Tuesday, 24 December 2013

പോർട്ട്‌ എലിസബത്ത് ( യാത്ര )

N1  എന്ന   റോഡ്‌   അന്താരാഷ്ട്ര  നിലവാരത്തിലുള്ളതാണ് .നല്ല  വീതിയും  ടാർ ചെയ്ത  ഭാഗത്തിന്  പുറത്ത്  വളരെയേറെ  സ്ഥലവും  ഉണ്ട് .ആൾ താമസമില്ലാത്ത   മേച്ചിൽ  സ്ഥലങ്ങളാണ്  ഇരു വശത്തും . കാര്യമായ  പ്രകൃതി
ഭംഗി  അവകാശപ്പെടാനില്ല . എന്നാലും  കെട്ടിടങ്ങളും  വാഹനങ്ങളും  മനുഷ്യരും  ഇല്ലാത്ത   അതിവിശാലമായ  മേച്ചിൽ സ്ഥലങ്ങൾക്ക്  അതിന്റേതായ  ഒരു  ഭംഗിയുണ്ട് .

റോഡ്‌  വളവും  തിരിവുമില്ലാതെ   നീണ്ടു  കിടക്കുകയാണ് .ചിലേടത്ത്  10 kms
മുമ്പോട്ട്‌  കാണാം .Bloemfontein   വിട്ടാൽ  അടുത്ത   പ്രധാന  പട്ടണം  224 kms  അകലെ  Colesburg  ആണ് . അവിടെ  നിന്ന് 450 kms   പോയാൽ  പോർട്ട്‌  എലിസബെത്തിൽ  എത്താം .എങ്കിലും  യാത്രാക്ലേശം  ഒഴിവാക്കാൻ  Colesburg നടുത്ത്  ഒരു  വീട്   ബുക്ക്‌  ചെയ്തിരുന്നു . മൂന്നര  മണിയോടെ  അവിടെയെത്തി .
വെള്ളക്കാരി  ഉടമസ്ഥ  വീട്  തുറന്നു  തന്നു . ഒരു  പഴയ  വീടാണ് .എന്നാൽ
എല്ലാം  ഭംഗിയായും  വൃത്തിയായും   സൂക്ഷിച്ചിരിക്കുന്നു .സെല്ഫ്-catering
സൌകര്യങ്ങളുണ്ട് .നമുക്കാവശ്യമായ  ഭക്ഷണം   പാകം  ചെയ്യാനുള്ള  എല്ലാ
സൌകര്യങ്ങളും  ഉണ്ട്, ഇവിടെ  ഒരു  യാത്രക്ക്  ഇറങ്ങിയാൽ  ഹോട്ടൽ
ഭക്ഷണത്തെ  ആശ്രയിക്കനാവുകയില്ല . ഒന്നാമത്  നമ്മൾക്ക്  കാണേണ്ട  സ്ഥലത്ത്   ഹോട്ടൽ  ഉണ്ടായിരിക്കാനിടയില്ല .ഉണ്ടെങ്കിൽ തന്നെ  ഭക്ഷണത്തിന്
വില  കൂടുതലാണ് .അതു കൊണ്ട്  നമ്മൾ  ആവശ്യമായ  സാധനങ്ങൾ  നേരത്തെ  തന്നെ  കാറിൽ  കൊണ്ടു വരണം .ഞങ്ങൾ  ലഞ്ച് ,ഡിന്നർ ,breakfast
ഇവ  തയ്യാറാക്കി  കൊണ്ടു  വന്നിരുന്നു .

1200  rand   ആണ്   വാടക .ഇത്  വളരെ  ന്യായമാണ്  ( rupees  6000 ).സഞ്ചാരികളെ
പറ്റിക്കാനുള്ള   മനോഭാവം  ഇവിടെയില്ല . സുരക്ഷിതത്വവും  ഉണ്ട് .ദക്ഷിണാഫ്രിക്കയിലെ  ഏതു  ചെറിയ ടൌണിൽ  ചെന്നാലും  താമസ സൗകര്യം
ലഭ്യമാണ് .നേരത്തെ  ബുക്ക്‌  ചെയ്തിരിക്കണം  എന്നേയുള്ളു .

23ന്   രാവിലെ  ബ്രേക്ഫാസ്റ്റ്  കഴിഞ്ഞ്  ഞങ്ങൾ  പുറപ്പെട്ടു .യാത്രയ്ക്ക്  പറ്റിയ
കാലാവസ്ഥ  ആയിരുന്നു .സമതലം  വിട്ട്  കുന്നുകളും  മലകളും  കണ്ടുതുടങ്ങി .
റോഡുകൾ  എല്ലാം  ഒന്നാംതരം .സാമുദ്ര നിരപ്പിൽ നിന്ന്  1600 metre  വരെ
ഉയരമുളള  മലകൾ  കയറിയിറങ്ങി . കടലിനോടടുക്കുംതോറും  പ്രകൃതി
ഭംഗി   വർദ്ധിച്ചു .മഴ  പെയ്തു  തുടങ്ങി .മുമ്പോട്ട്‌  അധികദൂരം   കാണാൻ
പറ്റുകയില്ല .എന്നാലും  വാഹനങ്ങൾ  അധികമില്ലാത്തതിനാൽ   യാത്ര
സുഗമമായിരുന്നു .

ദക്ഷിണാഫ്രിക്കയിലെ   നാലാമത്തെ  പ്രധാന  പട്ടണമാണ്   പോർട്ട്‌  എലിസബത്ത് . പ്രധാന  ഒരു തുറമുഖ നഗരമാ ണ്  .Berthelomio  Diaz ഉം ,വസ്കോടഗാമ യും  ഇവിടെ   അടുത്ത്  സഞ്ചരിച്ചിരുന്നു  .1820ൽ  ബ്രിട്ടീഷ്‌
കുടിയേറ്റക്കാർ  ആണ് പോർട്ട്‌  Elizabeth  സ്ഥാപിച്ചത് .Mercedes ,BMW ,VW
മുതലായ  എല്ലാ  വാഹനങ്ങളുടേയും   നിർമാണ  കേന്ദ്രമാണ് .ഓറഞ്ച്
കയറ്റുമതി ,ടൂറിസം  മുതലായവയാണ്  പ്രധാന  വരുമാന മാർഗങ്ങൾ .Special
Economic  Zone  ഉണ്ട് .250 sq kms  ഉള്ള   പട്ടണത്തിൽ  മൂന്നര ലക്ഷമാണ്  ജനസംഖ്യ .
Sea  Front ന്  16 kms  ആണ്   നീളം .

മനോഹരവും  വിശാലവുമായ  ബീച്ചുകൾ ,വന്യമൃഗ സങ്കേതങ്ങൾ ,ക്രിക്കറ്റ്‌ ,
ഫുട്ബോൾ ,റഗ്ബി  എന്നിവയ്ക്ക്  പുറമെ  സാഹസിക  വിനോദങ്ങളും
സഞ്ചാരികളെ  ഇവിടേയ്ക്ക്   ആകർഷിക്കുന്നു .ദക്ഷിണാഫ്രിക്കയിലെ
ആദ്യത്തെ  OPERA  ഹൌസ്  ഇവിടെയാണ് .

മൂന്നര മണിയോടെ  ഞങ്ങൾ  ബോബൻറെ  വീട്ടിലെത്തി ,തിരക്കില്ലാത്ത  RESIDENTIAL  ഏരിയ  ആണ് . മുറ്റത്ത്‌  നിന്ന്  നോക്കിയാൽ  2010 ലോക
കപ്പ്  ഫുട്ബോൾ  കളികളിൽ  ചിലത്  നടന്ന  ഭീമാകാരമായ  STADIUM ത്തിൻറെ
മുകൾ ഭാഗം   കാണാം .   ( തുടരും )



വർഷാവസാന യാത്രകൾ

വർഷാവസാനയാത്രകൾ 
22  ഡിസംബർ   2013 

വിദേശ യാത്രയ്ക്ക്  ആണെങ്കിലും  രാജ്യത്തിനുള്ളിൽ  ഏതാനും  ദിവസത്തെ 
യാത്രയാണെങ്കിലും  എല്ലാം  വേണ്ടപോലെ  തയ്യാറാക്കി  വീട്  പൂട്ടി  ഇറങ്ങുക 
എന്നത്  എന്നെ  സംബന്ധിച്ചിടത്തോളം  വളരെ  ബുദ്ധിമുട്ടുള്ള  കാര്യമാണ് .പലവിധ  ആശങ്കകളും  ഉണ്ട്. വീടിൻറെ  സുരക്ഷിതത്വം ,കഠിനമായ  ചൂടിൽ 
ചെടികൾക്ക്  നിത്യവും  വെള്ളം  ഒഴിച്ചില്ലെങ്കിൽ  ചെടികൾ  കരിഞ്ഞു  പോകും ,പൂച്ചയ്ക്കുള്ള  ഭകഷണം  മുതലായ  ആശങ്കകൾ .എല്ലാ  കൊല്ലവും 
ഡിസംബറിൽ  നാട്ടിൽ  പോകുമ്പോൾ  ഈ  ആശങ്കകൾ  ഉണ്ട് .സഹായികളായ 
പോളിനെയും  മർഗരെറ്റിനെയും  വീടിൻറെ  പരിസരങ്ങൾ  എല്പിച്ചിട്ടാണ് 
ഞങ്ങൾ   പോകാറുള്ളത്. നല്ല  മഴ  പെയ്തു  പയറും  വെണ്ടയും  തക്കാളിയും 
എല്ലാം  സമൃദ്ധമായി  ഉണ്ടായി  തുടങ്ങുന്ന  സമയമാണ്. ആവശ്യമുള്ളത്  പറിച്ചെടുത്ത് കൊള്ളാൻ   സഹായികൾക്ക്  അനുവാദം  കൊടുത്തിട്ടുണ്ട്‌ .
എന്നും  ഹാജരാകാൻ  ഒരു  പ്രചോദനം . ധാരാളം  പീച്ചുകളും  പഴുത്തു 
നിൽപ്പുണ്ട് .

ഞങ്ങളുടെ  പൂച്ച ,അപ്പു , കടുത്ത  ശാട്ട്യക്കാരനും   അഭിമാനിയുമാണ് .സാധാരണ  പൂച്ചകൾ  കഴിക്കുന്ന  catfood  അവൻ  കഴിക്കുകയില്ല .ചിലത് 
ഒത്തു വന്നാൽ   കഴിക്കും .നൂറു ശതമാനം  ശുദ്ധമായ  പാലെ  അവൻ  കുടിക്കൂ .
ഫാറ്റ് ഫ്രീ  ഒന്നും  അവൻ  തൊടുകയില്ല . ഇവനെ  കേരളത്തിൽ  കൊണ്ടുപോയാൽ   നല്ല  ഒരു  ജോലിയ്ക്ക്  സാധ്യതയുണ്ട് .പാലിൽ  വെള്ളം 
ചേർക്കുന്നവരെ  കയ്യോടെ  പിടി  കൂടാൻ  ഇവനെ  ഏർപ്പെടുത്തിയാൽ  മതി .
ഇവന്  പാലിനുള്ള  പണം  ഞാൻ  പോളിനെ  ഏൽപ്പി ച്ചിട്ടുണ്ട്.എന്നാൽ 
പാലിനുള്ള   പണം    കള്ളിന്  ചെലവാകുമോയെന്നാണ്  സംശയം .അതു കൊണ്ട്  വളരെ  കുറച്ച്  പൈസയെ  കൊടുത്തിട്ടുള്ളൂ.

ദക്ഷിണാഫ്രിക്കയിലെ   നാലാമത്തെ   വലിയ  പട്ടണമായ   പോർട്ട്‌  എലിസബത്ത്  ആണ്  ഞങ്ങളുടെ  ലക്‌ഷ്യം .ഏതാണ്ട്  1000 kms  ദൂരമുണ്ട് .
ലീലാമ്മയുടെ   സഹോദരൻ  ബോബൻ  അവിടെ  universityയിൽ  Archetecture 
Departmentൻറെ   തലവനാണ് .

രാവിലെ  9  മണിക്ക്  ഞങ്ങൾ   പുറപ്പെട്ടു .രണ്ടു  കാറുകളിൽ .Dr സൂസിയുടെ 
മൂത്ത മകൻ  എമിൽ  ഒരു  Mecedes   വാടകയെക്കെടുത്താണ്   ഇവിടെയെത്തിയത് .എൻറെ  പുതിയ  ടോയോടയുമുണ്ട് .ഞായറാഴ്ച 
ആയതിനാൽ   റോഡിൽ   വാഹനങ്ങൾ  തീരെ   കുറവായിരുന്നു .ഈ 
പ്രദേശത്ത്  ഒരു  ചെറിയ  ടൌണ്‍   കഴിഞ്ഞാൽ   അടുത്തത്  ഏകദേശം 
60  Kms   കഴിഞ്ഞാണ് . വലിയ   ഫാമുകളും  കുറ്റിക്കാടുകളും  ഉള്ളതു 
കൊണ്ടാണിത് . കൃഷിക്ക്  പറ്റാത്ത  സ്ഥലങ്ങളിൽ  വന്യമൃഗങ്ങളെ  വളർത്തി 
ചെറിയ  സങ്കേതങ്ങൾ  ആക്കി   ടൂറിസ്റ്റ്കളെ   ആകർഷിക്കുന്ന  പതിവുണ്ട് .
അതിനാൽ   ഒട്ടകപക്ഷികളെ   ഇടയ്‌ക്കിടെ   കാണാം .

320  kms   കഴിഞ്ഞപ്പോൾ  Bloemfontein  എന്ന  ഒരു  പ്രധാന  പട്ടണത്തിൻറെ 
പ്രാന്ത പ്രദേശത്ത്‌  എത്തി .പ്രധാന  ദേശീയ പാതയായ N 1  അതിലെ  കടന്നു 
പോകുന്നു .വടക്കുനിന്ന്  CAPE  TOWN ലേയ്ക്കുള്ള  പ്രധാന  റോഡാണിത് .
ഇവിടെ  യാത്രക്കാർക്ക്  എല്ലാ  സൌകര്യങ്ങളും  ഉള്ള  ഒരു  SHELL  ULTRA CITY 
ഉണ്ട് . അവിടെ  കുറെ  സമയം  വിശ്രമിച്ച ശേഷം  ഞങ്ങൾ  യാത്ര  തുടർന്നു .നഗരത്തിൽ  കയറാതെ  യാത്ര  തുടരാം .

അവുധിക്കാലം  തീരദേശനഗരങ്ങളിൽ  ചെലവഴിക്കാൻ ഇവിടത്തുകാർ  വളരെ  താൽപര്യം  കാണിക്കുന്നു .അങ്ങനെ  എല്ലാവിധ  സന്നാഹങ്ങളും 
ആയി  യാത  ചെയ്യുന്നവരാണ്  റോഡിൽ  ഏറെയും .കാരവാൻ ,ടെന്റ് ,സൈക്കിളുകൾ  മുതലായവ  വാഹനങ്ങളിൽ  ഘടിപ്പിച്ചാണ്  പോകുന്നത് .
(തുടരും )






Friday, 20 December 2013

BARBERSPAN BIRD SANCTUARY ( Travel )

മുറ്റത്തെ   മുല്ലയ്ക്ക്  മണമില്ല  എന്നാണല്ലോ   ചൊല്ല് . DELAREYVILLE ൽ  നിന്ന്
15  KMS   അകലെ   BARBERSPAN  എന്ന   2000  ഹെക്ടർ  വിസ്തീർണ്ണം  ഉള്ള
ഒരു   തടാകവും   പക്ഷി  സങ്കേതവും  ഉണ്ട്. എല്ലാം  കൂടി  100 sq Kms  കാണും .
ഈ  പക്ഷി  സങ്കേതത്തിന്റെ  അടുത്തുകൂടിയാണ്  ഞങ്ങൾ  സ്കൂളിലേയ്ക്ക്
പോകുന്നത് . സ്കൂളിലേയ്ക്കുള്ള  ദൂരം  35 kms  ആണ് .ഇത്  25 മിനിട്ട് കൊണ്ട് എത്താം .ഇത്രയും  ദൂരത്തിന്   ഇടയിൽ  ഒരു  വീട്  മാത്രമാണ്  ഉള്ളത് .കുറെ
ഉള്ളിലോട്ട്   നാലഞ്ച്   ഫാം  ഹൌസുകൾ  ഉണ്ട് .ആയിരക്കണക്കിന്  ഹെക്ടർ
ഉള്ള   ഫാമുകളും  കടൽ  പോലെ  കിടക്കുന്ന  മേച്ചിൽ  സ്ഥലങ്ങളും  കാരണം
ജനവാസം   തീരെയില്ല . അതാണ്   ഈ  പ്രദേശത്തിൻറെ  ഒരു  ആകർഷണം .

സ്കൂളിൽ   പോകുന്ന  വഴിയിൽ  ഏകദേശം  അഞ്ചു  kms  ദൂരം തടാകത്തിന്റെ
അതിർത്തിയാണ് .വലത്തു  വശത്ത്   തടാകത്തിന്  മുകളിൽ  സൂര്യൻ  ഉദിച്ചുയരുന്നത്   മനോഹരമായ  ഒരു  കാഴ്ചയാണ് .അവിടവിടെ  ഒട്ടകപ്പക്ഷികൾ  കൊത്തിപ്പെറുക്കി  നടക്കുന്നത്  കാണാം .കൂടാതെ  ചെറിയ
മാനുകൾ ,കാട്ടുപന്നികൾ ,കീരി ,മുയൽ ,കുറുക്കൻ  മുതലായവയേയും
കാണാം .ഗിനിപ്പക്ഷികൾ ,കാട ,ഇരട്ടവാലൻ  മുതലായ   ധാരാളം  പക്ഷികളേയും   കാണാം .എന്നാൽ  തടാകത്തിന്റെ  അപ്പുറത്ത്   ഹോട്ടൽ
ഉള്ള  ഭാഗത്ത്‌   പോയിട്ട്  അനേകം  വർഷങ്ങളായി .

ബർബെർസ്പാൻ  പക്ഷി സങ്കേതം  ഈ  വിഷയത്തിൽ  താൽപര്യമുള്ളവർക്ക്
വളരെ    പ്രസിദ്ധമാണ് .വെറുതെ  നാലഞ്ച്  മണിക്കൂർ  കൊണ്ട്  കാര്യമായി
ഒന്നും  കാണാൻ  കഴിയുകയില്ല .അവിടെ  കുറെ  ദിവസം  താമസിച്ച്
പക്ഷികളെ   കാണണം .അതിനുള്ള   താമസസൗകര്യങ്ങൾ  വേണ്ടത്രയുണ്ട് .ഹോട്ടൽ ,ഗസ്റ്റ്  ഹൌസുകൾ  മുതലായവ .വിദേശങ്ങളിൽ  നിന്നുള്ള  പക്ഷി
നിരീക്ഷകരും   ഗവേഷകരും   ഇവിടെയെത്തുന്നു .

350  പക്ഷി  species കളെ   ഇവിടെ  കണ്ടെത്തിയിട്ടുണ്ട് .വേനൽക്കാലത്ത്
ചൂടിൽ നിന്ന്   രക്ഷപെടാൻ  വേണ്ടി   ദൂരദേശങ്ങളിൽ  നിന്ന്  ധാരാളം
പക്ഷികൾ  ഇവിടെ  എത്തുന്നു .ഫ്ലാമിന്ഗോ ,ഹെരോണ്‍ ,ക്രൈൻ  മുതലായ
പക്ഷികളെ  ഇവിടെ  കാണാം .

ഞങ്ങൾ  ഇന്നലെ   ബാര്ബെര്സ്പാനിലേയ്ക്ക്   ഒരു  ഓട്ടപ്രദക്ഷിണം  നടത്തി .
മെയിൻ റോഡിൽ നിന്ന്   200 metre മാത്രം   പ്രവേശന  കവാട ത്തിലേക്ക് .തടാക തീരത്ത്  കുറേ  വെള്ളക്കാർ  റ്റെന്റ് കെട്ടി   മീൻ പിടുത്തത്തിൽ  ഏർപ്പെട്ടിരിക്കുന്നു .അവുധി ക്കാലമയതിനാൽ  ധാരാളം  പേർ  കുടുംബ
സമേതം  താമസിക്കുന്നുണ്ട് .

ഞങ്ങൾ  പക്ഷികളുടെ  കേന്ദ്രത്തിലേയ്ക്ക്   നീങ്ങി .കവാടത്തിൽ  ആരുമില്ല .
എമിൽ  ഗേറ്റ് തുറന്നു .ചരൽ റോഡിലൂടെ  പതിയെ  ഓടിച്ചു  പോകാൻ രസമുണ്ട് .അവിടവിടെ  ഒട്ടകപക്ഷികൾ  കൊത്തിപ്പെറുക്കി  നടക്കുന്നു .പകുതി  വളർച്ചയായ   കുഞ്ഞുങ്ങൾ   ഒരു   കൌതുകമായി .ഇരട്ടവാലന്മാർ  വായുവിൽ  ചില   അഭ്യാസങ്ങൾ   കാണിച്ചു . എന്നാൽ   പ്രധാനപ്പെട്ട  പക്ഷികളെ  അവിടെ  കണ്ടില്ല .മൂന്നു  kilometre  കഴിഞ്ഞപ്പോൾ  റോഡ്‌
അവസാനിച്ചു .അതിനപ്പുറം  ചതുപ്പുനിലവും  തടാകവുമാണ് .ഗവേഷകർക്ക്‌
കൊതുമ്പ്  വള്ളങ്ങളിൽ  തടാകത്തിൽ  സഞ്ചരിക്കാം .

തടാകത്തിൽ  ചില   സീസണുകളിൽ   മീൻപിടുത്ത  മത്സരമുണ്ട് .സമീപപ്രദേശത്തെ  മോശമായ  റോഡുകളിൽ ക്കൂടി   കാറോട്ട മത്സരവും
ഉണ്ട് .
നേരം  വൈകിയതിനാൽ  ഞങ്ങൾ  മടങ്ങി . അടുത്ത  പരിപാടി   ബ്രായ്  ആണ് .
ഇറച്ചി  spices  പുരട്ടി   തയ്യാറാക്കി   വെച്ചിരുന്നു .ഒരു  കനത്ത  മഴയുടെ
കാർമേഘങ്ങൾ  ആകാശത്ത്  തടിച്ചു  കൂടിക്കൊണ്ടിരുന്നു .ശക്തമായി
കാറ്റു  വീശി . മഴ  പെയ്താൽ   ഔട്ട്‌ ഹൌസിലേയ്ക്ക്  ബ്രായ്  stand  എടുത്തു കൊണ്ട്  ഓടണം . പക്ഷേ   ഭാഗ്യവശാൽ  മഴ  നാലഞ്ചു തുള്ളികൾ  പെയ്ത്
പിൻവാങ്ങി .
എമിലും  സെബിയും  ജോസുവും  ചേർന്ന്  തീ  പിടിപ്പിച്ചു .അവർ  തന്നെ
ബാക്കി  എല്ലാ   കാര്യങ്ങളും    ചെയ്തു .എല്ലാം കൂടി  രണ്ടു  മണിക്കൂർ
എടുത്തു .ഈ  സമയത്ത്  ഞങ്ങൾ  അനുഭവങ്ങൾ  പങ്കു വെച്ചു .

എമിൽ  ഇന്തോനേഷ്യ യിലാണ്  ജോലി  ചെയ്യുന്നത് .മുമ്പ്  Papua ന്യൂ ഗിനിയിൽ
ജോലി  ചെയ്തിട്ടുണ്ട് .പുസ്തകം  എഴുതാത്ത  ഒരു  സഞ്ചാരിയാണ്  എമിൽ .
കഴിഞ്ഞ കൊല്ലം   ജോലിയിൽ നിന്ന്  കുറെ  മാസങ്ങൾ  വിട്ടുനിന്ന്  ഒരു  ടൂർ
നടത്തി .നേപ്പാളിൽ  ഹിമാലയത്തിന്റെ  താഴ്‌വരകളിൽ  എത്തി .പിന്നെ
മുംബായ് ,ഗോവ ,ശ്രീലങ്ക , ആണ്ടമാൻസ്  മുതലായവ .നേപ്പാൾ ആണ് അവൻറെ  ഇഷ്ട രാജ്യം .സെബിയും  വിദേശയാത്രകൾ  നടത്തിയിട്ടുണ്ട് .ഷങ്ങ്ഹയിൽ വറുത്ത  തേളിനെ  തിന്ന  കാര്യം  അവൻ  പറഞ്ഞു .നേപ്പാളിലാണ്  internship  ചെയ്തത് . ജോസു  അവൻറെ  21 ആം  ജന്മദിനാഘോഷങ്ങളെ പ്പറ്റി   പറഞ്ഞു .

ബ്രായ്ക്കുള്ള  pork  ഞങ്ങളുടെ  പ്രിൻസിപ്പൽ  Mrs  വിസ്സർ  തന്നതാണ് .ഞങ്ങൾ
ചില  സാധനങ്ങൾ  കൈമാറുന്ന  പതിവുണ്ട് .ഈയിടെ  അവർ  വന്നപ്പോൾ
ധാരാളം  പീച്ചുകളും ,ചീരയും  spinach ഉം  കൊടുത്തു .

ബ്രായ്  ചെയ്ത ഇറച്ചി വിഭവങ്ങൾ  പുറത്തിരുന്ന്  കഴിക്കുന്നതാണ്  രസം .എല്ലാം  കഴിഞ്ഞപ്പോൾ  രാത്രി  11  മണി .സൂസിയും  പുത്രന്മാരും  വെള്ളിയാഴ്ച  മഹികെന്ഗ് നു   പോകുന്നു ,പഴയ  സുഹൃത്തുക്കളെ  കാണാൻ .





Wednesday, 18 December 2013

പീച്ചുകൾ പഴുക്കുന്ന കാലം

പീച്ചുകൾ  പഴുക്കുന്ന   കാലം 

നെല്സണ്‍  മണ്ടേല   ഓർമ്മയായി .അദ്ദേഹത്തെപ്പറ്റി   വളരെയേറെ  കാര്യങ്ങൾ  നമ്മൾ  വായിക്കുകയും   കാണുകയും  ചെയ്തു .അദ്ദേഹത്തിൻറെ  മാതൃകയിൽ  നിന്ന്  എല്ലാവർക്കും  എന്തെങ്കിലും  പഠിക്കാനുണ്ട് .മുൻ  ലേഖനത്തിൽ  വിട്ടു പോയ  ചില  കാര്യങ്ങളാണ്‌  ഇവിടെ  ചേർക്കുന്നത് .

ഇന്ന്  മൂന്നാം  ലോകരാജ്യങ്ങളിൽ   സാധാരണ  ജനങ്ങൾ  നേരിടുന്ന  ഒരു 
പ്രശ്നം  അവരുടെ  പ്രശ്നങ്ങൾക്ക്   പരിഹാരം  കാണാൻ  ഭരിക്കുന്നവർ 
വേണ്ടത്ര ശ്രദ്ധ  കാണിക്കുന്നില്ല  എന്നതാണ് .ജനങ്ങൾക്ക്‌   ആവശ്യം  ശുദ്ധ ജലം ,
പാര്പ്പിടം,ആരോഗ്യരക്ഷ ,റോഡ്‌,കുട്ടികൾക്ക്  നല്ല  വിദ്യാഭ്യാസം ,സുരക്ഷിതത്വം ,മുതലായവയാണ് .വലിയ  വാഗ്ദാനങ്ങൾ  നൽകി  വോട്ടു 
നേടി  രാഷ്ട്രീയ  പാർട്ടികൾ   അധികാരത്തിൽ  വരുന്നു .വാഗ്ദാ നങ്ങളിൽ 
പലതും  അവർ  നടപ്പിലാക്കുന്നില്ല . ഒരു  നല്ല  കാര്യത്തിന്  വേണ്ടി  പണം 
നീക്കി  വെച്ചാലും ,ആ  പണത്തിൽ  ഏറിയ  പങ്കും  അഴിമതിക്കാർ  തട്ടിയെടുക്കുന്നതായി   കാണാം .അതു  കൊണ്ടാണ്  കേരളത്തിലും  ദക്ഷിണാഫ്രിക്കയിലും   ചില  റോഡുകളിൽ  വൻ കുഴികൾ   കാണപ്പെടുന്നത് .

മണ്ടേലയുടെ   ജന്മ ദിനമായ   ജൂലൈ  18  പൊതു ജന  സേവനത്തിനു  വേണ്ടി 
67 മിനിറ്റുകൾ  എങ്കിലും  നീക്കി  വെയ്ക്കുന്ന  ഒരു  ദിനമായി  ആചരിക്കപ്പെടുന്നു .കേരളത്തിലും  ദക്ഷിണാഫ്രിക്കയിലും  ജനങ്ങൾ  നേരിടുന്ന  ഒരു  പ്രശ്നം ,ഒരു  സർക്കാർ  ഓഫീസിൽ  ചെന്നാൽ  ഉടനടി  എന്തെങ്കിലും 
ചെയ്തു  കിട്ടുകയില്ല   എന്നതാണ് .ലോകത്തിൽ   absenteeism ത്തിൽ  ഒന്നാം 
സ്ഥാനമാണ്   ദക്ഷിണാഫ്രിക്കക്ക്   ഉള്ളത് .

നെൽസണ്‍  മണ്ടേല  എന്ന  മഹാനായ  നേതാവിന്  ജന്മം നൽകിയ  നാടായതു 
കൊണ്ടു മാത്രം  ദക്ഷിണാഫ്രിക്കയിലെ   ജനങ്ങളുടെ   പ്രശ്നങ്ങൾ  തീരുന്നില്ല .
അഴിമതിയും  കെടുകാര്യസ്ഥതയും  കാരണം  സാധാരണ  ജനങ്ങൾ  വളരെ 
കഷ്ടപ്പെടുന്നു .കുറെ  നല്ല   ആളുകൾ   എല്ലാ  രംഗത്തും  നല്ല  കാര്യങ്ങൾ 
ചെയ്ത്  നാടിൻറെ  അഭിവൃദ്ധിക്ക്   സംഭാവന  ചെയ്യുന്നുണ്ട് .അങ്ങനെയാണ് 
ഈ   രാജ്യം  മുന്നോട്ടു  പോകുന്നത് .സർക്കാരിന്റെ   ശമ്പളം  വാങ്ങുന്നവർ 
എല്ലാവരും  അവരവരുടെ  കടമകൾ   നിർവഹിച്ചാൽ  ജനങ്ങളുടെ  പ്രശ്നങ്ങൾക്ക്  പരിഹാരമാകും .

*      *            *         *             *                 *                  *             *                  *

എൻറെ   orchardൽ   പീച്ചുകൾ   പഴുത്ത്  സ്വർണനിറം  ആയി.സാധാരണ 
നവംബറിൽ  ആണ്   പീച്ചുകൾ   പഴുക്കുന്നത് .പഴങ്ങളുടെ  ഭാരം  കൊണ്ട് 
ശിഖരങ്ങൾ   നിലത്തു മുട്ടും .ഇക്കൊല്ലം   കാലാവസ്ഥയുടെ  കുസൃതി  കാരണം 
താമസിച്ചാണ്   പഴുത്തത്. കാണാൻ  വേണ്ടി  മാത്രമാണ്  എനിക്ക്  പീച്ചുകൾ .കിളികൾ  അവ  യഥേഷ്ടം  കൊത്തി  തിന്നുന്നത്   മനോഹരമായ  ഒരു  കാഴ്ചയാണ് .കാൽപ്പെരുമാറ്റം   കേട്ടാൽ   അവ   പറന്നു  പോകും .

   പഴുത്തു  വീഴാറായ  പീച്ചുകൾ   സ്കൂളിൽ  സഹപ്രവർത്തകർക്കും 
വിദ്യാർത്ഥികൾക്കും   കൊടുക്കാറുണ്ട് .ജ്യൂസ്‌  കൂടുതലായതിനാൽ 
ഇവ   ജാം  ഉണ്ടാക്കാൻ  പറ്റിയതല്ല .പഴുത്തു കഴിഞ്ഞാലും  പച്ച നിറമുള്ള 
ഒരു  ഇനവും  ഉണ്ട് .പഴുത്തോ  എന്നറിയാൻ  ഞെക്കി  നോക്കണം .

ഇന്നലെ   ഇവിടെ   ഗംഭീരമായി   മഴ  പെയ്തു .എത്ര  മഴ  പെയ്താലും  ഇവിടെ 
സ്വാഗതമാണ് .മഴയത്ത്  കാറോടിച്ച്  വെള്ളം  തെറിപ്പിച്ചു പോകാൻ  നല്ല 
രസമാണ് .വിജനമായ  റോഡുകൾ  ആയതിനാൽ  ആർക്കും   ശല്യമില്ല .
മഴയുടെ   കൂടെ  നാല്  സന്ദർശകരും  എത്തി .Australia യിൽ  നിന്ന്  sister -in -law 
Dr  സൂസിയും ,മക്കൾ   എമിൽ (26),സെബി (23  ),ജോസു  ( 21 ) എന്നിവരാണ്‌  എത്തിയത് .എമിൽ  എഞ്ചിനീയർ  ആണ് .സെബി  MBBS കഴിഞ്ഞു .ജോസു 
MBBS  തുടങ്ങിയിരിക്കുന്നു .സെബിയും  ജോസുവും  ഇവിടെ  ജനിച്ചവരാണ് 
പിതാവ് Dr  മോഹൻ  varghese   ഹൃദയാഘാതം  മൂലം  1997 ൽ  ഇവിടെ അകാല 
ചരമം  പ്രാപിച്ചു . സൂസിയും  മക്കളും  2002 ൽ  ഓസ്ട്രേലിയയിലേയ്ക്കു 
പോയി .

ഇവർ  എയർപോർട്ടിൽ  നിന്ന്  എടുത്ത  rented  കാറിലാണ്   സഞ്ചാരം .ഇവിടെ 
ജനിച്ചു വളർന്ന  സ്ഥലങ്ങളിൽ  പോയി  ഓർമ്മകൾ  പുതുക്കിയ  ശേഷം 
പോർട്ട്‌  ELIZABETH ലേയ്ക്കാണ്  യാത്ര .ലീലാമ്മയുടെ  സഹോദരൻ  ബോബൻ അവിടെ UNIVER SITY യിൽ  HOD  ആണ് .ക്രിസ്മസ്   അവിടെ . അതിനു  ശേഷം 
CAPE  TOWN ലേയ്ക്ക് .ഇവിടെ  നിന്ന്  PE  യിലേയ്ക്കു  1000 KMS  ആണ്  ദൂരം .
ഇടയ്ക്ക്  ധാരാളം  വിശ്രമിച്ചാലും  12  മണിക്കൂർ  കൊണ്ട്  എത്താം .PE  യിൽ 
നിന്ന്  CAPE  TOWN ലേയ്ക്ക്  700 KMS . കടൽത്തീരം  ചേർന്ന്  പോകുന്ന  ഈ 
റൂട്ട്  ഏറ്റവും    ടൂറിസ്റ്റ്  പ്രാധാന്യമുള്ള   ഗാർഡൻ  റൂട്ട്  എന്നറിയപ്പെടുന്നു .

അങ്ങനെ  അവുധിക്കാലം  സജീവമായി .മഴ  സമൃദ്ധമായി  പെയ്തു ,ഒരു 
നല്ല  വിളവിന്റെ  സൂചനകൾ  നൽകുന്നു .ഒരു  നല്ല  പുതുവര്ഷത്തിന്റെ  പ്രതീക്ഷകൾ .2013 ൽ  ബാക്കിയുള്ള  ദിവസങ്ങൾ  നല്ല പ്രതീക്ഷകൾ  നൽകുന്നു ,എല്ലാവർക്കും .




Friday, 13 December 2013

നെൽസണ്‍ മണ്ടേല -കറതീർന്ന ജനാധിപത്യവാദി


ജനാധിപത്യത്തിന്   മണ്ടേല   നൽകിയിട്ടുള്ള  സംഭാവനകളെ  വിലയിരുത്തുമ്പോൾ  അദ്ദേഹം  ജയിൽമോചിതനായ  1990 ലേയ്ക്ക്  തിരിച്ചു
നോക്കേണ്ടിയിരിക്കുന്നു . ഏറ്റവും  സങ്കീർണമായ  പ്രശ്നങ്ങളാണ്  അന്ന്
ദക്ഷിണാഫ്രിക്കയുടെ   മുമ്പിൽ  ഉണ്ടായിരുന്നത് .കൊളോണിയൽ   ഭരണത്തിലായിരുന്ന   മറ്റ്  ആഫ്രിക്കൻ   രാജ്യങ്ങളുടെ  സ്ഥിതിയിൽ  നിന്ന്
വളരെ  വ്യത്യസ്തമായ  ഒരു  സാഹചര്യമായിരുന്നു  ഇവിടെ . ആഫ്രിക്കയെ
ഭരിച്ചിരുന്ന    ബ്രിട്ടീഷുകാരും   ഫ്രെഞ്ചുകാരും   പോർച്ചുഗീസുകാരും  അവരവരുടെ   രാജ്യങ്ങളിലേയ്ക്ക്  മടങ്ങി . എന്നാൽ  40  ലക്ഷത്തോളം  വരുന്ന  ഇവിടത്തെ  വെള്ളക്കാർ  മൂന്ന്  നൂറ്റാണ്ടുകളായി   ഇവിടെ  സ്ഥിരതാമസക്കാരായിരുന്നു . അവർ  വെളുത്ത  ആഫ്രിക്കക്കാരാണ് .രാജ്യം വിട്ട്  എങ്ങോട്ടെങ്കിലും   പോകാൻ  ആഗ്രഹിച്ചവരല്ല  അവർ .അവരേക്കൂടി
ഉൾപ്പെടുത്തിയുള്ള   ഒരു  ജനാധിപത്യ വ്യവസ്ഥിതിയായിരുന്നു  ഏറ്റവും
വലിയ   കീറാമുട്ടി . വെള്ളക്കാരുടെ  ഇടയിലെ  തീവ്രവാദികൾ  യുദ്ധഭീഷണി
മുഴക്കാൻ  തുടങ്ങി . ഗോത്ര വർഗാടിസ്ഥാനത്തിലുള്ള   സംഘർഷങ്ങൾ  കറുത്ത
വർഗക്കാർക്കിടയിൽ  ഒരു  ആഭ്യന്തരകലാപത്തിൻറെ   ലക്ഷണങ്ങൾ  കാണിച്ചു  തുടങ്ങി . ANC  അനുഭാവികളും   സുലു വർഗ്ഗ പാർട്ടി   ആയ  ഇന്കാത്ത  അനുഭാവികളും  തമ്മിൽ  AK 47  ഉപയോഗിച്ച്  ടൌണ്‍ഷിപ്പുകലിൽ  നടന്ന   സംഘട്ടനങ്ങളിൽ  1990  മുതൽ  1994  വരെ  20000  പേർ  കൊല്ലപ്പെട്ടു . മണ്ടേലയുടെ   പക്വതയും  അനുരഞ്ജന മനോഭാവവും
വിട്ടുവീ ഴ്ചയും  കൊണ്ടു മാത്രമാണ്   ദക്ഷിണാഫ്രിക്ക  ഒരു  ആഭ്യന്തര
യുദ്ധത്തിൽ നിന്ന്   തലനാരിഴ   വ്യത്യാസത്തിനു   രക്ഷപെട്ടത് .

ഇന്കാത്ത  പാർട്ടി  1994 ലെ  തെരഞ്ഞെടുപ്പിൽ   ചേരുകയില്ലെന്നു  കടുംപിടുത്തം  നടത്തിയപ്പോൾ   പതിനൊന്നാം   മണിക്കൂറിൽ   ആ  പാർട്ടിയുടെ  നേതാവായ   ചീഫ്   ബുതെലെസിക്ക്   ആഭ്യന്തര  വകുപ്പ്
വാഗ്ദാനം  ചെയ്ത്  കൂട്ടുകക്ഷി  ഭരണത്തിൽ  പങ്കാളിയാക്കി  മണ്ടേല
പ്രശ്നം  പരിഹരിച്ചു . തെരഞ്ഞെടുപ്പ് കഴിഞ്ഞ്  ANC യ്ക്ക്  ഭീമമായ
ഭൂരിപക്ഷം   ഉണ്ടായിരുന്നിട്ടും   പ്രതിപക്ഷത്തെക്കൂടി  ഉൾപ്പെടുത്തി  ഒരു
ദേശീയ ഐക്യ ഗവണ്മെന്റ് ആണ്  മണ്ടേല  രൂപീകരിച്ചത് .അന്നുവരെ
പ്രസിഡന്റ്‌   ആയിരുന്ന   ഡി  ക്ലെർക്കിനു  വൈസ്  പ്രസിഡന്റ്  സ്ഥാനം
കൊടുത്തു .അങ്ങനെ  ദേശീയ  ഐക്യതിന്റെയും  അനുരഞ്ജനത്തിന്റെയും
അടിത്തറ  പാകാൻ   മണ്ടേല യ്ക്ക്   കഴിഞ്ഞു .

ഒരു  സ്വേചാധിപതിയെയോ   ജനാധിപത്യവിരുദ്ധ  സർക്കാരിനെയോ  മറിച്ചിട്ടത്  കൊണ്ടു മാത്രം   ഒരു  രാജ്യം  രക്ഷപെടുകയില്ല .അറബ് വസന്തം
വളരെയേറെ  പ്രതീക്ഷകൾ  ഉയർത്തി .പക്ഷേ  ഒന്നും  നേടിയില്ല .2003ൽ
ജോർജ് ബുഷ്‌  സദ്ദാം  ഹുസ്സൈനെ  സ്ഥാന ഭ്രഷ്ടനാക്കി ,പിന്നീട്  തൂക്കിലേറ്റി .
പക്ഷേ  ഇറാഖു്   ഒന്നും  നേടിയില്ല .അവിടെ  രക്തച്ചൊരിച്ചിൽ  ഇന്നും
തുടരുന്നു . മണ്ടേലയുടെ  താക്കീത്  ജോർജ്  ബുഷ്‌  ചെവിക്കൊണ്ടിരുന്നുവെങ്കിൽ   ഇറാഖിലെ  ദുരന്തം  ഒഴിവാക്കാമായിരുന്നു .
(  തുടരും)





Thursday, 12 December 2013

നെൽസണ്‍ മണ്ടേല -ലോക തറവാട്ടിലെ കാരണവർ

നെൽസണ്‍  മണ്ടെലയെപ്പറ്റി   നാം   വളരെയേറെ   വായിക്കുകയും  കേൾക്കുകയും   കാണുകയും  ചെയ്തു  ഈ  ദിവസങ്ങളിൽ .അദ്ദേഹം  ലോക
തറവാട്ടിലെ   കാരണവരായിരുന്നു ,പ്രായം  കൊണ്ടും  പക്വത  കൊണ്ടും
ജനസമ്മതി  കൊണ്ടും . സാധാരണക്കാർക്കും   പ്രശസ്ത  വ്യക്തികൾക്കും
അദ്ദേഹത്തിൻറെ   ഭവനം  ഒരു  തറവാട്   ആയിരുന്നു .ആർക്കും  അദ്ദേഹത്തെ
സന്ദർശിക്കാം , സംസാരിക്കാം ,അദ്ദേഹത്തിൻറെ  തമാശകൾ  കേട്ട്  ചിരിക്കാം ,
പാടാം ,പാട്ടിനൊപ്പിച്ച്  ചുവടുകൾ  വെയ്ക്കാം .

രാഷ്ട്ര തലവന്മാർ , ഗായകർ ,കായികതാരങ്ങൾ ,എഴുത്തുകാർ  എന്നിങ്ങനെ
ജീവിതത്തിൻറെ   വിവിധ  മേഖലകളിൽ  നിന്നുള്ള  ആളുകൾ  മണ്ടേലയെ
സന്ദർശിച്ച്  അനുഗ്രഹം  വാങ്ങുകയും ഉ
പദേശങ്ങൾ  സ്വീകരിക്കുകയും
ചെയ്തിരുന്നു . ശാസന  വേണ്ടിടത്ത്  ഉഗ്രമായി  ശാസിക്കാൻ  ആ  കാരണവർ
മടിച്ചില്ല .ജോർജ്  ബുഷ്‌  ഇറാക്കിനെ  ആക്രമിക്കാൻ  പടയൊരുക്കം  നടത്തിയപ്പോൾ  അതിനെതിരെ   ഏറ്റവും  ശക്തമായ  താക്കീത്  നൽകാൻ
മണ്ടേല  ഇടം  വലം നോക്കിയില്ല .

നെഹ്രുവിനെ  പോലെ  കുട്ടികളുടെ  ക്ഷേമത്തിൽ  അദ്ദേഹം  വളരെ  താൽപര്യം  കാണിച്ചിരുന്നു . കുട്ടികളുടെ  ക്ഷേമത്തിന്  വേണ്ടി  അദ്ദേഹം
സ്ഥാപിച്ച   നെൽസണ്‍  മണ്ടേല  CHILDREN 'S   FUND വലിയ   ഒരു  പ്രസ്ഥാനമാണ്‌ .വ്യവസായ പ്രമുഖർ   മണ്ടേലയെ  സന്ദർശിക്കുമ്പോൾ   സ്കൂളുകൾ ,ഹോസ്പിറ്റ്ലുകൾ   മുതലായവ   പണിയാനുള്ള   ധനസഹായം  അദ്ദേഹം
ആവശ്യപ്പെട്ടിരുന്നു . ചോദിക്കാതെ  തന്നെ  അവർ  ധനസഹായം  കൊടുത്തിട്ടുണ്ട്‌ .
  ഒരു   കാരണവർ   എല്ലാ   കാര്യത്തിലും  ഇളം  തലമുറയ്ക്ക്  മാതൃക
ആയിരിക്കണം .  ഇക്കാര്യത്തിൽ  കറയില്ലാത്ത   ഒരു  മാതൃകയാണ്
മണ്ടേല   നൽകിയത് . അദ്ദേഹം  മദ്യം ,പുകവലി  മുതലായ  ദുശീലങ്ങൾ
ഇല്ലാത്ത   ആളായിരുന്നു .ചിട്ടയായ   വ്യായാമം  ചെയ്തിരുന്നു .കൃത്യനിഷ്ഠ
അദ്ദേഹം  കണിശമായി   പാലിച്ചിരുന്നു .ഏതെങ്കിലും  പരിപാടിക്ക്  താമസിച്ച്  ചെല്ലുന്നത്  അദ്ദേഹത്തിന്  ഇഷ്ടമില്ലായിരുന്നു .

എതിരാളികളോട്   ഏറ്റവും  മാന്യമായ   ഭാഷയാണ്   അദ്ദേഹം  ഉപയോഗിച്ചിരുന്നത് . എത്ര   പ്രകോപനമുണ്ടായാലും   സമനില  കൈവിടുകയില്ല .മോശമായ   ഒരു  വാക്കുപോലും  അദ്ദേഹത്തിൽ  നിന്ന്
ഉണ്ടായിട്ടില്ല .

അദ്ദേഹത്തിന്റെ   സംഭാഷണ  ശൈലി   ആരെയും  ആകർഷിക്കുന്നതായിരുന്നു .എല്ലാവർക്കും   കേൾക്ക തക്കവിധം  സ്ഫുടമായി , നിറുത്തി  നിറുത്തിയാണ്
മണ്ടേലയുടെ  സംഭാഷണവും  പ്രസംഗവും .കവിതാപാരായണത്തിന്റെ
ഒരു  താളം  പ്രസംഗങ്ങളിൽ   തിരിച്ചറിയാൻ   സാധിക്കും .അതു  കൊണ്ടാണ്
അദ്ദേഹത്തിൻറെ   പ്രസംഗങ്ങൾ  എത്ര  നേരവും  കേട്ടിരിക്കാൻ  ഒരു  രസം
തോന്നുന്നത് .

ചിരിക്കാനും   ചിരിപ്പിക്കാനും  മണ്ടേലയ്ക്ക്   തുല്യനായ  ഒരു  നേതാവിനെ
ലോകം  ഇതുവരെ   കണ്ടിട്ടില്ല .ചിട്ടയായ  ജീവിതവും  ആത്മാർത്ഥമായ
ചിരിയും  അദ്ദേഹത്തിൻറെ   ആയുസ്സ്  വർധിപ്പിച്ചു . മദ്യം ,മയക്കുമരുന്ന് ,
അമിത ഭക്ഷണം ,ലൈംഗിക രോഗങ്ങൾ  മുതലായ  കാരണങ്ങളാൽ  50  വയസ്സ്
പോലും  എത്താതെ   അനേകർ  അകാല മരണം  പ്രാപിക്കുന്ന  ഒരു  രാജ്യമാണ്  ദക്ഷിണാഫ്രിക്ക . ആരോഗ്യവും  സന്തോഷവും  നിറഞ്ഞ  ഒരു  നീണ്ട  ജീവിതത്തിൻറെ  മാതൃക  ഒരു  വെല്ലുവിളിയായി  യുവതലമുറയ്ക്ക്  നൽകിയാണ്‌   ആ   കാരണവർ   വിട  വാങ്ങിയത് .



Sunday, 8 December 2013

തെരഞ്ഞെടുപ്പുഫലം -ഒരു വീക്ഷണം

നാല്   സംസ്ഥാനങ്ങളിൽ   നടന്ന   തെരഞ്ഞെടുപ്പിൻറെ   ഫലം  ഞെട്ടിപ്പിക്കുന്നതാണ് . ജയിച്ചവർക്കും   തോറ്റവർക്കും   ഈ  ഫലം  ഞെട്ടൽ
ഉളവാക്കിയെ   പറ്റൂ . മഹാഭൂരിപക്ഷം  കിട്ടി   ജയിച്ച  BJP  യ്ക്ക്  ഭാരിച്ച
ഉത്തരവാദിത്വമാണ്   ജനങ്ങൾ   ഏല്പിച്ചിരിക്കുന്നത് .ആ  ഉത്തരവാദിത്വം
നിറവേറ്റിയില്ലെങ്കിളിൽ   ജനം   അവരെ   വെറുതെ  വിടുകയില്ല .തോറ്റവർ
തെറ്റ്  ഏറ്റു  പറഞ്ഞ്  '' എൻറെ  പിഴ ,എൻറെ  പിഴ ,എൻറെ  '' എന്ന് നെഞ്ചത്തടിച്ചു  കരഞ്ഞ്   ജനങ്ങളുടെ   കാൽക്കൽ  വീണ്  മാപ്പ്  ചോദിക്കണം .
അല്ലെങ്കിൽ   ജനങ്ങൾ   അവരെ   പാതാള ത്തിലേയ്ക്ക്  ചവിട്ടി  താഴ്ത്തും .
അഴിമതിയും   കെടുകാര്യസ്ഥതയും   സഹിച്ച്   പൊറുതി  മുട്ടിയ  ജനം
ഒരു  രാക്ഷസ രൂപം  കൈക്കൊണ്ടിരിക്കുകയാണ് . ജനങ്ങളുടെ  രോഷാഗ്നിയെ
കെടുത്താൻ  ഒന്നു  രണ്ടു  കുടം  വെള്ളം  പോരാ , കടൽ  തന്നെ  വേണ്ടി  വരും .

ഈ  തെരഞ്ഞെടുപ്പു  ഫലം   ജനങ്ങളുടെ  വിജയമാണ് . ഇന്ത്യൻ  ജനാധിപത്യത്തിൻറെ   വിജയമാണ് .  മുഖം  നോക്കാതെ  നിയമങ്ങളുടെയും
തെളിവുകളുടെയും   അടിസ്ഥാനത്തിൽ  വിധി  പറയുന്ന   ഒരു  ന്യായാധിപനെ
പോലെയാണ്   ജനം  വിധിയെഴുതിയത് . പ്രത്യേകിച്ച്   ഷീലാ ദിക്ഷിത്തിന്റെ
കാര്യത്തിൽ .ഏറ്റവും   കടുത്ത  ശിക്ഷയാണ്  ജനം  അവർക്ക്  കൊടുത്തത് .കെജരിവാൾ  കടുംപിടുത്തം  നടത്തി  ഭരണ സ്തംഭനം  ഉണ്ടാക്കിയാൽ
അദ്ദേഹത്തിൻറെ   തൊപ്പി   തെറിക്കുമെന്ന   കാര്യത്തിൽ  സംശയമില്ല .

നല്ല   കാര്യങ്ങൾ  ചെയ്യുന്ന  ഒരു  നേതാവിനെ  അന്ഗീ കരിക്കുന്നതിൽ  ജനങ്ങൾക്ക്‌  മടിയില്ലെന്ന്   മദ്ധ്യ പ്രദേശിൽ   ചൗഹാന്റെ  ഹാറ്റ്‌ ട്രിക്ക്
വിജയം   സൂചിപ്പിക്കുന്നു .അദ്ദേഹത്തിൻറെ  ഒരു  മന്ത്രി  ലൈംഗിക
ആരോപണത്തിൽ  പെട്ടപ്പോൾ  ഉടൻ  തന്നെ  അയാളെ  പുറത്താക്കാൻ
ചൌഹാൻ   മടി  കാണിച്ചില്ല . ഒരു  നല്ല  മനുഷ്യനായിട്ടാണ്   ചൌഹാൻ
അറിയപ്പെടുന്നത് .മുസ്ലിംങ്ങളുടെയും  വോട്ടുകൾ  വൻതോതിൽ  നേടിയാണ്‌
ചൌഹാൻ   അട്ടിമറി  വിജയം   നേടിയത് .


കേരളത്തെ  സംബന്ധിച്ച്   പറഞ്ഞാൽ   ഇരു മുന്നണികളും  സൽഭരണം
കാഴ്ച വെക്കാത്ത   ഒരു  സംസ്ഥാനമാണ് . ഇവിടെ  പ്രത്യയ ശാസ്ത്രങ്ങൾക്കു
പ്രസക്തിയില്ല .ജനങ്ങൾക്ക്‌  ശുദ്ധജലം ,ശുദ്ധവായു , കുട്ടികൾക്ക് നല്ല
വിദ്യാഭ്യാസം ,എല്ലാവർക്കും   നല്ല  ചികിൽസ ,യാത്രാസൗകര്യങ്ങൾ ,പാർപ്പിടം, യുവതലമുറയ്ക്ക്   ജോലി ,സർവ്വോപരി  ജീവനും  സ്വത്തിനും
സുരക്ഷ  മുതലായ  കാര്യങ്ങളാണ്‌  ആവശ്യം .പക്ഷേ  ജനങ്ങളുടെ  ജീവനും
സ്വത്തിനും  സുരക്ഷയില്ലാത്ത  അവസ്ഥയാണ്‌  ഇന്ന്  ഉള്ളത് .ഗുണ്ടാ  സംഘങ്ങൾ  ഇന്ന്   പോലീസിനെക്കാൾ   ശക്തമാണ് .ജയിലുകൾ  ഹോണ്ടുരസിലെപ്പോലെ  കുറ്റവാളികളുടെ   നിയന്ത്രണത്തിലാണ് .സർക്കാർ
വക  ഭൂമി   കയ്യൂക്കുള്ളവർ   തട്ടിയെടുക്കുന്നു .കള്ളക്കടത്ത്  ഒരു  ദേശീയ
വിനോദമായി   മാറിയിരിക്കുന്നു .

2014ൽ    നരേന്ദ്ര മോഡി    ഇന്ത്യയുടെ  പ്രധാന മന്ത്രിയാകുമെന്ന  കാര്യത്തിൽ
ഇനി  സംശയമുള്ളവർ   കണ്ണടച്ച്  ഇരുട്ടാക്കുകയാണ് .ചുമ്മാ  മോഡി വിരോധം  പ്രസംഗിച്ചു  നടന്നാൽ  ജനം  അത്  ചെവിക്കൊള്ളാൻ  പോകുന്നില്ല .
UDF / LDF   ഒരു പോലെ  നിഷ്പക്ഷരായ  ജനങ്ങളുടെ  വിരോധം  സമ്പാദിച്ച്
വെച്ചിട്ടുണ്ട് . അതു കൊണ്ട്  BJP   കേരളത്തിലും   സീറ്റുകൾ  നേടാൻ  ഇടയുണ്ട് .
ആരും   ആരേയും അയിത്തം   കല്പിച്ച്  മാറ്റി  നിറുത്തിയിട്ട്‌  കാര്യമില്ല .
ജനാധിപത്യത്തിൽ   ജനങ്ങളാണ്   ആര്  ഭരിക്കണമെന്ന്  തീരുമാനിക്കുന്നത്‌ .



Monday, 2 December 2013

കിണ്ടി ചൊർസ് ഗോൾഡ്‌ ( ഹാസ്യഭാവന )

                              കിണ്ടി    ചോർസ്   ഗോൾഡ്‌

സുഹൃത്തുക്കളെ

തട്ടിപ്പു രംഗത്തും   ഗുണ്ടായിസ രംഗത്തും   ദീർഘ കാലത്തെ   സേവന പാരമ്പര്യമുള്ള  കിണ്ടി  ചോർസ്  ഗുണ്ടാ  സർവിസസ്  ലിമിറ്റഡ് ,സ്വർണ
വ്യാപാര രംഗത്തേയ്ക്ക്   ഇടതു കാൽ  വെച്ച് കയറുന്ന  വിവരം  സസന്തോഷം  അറിയിച്ചു  കൊള്ളുന്നു . ഡിസംബർ  പത്താം  തീയതി  തട്ടിപ്പു പുരത്ത്
ഞങ്ങളുടെ  കോംപ്ലെക്സിൽ  പണി  തീർത്തിട്ടുള്ള ,അഞ്ച്  നിലയും  ഒരു
ലക്ഷം  ചതുരശ്ര  metre   വിസ്തീർണമുള്ളതുമായ  പുതിയ  ഷോ റൂം ,ഒട്ടേറെ
VERY  IMPORTANT  CROOKS ൻറെ   മഹനീയ   സാന്നിദ്ധ്യത്തിൽ   പ്രശസ്ത  നടൻ
സരോജ് കുമാർ  ഭദ്രദീപം  കെടുത്തി  ഉദ്ഘാടനം  ചെയ്യുന്നതാണ്‌ .അന്ന്‌
സ്വർണാഭരണ ങ്ങൾക്ക്   വമ്പിച്ച   കിഴിവ്   ഉണ്ടായിരിക്കുന്നതാണ് .
ഞങ്ങളുടെ    പ്രത്യേകതകൾ   താഴെ  കൊടുക്കുന്നു .

*   പൂർണമായും  കള്ളക്കടത്ത്  സ്വർണം  കൊണ്ട്  തീർത്ത  ആഭരണങ്ങൾ .

*    കള്ള നോട്ട്   മാറ്റി കൊടുക്കുന്ന   24/ 7   കൌണ്ടറുകൾ .

*    കരിമ്പണം   വെളുപ്പിക്കുന്ന    LAUNDRY   SERVICE

കിണ്ടി  ചോർസ്    അക്കാ ദമിയിൽ   പുതുതായി   തുടങ്ങുന്ന  COURSE കൾക്ക്

അഡ്മിഷൻ    തുടങ്ങിയിരിക്കുന്നു.

1 .   MGS                  (  MASTER    OF   GOLD   SMUGGLING )


2   MC                      (  MASTER   OF   COUNTERFEITING   )

3    MML                  ( MASTER   OF   MONEY  LAUNDERING )

4    MB                     ( MASTER    OF    BLACKMAILING   )


ക്യാമ്പസ്‌   SELECTION   ഉറപ്പ്  നൽ കുന്നു .ഉടൻ  തന്നെ  നിങ്ങളുടെ  കുട്ടികളെ

ഈ   മഹാസ്ഥാപനത്തിൽ   ചേർത്ത്   അവരുടെ   ഭാവി  ഭദ്രമാക്കുക .

ആണ്‍കുട്ടികൾക്കും   പെണ്‍കുട്ടികൾക്കും   വെവ്വേറെ  ഹോസ്റ്റൽ  ഇല്ല .

അമ്പതിനായിരം   രൂപയിൽ   കൂടുതൽ   തുകയ്ക്ക്   സ്വർണം  

വാങ്ങുന്നവർക്ക്   ഞങ്ങളുടെ   സ്ഥാപകൻ   DR   കിണ്ടി   ചോർ  രചിച്ച

''  101   കള്ളക്കടത്ത്  വിദ്യകൾ ' എന്ന   ഗ്രന്ഥം   സൌജന്യമായി  ലഭിക്കും .


എല്ലാ  ശനിയാഴ്ചയും   നറുക്കെടുപ്പ്   ഉണ്ടായിരിക്കും .ഒന്നാം  സമ്മാനം
കള്ളക്കടത്തായി   കൊണ്ടുവന്ന   MERCEDES .

നേരിട്ട്    സന്ദർശിക്കുക :

കിണ്ടി   ചോർസ്   ഗോൾഡ്‌

2 ,LATHICHARGE   AVENUE ,

കോർണർ   ഓഫ്   വാട്ടർ  കാനോൻ   ആൻഡ്‌   TEARGAS KONAM  STREETS ,

തട്ടിപ്പു പുരം -1

തട്ടിപ്പു  നാട്‌

WEBSITE :  kindi@ kindimail .com

Sunday, 1 December 2013

' തൊട്ടിൽ ഇപ്പോഴും ആടുന്നു ' പാർട്ട്‌ 2 ( അനൂപിൻറെ കവിത )

  തൊട്ടിൽ  ഇപ്പോഴും   ആടുന്നു -ഒരു   പഠനം,
 രണ്ടാം  ഭാഗം

 വളരെ  വേദനാജനകമായ  ഒരന്തരീക്ഷമാണ്  അനൂപ്‌  ഈ  കവിതയിൽ
വരച്ചു   കാണിക്കുന്നത് .'തൊട്ടിൽ  ഇപ്പോഴും  ആടുന്നു ' എന്ന  ശീർഷകം തന്നെ
വളരെ   വേദന  ഉളവാക്കുന്നു . അത്  ആടുന്നുണ്ട് . പക്ഷേ  അതുകൊണ്ട് യാതൊരു  പ്രയോജനവും  ഇല്ല . ചെമ്പരത്തി  പോലെ  ചുവന്ന  രക്തത്തിൻറെ
നിറവും  തികട്ടിക്കുന്ന  രക്തഗന്ധവും  ദൃശ്യത്തിന്റെ  ഭീകരത  വർദ്ധിപ്പിക്കുന്നു . തണുത്തു മരവിച്ച  ഇളംമേനിയും   ചോരയുടെ  നനവും
ഉള്ളിൽ തട്ടി  കഠിനമായ  വ്യഥ  ഉളവാക്കുന്നു . ഈ  കുഞ്ഞിനുവേണ്ടി  പല
നല്ല  കാര്യങ്ങളും  ചുറ്റും  നടക്കുന്നുണ്ട് .തൊട്ടിൽ  ആടുന്നത് തന്നെ  ഒരു  നല്ല
കാര്യമാണ് .ചുറ്റും  പല  കാര്യങ്ങൾ  കുഞ്ഞിനുവേണ്ടി   ഒരുക്കി  വെക്കുന്നുണ്ട് . പക്ഷേ   എല്ലാം   വ്യർത്ഥം .

മരണത്തിൻറെ  മുമ്പിൽ  കുഞ്ഞിൻറെ  നിസ്സഹായവസ്ഥക്ക്  കവി  ഊന്നൽ
നൽകുന്നു .

             തൊട്ടിലിനു  കണ്ണില്ലല്ലോ
              കാതില്ലല്ലോ  മൂക്കില്ലല്ലോ
             തടുക്കാൻ   കൈകളില്ലയിരുന്നല്ലോ

ആധുനിക  ജീവിത  ശൈലിയിൽ  ജനങ്ങൾ  അക്ഷരാർത്ഥത്തിലും  അല്ലാതെയും
തങ്ങളുടെ  ചുറ്റും  വൻമതിലുകൾ  തീർത്ത് ,അയലത്ത്  നടക്കുന്നത്  എന്താണെന്ന്  അറിയുന്നില്ല . കുഞ്ഞിൻറെ  മരണം  ആരാലും  ശ്രദ്ധിക്കപ്പെടാതെ  പോയ   അവസ്ഥയാണ്‌   അനൂപ്‌  സൃഷ്ടിച്ചിരിക്കുന്നത് .
പാൽ  തിളച്ച്  തൂവുന്നതും  തൊഴുത്തിൽ  ഒരമ്മപ്പശു   പാൽ  ചുരത്തുന്നതും
ഇതിന്  ഉദാഹരണങ്ങളാണ് .  ജാലക വശത്തെ  മാവിൻകൊമ്പിനും
സംഭവിച്ചത്‌  എന്തെന്നറിയില്ല . ഒരു പക്ഷേ , ഇപ്പോഴും  മനസ്സ്  മരവിക്കാത്ത
സമൂഹത്തിലെ  ഭൂരിപക്ഷം  വരുന്ന  മനുഷ്യ സ്നേഹികളുടെ  പ്രതീകമായിട്ടായിരിക്കാം  കവി  ഈ ബിംബ കല്പനകൾ  ഉപയോഗിച്ചിട്ടുള്ളത് .  മനുഷ്യത്വം   മരവിച്ചിട്ടില്ല ,അത്  സജീവമാണ്  എന്ന
സൂചന  നമുക്ക്   ആശ്വാസം  പകരുന്നു . ഒരു  മുത്തശിയുടെയും  വിദേശത്ത്
മണൽക്കാട്ടിൽ  കഷ്ടപ്പെട്ട്   പണിയെടുക്കുന്ന  പിതാവിന്റെയും  മനസ്സിൽ  ആ
പിഞ്ചുകുഞ്ഞ്  സജീവമാണ് .

 അവസാനം  '' നീയിതു കാണുന്നില്ലേ ?'' എന്ന  ചോദ്യം  കവി  ചോദിക്കുകയാണ്.  ദൈവം   ആ  പിഞ്ചു കുഞ്ഞിനു വേണ്ടി  സ്വർഗത്തിൽ
തൊട്ടിൽ  കെട്ടുകയാണ് . കുഞ്ഞിനുവേണ്ടി   ദൈവം  ചുടുകണ്ണീർ  പൊഴിക്കുന്നു .ദൈവത്തോടുള്ള   ചോദ്യം  ഒരു  കൂരമ്പ്‌ പോലെ  നമ്മളുടെ  നെഞ്ചിലും
തറയ്ക്കുന്നു .ഇത്തരം  ദുരന്തങ്ങൾ  നടക്കുന്നതിനു  മുമ്പ്  അതിൻറെ  ലക്ഷണങ്ങൾ   തിരിച്ചറിയാനും   ശക്തമായി   പ്രതികരിക്കാനും  സമൂഹത്തിന്   കഴിയണം .  ഇക്കാര്യത്തിൽ  അനുകൂലമായ  ഒരു  ഉണർവ്  ഇപ്പോൾ  സമൂഹത്തിൽ  കാണുന്നു .ഷഫീക്  എന്ന  കുട്ടിക്കു വേണ്ടി  സമൂഹം  ഉണർന്നു
പ്രവർത്തിച്ചത്  നാം  കണ്ടു . ആ  ഉണർവിനെ  പോഷിപ്പിക്കാൻ  അനൂപിൻറെ  ഈ   കവിത  ഒരു  സംഭാവനയാണ് .



തൊട്ടിൽ ഇപ്പോഴും ആടുന്നു : A study of Anoop V.P's poem -Part 1

 ഒരു   ജോലി  കിട്ടിയിട്ട്  വേണം  ലീവ്  എടുക്കാൻ  എന്നു  പറഞ്ഞതു  പോലെ ,
ഒരു  കനത്ത  മഴ  പെയ്യുന്ന  ദിവസം , അതിൻറെ  കുളിരിൽ  അനൂപിൻറെ
കവിതയെപ്പറ്റി   എഴുതാമെന്ന്  പ്രതീക്ഷിച്ചിട്ട്   ആഴ്ചകൾ  ഏറെയായി . മഴ
ചതിച്ചു . എൻറെ  പീച്ചുകളിലെ  പഴങ്ങൾ  വെയിലേറ്റു  വാടി  ശുഷ്കിച്ചു
തുടങ്ങിയിരിക്കുന്നു . എന്നാൽ  ഈ  കൊടും  ചൂടിലും  മനസ്സ്  ശുഷ്കിച്ചിട്ടില്ല .
'തൊട്ടിൽ  ഇപ്പോഴും  ആടുന്നു ' എന്ന, ശക്തമായ  പ്രമേയമുള്ള  ഈ  കവിത
വായിക്കുമ്പോൾ  മനസ്സ്   മംഗൾ യാൻ   പോലെ  പറക്കുകയാണ് .പക്ഷേ
ഒരു  വ്യത്യാസമുണ്ട് . ഈ  കവിത   വായിച്ച്  അസ്വസ്ഥമാകുന്ന  മനസ്സ്
ലക്ഷ്യമില്ലാതെ   പറക്കുകയാണ് .

മനുഷ്യസ്നേഹികളുടെ   മനസ്സുകളിൽ  കഠിനമായ  വ്യഥ  ഉളവാക്കുന്ന, ഒട്ടും
പ്രതീക്ഷിക്കാത്ത , ഉത്തരം  കിട്ടാത്ത  വാർത്തകളാണ്  നമ്മൾ  എന്നും  Tv യിൽ
കാണുന്നത് . അതി ക്രൂരമായ  കൊലപാതകങ്ങളുടെയും   പീഡനങ്ങളുടെയും
കഥകളാണ്  നാം  നിത്യവും   കാണുകയും   കേൾക്കുകയും  ചെയ്യുന്നത് . ക്രൂരത
പിഞ്ചു കുഞ്ഞുങ്ങളോട്   ആകുമ്പോൾ   അത് ഭയങ്കരമാണ് . ഇവിടെ  കഴിഞ്ഞ
ആഴ്ച   ഏഴു മാസം  പ്രായമുള്ള  പെണ്‍കുഞ്ഞിനെ   ബലാൽസംഗം   ചെയ്തു .
87 കാരിയെ   ബലാൽസംഗം  ചെയ്ത്  കൊന്നു . കാണാനും  കേൾക്കാനും  അറയ്ക്കുന്ന   ക്രൂരകൃത്യങ്ങളാണ്   നമ്മൾ  നിത്യവും  കാണുന്നത് . SHAKESPEARE ടെ   ലീയർ   രാജാവ്‌  എന്ന   നാടകത്തിൽ   ലീയർ   ചോദിക്കുന്നു  മനുഷ്യർ
ഇത്രമാത്രം   കഠിന ഹൃദയരാകാൻ   എന്താണ്   കാരണമെന്ന് .തൻറെ  രണ്ട്
പെണ്‍മക്കളുടെ  വാക്ക്   വിശ്വസിച്ച് , അവർക്കായി   രാജ്യം  പകുത്തു
കൊടുത്ത്   സ്ഥാനത്യാഗം  ചെയ്ത , വൃദ്ധനായ  തന്നെ  കാറ്റും  കോളും  നിറഞ്ഞ ഭീകര രാത്രിയിൽ , തല ചായ്ക്കാൻ  ഇടമില്ലാതെ   അവർ  പടിയടച്ച്  പുറത്താക്കിയതിൽ  ഹൃദയം   നൊന്താണ്   ലീയെർ   ഇത്  ചോദിക്കുന്നത് .ആ
ചോദ്യം   നമ്മുടെ   കാതുകളിൽ   ഇന്നും  മുഴങ്ങുന്നു .

പിറന്നു  വീണ  പിഞ്ചു കുഞ്ഞിനെ   പ്ലാസ്റ്റിക്‌  ബാഗിൽ  കെട്ടി  മാലിന്യ  കൂമ്പാരത്തിൽ  എറിയാനും   കഴുത്തറത്ത്  കൊല്ലാനും  അമ്മമാരെ  അല്ലെങ്കിൽ  മാതാപിതാക്കളെ    പ്രേരിപ്പിക്കുന്നതെന്ത് ? ഒന്നാമത് ,രണ്ട്  കാലിൽ  നടക്കുന്നവരെല്ലാം   മനുഷ്യരല്ല . മനുഷ്യത്വമില്ലാത്തവർ  മൃഗങ്ങളേക്കാൾ  നികൃഷ്ടമായി   പെരുമാറുന്നു . വാസ്തവത്തിൽ   ഈ
താരതമ്യം   തെറ്റാണ് .  കാരണം  മൃഗങ്ങൾ   കൊലപാതകവും   ബലാത്സംഗവും  ചെയ്യുന്നില്ല .

നമ്മൾ  നമ്മുടെ   തോട്ടങ്ങളിൽനിന്ന്‌   കളകൾ   പറിച്ച്  മാറ്റാറുണ്ട് .കളയാനുള്ളത്   കള . ഒരു  കുടുംബത്തിൽ   ചിലപ്പോൾ  ഒരു    പിഞ്ചുകുഞ്ഞ്
കളയായി    മാറുന്നു . പ്രത്യേകിച്ച്   രണ്ടാനമ്മ  ഉള്ള  ചില  കുടുംബങ്ങളിൽ .ഈ  കുഞ്ഞ്  തങ്ങളുടെ   സുഖജീവിതത്തിന്   ഒരു  തടസ്സമായി  ചിലർക്ക്
അനുഭവപ്പെടുന്നു . പിന്നെ  ആ  കള  പറിച്ചു കളയുന്നു . മർദിച്ചും  തിളച്ച വെള്ളവും  തിളച്ച  എണ്ണയും    ദേഹത്ത്  ഒഴിച്ച് , തല  ഭിത്തിയിൽ  ഇടിച്ച് ,എല്ലൊടി ച്ച് ,വിഷം  കൊടുത്ത് -ഇങ്ങനെ  പോകുന്നു  കൊലയുടെ  മുറകൾ .
വിടരുന്നതിനു മുമ്പ്   ആ  പൂമൊട്ടിനെ  നുള്ളിക്കളയുന്നു . ഇതാണല്ലോ
' വിടരും  മുമ്പേ ' എന്ന  കവിതയിൽ   അനൂപ്‌   ആവിഷ്കരിച്ചത് .

പ്രസവിച്ചതു കൊണ്ടു   മാത്രം  ഒരു  സ്ത്രീ  അമ്മയാകുന്നില്ല . കുട്ടിയെ  നല്ല  രീതിയിൽ  വളർത്തി ,ഒരു  നല്ല  മനുഷ്യനാക്കി  സമൂഹത്തിന്  സംഭാവന
ചെയ്യുന്ന  സ്ത്രീയ്ക്കാണ്  അമ്മയെന്ന   മഹനീയപദവി  ലഭിക്കുന്നത് .ഒരു
നല്ല   അമ്മയ്ക്ക്  തൻറെ  കുഞ്ഞിനെ  നുള്ളി  നോവിക്കാൻ പോലും
ആവുകയില്ല . സോളമൻ  രാജവിന്റെയടുത്ത്   രണ്ട്  സ്ത്രീകൾ  മാതൃത്വ
അവകാശത്തെ  ചൊല്ലി  പരാതിയുമായി   പോയ കഥ   നമുക്ക്  അറിയാം .പ്രശ്നം   തീർക്കാൻ   അദ്ദേഹം  പറഞ്ഞത്  കുട്ടിയെ  രണ്ടായി  വെട്ടി
മുറിച്ച്
പകുത്ത്  കൊടുക്കാമെന്നാണ് . കുട്ടിയെ   എടുത്തോളൂ , അതിനെ  കൊല്ലരുത്
എന്ന്   യഥാർത്ഥ  അമ്മ  പറഞ്ഞു . ഒരു  നല്ല  അമ്മയുടെ  മനസ്സ്  എന്താണെന്ന്
ഈ   കഥയിൽ നിന്ന്  നാം   മനസ്സിലാക്കുന്നു .

പ്രസവിക്കാത്ത  എത്രയോ  മഹതികൾ   ആയിരങ്ങൾക്ക്  അമ്മയായിട്ടുണ്ട് .
മദർ  തെരേസാ , മാതാ  അമ്രുതനാന്തമയി   മുതലായ , വളരെയേറെ  അറിയപ്പെടുന്നവരും   ആരാലും   അറിയപ്പെടാത്ത വരും .

     ഉണ്ണിയേശു   തനിക്കൊരു  വെല്ലുവിളിയായി   വളരുമെന്ന്  ഭയപ്പെട്ട
ഹെരൊദെസ്  രാജാവ്‌  നാട്ടിലുള്ള  പിഞ്ചു കുഞ്ഞുങ്ങളെ കൊല ചെയ്യാൻ
ഉത്തരവ്  കൊടുത്തു . തിരുക്കുടുംബം   അവിടെനിന്ന്  ഓടി രക്ഷപെടുകയായിരുന്നു . ( തുടരും)