ജനാധിപത്യത്തിന് മണ്ടേല നൽകിയിട്ടുള്ള സംഭാവനകളെ വിലയിരുത്തുമ്പോൾ അദ്ദേഹം ജയിൽമോചിതനായ 1990 ലേയ്ക്ക് തിരിച്ചു
നോക്കേണ്ടിയിരിക്കുന്നു . ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളാണ് അന്ന്
ദക്ഷിണാഫ്രിക്കയുടെ മുമ്പിൽ ഉണ്ടായിരുന്നത് .കൊളോണിയൽ ഭരണത്തിലായിരുന്ന മറ്റ് ആഫ്രിക്കൻ രാജ്യങ്ങളുടെ സ്ഥിതിയിൽ നിന്ന്
വളരെ വ്യത്യസ്തമായ ഒരു സാഹചര്യമായിരുന്നു ഇവിടെ . ആഫ്രിക്കയെ
ഭരിച്ചിരുന്ന ബ്രിട്ടീഷുകാരും ഫ്രെഞ്ചുകാരും പോർച്ചുഗീസുകാരും അവരവരുടെ രാജ്യങ്ങളിലേയ്ക്ക് മടങ്ങി . എന്നാൽ 40 ലക്ഷത്തോളം വരുന്ന ഇവിടത്തെ വെള്ളക്കാർ മൂന്ന് നൂറ്റാണ്ടുകളായി ഇവിടെ സ്ഥിരതാമസക്കാരായിരുന്നു . അവർ വെളുത്ത ആഫ്രിക്കക്കാരാണ് .രാജ്യം വിട്ട് എങ്ങോട്ടെങ്കിലും പോകാൻ ആഗ്രഹിച്ചവരല്ല അവർ .അവരേക്കൂടി
ഉൾപ്പെടുത്തിയുള്ള ഒരു ജനാധിപത്യ വ്യവസ്ഥിതിയായിരുന്നു ഏറ്റവും
വലിയ കീറാമുട്ടി . വെള്ളക്കാരുടെ ഇടയിലെ തീവ്രവാദികൾ യുദ്ധഭീഷണി
മുഴക്കാൻ തുടങ്ങി . ഗോത്ര വർഗാടിസ്ഥാനത്തിലുള്ള സംഘർഷങ്ങൾ കറുത്ത
വർഗക്കാർക്കിടയിൽ ഒരു ആഭ്യന്തരകലാപത്തിൻറെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി . ANC അനുഭാവികളും സുലു വർഗ്ഗ പാർട്ടി ആയ ഇന്കാത്ത അനുഭാവികളും തമ്മിൽ AK 47 ഉപയോഗിച്ച് ടൌണ്‍ഷിപ്പുകലിൽ നടന്ന സംഘട്ടനങ്ങളിൽ 1990 മുതൽ 1994 വരെ 20000 പേർ കൊല്ലപ്പെട്ടു . മണ്ടേലയുടെ പക്വതയും അനുരഞ്ജന മനോഭാവവും
വിട്ടുവീ ഴ്ചയും കൊണ്ടു മാത്രമാണ് ദക്ഷിണാഫ്രിക്ക ഒരു ആഭ്യന്തര
യുദ്ധത്തിൽ നിന്ന് തലനാരിഴ വ്യത്യാസത്തിനു രക്ഷപെട്ടത് .
ഇന്കാത്ത പാർട്ടി 1994 ലെ തെരഞ്ഞെടുപ്പിൽ ചേരുകയില്ലെന്നു കടുംപിടുത്തം നടത്തിയപ്പോൾ പതിനൊന്നാം മണിക്കൂറിൽ ആ പാർട്ടിയുടെ നേതാവായ ചീഫ് ബുതെലെസിക്ക് ആഭ്യന്തര വകുപ്പ്
വാഗ്ദാനം ചെയ്ത് കൂട്ടുകക്ഷി ഭരണത്തിൽ പങ്കാളിയാക്കി മണ്ടേല
പ്രശ്നം പരിഹരിച്ചു . തെരഞ്ഞെടുപ്പ് കഴിഞ്ഞ് ANC യ്ക്ക് ഭീമമായ
ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും പ്രതിപക്ഷത്തെക്കൂടി ഉൾപ്പെടുത്തി ഒരു
ദേശീയ ഐക്യ ഗവണ്മെന്റ് ആണ് മണ്ടേല രൂപീകരിച്ചത് .അന്നുവരെ
പ്രസിഡന്റ് ആയിരുന്ന ഡി ക്ലെർക്കിനു വൈസ് പ്രസിഡന്റ് സ്ഥാനം
കൊടുത്തു .അങ്ങനെ ദേശീയ ഐക്യതിന്റെയും അനുരഞ്ജനത്തിന്റെയും
അടിത്തറ പാകാൻ മണ്ടേല യ്ക്ക് കഴിഞ്ഞു .
ഒരു സ്വേചാധിപതിയെയോ ജനാധിപത്യവിരുദ്ധ സർക്കാരിനെയോ മറിച്ചിട്ടത് കൊണ്ടു മാത്രം ഒരു രാജ്യം രക്ഷപെടുകയില്ല .അറബ് വസന്തം
വളരെയേറെ പ്രതീക്ഷകൾ ഉയർത്തി .പക്ഷേ ഒന്നും നേടിയില്ല .2003ൽ
ജോർജ് ബുഷ് സദ്ദാം ഹുസ്സൈനെ സ്ഥാന ഭ്രഷ്ടനാക്കി ,പിന്നീട് തൂക്കിലേറ്റി .
പക്ഷേ ഇറാഖു് ഒന്നും നേടിയില്ല .അവിടെ രക്തച്ചൊരിച്ചിൽ ഇന്നും
തുടരുന്നു . മണ്ടേലയുടെ താക്കീത് ജോർജ് ബുഷ് ചെവിക്കൊണ്ടിരുന്നുവെങ്കിൽ ഇറാഖിലെ ദുരന്തം ഒഴിവാക്കാമായിരുന്നു .
( തുടരും)
No comments:
Post a Comment