്ഥലങ്ങളെ   ചുറ്റിപ്പറ്റി  ആയിരുന്നു
ബന്ധുതകൾ .നാട്ടുകാർക്ക്   രണ്ടുവിധത്തിൽ   നല്ല   അടുപ്പം  ഉണ്ടായിരുന്നു . ബന്ധുക്കൾ ,അയൽക്കാർ   എന്ന  നിലയിൽ .

ഈറ്റ തോട്ടു  വീട്    എൻറെ   ബാല്യകാല    സ്മരണകളിൽ  ഇന്നും  പച്ചപിടിച്ച്  നിൽക്കുന്നു . 1950 കളിൽ   വല്യപ്പനും  വല്യമ്മയും   മരുമകളും  മക്കളും
അടങ്ങിയ   കുടുംബമാണ്   അവിടെ  ഉണ്ടായിരുന്നു . ദെവസിഅചന്റെ  പിതാവ്  വളരെ  ചെറുപ്പത്തിലേ   മരിച്ചതാണ് . ആ  കുടുംബത്തിലെ  വിവാഹിതരായ  മൂന്ന്  ആണ്‍മക്കൾ   വളരെ  ചെറുപ്പത്തിലേ  പനി കാരണം
മരിച്ചു . എൻറെ   പിതാവിൻറെ  അച്ഛനും  വളരെ  ചെറുപ്പത്തിലേ   മരിച്ചതാണ് . അക്കാലത്ത്   ഫലപ്രദമായ   ചികിത്സ  ഇല്ലായിരുന്നു .കുറെ
കഷായങ്ങൾ   മാത്രമാണ്  ഉണ്ടായിരുന്നത് .

1954 ലെ  ഈറ്റതോട്ടു വീട്   ഓർമ്മയിൽ നിന്ന്  recover ചെയ്യാൻ   ഒരു  പ്രയാസവും  ഉണ്ടായില്ല . വളരെ   സജീവമാണ്   അവിടം . അപ്പൻ
കൃഷികാര്യങ്ങളിൽ    വളരെ   തല്പ്പരനായ  ആളായിരുന്നു . പുരയിടങ്ങൾ
വാങ്ങുന്നതിനും   അദ്ദേഹം   ശ്രദ്ധിച്ചിരുന്നു . അന്ന്  അദ്ദേഹത്തിന്  ഏകദേശം  എണ്‍പത്  വയസ്സുണ്ട് . ദക്ഷിണാമൂർത്തി സ്വാമിയെ പ്പോലെ
നീണ്ട് മെലിഞ്ഞ   ആളാണ് . അധികം   സംസാരിക്കുകയില്ല .

എപ്പോഴും   വലിയ തിരക്കാണ് .നിത്യവും  നാലഞ്ച്  പണിക്കാർ  ഉണ്ട് .കപ്പ,തെങ്ങ് ,കമുക് ,വാഴ ,കുരുമുളക് ,കാപ്പി ,ചേന ,ഇഞ്ചി ,മുതലായവയുടെ
പണിയുമായി  ബന്ധപ്പെട്ടാണ്   സ്ഥിരം  പണിക്കാർ  ഉണ്ടായിരുന്നത് .ചിലർ
അവിടെ  സ്ഥിരതാമസം   ആയിരുന്നു .അവരിൽ   കേളൻ  എന്ന  ഒരാൾ
ഉണ്ടായിരുന്നു . എവിടെനിന്നോ വന്ന  ഒരു അനാഥനാണ് .കുറേ  കാലം
കഴിഞ്ഞ്   അദ്ദേഹം   മാമ്മോദീസാ  മുങ്ങി    ജോസഫ്‌ ചേട്ടൻ  ആയി .

വീടിനോട്  ചേർന്ന്   പൂർണ്ണമായി  തടികൊണ്ട് പണിത  ഒരു  ചാവടി  ഉണ്ട് .ചാവടി  എന്ന് പറഞ്ഞാൽ  ഒരു  additional  വീട്  ആണ് . നല്ല   സാമ്പത്തിക
സ്ഥിതി  ഉള്ളവർക്ക്  മാത്രമേ   അതുപോലെ  ഒന്ന്  പണിയിക്കാൻ  സാധിക്കുകയുള്ളൂ .ആ   ചാവടി  ഇന്നും  ഉണ്ട് .

അന്ന്    ചുവരുകളിൽ   ഫോട്ടോ   ഫ്രെയിം ചെയ്ത്  തൂക്കിയിടുന്നത്
സാധാരണയായിരുന്നു . മരിച്ചടക്ക്‌ ,പുത്തൻ കുർബ്ബാന , കന്യാസ്ത്രീകളുടെ
സഭാവസ്ത്ര സ്വീകരണം , മരിച്ചുപോയ  കുടുംബംഗങ്ങൾ , കുടുംബയോഗം
മുതലായവയുടെ    ഫോട്ടോകളാണ്   തൂക്കിയിരുന്നത് . കളിമണ്ണുകൊണ്ട്
ഉണ്ടാക്കിയ  രണ്ട്  കലമാനുകളുടെ  തലകളും  ദീപികയുടെയും   മനോരമയുടെയും   കലണ്ടറുകളും   അവിടെ   തൂക്കിയിരുന്നു . അഞ്ചുവയസ്സുകരനായ  ഞാൻ   വളരെനേരം   ആ  ഫോട്ടോകൾ നോക്കി
ആസ്വദിച്ചിരുന്നു .

ഫോട്ടോകൾ  കൂടാതെ   വലിയ  മൂന്ന്  ചിത്രങ്ങൾ   അവിടെ  തൂക്കിയിരുന്നു .
ഒന്ന്   അന്നത്തെ   കേന്ദ്ര മന്ത്രിസഭയുടെ  ചിത്രം  ആയിരുന്നു . പ്രസിഡന്റ്‌
ഡോക്ടർ   രാജേന്ദ്ര പ്രസാദ്‌ , പ്രധാന മന്ത്രി  നെഹ്‌റു , കൃഷ്ണമാചാരി ,
പാന്ത് ,സ്വരൻ  സിംഗ് , ജഗജീവൻ റാം, വി കെ കൃഷ്ണ മേനോൻ,രാജകുമാരി അമൃത  കൌർ   മുതലായവരാണ്  ആ  ചിത്രത്തിൽ  ഉണ്ടായിരുന്നത് .

രണ്ടാമത്തെ   ചിത്രം  തിരു-കൊച്ചി   മന്ത്രി സഭയുടേത്   ആണ് . A J  ജോണ്‍ ,
പനമ്പള്ളി   ഗോവിന്ദ മേനോൻ , ടി എം  VARGHESE മുതലായവർ  ഉള്ള
ചെറിയ   മന്ത്രിസഭ .


മൂന്നാമത്തെ   ചിത്രം   സ്വർഗ്ഗവും  നരകവും   കാണിക്കുന്ന  ഒരു  ചിത്രകഥ പോലെ
ആണ് . നല്ല   ജീവിതം   നയിച്ച  ഒരാളുടെ   മരണ കിടക്കയ്ക്ക്  അരികിൽ
മലാഖാമാർ  കൂട്ടിന്  നിൽക്കുന്നു . മരണശേഷം   അയാളെ   മാലാഖമാർ
സ്വർഗ്ഗത്തിലേക്ക്   കൂട്ടിക്കൊണ്ടു പോകുന്നു . ചീത്ത ജീവിതം  നയിച്ച
ഒരാളെ   ചെകുത്താന്മാർ   നരകത്തിലേക്ക്  കൊണ്ടുപോകുന്നതും  അയാൾ
നരകത്തിലെ  തീയിൽ  കിടന്ന്   നിലവിളിക്കുന്നതുമാണ്   മറ്റ്  രംഗങ്ങൾ .

പണിക്കാർ ,കുടികിടപ്പുകാർ ,അയൽക്കാർ ,ബന്ധുക്കൾ  എന്നിങ്ങനെ   ധാരാളം  ആളുകൾ  അവിടെ  എപ്പോഴും   ഉണ്ട് . അപ്പനേയും  വല്യമ്മയെയും
കാണാനും   ക്ഷേമം   അന്വേഷിക്കാനുമാണ്   ബന്ധുക്കൾ  വരുന്നത് .വെള്ളിപോലുള്ള  ചുരുണ്ട  തലമുടിയും  നീണ്ടുവളഞ്ഞ  മൂക്കും  ഉള്ള
ആളാണ്‌  വല്യമ്മ .വളരെ  നേർത്ത  ശബ്ദമാണ് .

എല്ലാത്തിനും   മേൽനോട്ടവുമായി   അമ്മായി   വളരെ  ചുറുചുറു ക്കോടെ
രംഗത്തുണ്ട് .അന്ന്   അവർക്ക്   ഏകദേശം   40  വയസ്സ്  കാണും . വളരെ
ചെറുപ്പത്തിലേ  ഭർത്താവിനെ   നഷ്ട്ടപ്പെട്ട  ആളാണ്‌ .

ഇന്ന്   ഒരു  വീട്ടിൽ  പോകുന്നതിനു മുമ്പ്  ഫോണ്‍  വിളിച്ച്  ചോദിച്ച്
ഉറപ്പുവരുത്തും . വീട്ടുകാർ   അവിടെ  ഉണ്ടോ  എന്ന്  . നമ്മൾ  ചെന്നാൽ
അസൌകര്യം  എന്തെങ്കിലും  ഉണ്ടോ  എന്നും  ചോദിക്കാറുണ്ട് . പണ്ട്
ഫോണ്‍  ഇല്ല  എന്നത്  മാത്രമല്ല   ആർക്കും   എപ്പോഴും  ഒരു  വീട്ടിൽ
കയറി  ചെല്ലാം . വീട്  എന്ന്  പറഞ്ഞാൽ  തിണ്ണയാണ്   പ്രധാനം .
വരുന്നവർ   തിണ്ണയിൽ   ഇരിക്കും . അന്ന്  വെറ്റില മുറുക്ക്   സാധാരണയാണ് .
ഈറ്റ തോട്ടേ   തിണ്ണയിൽ  മുറുക്കാനുള്ള   സാമഗ്രികൾ  എപ്പോഴും  വെച്ചിട്ടുണ്ട് . സന്ദർശകർ   വരുന്നത്  എനിക്ക്  വളരെ  വളരെ  സന്തോഷമുള്ള   കാര്യമാണ് , മുറുക്കാൻ  തയ്യാറാക്കുന്നത്  
കാണുന്നതാണ്‌   രസം .എൻറെ  അച്ഛൻ  ബീഡിവലി ,മുറുക്ക്  മുതലായ
ശീലങ്ങൾ   ഇല്ലാത്ത  ആൾ   ആയിരുന്നതിനാൽ    മുറുക്കാൻ   സാമഗ്രികൾ
ഞങ്ങളുടെ  വീട്ടിൽ  ഇല്ല .അതുകൊണ്ടാണ്   മുറുക്ക്  എന്ന  Self -service
എന്നെ    വളരെ  ആകർഷിച്ചത് .

അപ്പൻ  കറുപ്പ്  (opium )  വളരെ  ചെറിയ   അളവിൽ  ഉപയോഗിച്ചിരുന്നു .ഒരു
ചെറിയ ഡപ്പിയിൽ നിന്ന്   പിച്ചാത്തിയുടെ  മുനകൊണ്ട്   കുത്തിയെടുത്ത്
നാക്കിൽ  വെക്കുന്നത്  കാണാം .

ഒരു ദിവസം   ഈറ്റതോട്ടു  വീട്ടിൽ   ഒരു   മഹാസംഭവം  നടന്നു .അപ്പൻറെ
ഒരു  കൊച്ചുമകൻ ,കുഞ്ഞേട്ടൻ , ഒരു  ഗ്രാമഫോണ്‍  player  വാങ്ങി .വീട്ടുകാരെയും  നാട്ടുകാരേയും   അത്  കാണിക്കാൻ  കൊണ്ടുവന്നു .ഒരു
വൈകുന്നേരം   വാർത്ത‍  കേട്ട്  ഒത്തിരി  ആളുകൾ  എത്തി .
ഡിസ്ക്കിന്റെ   കറക്കവും    പാട്ടും   അവിശ്വസനീയമായിരുന്നു .
'' കായലരികത്ത്  വലയെറിഞ്ഞപ്പോൾ '', '' നാഴൂരിപ്പാലുകൊണ്ട്   നാടാകെ
കല്യാണം '', '' പൂമുറ്റത്തൊരു മുല്ല   വിരിഞ്ഞു '', മുതലായ  പാട്ടുകളാണ്
play  ചെയ്തത് . രാത്രി   വൈകുവോളം  പാട്ടുകൾ  വീണ്ടും  വീണ്ടും
play ചെയ്തു .എല്ലാവരും    വളരെ   ആസ്വദിച്ചു .

അറുപത്   വർഷങ്ങൾക്കുശേഷം   അതേ തിണ്ണയിൽ  ഇരിക്കുമ്പോൾ
ഇക്കാലയളവിൽ   വന്ന  അവിശ്വസനീയമായ   മാറ്റങ്ങളെപ്പറ്റി  ചിന്തിച്ചു .
ആളും   അനക്കവും  ഇല്ല . പണിക്കാർ  ഇല്ല .തേങ്ങാക്കുല  നിലത്ത്
വീഴുന്നത്തിന്റെ    ശബ്ദം  ഇല്ല . മുറുക്കാൻ   സാമഗ്രികൾ  ഇല്ല .
എൻറെ  പോക്കറ്റ്‌ൽ  ഉള്ള  മൊബൈൽ  എടുത്താൽ   ആവശ്യമെങ്കിൽ
'' കായലരികത്ത് ''  കേൾക്കാം .   (  തുടരും )


No comments:

Post a Comment