Sunday, 1 December 2013

' തൊട്ടിൽ ഇപ്പോഴും ആടുന്നു ' പാർട്ട്‌ 2 ( അനൂപിൻറെ കവിത )

  തൊട്ടിൽ  ഇപ്പോഴും   ആടുന്നു -ഒരു   പഠനം,
 രണ്ടാം  ഭാഗം

 വളരെ  വേദനാജനകമായ  ഒരന്തരീക്ഷമാണ്  അനൂപ്‌  ഈ  കവിതയിൽ
വരച്ചു   കാണിക്കുന്നത് .'തൊട്ടിൽ  ഇപ്പോഴും  ആടുന്നു ' എന്ന  ശീർഷകം തന്നെ
വളരെ   വേദന  ഉളവാക്കുന്നു . അത്  ആടുന്നുണ്ട് . പക്ഷേ  അതുകൊണ്ട് യാതൊരു  പ്രയോജനവും  ഇല്ല . ചെമ്പരത്തി  പോലെ  ചുവന്ന  രക്തത്തിൻറെ
നിറവും  തികട്ടിക്കുന്ന  രക്തഗന്ധവും  ദൃശ്യത്തിന്റെ  ഭീകരത  വർദ്ധിപ്പിക്കുന്നു . തണുത്തു മരവിച്ച  ഇളംമേനിയും   ചോരയുടെ  നനവും
ഉള്ളിൽ തട്ടി  കഠിനമായ  വ്യഥ  ഉളവാക്കുന്നു . ഈ  കുഞ്ഞിനുവേണ്ടി  പല
നല്ല  കാര്യങ്ങളും  ചുറ്റും  നടക്കുന്നുണ്ട് .തൊട്ടിൽ  ആടുന്നത് തന്നെ  ഒരു  നല്ല
കാര്യമാണ് .ചുറ്റും  പല  കാര്യങ്ങൾ  കുഞ്ഞിനുവേണ്ടി   ഒരുക്കി  വെക്കുന്നുണ്ട് . പക്ഷേ   എല്ലാം   വ്യർത്ഥം .

മരണത്തിൻറെ  മുമ്പിൽ  കുഞ്ഞിൻറെ  നിസ്സഹായവസ്ഥക്ക്  കവി  ഊന്നൽ
നൽകുന്നു .

             തൊട്ടിലിനു  കണ്ണില്ലല്ലോ
              കാതില്ലല്ലോ  മൂക്കില്ലല്ലോ
             തടുക്കാൻ   കൈകളില്ലയിരുന്നല്ലോ

ആധുനിക  ജീവിത  ശൈലിയിൽ  ജനങ്ങൾ  അക്ഷരാർത്ഥത്തിലും  അല്ലാതെയും
തങ്ങളുടെ  ചുറ്റും  വൻമതിലുകൾ  തീർത്ത് ,അയലത്ത്  നടക്കുന്നത്  എന്താണെന്ന്  അറിയുന്നില്ല . കുഞ്ഞിൻറെ  മരണം  ആരാലും  ശ്രദ്ധിക്കപ്പെടാതെ  പോയ   അവസ്ഥയാണ്‌   അനൂപ്‌  സൃഷ്ടിച്ചിരിക്കുന്നത് .
പാൽ  തിളച്ച്  തൂവുന്നതും  തൊഴുത്തിൽ  ഒരമ്മപ്പശു   പാൽ  ചുരത്തുന്നതും
ഇതിന്  ഉദാഹരണങ്ങളാണ് .  ജാലക വശത്തെ  മാവിൻകൊമ്പിനും
സംഭവിച്ചത്‌  എന്തെന്നറിയില്ല . ഒരു പക്ഷേ , ഇപ്പോഴും  മനസ്സ്  മരവിക്കാത്ത
സമൂഹത്തിലെ  ഭൂരിപക്ഷം  വരുന്ന  മനുഷ്യ സ്നേഹികളുടെ  പ്രതീകമായിട്ടായിരിക്കാം  കവി  ഈ ബിംബ കല്പനകൾ  ഉപയോഗിച്ചിട്ടുള്ളത് .  മനുഷ്യത്വം   മരവിച്ചിട്ടില്ല ,അത്  സജീവമാണ്  എന്ന
സൂചന  നമുക്ക്   ആശ്വാസം  പകരുന്നു . ഒരു  മുത്തശിയുടെയും  വിദേശത്ത്
മണൽക്കാട്ടിൽ  കഷ്ടപ്പെട്ട്   പണിയെടുക്കുന്ന  പിതാവിന്റെയും  മനസ്സിൽ  ആ
പിഞ്ചുകുഞ്ഞ്  സജീവമാണ് .

 അവസാനം  '' നീയിതു കാണുന്നില്ലേ ?'' എന്ന  ചോദ്യം  കവി  ചോദിക്കുകയാണ്.  ദൈവം   ആ  പിഞ്ചു കുഞ്ഞിനു വേണ്ടി  സ്വർഗത്തിൽ
തൊട്ടിൽ  കെട്ടുകയാണ് . കുഞ്ഞിനുവേണ്ടി   ദൈവം  ചുടുകണ്ണീർ  പൊഴിക്കുന്നു .ദൈവത്തോടുള്ള   ചോദ്യം  ഒരു  കൂരമ്പ്‌ പോലെ  നമ്മളുടെ  നെഞ്ചിലും
തറയ്ക്കുന്നു .ഇത്തരം  ദുരന്തങ്ങൾ  നടക്കുന്നതിനു  മുമ്പ്  അതിൻറെ  ലക്ഷണങ്ങൾ   തിരിച്ചറിയാനും   ശക്തമായി   പ്രതികരിക്കാനും  സമൂഹത്തിന്   കഴിയണം .  ഇക്കാര്യത്തിൽ  അനുകൂലമായ  ഒരു  ഉണർവ്  ഇപ്പോൾ  സമൂഹത്തിൽ  കാണുന്നു .ഷഫീക്  എന്ന  കുട്ടിക്കു വേണ്ടി  സമൂഹം  ഉണർന്നു
പ്രവർത്തിച്ചത്  നാം  കണ്ടു . ആ  ഉണർവിനെ  പോഷിപ്പിക്കാൻ  അനൂപിൻറെ  ഈ   കവിത  ഒരു  സംഭാവനയാണ് .



No comments:

Post a Comment