Saturday, 31 May 2014

പാവം പട്ടികൾ എന്തു പിഴച്ചു ? ( ഹാസ്യ ഭാവന )

പാവം   പട്ടികൾ   എന്ത്  പിഴച്ചു ?

നരേന്ദ്രമോഡി   ഭരണം  തുടങ്ങിയതിനു   ശേഷം  കേരളത്തിലെ   രാഷ്ട്രീയക്കാർക്ക്‌  പ്രത്യേകിച്ച്   പണിയൊന്നുമില്ല . ഉള്ള  പണി , പരസ്പരം 
പഴി  ചാരുകയും  ചെളി  വാരി  എറിയുകയും  ചീത്ത പേരുകൾ  വിളിക്കുകയുമാണ് . ' പരനാറി ' പ്രയോഗം   അന്തരീക്ഷത്തിൽ  തങ്ങി  നിൽക്കുന്ന   വേളയിലാണ്   ആന്റോ  അന്തോണിയും   പിസി   ജോർജ്ഉം 
' പട്ടി '  പ്രയോഗത്തിൽ  അരങ്ങ്   തകർക്കുന്നത് .

മനുഷ്യർ   കലഹിക്കുമ്പോൾ   പല തരത്തിൽ   പ്രതികരിക്കും . ദേഹോപദ്രവം  ചെയ്യാൻ   ഉദ്ദേശമില്ലാത്തപ്പോൾ    വാമൊഴി   
സമൃദ്ധമായി   ഉപ,യോഗിക്കുന്നു . അതിൽ   പ്രധാനം   'പട്ടി 'വിളിയാണ് .

                             '' നീ   പോടാ  പട്ടി '' /  '' നീ   പോടീ   പട്ടിച്ചി ''

എത്രയോ   ഭവനങ്ങളിൽ  ഈ   വിളി  നടക്കുന്നു . ദൃക്സാക്ഷികൾ   കുട്ടികൾ 
മാത്രം . വഴക്ക്   തീർന്നു കഴിയുമ്പോൾ   പുറത്ത്  പറയാതിരിക്കാൻ  കുട്ടികൾക്ക്   ധാരാളം   വാഗ്ദാനങ്ങൾ  കിട്ടും . അതുകൊണ്ടാണ്  KFC യിലും  മറ്റും   നല്ല  തിരക്ക് .

എന്തുകൊണ്ടാണ്   മനുഷ്യർ  തങ്ങളുടെ   കലഹങ്ങളിലെയ്ക്ക്   അതിൽ 
ഒരു  പങ്കും  ഇല്ലാത്ത  പാവം   പട്ടിയെ   വലിച്ചിഴക്കുന്നത് ? നീ  പോടാ 
സിംഹമേ , കടുവാ , പുലി  എന്ന്   നമ്മൾ   വിളിക്കാറില്ല . കഴുത ,
പന്നി ,പോത്ത്   എന്നിവ  വളരെ  ചുരുങ്ങിയ  രീതിയിൽ  ഉപയോഗിക്കാറുണ്ട്. പട്ടി  പ്രയോഗമാണ്  99  ശതമാനവും .

' ഒരാളെ   ബലിയാടാക്കി ' എന്ന്   എപ്പോഴും   പറഞ്ഞു കേൾക്കാറുണ്ട് . വാസ്തവത്തിൽ   ബലിപ്പട്ടി  എന്നാണ്   പറയേണ്ടത് . കാരണം ഒരു 
തെറ്റും  ചെയ്യാത്ത   പട്ടിയെ  ആണ്  നമ്മൾ  നമ്മുടെ  കലഹങ്ങളിൽ 
എടുത്ത്  പ്രയോഗിക്കുന്നത് . ആക്ഷേപകരമായ   ഉപമകളിലും  നമ്മൾ 
പട്ടിയെ   നായകനാക്കുന്നു .

''  പട്ടി   ചന്തയ്ക്കു   പോയതു പോലെ ''

''  പട്ടിക്കു   മുഴുവൻ  തേങ്ങാ  കിട്ടിയത്  പോലെ ''

'' മോങ്ങാനിരുന്ന   പട്ടിയുടെ   തലയിൽ   തേങ്ങ  വീണതു  പോലെ ''

''  പട്ടിക്ക്   മീശ  കിളുത്താൽ    അമ്പിട്ടനെന്ത്  കാര്യം ?''

''  ഇലനക്കിപ്പട്ടിയുടെ   കിറിനക്കിപ്പട്ടി''

''  അത്   ഏതോ  പട്ടിക്കാടാണ്‌ .''

''   അരിയും  തിന്നു , ആശാരിച്ചിയെയും   കടിച്ചു , എന്നിട്ടും  പട്ടിക്ക്  മുറുമുറുപ്പ് .''

എൻറെ  പിതാവും  സുഹൃത്തുക്കളും  അവരുടെ   സംഭാഷണങ്ങളിൽ  ഈ 
പ്രയോഗങ്ങൾ   നടത്തുന്നത്  ഞാൻ   കേട്ടിട്ടുണ്ട് . ഞാൻ  കേട്ടിട്ടില്ലാത്ത  എത്രയോ   പട്ടിപ്രയോഗങ്ങൾ   ഉണ്ടായിരിക്കാം . 

സിനിമയിൽ  പലപ്പോഴും   കേൾക്കാറുണ്ട് ,''  ഫ , പട്ടിക്കഴുവേറീടെ   മോനേ ''
''പട്ടി ..................ടെ   മോനേ ''  എന്നൊക്കെ .

മനുഷ്യൻറെ   ഉത്തമ  സുഹൃത്ത്‌  എന്ന്  വിളിക്കുകയും   അതേസമയം  നൂറുനൂറ്  പ്രയോഗങ്ങൾ  കൊണ്ട്  അതിനെ  അവഹേളിക്കുകയും  ചെയ്യുന്ന   പട്ടിത്തരമാണ്    മനുഷ്യൻ  ചെയ്യുന്നത് . 

പാവം  പട്ടികൾ  എന്തു  പിഴച്ചു ? വേറെ   മൃഗങ്ങൾക്ക്  ഇല്ലാത്ത  ഈ  ഗതികേട്  പട്ടിക്ക്   എങ്ങനെ  വന്നു ?  ദേശ -ഭാഷാ വ്യത്യാസമില്ലാതെ  ലോകമെമ്പാടും  പട്ടി   അവഹേളിക്കപ്പെടുന്നു . ചൈനയിലും കൊറിയയിലും  പട്ടിയിറച്ചി   ഇഷ്ട  ആഹാരമാണ് . കേരളത്തിൽ  ചില 
ഹോട്ടലുകളിൽ  പട്ടിയെ  ആടാക്കി   വിളമ്പുന്നതായും   കേട്ടിട്ടുണ്ട് . 

ഹിന്ദിയിൽ  '' കുത്ത ' എന്നു   പറഞ്ഞാൽ   വലിയ   അവഹേളനമാണ് .
ഇംഗ്ലീഷിൽ   '' son  of  a  bitch ' (  നായിൻറെ   മോനെ ) എന്ന്   ആക്ഷേപകരമായി   വിളിക്കാറുണ്ട് . ഇംഗ്ലീഷ്   dictionary  പരിശോധിച്ചാൽ
പട്ടികളെ   ആക്ഷേപിക്കുന്ന   പ്രയോഗങ്ങൾ   നിറയെ  ഉണ്ട് . ഉദാഹരണമായി   The   Congress  is  going  to  the  dogs  എന്ന്  പറഞ്ഞാൽ   ആ
സംഘടന   നശിക്കുന്നു  എന്ന്  അർത്ഥം . A  dog's   breakfast  എന്ന്  പറഞ്ഞാൽ
ഒരു  വൃത്തികെട്ട  സാധനം   എന്ന്   അർത്ഥം . എന്നാൽ   ഇതു  പറയുന്ന
മനുഷ്യർ   hot dog   കിട്ടിയാൽ   വെട്ടി   വിഴുങ്ങുന്നത്   കാണാം .

മനുഷ്യരെ   പല  വിധത്തിൽ   തരം   തിരിക്കാം . (a )  പട്ടികളെ   ഇഷ്ടപ്പെടുന്നവർ  ( ബി)  പട്ടികളെ   ഇഷ്ടപ്പെടാത്തവർ   ( സി )  പട്ടി വിഷയത്തിൽ   ഒട്ടും   താല്പര്യമില്ലാത്തവർ  ( നോട്ട )

വേറൊരു   തരം   തിരിവ്   ഇങ്ങനെയാണ് . ( എ)  പട്ടികളെ   വളർത്തുന്നവർ
( ബി)   പട്ടികളെ    വളർത്താത്തവർ .
ഞാൻ  (ബി )  വിഭാഗത്തിൽപ്പെട്ട   ആളാണ് . പണ്ട്  രണ്ടാം  ക്ലാസ്സിൽ  പഠിക്കുമ്പോൾ   ഞങ്ങളുടെ   അയൽക്കാരനായ   നരിതൂക്കിൽ  മത്തായി ചേട്ടന്റെ   ഒരു  പട്ടി  എന്നെ   നിത്യവും   ശല്യപ്പെടുത്തിയിരുന്നു ,സ്കൂളിലേയ്ക്ക്   പോകുന്ന   വഴിക്ക് . കരിക്കട്ടയുടെ  നിറമുള്ള  അവൻറെ  പേര്   ഡെവിൾ   എന്നായിരുന്നു . ഒരു  ദിവസം   അവൻ   എന്നെ  കമ്മി .(ചെറുകടി ). അവൻറെ   മുഖം   ഓർക്കുമ്പോൾ   ഇപ്പോഴും   ഒരു  ഉൾക്കിടിലം
ഉണ്ടാകും . അതുകൊണ്ടാണ്   ഞാൻ   പട്ടിയെ   വളർത്തത് .

എൻറെ   അയൽവാസികൾ  പട്ടിപ്രേമികളാണ്. ഓരോ  വീട്ടിലും  അഞ്ചും  ആറും   പട്ടികളുണ്ട് . അതുകൊണ്ട്   ഈ   ഏരിയയിൽ   രാത്രിയിൽ  കള്ളന്മാർ
കടന്നു  വരാറില്ല .

നിങ്ങളുടെ   ഇഷ്ടമൃഗം  ഏതെന്ന്   ചാനലുകാർ   ഒരു  സർവ്വേ   നടത്തിയാൽ
( eg  നിങ്ങളുടെ  ഇഷ്ടമന്ത്രി )  90   ശതമാനം   വോട്ട്   പട്ടിക്ക്  കിട്ടും . എന്നിട്ടും
മനുഷ്യർ  തൊട്ടതിനും   പിടിച്ചതിനും   പട്ടിയുടെ   പേര്   പറഞ്ഞ്   അവഹേളിക്കുന്നത്  എന്തിന് ? eg   അംബാസിഡർ   കാർ  ഇപ്പോൾ  പട്ടിക്കു പോലും   വേണ്ട !
പട്ടി കൊടിയ   വിവേചനത്തിന്   ഇരയാകുന്നു . ആന , കുതിര ,ഒട്ടകം  എന്നിവ
തെരഞ്ഞെടുപ്പിൽ   ചിഹ്നങ്ങളാണ് . പട്ടി  ഒരു  ചിഹ്നമാണോ  എന്ന്  അറിഞ്ഞുകൂടാ . ആണെങ്കിൽത്തന്നെ   ഒരു  കുത്തയും   അതിൽ  കുത്താൻ
പോകുന്നില്ല .

പട്ടിയെ   അവഹേളിക്കുന്നതിന്റെ   കാരണത്തെപ്പറ്റി    വളരെ  ആലോചിച്ച്
ഞാൻ  ഒരു  നിഗമനത്തിൽ  എത്തി . സ്വന്തം  പട്ടിയെ  എല്ലാവർക്കും  ഇഷ്ടമാണ് .
പട്ടിക്കു വേണ്ടി    വളരെ  പണം  ചെലവഴിക്കുന്നവരുണ്ട് . പട്ടിയെ  കൂടെ
കിടത്തുന്നവരുണ്ട്‌. മുഖത്ത്   നക്കാൻ   അനുവദിക്കുന്നവരുണ്ട്. പട്ടിയുടെ  ജന്മ ദിനം   ആഘോഷിക്കുന്നവരുണ്ട് . ജൊഹാനെസ്ബുർഗ്ൽ  പട്ടികൾക്കു  വേണ്ടി
പ്രത്യേക   ശ്മശാനം  ഉണ്ട് . പക്ഷേ  പട്ടിപ്രേമികളും   ചിലപ്പൊൾ  '' പോടാ
പട്ടി '' എന്ന്   കുരച്ചേക്കാം . അവർ   ഉദ്ദേശിക്കുന്നത്   മുന്തിയ  ഇനം  പട്ടികളെയല്ല, പോലീസിനെപ്പോലും    പേടിയില്ലാത്ത   തെരുവു നായ്ക്കളെയാണ് . ആന്റോ  ആന്റണി    പേപ്പട്ടിയെ  എടുത്ത്   പ്രയോഗിച്ചപ്പോൾ   പിസി  ജോർജ്  മുതുകിൽ   പുണ്ണ്  ഉള്ള  പട്ടിയെ   അഴിച്ചു  വിട്ടു .

പുതിയ  സർക്കാർ   വന്നതു കൊണ്ട്   പട്ടികൾക്ക്   ശാപമോക്ഷം  കിട്ടുമെന്ന്
പ്രതീക്ഷിക്കാം . മൃഗാവകാശങ്ങളുടെ   സംരക്ഷകയായ   മനേകഗാന്ധിയിൽ
പട്ടികൾക്ക്   വിശ്വാസമർപ്പിക്കാം . '' പട്ടിവിളി '' നിരോധന നിയമം   അവർ
കൊണ്ടുവരും . നിയമം   പാലിക്കാത്തവർക്ക്   കനത്ത  പിഴ   ഈടാക്കും .
ഉദാഹരണമായി   പാർലമെന്റിൽ  'കുത്താ ' വിളി  നടത്തുന്നവർക്ക്  വിളി
ഒന്നിന്   പതിനായിരം  രൂപാ   ഈടാക്കും . അസ്സംബ്ലിയിൽ  ഇത്   അയ്യായിരം
രൂപാ   ആയിരിക്കും . കുടുംബങ്ങളിൽ   നൂറു  രൂപാ .  വിളി  കണ്ടു പിടിക്കുന്നതിന്    എല്ലായിടത്തും    രഹസ്യ ക്യാമറകൾ   സ്ഥാപിക്കും .കുറ്റക്കാരെ   കണ്ടുപിടിക്കുന്നതിനു വേണ്ടി   പ്രത്യേക  ഡോഗ്  squad കൾ
രൂപീകരിക്കും . സിനിമയിലെ   'പട്ടിവിളിക്ക് '  സെസ്   ഏർപ്പെടുത്തും .

പ്രതിപക്ഷം   എത്ര  കുരച്ചാലും   പ്രയോജനമില്ല .












Sunday, 25 May 2014

നരേന്ദ്ര മോഡിക്ക് ഒരു കത്ത്

ബഹുമാന്യനായ   നരേന്ദ്ര  മോഡിജി

ഇന്ത്യയുടെ   പ്രധാനമന്ത്രിയായി   അധികാരമേൽക്കുന്ന   താങ്കൾക്ക്  എല്ലാവിധ   ഭാവുകങ്ങളും   ആശംസിക്കുന്നു .

താങ്കളുടെ   വിജയം   ആഘോഷിക്കുന്ന   ഈ  വേളയിൽ  പൂർണ്ണ സന്തോഷത്തോടെ   കേരളീയർക്ക്  പങ്കെടുക്കാനാവില്ല  എന്ന  വസ്തുത
അവശേഷിക്കുന്നു .കാരണം  ഞങ്ങൾ   താങ്കളുടെ   പാർട്ടിക്ക്  ഒരു  സീറ്റുപോലും   തന്നില്ല . ആ  രാജേട്ടനെ  എങ്കിലും  ജയിപ്പിച്ചു  വിടേണ്ടതായിരുന്നു . എന്തായാലും  ഞങ്ങൾ   കേന്ദ്ര മന്ത്രിസഭയിൽ  സംപൂജ്യരാകുന്ന  ( some  zeroes )   ലക്ഷണമാണ്   കാണുന്നത് . ഒരു  സീറ്റു
പോലും തരാത്ത   ഞങ്ങളെ   'പരനാറികൾ ' എന്ന്  വിളിക്കരുതെ .'അര നാറികൾ ' എന്ന്   വിളിച്ചോളൂ . എന്തായാലും   പത്ത് ലക്ഷത്തോളം  വോട്ടുകൾ   ഞങ്ങൾ  BJP ക്ക്   തന്നു . അതുകൊണ്ട്   ഒരു  കിഴിവ് തരണം .മിനി നാറികൾ ' എന്ന്   വിളിച്ചാലും  ഓകെ .

താങ്കൾ   അഞ്ചു കൊല്ലം   തികച്ച്  ഭരിക്കണം  എന്നാണ്   ഞങ്ങളുടെ  ആഗ്രഹം. മഹാഭൂരിപക്ഷത്തോടെ   ഭരണം  തുടങ്ങുന്ന  പലരും  കാലാവധി
തീരുന്നതിനു  മുമ്പേ   താഴെ  വീഴുന്നത്   കണ്ടിട്ടുണ്ട്. UPA  പത്ത്  കൊല്ലം
ഭരിച്ചു . 2G  അഴിമതി   നടത്താൻ  അനുവദിച്ചു . കൽക്കരി പ്പാടം   അഴിമതി
കണ്ടില്ലെന്ന്  നടിച്ചു . അവസാനം   തോറ്റ്   കണ്ണീർപ്പാടത്തിൽ   മുങ്ങി. ആധാർ  പോലെ  ജനങ്ങളെ   പ്രീണിപ്പിക്കാൻ   പരിഷ്കാരം  കൊണ്ടു വന്ന് ,വഴിയാധാരമായി . ഈ   ദുർഗതി   താങ്കൾക്ക്   വരരുതേ  എന്ന്   പ്രാർത്ഥിക്കുന്നു .

താങ്കളുടെ   ശത്രു   മീഡിയ   ആയിരിക്കും . താങ്കളെ   കുടുക്കാൻ   അവർ
ശ്രമിക്കും  എന്ന   കാര്യത്തിൽ   സംശയം   വേണ്ട . കുടുക്കാൻ  പറ്റിയ
ഉപകരണങ്ങൾ    സ്ത്രീയും   രഹസ്യ ക്യാമറയും   ആയിരിക്കും . അതുകൊണ്ട്   സ്ത്രീകളുമായി   ഒരു   safe  distance   പാലിക്കുക . നമ്മൾ
കൊതുകു കടി   ഏൽക്കാതിരിക്കാൻ  ചില   ointment   ദേഹത്ത്  തേക്കുന്നത്
പോലെ  സ്ത്രീകൾ  തൊട്ടടുത്ത്‌   വരാതിരിക്കാൻ  പറ്റിയ  എന്തെങ്കിലും
ദേഹത്ത്   പുരട്ടുക . എപ്പോഴും   സ്ത്രീകളുമായി  രണ്ടു മീറ്റർ  എങ്കിലും
അകലം   പാലിക്കുക . സ്ത്രീകളെ   കൈ വിട്ട്   സഹായിക്കാതിരിക്കുക .
ഉദാഹരണത്തിന്, സുന്ദരിയായ  ഒരു  മീഡിയക്കാരി   താങ്കളുടെ  അടുത്ത്
കുഴഞ്ഞു  വീണാൽ   അവളെ  താങ്ങി എടുക്കാതിരിക്കുക . എടുത്താൽ
പീതാംബരകുറുപ്പിൻറെ   അനുഭവം   താങ്കൾക്ക്  ഉണ്ടായേക്കാം .

സമ്മാനമായി   പേന ,വാച്ച്  മുതലായവ   ആരോടും   വാങ്ങിക്കാതിരിക്കുക .tooth pick ൽ   പോലും   രഹസ്യ  ക്യാമറ  ഒളിപ്പിച്ചു  വെക്കുന്ന   കാലമാണിത്

കേരളത്തിൽ   ഇന്ന്  ഓടുന്ന   ' മൂഷിക എക്സ്പ്രസ്സ്‌ ' തീവണ്ടികൾ  മാറ്റി
മനുഷ്യർക്ക്‌   യാത്ര   ചെയ്യാൻ  പറ്റിയ  തീവണ്ടികൾ   ഏർപ്പെടുത്തിയാൽ
വലിയ   ഉപകാരമായിരിക്കും .

വ്യക്തിപൂജയെ   നിരുല്സാഹപ്പെടുത്തുക. ഉദാഹരണത്തിന്  നിങ്ങളുടെ
ചിത്രം   നൂറു രൂപാ   നോട്ടിൽ  അടിക്കുന്നു  എന്ന്   സങ്കൽപ്പിക്കുക . രൂപയുടെ  മൂല്യം   കുറയുന്തോറും   ജനം  നിരാശരായി   നിങ്ങളെ  വെറുക്കും .  പ്രതിമ നിർമ്മാണവും    ജനം  പൊറുക്കില്ല . പ്രതിമാ നിർമ്മാണത്തിൽ   റെക്കോർഡ്‌   ഭേദിച്ച  മായാവതി  ഇന്ന്  ലജ്ജാവതിയാണ് ,വട്ടപൂജ്യം   കിട്ടിയിട്ട് .

ചുരുക്കി  പറഞ്ഞാൽ   തലമറന്ന്   എണ്ണ   തേക്കാതിരിക്കുക .


ഒരിക്കൽക്കൂടി    ആശംസകൾ .

ഒരു   അഭ്യുദയകാംക്ഷി

MN   കുര്യൻ  ( MN = മിനി നാറി )


Thursday, 22 May 2014

പരനാറികളുടെ സ്വന്തം നാട് ( ഹാസ്യ ഭാവന )

2014  മെയ്‌  16  വരെ   കേരളം  അറിയപ്പെട്ടിരുന്നത്   ''ദൈവത്തിൻറെ  സ്വന്തം
നാട് '' എന്നായിരുന്നു . ഇന്ന്   കേരളം   അറിയപ്പെടുന്നത്  '' പരനാറി കളുടെ
സ്വന്തം  നാട് '  എന്നാണ് . പ .പിണറായിക്ക്   സ്തുതി .

പ . എന്നത്   ശ്രീ .എന്നതിന്   പകരമാണ് .പ .എന്നു  വെച്ചാൽ  പരനാറി .
പ . ഉമ്മൻ  ചാണ്ടി ,പ .വി .എസ്സ് , പ . ചെന്നിത്തല , പ .സുധീരൻ ,എന്നൊക്കെ .

നരേന്ദ്ര  മോഡിയുടെ   നോട്ടത്തിൽ  കേരളക്കാർ   പരനാറികളാണ് . കാരണം
ബി ജെ പി ക്ക്  ഒരു  സീറ്റു പോലും  കൊടുക്കാത്ത  സംസ്ഥാനമാണ്  കേരളം .
ചെറ്റകൾ !

എന്താണ്  'പരനാറി ' എന്ന   വാക്കിന്  അർത്ഥം ?  എനിക്ക്  ഭാഷാ ജ്ഞാനം
കുറവാണ് . എങ്കിലും  ശ്രമിക്കാം .' നാറി ' എന്നു  വെച്ചാൽ   നാറുന്നവൻ '
അല്ലെങ്കിൽ  ' നാറ്റിക്കുന്നവൻ '. 'പരനാറി ' എന്നുവെച്ചാൽ  പരമോന്നതമായി  നാറ്റിക്കുന്നവൻ . അതായത് 'സൂപ്പർ  നാറി ' അല്ലെങ്കിൽ ' മെഗാനാറി '.

'പരനാറി ' സാധാരണക്കാരുടെ  ഭാഷയാണെന്ന്   ദേശാഭിമാനി   വാദിക്കുന്നു .
പക്ഷേ   കൊല്ലത്തുകാർക്ക്   അത്  മനസ്സിലായില്ല . മട്ടന്നൂർ  അവിടെ  ചെണ്ട
കൊട്ടി .നടൻ   മുകേഷ്   അവിടെ   ഓടിനടന്ന്   ബേബിക്കു വേണ്ടി  വോട്ട്
ചോദിച്ചു . ഭാഷാജ്ഞാനം  കുറവായ  കൊല്ലത്തുകാർ   ബേബിയെ
തോൽപ്പിച്ചു . 'പരനാറി ' എന്ന   നാല്  അക്ഷരത്തിന്  ഏകദേശം  40000
വോട്ടിൻറെ   മൂല്യം .

കേരളത്തിലെ   നദികളും  തോടുകളും  ഓടകളും  മാലിന്യം  നിറഞ്ഞ്
നാറുന്നു .മഴ  കൂടുമ്പോൾ  ഇനിയും  നാറും . രാഷ്ട്രീയവും   നാറുന്നു .
അതുകൊണ്ടാണ്   നമ്മുടെ   നാടിനെ ' പരനാറികളുടെ  സ്വന്തം  നാട് '
എന്ന്  വിളിക്കുന്നത്‌ . BY :   പ .കുര്യൻ

Friday, 16 May 2014

മടിക്വെ -രണ്ടാം ദിവസം (

5 മെയ്‌    2014

വന്യമൃഗങ്ങളെ   അടുത്ത്   കാണാൻ   പറ്റിയ   സമയം   രാവിലെയാണ് . ആ
സമയത്ത്  അവർ   ഭക്ഷണം   തേടിയും   വെള്ളം  കുടിക്കാനും   ധാരാളമായി
പ്രത്യക്ഷപ്പെടുന്നു . വെയിൽ  മൂക്കുമ്പോൾ   എവിടെയെങ്കിലും   തണലത്ത്
വിശ്രമിക്കാൻ   അവർ   ഇഷ്ടപ്പെടുന്നു . അതുകൊണ്ട്   ഞങ്ങളുടെ  രണ്ടാമത്തെ
ഗെയിം   ഡ്രൈവ്   രാവിലെ   6  മണിക്കാണ് .പക്ഷേ   മൂന്ന് കുട്ടികൾ  കൂടെയുള്ളതു കൊണ്ട്   അര മണിക്കൂർ   ഇളവ്  അനുവദിച്ചു . കിടുകിടെ
വിറപ്പിക്കുന്ന   തണുപ്പുണ്ട് .ഗെയിം   Ranger   ജെറി   ഞങ്ങളെ  വിളിച്ച്
എണീപ്പിക്കുന്നതിനു   മുമ്പുതന്നെ   ഞങ്ങൾ   എണീറ്റ്‌ ഒരുങ്ങിയിരുന്നു .
ശക്തമായി   കാറ്റു  വീശിയ  ആ  പ്രഭാതത്തിൽ   ഞങ്ങൾ  പുറപ്പെട്ടു . പുതച്ചിരിക്കാൻ   വളരെ  കട്ടിയുള്ള ജാക്കറ്റുകൾ   ജെറി  ഞങ്ങൾക്ക്  തന്നിരുന്നു . കാറ്റടിച്ച്   കണ്ണുകളിൽ  വെള്ളം  നിറഞ്ഞു . കിഴക്ക്  സൂര്യോദയത്തിന്റെ   സ്വർണ്ണ നിറം   പരന്നു  വരുന്നതേയുള്ളൂ .

മുൾപ്പടർപ്പുകളെ   അവഗണിച്ചു  കൊണ്ട്  ലാൻഡ്‌  Cruiser  കുതിച്ചു  പാഞ്ഞു മുൾച്ചെടികൾ   മുഖത്ത്  തട്ടാതിരിക്കാൻ  ഇടയ്ക്കിടെ  നമ്മൾ  തല  ഉള്ളിലേയ്ക്ക്  വലിക്കണം . മൃഗങ്ങളെ  കണ്ടില്ലെങ്കിൽ  പോലും  ഈ  കരുത്തൻ  വാഹനത്തിലുള്ള   യാത്ര  ഒരു  രസമാണ് . മുമ്പ്  പറഞ്ഞതുപോലെ   മാനും   സീബ്രയും   ഇവിടെ  ഒരു  കൗതുക  കാഴ്ചയല്ല .
മുക്കിലും  മൂലക്കും   അവയെ   കാണാം . ഓടിയോടി  ഞങ്ങൾ  ഒരു
ചെറിയ   തടാകത്തിന്റെ  കരയിലെത്തി . ആനയുടെ  മണം   മുറ്റിനിൽക്കുന്ന
അന്തരീക്ഷം. പഴയതും   പുതിയതുമായ  ആനപ്പിണ്ടങ്ങൾ   അവിടെയെല്ലാം
ചിതറി  കിടന്നിരുന്നു . പക്ഷേ  ആനകൾ  എങ്ങോട്ടോ  പോയിരുന്നു . മടിക്വെയിൽ  ആയിരം  ആനകൾ  ഉണ്ടെന്നു   ജെറി  പറഞ്ഞു .

അടുത്തതായി   ഞങ്ങൾ  നിറുത്തിയത്  ഒരു  പെണ്സിംഹവും   അതിൻറെ
മൂന്ന്  കുഞ്ഞുങ്ങളും  താമസിക്കുന്ന  സ്ഥലത്തിന്  ഏകദേശം  നൂറ്  മീറ്റർ
അടുത്താണ് . കുഞ്ഞുങ്ങൾ  അമ്മയുടെ   ദേഹത്ത്  കയറി  കളിക്കുന്നത്
വ്യക്തമായി   കാണാം . സിംഹത്തിൻറെ   ഭക്ഷണത്തിന്റെ  അവശിഷ്ടങ്ങൾക്കുവേണ്ടി   കുറേ  കുറുക്കന്മാർ  ചുറ്റും  കടിപിടി  കൂടുന്നത്  കാണാം . അവരാണ്   സാക്ഷാൽ   നികൃഷ്ട ജീവികൾ .

കുറേക്കൂടി   ഉള്ളിലേയ്ക്ക്   പോയപ്പോൾ  കുടു , സ്പ്രിങ്ങ്ബോക്ക് , wildbeeste , മുതലായ   അനേകം   മൃഗങ്ങളെ  കണ്ടു . കാണ്ടാമൃഗങ്ങൾ
ധാരാളം . ദക്ഷിണാഫ്രിക്കയിൽ   കാണ്ടാമൃഗങ്ങൾ   വംശനാശം   നേരിടുകയാണ് . ചൈനക്കാരും   വിയറ്റ്നാംകാരും   ചരടു വലിക്കുന്ന  വൻ
സിൻദിക്കെറ്റുകൾ   കാണ്ടാമൃഗത്തിൻറെ   കൊമ്പിനു  വേണ്ടി  എണ്ണൂറോളം
കാണ്ടാമൃഗങ്ങളെ   കഴിഞ്ഞ  കൊല്ലം  കശാപ്പു  ചെയ്തിരുന്നു . കാട്ടുകള്ളൻമാർ  ഹെലികൊപ്റ്റെർ  പോലും  ഉപയോഗിക്കുന്നു . 2010ൽ
മുപ്പത്   കാണ്ടാമൃഗങ്ങൾ   മടിക്വെയിൽ   കൊല ചെയ്യപ്പെട്ടതായി  ജെറി
പറഞ്ഞു .

ഓടിയോടി   ഞങ്ങൾ  roundabout  പോലുള്ള   ഒരു  സ്ഥലത്തെത്തി . അവിടെ
കണ്ടത്   ഒരു  ദയനീയ  കാഴ്ചയാണ് . പ്രായാധിക്യം  മൂലം  ചത്ത  ഒരു
ജിറാഫിന്റെ   skeletonൽ   അവശേഷിക്കുന്ന  ഉണങ്ങിയ   മാംസം  കടിച്ചു
വലിക്കുകയാണ്‌   ഒരു  സംഘം  കുറുക്കന്മാർ . ആ  നികൃഷ്ട ജീവികൾ ഇടയ്ക്കിടെ  ഇടയ്ക്കിടെ   കടിപിടി  കൂടുകയും  കൂവുകയും   ചെയ്തുകൊണ്ടിരുന്നു . അവർക്ക്   മനുഷ്യരോട്   യാതൊരു  പേടിയുമില്ല .
മൂന്ന്  കാണ്ടാമൃഗങ്ങൾ   അടുത്ത്  ഈ  കാഴ്ച  നോക്കി  നിൽപ്പുണ്ടായിരുന്നു . ഒരുപക്ഷേ   ചത്ത   ജിരാഫ്   അവരുടെ  ചങ്ങാതി
ആയിരുന്നിരിക്കാം .

ഓട്ടത്തിനിടയിൽ   ഒരു  ഇടവേള . ജെറി  ഒരു  ഒഴിഞ്ഞ  സ്ഥലത്ത്  വണ്ടി
നിറുത്തി . ഒരു  ചെറിയ  മേശ  നിവർത്തി .കടുംകാപ്പിയും  മഫിനും  കുക്കീസും  തന്നു . കാപ്പി കുടിച്ചു  തീർന്നില്ല ,അപ്പോൾ   അടുത്ത്  എന്തോ
അലർച്ച  കേട്ടു . " വേഗം  വണ്ടിയിൽ  കേറിക്കോ .''  ജെറി   പറഞ്ഞു .നിമിഷങ്ങൾക്കുള്ളിൽ  അവൻ  മേശയും  ഭക്ഷണത്തിൻറെ  ബാഗും  മടക്കി
വെച്ച്   കുറ്റിക്കാടുകളെ  തകർത്തുകൊണ്ട്   വണ്ടി  പായിച്ചു . പത്തുമിനിട്ട്
ഓടിക്കാണും . വണ്ടി  നിറുത്തിയപ്പോൾ   മുമ്പിൽ  അഞ്ച്  സിംഹങ്ങൾ .മൂന്നു  പെണ്ണും   രണ്ട്  ആണും . ഞങ്ങൾക്ക്  വ്യക്തമായി  കാണത്തക്കവിധം  വണ്ടി  തിരിച്ചിട്ടു . ഏകദേശം  20  മീറ്റെർ   അകലം . ഒരു  ആണ്സിംഹം
ചൂടോടെ  breakfast  കഴിക്കുകയാണ് . എല്ലുകൾ  പൊട്ടുന്ന   ശബ്ദം . മുഖത്ത്
ഒലിക്കുന്ന   ചോര .ജെറി  അറിയിച്ചതനുസരിച്ച്   മറ്റു  രണ്ടു   വണ്ടികൾ
കൂടി   എത്തി . ഏകദേശം   പത്ത് മിനിട്ടുനേരം  ഞങ്ങൾ   സിംഹങ്ങളെ
നോക്കി  നിന്നു  . എന്തോ  ശബ്ദം   അകലെ  കേട്ട്   അവർ  ചെവി കൂർപ്പിച്ചു .
ഉടൻ  തന്നെ   ശബ്ദം  കേട്ട  സ്ഥലത്തേയ്ക്ക്  നീങ്ങി . breakfastകാരൻ  അനങ്ങിയില്ല .

ആനകളെ  തേടി  ഞങ്ങൾ   വീണ്ടും   ഓട്ടം  തുടർന്നു . അന്വേഷിച്ചു , കണ്ടെത്തിയില്ല . ഇന്നലെ  ഒരു  ആനക്കൂട്ടത്തെ  കണ്ടതു കൊണ്ട്   നിരാശ
തോന്നിയില്ല . സിംഹങ്ങളെ   വളരെ  അടുത്തു  കാണാൻ   സാധിച്ചതിൽ
ഞങ്ങൾ   തൃപ്തരായിരുന്നു .പ്രത്യേകിച്ച്  കുട്ടികൾക്ക്  അത്  മറക്കാനാവാത്ത  ഒരു  അനുഭവം   ആയിരുന്നു .

പത്തരയോടെ   lodgeൽ   തിരിച്ചെത്തി . ഞങ്ങളുടെ  ഗെയിം  ഡ്രൈവ്  എല്ലാ
വിധത്തിലും  മറക്കാനാവാത്ത  ഒരു  അനുഭവമാക്കി  മാറ്റിയ  ജെറിക്ക്
ഒരു  നല്ല  തുക  ടിപ്  കൊടുത്തു . പിന്നെ   സമൃദ്ധമായ  BRUNCH .


മടക്ക യാത്രയിൽ   കുട്ടികളുടെ   സംസാരവിഷയം  സിംഹങ്ങളും  മറ്റ്
മൃഗങ്ങളും   ആയിരുന്നു .


Thursday, 15 May 2014

നാളത്തെ തലക്കെട്ടുകൾ

15 May 2014

മെയ്‌   16   എല്ലാവരും  ഉറ്റു നോക്കുന്ന   ദിവസം .   നാളത്തെ   തലക്കെട്ടുകൾ
എങ്ങനെ   ആയിരിക്കും?

ദേശീയം

''    NDA   അധികാരത്തിലേയ്ക്ക് ''.

''  ജയലളിതയും   മമതയും   പിന്തുണയ്ക്കും ''

''  കൊണ്ഗ്രസ്സിനു    നൂറിൽ   താഴെ  സീറ്റുകൾ ''

''  സോനിയ   രാജി സന്നദ്ധത   അറിയിച്ചു .''

''  മോഡി   ഇന്ത്യയുടെ   പ്രധാന  മന്ത്രി .''

''  മോഡി   രണ്ടിടത്തും   ജയിച്ചു .''

''  കേരളം   കോണ്ഗ്രസ്സിന്റെ   കൂടെ .''

''   ആപിന്   തിരിച്ചടി ''.


കേരളം

udf    12    ല്ട്ഫ് എൽ ഡി എഫ്    8


''  സീറ്റ്‌   കുറഞ്ഞെങ്കിലും   ജനങ്ങൾ  UDF ൻറെ   കൂടെ .''  ഉമ്മൻ  ചാണ്ടി


''  UDF    സാമുദായിക   കാർഡ്‌   ഉപയോഗിച്ച്  വോട്ട്  നേടി .''  പിണറായി


''  സീറ്റു  കുറഞ്ഞതിന്റെ    കാരണങ്ങൾ   അന്വേഷിക്കും ''  സുധീരൻ


LDF   12        UDF    8


''  ജനപിന്തുണ    നഷ്ടപ്പെട്ട   സർക്കാർ   രാജി  വെച്ച്  ഒഴിയണം .''  V S


''   രാജി വെച്ചില്ലെങ്കിൽ    സമരം .''     പിണറായി


''   കേന്ദ്രത്തിൽ   മോഡിയെ   പ്രതിരോധിക്കും .''   കാരാട്ട്



വോട്ട്   എണ്ണുന്നത്ന്   16  എന്ന   തീയതി  എന്തുകൊണ്ട്   തെരഞ്ഞെടുത്തു ?
ഇതിന്   പതിനാറടിയന്തിരവുമായി   എന്തെങ്കിലും   ബന്ധമുണ്ടോ ?
നാളെ   അറിയാം .

Tuesday, 13 May 2014

പെട്ടി പൊട്ടിക്കുമ്പോൾ ( അഭിപ്രായം )

    13 May   2014

മെയ്‌   16 ന്  ഇന്ത്യയിൽ   പെട്ടികൾ   പൊട്ടിക്കാൻ   പോവുകയാണ് .പക്ഷേ
ഇവിടെ   ഒരു  റബ്ബറും   സംഭവിക്കാൻ   പോകുന്നില്ല . (ഏറ്റവും  വിലകുറഞ്ഞ
സാധനത്തെ   വേണമല്ലോ   ചുക്കിനും  പുല്ലിനും  പകരം  വെക്കാൻ ).വോട്ടിംഗ്
നടന്ന  നീണ്ട   കാലം   ഇന്ത്യ  കണ്ടിട്ടുള്ള  ഏറ്റവും  നല്ല  സമാധാനകാലമായിരുന്നു , പ്രത്യേകിച്ച്   കേരളത്തിൽ . ഈ  സമാധാനകാലത്ത്‌    വാചകമടി   വളരെ   കുറവായിരുന്നു . രാഷ്ട്രീയക്കാർ
ജനങ്ങളെയും   തെരഞ്ഞെടുപ്പ്   കമ്മിഷനെയും  കുറെ   ഭയപ്പെട്ട  കാലം . രാഷ്ട്രീയക്കാരെ   നല്ല  പോലെ   നടത്തിക്കാൻ   തെരഞ്ഞെടുപ്പു  കമ്മിഷന്
സാധിച്ചു . എങ്കിൽ  പിന്നെ   ഭരണം   അവരെ   ഏൽപിച്ചു കൂടെ ? എല്ലാ
പ്രശ്നങ്ങൾക്കും   കാരണക്കാർ   രാഷ്ട്രീയക്കാരാണ് . ജനങ്ങളല്ല .

എന്നിട്ടും   എന്തുകൊണ്ട്   ജനങ്ങൾ   ഈ  കുഴപ്പക്കാരെ   തെരഞ്ഞെടുക്കാൻ  വേണ്ടി  ക്യൂ  നിന്നു ?  സംഗതി   ലളിതമാണ് . എനിക്കിഷ്ടപ്പെട്ട   കുഴപ്പക്കാരനെ  വിജയിപ്പിക്കണം . ദക്ഷിണാഫ്രിക്കയിൽ   പെട്ടി  പൊട്ടിച്ചു . അഴിമതിയിൽ
റെക്കോർഡ്‌  ഭേദിച്ച   ANC യും   അതിൻറെ   നേതാവ്   ജേക്കബ്‌   സുമയും
വമ്പിച്ച   ഭൂരിപക്ഷത്തോടെ   വിജയിച്ചു .ഇന്ത്യയിലും   അഴിമതിക്കാരും  ഗുണ്ടാ നേതാക്കന്മാരും   16 ആം   തീയതി   ജയിച്ചു വരും .അതുകൊണ്ടാണ്
നേരത്തെ   പറഞ്ഞത്   ഇവിടെ  ആരു ഭരിച്ചാലും   ഒരു   റബ്ബറും   സംഭവിക്കാൻ   പോകുന്നില്ല  എന്ന് .

ആം   ആദ്മി   പാർട്ടിക്ക്   വലിയ  ഭാവിയില്ല . കാരണം   ആ  പാർട്ടി  അഴിമതിക്ക്  എതിരാണ് . അഴിമതി  ഇന്ത്യയിൽ   നാട്ടുനടപ്പാണ് .'' നമ്മുടെ
സ്വന്തം   നേതാവ് കുറെ   കോടികൾ   തട്ടിഎടുത്താൽ  എന്ത് ? ആ  കോടികൾ
നമ്മുടെ   സമുദായത്തിലേക്കാണ്   വന്നു  ചേരുന്നത് .''  "  ജേക്കബ്‌  സുമാ
250  മില്യണ്‍  rand   സർക്കാർ   പണം  ഉപയോഗിച്ച്  തൻറെ  കൊട്ടാരവും  ചുറ്റുപാടും  മോടി   പിടിപ്പിച്ചു . അതിലെന്താണ്  തെറ്റ് ? അദ്ദേഹം  കരുമ്പരുടെ
നേതാവല്ലേ ?''   ഇതാണ്    മൂന്നാം  ലോകത്തിലെ   ചിന്താഗതി .

എന്നാൽ   ഒന്നാം   ലോകത്തിൽ  സ്ഥിതി   അൽപ്പം  വ്യത്യസ്തമാണ് . മുൻ
ഇറ്റാലിയൻ   പ്രധാനമന്ത്രി  ബർലുസ്കോനി   അഴിമതി കേസിൽ  ശിക്ഷിക്കപ്പെട്ട്   ഒരു   വൃദ്ധസദനത്തിൽ  സേവനം  ചെയ്യുകയാണ് .

ദക്ഷിണ കൊറിയയിൽ   ഒരു  ഫെറി അപകടത്തിൽ   കുറെ  പേർ  മരിച്ചു .
രക്ഷാ പ്രവർത്തനങ്ങൾ   അലങ്കോലപ്പെട്ടു . ഉത്തരവാദിത്തം   ഏറ്റെടുത്ത്
പ്രധാനമന്ത്രി   രാജിവെച്ചു . ഇന്ത്യയിലോ   ദക്ഷിനാഫ്രിക്കയിലോ  ഇത്
സങ്കൽപ്പിക്കാൻ  ആവുകയില്ല . ഉദാഹരണമായി  ദക്ഷിണാഫ്രിക്കയിൽ
2012 ൽ   34  ഖനി തൊഴിലാളികളെ   പോലീസ്   വെടിവെച്ചു  കൊന്നു .ജേക്കബ്‌
സുമാ   ഉത്തരവാദിത്തം   ഏറ്റെടുത്തില്ല .

ഇന്ത്യക്കാർ   ഉത്സവങ്ങൾ   ഇഷ്ടപ്പെടുന്നവരാണ് . ലോക്സഭാ തെരഞ്ഞെടുപ്പ്
എല്ലാവരും   പങ്കെടുക്കുന്ന   ഒരു  ഉത്സവമാണ് . 16 ആം   തീയതി  പെട്ടി
പൊട്ടിക്കുമ്പോൾ   ആ  ഉത്സവത്തിൻറെ  മൂർദ്ധന്യം   ആയിരിക്കും . പടക്കവും
ചെണ്ടയും  മധുരപലഹാരങ്ങളും   മദ്യവും  കുറേ   ഉണ്ടായിരിക്കും .
സമാധാനകാലം  അന്നോടെ   അവസാനിക്കും . പിന്നെ   വാചകമേളയുടെ
പുതിയ   പതിപ്പ്   തുടങ്ങും .

പക്ഷേ   ടാപ്പിൽ  ശുദ്ധജലം   ചീറ്റി  ഒഴുകുകയില്ല .പെട്രോളിനും  ഗ്യാസിനും
ഡീസലിനും   മദ്യത്തിനും   വില കുറയുകയില്ല . ചുരുക്കിപ്പറഞ്ഞാൽ  ഒരു
ഒട്ടുപാലും  ഇന്ത്യയിൽ   സംഭവിക്കാൻ   പോകുന്നില്ല . പിന്നെ   എന്തിനായിരുന്നു  ഇതൊക്കെ ?

വാരണാസി   കുംഭമേളയുടെ   മാത്രം   സ്ഥലമല്ല . രാഷ്ട്രീയമേളകലുടെയും
സ്ഥലമാണ് . എല്ലാം   സഹിച്ചുകൊണ്ടാണെങ്കിലും   ഉത്സവം  കൂടാൻ  ജനം
ഇഷ്ടപ്പെടുന്നു .




          

Sunday, 11 May 2014

മടിക്വെ വന്യമൃഗ സങ്കേതം ( യാത്ര )

4   മെയ്‌   2014

നല്ല   തണുപ്പുള്ള   ഒരു   പ്രഭാതം . ഞായറാഴ്ച്ചകൾ   ഇവിടെ   ഒട്ടും  തിരക്കില്ലാത്ത    ദിവസമാണ് . പൂർണ്ണ  വിശ്രമത്തിന്റെ   ദിവസം .ആർക്കും
ഒരിടത്തും   തിരക്കില്ല .

ഞങ്ങളുടെ   ഇന്നത്തെ   യാത്ര   മുന്നൂറ്   കിലോമീറ്റർ   അകലെയുള്ള
മടിക്വെ   ഗെയിം   Reserve ലേയ്ക്കാണ് . ഞാൻ ,ലീലാമ്മ ,മകൾ  പ്രവീ ണ ,
മകളുടെ   ഭർത്താവ്   സിബി  ജോസഫ്‌ , മക്കളായ   അല്യസ്സ  ( 6 ), മരിസ്സ  (3 )
ക്രിസ്സ ( 3 )  എന്നിവരാണ്   യാത്രാ സംഘത്തിലുള്ളത് .

എട്ടുമണിക്ക്   പുറപ്പെട്ടു . റോഡിൽ   വാഹനങ്ങൾ   തീരെയില്ല . 120 ലും
140 ലും  അടിച്ചു വിട്ട്  പോകാൻ   രസമാണ് . പിന്നെ , ട്രാഫിക്  പോലീസിന്റെ
'ശല്യമില്ലാത്ത '  സ്ഥലങ്ങളാണ് .

170  Kms   പിന്നിട്ട്   സീരസ്റ്റ്  എന്ന   ടൌണിൽ   ഇന്ത്യൻ   വംശജർ   താമസിക്കുന്ന '
ഷാലിമാർ   എന്ന്   പേരുള്ള   Residential   ഏരിയയിൽ   എത്തി . ശ്രീ  ബാബു
ഫിലിപ്പും   മകൻ   പ്രവീണും   മെയിൻ  റോഡിനടുത്ത്   ഞങ്ങളെ  കാത്ത്
നിൽപ്പുണ്ടായിരുന്നു .ഏറ്റവും   അടുത്ത   ഒരു  സുഹൃത്താണ്  ബാബു .അദ്ദേഹം  ഇംഗ്ലീഷ്  അധ്യാപകനാണ് . marking  കേന്ദ്രങ്ങളിൽ   ഞങ്ങൾ  മുറി
പങ്കിട്ടിരുന്നു . അദ്ദേഹം   ഒരു   രാഷ്ട്രീയ  നിരീക്ഷകനാണ് .

ബാബുവിൻറെ   വീട്ടിൽ   ഒരു  മണിക്കൂർ   ചെലവഴിച്ചു .അവർ
ഞങ്ങൾക്ക്   പ്രഭാത ഭക്ഷണം   ഒരുക്കിയിട്ടുണ്ടായിരുന്നു .

11  മണിക്ക്   മടിക്വെ   ലക്ഷ്യമാക്കി   പുറപ്പെട്ടു . ടെലരെയവില്ലേ   പ്രദേശത്തു
നിന്ന്   വ്യത്യസ്തമായി   ഈ   പ്രദേശത്ത്   കൃഷിയിടങ്ങൾ   കാണാനില്ല .
ഇരു   വശത്തും   കുറ്റിക്കാടുകളാണ് . കന്നുകാലി  വളർത്തൽ  ഉണ്ട് .
140  Kms   പിന്നിട്ട്   മടിക്വെ   Game  Reserveൻറെ   ഒരു   ഗേറ്റിൽ   എത്തി . Reserve ന്‌
അനേകം   ഗേറ്റ്കൾ   ഉണ്ട് .

ഒരു   ഗെയിം   Ranger   ഞങ്ങളുടെ  Booking  കടലാസ്സുകൾ   പരിശോധിച്ച്
ബോധ്യപ്പെട്ട് , ഞങ്ങൾ   ബുക്ക്‌  ചെയ്തിട്ടുള്ള   മടിക്വെ  River  Lodge ലേയ്ക്ക്
വിളിച്ചു   പറഞ്ഞു . രണ്ടു   പ്രധാനപ്പെട്ട   നിയമങ്ങൾ   അയാൾ  എടുത്തു
പറഞ്ഞു .

''  തോക്കുകൾ   പാടില്ല . മൃഗങ്ങളെ   ബഹുമാനിക്കണം .''

ഗേറ്റ്   കടന്നാൽ   ചരൽ   റോഡ്‌  ആണ് . ഇരു   വശത്തും   കുറ്റിക്കാടുകൾ .
90  ശതമാനവും    ചെറിയ   ഇലകളുള്ള   മുൾ ചെടികളാണ് . ചരൽ  റോഡിൽ
നിന്ന്   ഉള്ളിലേയ്ക്ക്   ചെറിയ   വഴികൾ   കാണാം .നീണ്ടു കിടക്കുന്ന  റോഡ്‌
മൂന്ന്  kms  കഴിഞ്ഞപ്പോൾ    ഇംപാല   ഇനത്തിൽ പെട്ട    ഒരു  മാൻ കൂട്ടത്തെ
കണ്ടത് . അത്   വളരെ   കൌതുകം  ഉണ്ടാക്കി . കുറേക്കൂടി   നീങ്ങിയപ്പോഴാണ്
ആദ്യം   കണ്ടത് '  കൊല്ലക്കുടിയിൽ  സൂചി ' എന്ന്   തോന്നിച്ചത് . ഒരു  ചെറിയ
കുളത്തിനരികെ   അനേകം   സീബ്രകളും  മാനുകളും  കൂട്ടുകൂടി   നിൽക്കുന്നത്
കണ്ടു . മുന്നോട്ടുപോകുന്തോറും    ഒരു  കാര്യം   വ്യക്തമായി . മാനും  സീബ്രയും   ഇവിടെ  ഒരു  ആനക്കാര്യമല്ല . അവർക്ക്   മനുഷ്യർ   അപരിചിതരല്ല . നമ്മളെ     കാണുമ്പോൾ   അവർ   ഒന്നു   തല പൊക്കി   നോക്കും . പക്ഷേ   പേടിയില്ല . '' നിങ്ങൾക്കിവിടെ   എന്തു  കാര്യം ?'' എന്ന
മട്ടിൽ   ഒരു   കാട്ടുപന്നികുടുംബം   തലപൊക്കി   നോക്കി . ദേഹം  നിറയെ   ചെളി   പുരണ്ട   ആ  കുടുംബം , വാലും  പൊക്കി  പിടിച്ച്  ഓടി  മറയുന്നത്
രസകരമായ   ഒരു  ദൃശ്യമായിരുന്നു .

കുറേ മുന്നോട്ടു  പോയപ്പോൾ   സാക്ഷാൽ   ആനക്കാര്യം  മുമ്പിൽ !  കുറേ
ആനകൾ   റോഡ്‌  ക്രോസ്  ചെയ്യുന്നു . ഗജവീരന്മാരും  പിടിയാനകളും  കുട്ടിക്കുരുമ്പന്മാരും  ഉണ്ട് . അവ   ക്രോസ്   ചെയ്യാൻ  കുറേ   സമയമെടുക്കും .
അതുകൊണ്ട് ,  കിട്ടിയ  ഒരു  ഇടവേളയിൽ   ഞങ്ങൾ  മുമ്പോട്ടുപോയി .ഒരു
ഗേറ്റിൽ   എത്തി . '' നിങ്ങൾക്ക്   ഗേറ്റ്  തെറ്റിയിരിക്കുന്നു .''  കാവൽക്കാരൻ
പറഞ്ഞു .'' പത്ത്   കിലോമീറ്റർ   പുറകോട്ടുപോയിട്ടു  വേറെ   വഴിയേ
പോകണം ''.

അയാൾ   പറഞ്ഞതനുസരിച്ച്‌   ഞങ്ങൾ  വന്ന  വഴിയേ   പുറകോട്ടു  പോയി .
ശരിയായ  വഴിയെ   അഞ്ച്  കിലോമീറ്റർ   പോയി . വഴിയിൽ   വാഹനങ്ങളോ
മനുഷ്യരോ  ഇല്ല . വീണ്ടും   വഴിതെറ്റിയോ   എന്നൊരു   സംശയം . മൊബൈൽ
സിഗ്നൽ  ഇല്ലാത്ത    സ്ഥലമാണ് . എനിക്ക്   ആശങ്ക  വർധിച്ചു . അപ്പോൾ
ഒരു VW  പോളോ   എതിരെ  വന്നു .ഹെഡ് ലൈറ്റ്   ഫ്ലാഷ്  ചെയ്ത്  ഞങ്ങൾ
ആ   കാർ   നിറുത്തിച്ചു . അതിൽ  മാലാഖയെ പോലെ   ഒരു  വെള്ളക്കാരി
സുന്ദരി . ഗെയിം  ranger   ആണ് . '' ഒരു  20 kms  നേരേ  പോവുക . വഴി  തെറ്റിയിട്ടില്ല .''  അവൾ   പറഞ്ഞു .

ഓടിയോടി   അവസാനം  ഞങ്ങൾ   മടിക്വെ   റിവർ   lodge ൻറെ  മുറ്റത്തെത്തി .
ആഫ്രിക്കൻ   കുറ്റിക്കാടിന്റെ   നടുവിൽ   പുല്ലുകൊണ്ട്  മേഞ്ഞ  lodge . 90
ശതമാനവും   കഴകളും   പുല്ലും  ഉപയോഗിച്ചാണ്  കെട്ടിടം  നിർമിച്ചിരിക്കുന്നത് . ചുറ്റും   ചെറിയ  ഇലകളുള്ള   ആഫ്രിക്കൻ  മരങ്ങൾ
മാത്രം . ആഫ്രിക്കൻ   അന്തരീക്ഷത്തിന്   ഒട്ടും   കോട്ടം  തട്ടാത്ത  വിധത്തിലാണ്
lodge ഉം   പരിസരങ്ങളും   ഡിസൈൻ  ചെയ്തിട്ടുള്ളത് .

Lodge  ജീവനക്കാർ  ഞങ്ങളെ   പ്രതീക്ഷിക്കുന്നുണ്ടായിരുന്നു . അതുകൊണ്ട്
പരിചയപ്പെടുത്തൽ   ആവശ്യമായിരുന്നില്ല . സ്റ്റാഫ്ൽ   ഏറെയും  യുവതികളാണ്. Lemon ജ്യൂസ്‌  തന്ന്   അവർ  ഞങ്ങളെ   സ്വാഗതം  ചെയ്തു .
  ഞങ്ങൾക്ക്  VIP   സ്വീകരണമാണ്   ലഭിച്ചത്. Hospitality   Industry യുടെ
കാതൽ  ഇതാണ് .  വേറെ   ഇരുപതോളം   സന്ദർശകർ  അവിടെ   ഉണ്ടായിരുന്നു .രണ്ട്   cottage കൾ   ഞങ്ങൾക്ക്  ലഭിച്ചു . ഒരു  ദിവസത്തെ   താമസത്തിന്  ചാർജ്
9000  rand   ആണ് .( ഏകദേശം   53000   രൂപ )  ഇതിൽ   താമസവും   ഭക്ഷണവും
മൂന്ന്   മണിക്കൂർ  നീണ്ട   ഗെയിം  ഡ്രൈവും  ഉൾപ്പെടുന്നു . മെയ്‌  1  മുതൽ
off  Season   ആണ് . തിരക്കുള്ള   സീസണിൽ   ചാർജ്   15000  rand   ആണ് .നമ്മൾ
കൊടുക്കുന്ന   പണത്തിന്   തൃപ്തികരമായ   സൌകര്യങ്ങളും  സേവനങ്ങളും
ലഭിക്കുന്നു  എന്ന്   നിസ്സംശയം  പറയാം .

പുല്ലുകൊണ്ട്  മേഞ്ഞതാണ്  cottage .  പുറമേ   നോക്കിയാൽ  വളരെ  ലളിതം .
എന്നാൽ   ഉള്ളിലെ  സൌകര്യങ്ങൾ  ഏറ്റവും  ഉന്നത നിലവാരം  ഉള്ളതാണ് .
ഒരു  ആഫ്രിക്കൻ   അനുഭവത്തിനു  വേണ്ടി  മനസ്സിനെ  സജ്ജമാക്കുന്ന  വിധത്തിൽ   വളരെ   കലാപരമായ  രീതിയിലാണ്  എല്ലാം  ഡിസൈൻ
ചെയ്തിട്ടുള്ളത് . ആഫ്രിക്കൻ   കരകൌശല   സാധനങ്ങൾ   എല്ലായിടത്തും
കാണാം .

ലഘുഭക്ഷണത്തിന്   ശേഷം  ഗെയിം   ഡ്രൈവ്   ആണ് . ഞങ്ങളെ  കൊണ്ടു
പോകുന്നത്   ജെറി  എന്ന്  പേരുള്ള , ചുറു ചുറുക്കുള്ള , ചെറുപ്പക്കാരനായ
Ranger  ആണ്. പത്തു പേർക്ക്  ഇരിക്കാവുന്ന , തുറന്ന  Toyota Land Cruiser
ആണ്   വാഹനം. ഏത് കുണ്ടും  കുഴിയും  പാറയും  ചെളിയും  മുൾപ്പടർപ്പും
നിഷ്പ്രയാസം  താണ്ടുന്ന  ഈ കരുത്തനും  ധീരനായ  ഡ്രൈവറും  ഞങ്ങൾക്ക്
വളരെ   ആത്മ വിശ്വാസവും   സന്തോഷവും  നൽകി .

75000  ഹെക്ടറിൽ    പരന്നു കിടക്കുന്ന   മടിക്വെയിൽ   66 ഇനം സസ്തന മൃഗങ്ങളും  300  ഇനം  പക്ഷികളും  ഉണ്ട് . സംസ്ഥാന  പാർക്സ്  ബോർഡ്‌ ,സ്വകാര്യ  കമ്പനികൾ , നാട്ടുകാർ   എന്നിവർ   സംയുക്തമായി  ഇത്  നടത്തുന്നു .വന്യമൃഗങ്ങൾ   ചാടിപോകാതിരിക്കാൻ   150 Kms   നീളമുള്ള ,വൈദ്യുതീകരിച്ച   വേലിയുണ്ട് .

വേറെ  രണ്ട്   ലാൻഡ്‌ Cruiser   കൂടി   നാലു മണിക്ക്   യാത്ര   തിരിച്ചു . എല്ലാവരുടെയും   ലക്ഷ്യം  ഒന്നാണ് . സിംഹം ,പുലി , ആന , ചീറ്റ ,കാണ്ടാമൃഗം
മുതലായവയെ   അടുത്ത്   കാണണം . എന്നാൽ   അവയെ   എളുപ്പത്തിൽ
കണ്ടുമുട്ടാനാവുകയില്ല . അതുകൊണ്ടാണ്   മൂന്നു  മണിക്കൂർ  നീളുന്ന
തെരച്ചിൽ . മൂന്നു   വാഹനങ്ങളും   മൂന്നു വഴിക്കാണ്   തിരിച്ചത് . പക്ഷേ
അവർ  എപ്പോഴും   സന്ദേശങ്ങൾ   കൈമാറിക്കൊണ്ടിരുന്നു . കൂടുതലും
ഓട്ടം  ടയർ പാടുകൾ   മാത്രമുള്ള   വഴികളിലൂടെയാണ്‌ . ഇരുവശത്തും  മുൾ
ചെടികളാണ് . മുൾ ചെടികൾ   ഉരഞ്ഞ്  നൂറായിരം   വരകൾ  വാഹനത്തിൻറെ   ഇരു വശത്തും  കാണാം .

സീബ്ര , വിവിധ  ഇനം  മാനുകൾ , giraffe , കണ്ടാമൃഗങ്ങൾ  മുതലായവയെ
പലയിടത്തും  കണ്ടു . മൃഗങ്ങളുടെ   ഒരു  കൂട്ടത്തെ   കാണുമ്പോൾ  ജെറി
വളരെ   അടുത്ത്  വണ്ടി  നിറുത്തി  എല്ലാ  കാര്യങ്ങളും  സരസമായി
വിവരിക്കും .  6 മണിയായപ്പോൾ   ഒഴിഞ്ഞ  ഒരു  പ്രദേശത്ത്  നിറുത്തി .
ഒരു  ചെറിയ  മേശ  നിവർത്തി  അതിൽ  കടുംകാപ്പിയും  പലഹാരങ്ങളും
വിളമ്പി .ഉടനെ  സന്ദേശം   വന്നു . '' രണ്ടു   സിംഹങ്ങളെ   കണ്ടു മുട്ടിയിരിക്കുന്നു ."  ജെറി   അങ്ങോട്ട്‌   പാഞ്ഞു .

രണ്ട്   പെണ്‍ സിംഹങ്ങൾ   കട്ടിയായ   എന്തോ  കഴിച്ച  ശേഷം  നല്ല  ഉറക്കത്തിലാണ് . മൂന്ന്  വാഹനങ്ങളും  അതിൽ   കുറേ   ആളുകളും  തൊട്ടടുത്ത്‌  വന്നതിന് പുല്ലുവിലയാണ്   അവർ  കല്പിച്ചത് .പുല്ലിൽ
കിടന്നതുകൊണ്ട്  അവയെ  ഭാഗികമായെ  കാണാൻ   കഴിഞ്ഞുള്ളു .

മറ്റു മൃഗങ്ങളെ   ധാരാളം  കണ്ടു . കാണ്ടാമൃഗങ്ങളും  മാനുകളും   സീബ്രകളും
വളരെ   ചങ്ങാത്തത്തിലാണ് . ഒരു  സമൂഹമായിട്ടാണ്   അവർ  ജീവിക്കുന്നത് .

ഏഴുമണിക്ക്   Lodgeൽ   തിരിച്ചെത്തി . പിന്നെ   വിഭവസമൃദ്ധമായ  ഡിന്നർ .
Oxtail   ആയിരുന്നു   പ്രധാന   വിഭവം .

(  തുടരും )










Friday, 2 May 2014

വീണ്ടും OR ടാമ്പോയിൽ

മെയ്‌ 1    2014

ഒരു   വർഷത്തിൽ  365   ദിവസത്തിനും  എന്തെങ്കിലും  പ്രത്യേകത  കാണും .
ജന്മദിനം ,മറ്റുള്ളവരുടെ  ജന്മദിനങ്ങൾ , വിവാഹവാർഷികം , ഒന്നുമില്ലെങ്കിൽ
കഴിഞ്ഞ   കൊല്ലം   ഒരു  ദിവസം  ചെയ്യാതെ  ഇരുന്നതിന്റെ   വാർഷികം ,ഇങ്ങനെ  നോക്കുമ്പോൾ   എല്ലാ  ദിവസവും  എന്തെങ്കിലും  ആഘോഷിക്കാനുള്ളതാണ് . ''പേർസണൽ   ആയിട്ട്  പറയുകയാണെ ങ്കിൽ ''
ഇന്ന്   എൻറെ   retirement ൻറെ   ആദ്യ ദിവസമാണ് . പിന്നെ ,ഇന്ന്  ലോക
തൊഴിലാളി   ദിനവുമാണ് . ദക്ഷിണാഫ്രിക്കയിൽ   അവധിദിനങ്ങളുടെ
സുനാമി   തുടങ്ങിയിട്ട്   നാളുകൾ  ഏറെയായി . അവധി  ഏത് , പ്രവർത്തി
ദിവസം   ഏത്   എന്ന്   തിരിച്ചറിയാൻ   പ്രയാസം . ഇനി  മെയ്‌  7 ന്‌  പൊതു
തെരഞ്ഞെടുപ്പ് .

'' ഇനി   എന്ത്  ചെയ്യും ?''   റിട്ടയർ  ചെയ്യുന്ന  ആൾ   എപ്പോഴും  കേൾക്കുന്ന
ഒരു   ചോദ്യമാണിത് . പേരക്കുട്ടികൾ   കൂടെയുള്ള  ഒരാൾക്ക്     അവരുടെ
താളത്തിന്  ഒത്ത്   തുള്ളുകയല്ലാതെ   മറ്റൊന്നും  ചെയ്യാനില്ല . എൻറെ  മകൾ
പ്രവീനയുടെ   കുട്ടികളായ   അലിസ്സ  (6 ), മരിസ്സ ( 3 ), ക്രിസ്സ  (3 ), എന്നിവർ
മാർച്ച്‌  28 ന്  ഇവിടെ  വന്നതിനു  ശേഷം  സംഗതികൾ   ആകെ  തകിടം  മറിഞ്ഞിരിക്കുകയാണ് . ഇവർക്ക്   എപ്പോഴും  എന്തെങ്കിലും  demand
കാണും . ഉദാഹരണമായി   മരിസ്സ  എന്നെ  കയ്യിൽ  പിടിച്ച്  വലിച്ചു  കൊണ്ട്
പുറത്തേയ്ക്ക്  പോകും .എന്തിനാണെന്ന്   പറയുകയില്ല ..സസ്പെൻസ്  കളയരുതല്ലോ . പിന്നെ ,പറയും '' എനിക്ക്  അപ്പുവിനെ  കാണണം .''
ഞങ്ങളുടെ   പൂച്ചയാണ്   അപ്പു . കുട്ടികൾ  വന്നത്  അവൻറെ  കഷ്ടകാലമായി .
കുട്ടികൾക്ക്   അവനെ  തൊടണം . അപ്പുവിന്  കുട്ടികളെ  സംശയമാണ് .അതുകൊണ്ട്  അവൻ  മാറിക്കളയും . കുട്ടികൾ  ഒന്നും  വിട്ടുകൊടുക്കാത്ത
സ്വഭാവക്കാരാണ് . കാര്യം   സാധിക്കാൻ   ഏതറ്റം  വരെയും  പോകും . അങ്ങനെ  അവർ   അപ്പുവിൻറെ   ഒളിത്താവളങ്ങളിലും   അവനെ  അലോസരപ്പെടുത്തി .    അപ്പു    അഞ്ചു ദിവസമായി   പിണങ്ങി
പോയിരിക്കുകയാണ് .  പക്ഷെ   തിരിച്ചു  വരുമെന്ന  കാര്യത്തിൽ  സംശയമില്ല .
ഞങ്ങൾ   നാട്ടിൽ  പോകുമ്പോൾ  അപ്പു  കുറെ  പ്രധിഷേധ ശബ്ദങ്ങൾ
പുറപ്പെടുവിച്ച  ശേഷം   എങ്ങോട്ടെങ്കിലും  പോകും .ഞങ്ങൾ  തിരിച്ചുവന്ന്
ഒന്നോ  രണ്ടോ   ആഴ്ച   കഴിയുമ്പോൾ   പ്രത്യക്ഷപ്പെടും .

കടലാസ്സും   പെൻസിലും   പുസ്തകവും   ഒരിടത്ത്  വെറുതെ  വെച്ചിരുന്നാൽ
ആർക്കും  വേണ്ട . എന്നാൽ   ഒരു  കുട്ടി  പുസ്തകം  എടുത്ത്  പേജുകൾ  മറിച്ചു
തുടങ്ങിയാൽ   മറ്റുള്ളവർക്കും   അത്  വേണം . ഒരാൾ  എഴുതുന്നതിൽ  നമ്മൾ
കൂടുതൽ  ശ്രദ്ധിച്ചാൽ   മറ്റെ  ആൾക്ക്   അത്  ഇഷ്ടപ്പെട്ടെന്നു  വരില്ല . അത്
ചില  സംഘർഷങ്ങൾക്ക്   കാരണമാകും . എന്തെങ്കിലും  സംഘർഷമില്ലാതെ
ഒരു   ദിവസവും   കടന്നു  പോകുന്നില്ല . നമ്മൾ   മധ്യസ്ഥത  വഹിച്ച് ,കാര്യങ്ങൾ  ഒത്തു  തീർപ്പാക്കുന്നു .

മെയ്‌  1   കുട്ടികളുടെ   അച്ഛൻ ,സിബി  മുംബായിൽ  നിന്ന്   വരുന്ന  ദിവസമാണ് .ഇന്നത്തെ   കുട്ടികൾ   ഭാഗ്യമുള്ളവരാണ് . skype ൽ  സംസാരിക്കാൻ  അവർക്ക്
ഇന്ന്   അവസരമുണ്ട് . അച്ഛനുമായി   കുട്ടികൾ  എന്നും  സംസാരിക്കാറുണ്ടായിരുന്നു . അതുകൊണ്ടു തന്നെ   വളരെ  ആവേശത്തോടെയാണ്  ഞങ്ങൾ   വെളുപ്പിന്  അഞ്ചു മണിക്ക്   ജോഹാന്നെസ്ബുര്ഗലെ   OR    ടാമ്പോ   International  എയർപോർട്ട്   ലക്ഷ്യമായി
യാത്ര   തിരിച്ചത് . വഴിക്ക്   റോഡു  പണിയുടെ  രണ്ട്   ബ്ലോക്ക്‌  ഉണ്ടായിരുന്നതിനാൽ   40  മിനിറ്റ്   നഷ്ടപ്പെട്ടു .330 Kms   ആണ്   എയർപോർട്ട്ലേക്കുള്ള   ദൂരം .  ഒൻപതരയ്ക്കു   ഞങ്ങൾ  എത്തി .സിബി
എട്ടുമണിക്ക്   പുറത്തിറങ്ങിയിരുന്നു . മുംബായിൽ  നിന്നുള്ള   സൌത്ത് ആഫ്രിക്കൻ   Airways ൻറെ   ഡയറക്റ്റ്  ഫ്ലൈറ്റ്ലാണ്  എത്തിയത് . എമിരറ്റെസ്നെക്കാൾ    ടിക്കറ്റ്‌  ചാർജ്  കുറവാണ് . സിബിയുടെ  മാതാപിതാക്കൾ   മുംബായിൽ  താമസിക്കുന്നതുകൊണ്ടാണ്   അവിടെനിന്ന് പുറപ്പെട്ടത്‌ .

നെൽസണ്‍  മണ്ടേലയുടെ  സഹപ്രവർത്തകനായിരുന്ന   OR   Tambo യുടെ
പേരിലാണ്   രാജ്യത്തിന്‌   അഭിമാനകരമായ   എയർപോർട്ട് . യാത്രക്കാർക്കും
സന്ദർശകർക്കും   ഏറ്റവും  സൌകര്യപ്രദമായ   രീതിയിലാണ്  ഇത്
ഡിസൈൻ  ചെയ്തിരിക്കുന്നത് . കാർ  പാർക്കിംഗ്  വളരെ  എളുപ്പമാണ് .മിനിമം  ചാർജ്  30  rand .( ഏകദേശം  160  രൂപ )

യാത്രക്കാരെ   അയക്കാനും   സ്വീകരിക്കാനും   നാട്ടിലെ  പോലെ  വൻ ജനക്കൂട്ടം   ഇവിടെയില്ല . സിറ്റിയിൽ  നിന്നുള്ള  അത്യാവശ്യക്കാർ   മാത്രം  എത്തും .പൊതുവെ  യാത്രക്കാർ   കാർ  എയർപോർട്ട്ൽ   പാർക്ക്‌  ചെയ്തിട്ട്  തിരിച്ചുവരുമ്പോൾ   പാർക്കിംഗ്  ഫീ  കൊടുത്ത്   സ്ഥലം  വിടുന്നു .അതല്ലെങ്കിൽ   ഒരു  കാർ   വാടകക്കെടുത്ത്‌   ഓടിച്ചുപോകുന്നു . അതുകൊണ്ട്
ടാക്സികൾ   വളരെ  കുറവ് .

മടക്ക യാത്രയിൽ    Potchefstroom   എന്ന  സ്ഥലത്ത്   ജെയിംസ്‌  ചെക്കാട്ട്  ജേക്കബ്‌ നെ  സന്ദർശിച്ചു . അദ്ദേഹത്തിൻറെ   മകൾ  സ്നേഹയും   പ്രവീണയും  Assumption  കോളേജിൽ   ഒരേ  ഹൊസ്റ്റലിൽ   ആയിരുന്നു .

അച്ഛൻ  എത്തിയതോടെ   കുട്ടികൾക്ക്   അച്ഛനെ   മതി . സ്വാഭാവികമായ
ഒരു  കൂറുമാറ്റം . ഇനി   കുറെ   നീണ്ട  യാത്രകൾ . രണ്ടാഴ്ച  കഴിഞ്ഞ്  ബംഗ്ലൂരിലെയ്ക്ക്  മടക്കം .