Friday, 28 February 2014

Retirement ചിന്തകൾ

RETIREMENT  ചിന്തകൾ

28  ഫെബ്രുവരി  2014

ഫെബ്രുവരി  ഒരു  നല്ല  മാസമാണ് . കാരണം  അത്  വേഗം  തീർന്നു  കിട്ടുന്നു .
പുതുവർഷം  ഇനി  പഴംകഥ  മാത്രം . മാർച്ചും  ഒരു  നല്ല  മാസമാണ് .
ഇവിടത്തെ  ഒന്നാം  TERM  മാർച്ച്‌  28 ന്   അവസാനിക്കുന്നു .അപ്പോൾ  ഏപ്രിലിന്റെ   കാര്യമോ ? അതും  നല്ല  മാസമാണ് . ഇവിടെ  വളരെയേറെ
അവുധി  ദിവസങ്ങൾ  ഉള്ള  മാസമാണ് . അങ്ങനെ  മൊത്തത്തിൽ  നോക്കുമ്പോൾ  ഒന്നും  മോശമല്ല .ജീവിതത്തെ  പോസിറ്റീവ്  ആയി
കാണുന്നവർക്ക്  എല്ലാ  ദിവസവും  എന്തെങ്കിലും  സന്തോഷിക്കാൻ  കാണും

മലയാളത്തിൽ   ഇംഗ്ലീഷ്  വാക്കുകൾ  കടന്നു  വരുന്നതിനോട്  യോജിക്കാത്തവർ  ഉണ്ടാകാം . പക്ഷേ  ഇത്  അനിവാര്യമാണ് .പ്രത്യേകിച്ച്
ഇംഗ്ലീഷ്  അക്ഷരങ്ങൾ  ഉപയോഗിച്ച്  മലയാളം  ടൈപ്പ്  ചെയ്യുമ്പോൾ .ഉദാഹരണത്തിന്   വിരോധാഭാസം  എന്ന  വാക്കിന്  പകരം  irony  എന്ന്
ഉപയോഗിച്ചാൽ  പെട്ടെന്ന്   കാര്യം  കഴിഞ്ഞു കിട്ടും ,ഒരു  സുഖ പ്രസവം
പോലെ . ഇത്  പ്രത്യേക  പഠനം  അർഹിക്കുന്ന  ഒരു  വിഷയമാണ്‌ .

ലാലു   അലക്സ്‌  പറയുന്നതു  പോലെ '' പേർസണൽ  ആയിട്ട്  പറയുകയാണെങ്കിൽ '' ഏപ്രിൽ    എനിക്ക്   ഏറ്റവും  നല്ല  മാസമാണ് .
ഇവിടെ   birthday യുടെ  മാസത്തിൽ  13 ആം   ചെക്ക്‌  കിട്ടും .എന്നെ
സംബന്ധിച്ച്  അത്  അവസാനത്തെ  ചെക്ക്‌  ആയിരിക്കും . കാരണം
ഏപ്രിൽ  30 ആം  തീയതി  ഞാൻ  ജോലിയിൽ  നിന്ന്  വിരമിക്കുകയാണ് .


അന്നേ ദിവസം  ഞങ്ങളുടെ  പ്രിൻസിപ്പൽ  Mrs  വിസ്സരും  പിരിയുകയാണ് .
അവർക്ക്  65  വയസ്സ്  ആയിട്ടില്ല .എങ്കിലും  നേരത്തെ  retirement  എടുത്ത്
പടിയിറങ്ങുകയാണ് . ഞങ്ങളുടെ  സ്കൂളിൽ  ആദ്യമായിട്ടാണ്  ആരെങ്കിലും
റിട്ടയർ  ചെയ്ത്  പോകുന്നത് .

ഇവിടെയുള്ള   മുതിർന്ന  മലയാളികൾ  1986-1990   കാലഘട്ടത്തിൽ  Nigeria യിൽ  നിന്ന്   ഇവിടെ  വന്നവരാണ് . ഞങ്ങൾ  ഓരോരുത്തരായി  റിട്ടയർ
ചെയ്തു  കൊണ്ടിരിക്കുകയാണ് . പലരും  നാട്ടിലേയ്ക്ക്  മടങ്ങി .നാട്ടിലേയ്ക്ക്   മടങ്ങാനാണ്   എല്ലാവർക്കും  ആഗ്രഹം .എവിടെയാണെങ്കിലും   എന്തെങ്കിലും  സന്തോഷിക്കാൻ   കാണും .


ഞങ്ങൾ  എന്നു  പറയുമ്പോൾ   ഗൾഫിലെ  പോലെ  ലക്ഷക്കണക്കിന്  ആളുകളില്ല . കൂടിയാൽ  500  പേർ  കാണും  അധ്യാപകരായി  ഇവിടെ
ജോലി  ചെയ്യുന്നവർ .

എല്ലാ വിധ  നന്മകളും  വാരിക്കോരി  തന്ന  രാജ്യമാണ്  ദക്ഷിണാഫ്രിക്ക .അതു  കൊണ്ടാണ്  ഇവിടെ  കാൽ നൂറ്റാണ്ടിലേറെ  കാലം  വളരെ
സ്വാതന്ത്ര്യവും   സമാധാനവും  സന്തോഷവും  അനുഭവിക്കാൻ  കഴിഞ്ഞത് .

ഒരു  പ്രവാസിയുടെ  ജീവിതത്തിൽ  സ്വന്തം  രാജ്യം  ഒരു  വിദേശ രാജ്യമായി
തോന്നിക്കുകയും  നമ്മൾ  ദീർഘകാലമായി  ജീവിക്കുന്ന  വിദേശരാജ്യം
സ്വന്തമായി   തോന്നിക്കുകയും  ചെയ്യുന്ന  ഒരു  ഘട്ടമുണ്ട്‌ .പേർസണൽ  ആയിട്ട്  പറഞ്ഞാൽ  ഞാൻ  ആ  ഘട്ടത്തിലാണ്.കാരണം  ഞാൻ  എൻറെ
ജന്മ സ്ഥലമായ   പൈകയിൽ  ചെന്നാൽ  ഞാൻ  അറിയുന്നവരും  എന്നെ
അറിയുന്നവരും  വളരെ  ചുരുക്കം .എന്നാൽ  Delareyville  എന്ന  കൊച്ചു
ടൌണിൽ   അങ്ങനെയല്ല . എവിടെ  തിരിഞ്ഞാലും  പരിചയമുള്ളവർ
ധാരാളം .കാരണം   കഴിഞ്ഞ  26  കൊല്ലമായി  ഞാൻ  ഇവിടെയുണ്ട് .

ഒരു  അധ്യാപകനെ  സംബന്ധിച്ചിടത്തോളം  ശിഷ്യസമ്പത്ത്   പ്രധാനമാണ് .
നമ്മൾ  പഠിപ്പിച്ച  കുട്ടികൾ  വളർന്നു  വലുതായി ,നല്ല  ജോലികൾ  കിട്ടി ,
നല്ല  നിലയിൽ  കഴിയുന്നു  എന്നറിയുന്നത്  ഏറ്റവും  സന്തോഷമുള്ള  കാര്യമാണ് .അവരെല്ലാം   പാവപ്പെട്ട   അടുക്കള  ജോലിക്കാരികളുടെയും
തൂപ്പുകാരുടെയും   കർഷക തൊഴിലാളികളുടേയും   മക്കളാണ് .പാവപ്പെട്ടവരുടെ  മക്കളെ  പഠിപ്പിക്കാനാണ്  ഞങ്ങൾ  ഇവിടെ  വന്നത് .
അങ്ങനെ തന്നെ   പിരിയുകയും  ചെയ്യുന്നു .

'' സാർ  പഠിപ്പിച്ചത്  കൊണ്ടാണ്  എനിക്ക്  ഇന്ന്  ഒരു നല്ല  ജോലിയുള്ളത് .''
 ടൌണിൽ   വല്ലപ്പോഴും  കണ്ടു മുട്ടുന്ന  പൂർവ വിദ്യാർത്ഥികൾ  പറയും .
ലീലാമ്മ  കൂടെയില്ലെങ്കിൽ  ''Mrs  കുര്യൻ  എന്തെടുക്കുന്നു ?'' എന്ന്  അവർ
പ്രത്യേകം  ചോദിക്കും. വളരെ  കാലം  കഴിഞ്ഞതു  കൊണ്ട്  ചില
പൂർവ വിദ്യാർത്ഥികളെ  എളുപ്പത്തിൽ  തിരിച്ചറിയാൻ  സാധിക്കുകയില്ല .
അങ്ങനെയുള്ളവർ   അടുത്ത്  വന്ന്   സ്വയം  പരിചയപ്പെടുത്തും .

" സാർ  ഓർക്കുന്നില്ലേ ,1988 ൽ  സാർ  എന്നെ  പഠിപ്പിച്ചതാണ് ''

Delareyville   കേന്ദ്രമായിട്ടുള്ള  Municipality യുടെ   mayor ,ഞങ്ങളുടെ  ഒരു
പൂർവ വിദ്യാർത്ഥിയാണ് . ഇവിടെ  ഒരു  municipality  എന്നു
പറഞ്ഞാൽ   ഏകദേശം  250-400  sq kms ൽ  ഉള്ള  ചെറിയ  ടൌണ്കളും
ഗ്രാമങ്ങളും  ഉൾപ്പെട്ടതാണ് . വലിയ  പദവിയാണ്‌ . സ്കൂൾ  ഇരിക്കുന്ന
ഗ്രാമത്തിൽ  ജനിച്ചു  വളർന്ന ,മൊഗറ്റുസി  സീസർ  എന്ന്  പേരുള്ള
mayor   അവിടെത്തന്നെയാണ്   താമസിക്കുന്നത് .ഞങ്ങൾ  സ്കൂളിലേയ്ക്ക്
പോകുമ്പോൾ  അവൻറെ  മുന്തിയ  Audi  എതിരെ  വരുന്നത്  കാണാം .
കഴിഞ്ഞ  കൊല്ലം  മുന്തിയ  Mercedes   ആയിരുന്നു .ഔദ്യോഗിക  ഡ്രൈവർ
ആണ്  കാർ  ഓടിക്കുന്നത്‌ . അവൻ   അധ്യാപക ജോലി  ഉപേക്ഷിച്ച്
രാഷ്ട്രീയത്തിൽ  ഇറങ്ങിയവനാണ് .നല്ല  വാഗ്മിയാണ് .വല്ലപ്പോഴും
അവൻ
സ്കൂളിൽ  വരുമ്പോൾ  വളരെ  സ്നേഹവും  ബഹുമാനവുമാണ് .തലക്കനം
ഒട്ടുമില്ല . അവൻറെ  വാർഷിക  ശമ്പളം  ഏകദേശം  അറുപത് ലക്ഷം
രൂപയ്ക്ക്  തുല്യമാണ് . ആനുകൂല്യങ്ങൾ  കൊട്ടപ്പടി  കാണും .

ഒരു  പൂർവ  വിദ്യാർത്ഥിക്ക്  എത്ര  വലിയ  ശമ്പളം  കിട്ടിയാലും
അധ്യാപകന്   അതിൽ  സന്തോഷമേയുള്ളു .പക്ഷേ  ഒരു  കാര്യത്തിൽ
എനിക്ക്   അവനോട്  പിണക്കമാണ് . പരിസ്ഥിതി  സംരക്ഷിക്കുന്ന  കാര്യം
അവൻറെ  അജണ്ടയിലില്ല . പുതുതായി   മരങ്ങൾ  വെച്ചു  പിടിപ്പിക്കുന്നില്ല .
വെള്ളക്കാർ  പണ്ട്  സ്ഥാപിച്ച  പാർക്ക്  പുല്ല് കേറി  കാടു പിടിച്ച്
നാഥൻ  ഇല്ലാതെ  കിടക്കുകയാണ് .ഇനി  കാണുമ്പോൾ  ഈ  കാര്യം
അവനോട്  പറയാൻ  ഉദ്ദേശിക്കുകയാണ് .അധ്യാപകൻറെ  ഉപദേശം
അവൻ  സ്വീകരിച്ച്  വേണ്ടത്  ചെയ്‌താൽ  നാടിന്  നന്മ  ഉണ്ടാകും .

വിദ്യാഭ്യാസത്തിൽ  പിന്നോക്കാവസ്ഥയിൽ   ഉള്ള  കറുമ്പരുടെ  ഇടയിൽ
ജോലി  ചെയ്യാനും  പാവപ്പെട്ടവരുടെ  കുട്ടികളെ  നല്ല  നിലയിൽ  എത്തിക്കുന്നതിൽ  ഒരു  ചെറിയ  പങ്കു വഹിക്കാനും  കഴിഞ്ഞു  എന്നതാണ്
എനിക്ക്  retirement  വേളയിൽ  സംതൃപ്തി  നൽകുന്നത് .





Thursday, 27 February 2014

Illegal mining in South Africa ( Malayalam )

അനധികൃത  സ്വർണ്ണ  ഖനനം
27  ഫെബ്രുവരി  2014





ലോകത്തിൽ   സ്വർണ്ണം  കുഴിച്ചെടുക്കുന്ന  രാജ്യങ്ങളിൽ  അഞ്ചാം  സ്ഥാനമാണ്   ദക്ഷിണാഫ്രിക്ക്  ഉള്ളത്. ഈ  രാജ്യത്തിൻറെ  രാഷ്ട്രീയ -സാമ്പത്തിക -സാമൂഹ്യ  ചരിത്രം  രത്നങ്ങൾ ,സ്വർണ്ണം ,PLATINUM ,മുതലായവയുടെ   ഖനനവുമായി   ബന്ധപ്പെട്ടതാണ് . 1867 ലാണ്  രത്നങ്ങൾ
ആദ്യമായി   കണ്ടെടുത്തത് . 1886 ൽ   JOHANNESBURG നടുത്ത്  സ്വർണ്ണം
കണ്ടെത്തി . വാസ്തവത്തിൽ   സ്വർണ്ണം   ആണ്  ആഫ്രിക്കയിലെ  ഏറ്റവും
പ്രധാനമായ  ഈ  മഹാനഗരത്തിന്  ജന്മം  നല്കിയത് .സ്വർണ്ണ നഗരം
എന്ന്  അർത്ഥം   വരുന്ന  Egoli  എന്നും  Johannesburg ന്   പേരുണ്ട് .

ഈ   രാജ്യത്തിൻറെ  സമ്പദ് വ്യവസ്ഥയിൽ  സ്വർണ്ണം  ഒരു  നല്ല  പങ്ക്
വഹിക്കുന്നു . 5 ലക്ഷം  പേർ  ഈ  മേഖലയിൽ  ജോലി  ചെയ്യുന്നു .
ലോകത്തിലെ  ഏറ്റവും  ആഴമേറിയ   ഖനികൾ  ഇവിടെയാണ്‌ .ഏറ്റവും
കൂടിയ  ആഴം  3900  മീറ്റർ . ഏറ്റവും  അപകടകരമായ  സാഹചര്യങ്ങളിലാണ്    തൊഴിലാളികൾ  ഖനികളിൽ  ജോലി  ചെയ്യുന്നത് .
പാറകൾ   അടർന്നു  വീണാണ്  അപകടങ്ങൾ  ഉണ്ടാകുന്നത് . അപകടത്തിൽ
പെടുന്നവരെ   രക്ഷിക്കാൻ  പറ്റിയ  സാങ്കേതിക വിദ്യകൾ  ഇന്നുണ്ട് .
പക്ഷേ  ഒരു  വർഷം  ശരാശരി  200  പേർ  അപകടങ്ങളിൽ  മരിക്കുന്നു .
ചിലപ്പോൾ   മൃതദേഹം പോലും  കിട്ടുകയില്ല . നമ്മുടെ  നാട്ടിൽ
സ്വർണ്ണ ക്കടകളിൽ  തടിച്ചു  കൂടുന്നവർ  ഇത്  അറിയുന്നുണ്ടോ ?


Johannesburg ൻറെ   പ്രാന്ത  പ്രദേശങ്ങളിൽ   ഉപേക്ഷിക്കപ്പെട്ട  അനേകം
സ്വർണ്ണ ഖനികളുണ്ട് . സാധാരണക്കാർക്ക്  ചെന്നെത്താൻ  പ്രയാസമുള്ള
ഒഴിഞ്ഞ   സ്ഥലങ്ങളാണ് . ഭൂമിക്കടിയിൽ  തുരംഗ ങ്ങളുടെ   ശ്രുംഖലകൾ
ഉണ്ട് . സ്വർണ്ണ വില.   കൂടിയതോടെ   ചില  സാഹസികർ  ഈ
 തുരന്ഗങ്ങളിൽ  സ്വർണ്ണവും  ഭാഗ്യവും  തേടുന്നു .എന്തെങ്കിലും  തടഞ്ഞാൽ
ഒരു   ഗ്രാമിന്  1800  രൂപയ്ക്ക്  തുല്യമായ   തുക  കിട്ടും .അനധികൃതമായ
ഈ  കച്ചവടം   നിയന്ത്രിക്കുന്ന  വൻ  syndicates  ഉണ്ട് . ഭാഗ്യന്വേഷികളിൽ 
മറ്റു  രാജ്യങ്ങളിൽ  നിന്നുള്ള   ആഫ്രിക്കരും  ഉണ്ട് . ചിലർ  സംഘം
ചേർന്ന്   ആയുധാധാരികൾ  ആയിട്ടാണ്   പാതാളങ്ങളിൽ  ഇറങ്ങുന്നത് .

ഭാഗ്യാന്വേഷികൾ   അനേകം  ദിവസങ്ങളാണ്  ഇരുണ്ട  ഗുഹകളിൽ
തുര ക്കുന്നത് . മുമ്പ്  ഖനികളിൽ  ജോലി  ചെയ്ത്  പരിചയമുള്ളവരും
അക്കൂട്ടത്തിൽ  ഉണ്ട് . ചിലപ്പോൾ  പാറകൾ  അടർന്നു വീണ്
ചിലർ മരണപ്പെടുന്നു .  ഇന്നലെ  നാല്  പുരുഷന്മാരുടേയും  ഒരു
സ്ത്രീയുടേയും   മൃതദേഹങ്ങൾ  കണ്ടെടുത്തു .

കടുത്ത   തൊഴിലില്ലായ്മ  കാരണമാണ്  ചില  തൊഴിലാളികൾ  ജീവൻ
പണയം  വെച്ച്  സ്വർണ്ണത്തിന്റെ   കാലാ  പെറുക്കാൻ  പോകുന്നത് .
ആറായിരം  പേർ   ഭൂമിക്കടിയിലും   എണ്ണായിരം  പേർ  ഉപരിതലത്തിലും
അനധികൃത  ഖനന മേഖലയിൽ   ജോലി  ചെയ്യുന്നു  എന്നാണ്  ഒരു
കണക്ക് .

അധികാരികൾക്ക്  ഇടപെട്ട്  ഈ  അപകടം  പിടിച്ച  പണി  നിർത്തിക്കൂടെ
എന്ന്  ഇത്  വായിക്കുന്നവർ  ചോദിച്ചേക്കാം . ദക്ഷിണാഫ്രിക്കയുടെ
വിസ്തൃതി  1221037  sq.kms   ആണ്‌ . ആൾ പാർപ്പു  ഇല്ലാത്ത , ആരും
കടന്നു  ചെല്ലാത്ത  സ്ഥലങ്ങൾ   ഏറെയാണ്‌ . പഴയ  ഖനി  അടച്ചാലും
സഹസികർ  വീണ്ടും  ചെന്ന്  അവ  തുരക്കും .


സ്വർണ്ണം  കുഴിച്ചെടുക്കുന്ന  ഈ  നാട്ടിൽ  സ്വർണ്ണത്തിന്റെ  കടകൾ
വൻ  നഗരങ്ങളിലേ  ഉള്ളു .അതും  9  കാരറ്റിന്റെത് . സ്വർണ്ണത്തിന്
ഗ്രാമിന്  എന്തു  വിലയുണ്ടെന്ന്   സാധാരണക്കാർക്ക്  അറിഞ്ഞുകൂടാ .
പൊന്നുരുക്കുന്നിടത്ത്   പൂച്ചയ്ക്ക്  എന്തു  കാര്യം ?

Monday, 24 February 2014

തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ ( opinion)

24 ഫെബ്രുവരി   2014

ഇന്ത്യയും ,അല്ല  കേരളവും  ദക്ഷിണാഫ്രിക്കയും   ഒരമ്മ പെറ്റ  മക്കളാണെന്ന്
പല  പ്രാവശ്യം  ഞാൻ  എഴുതി .പക്ഷേ   ആവർത്തന  വിരസത  എനിക്ക്
അനുഭവപ്പെടുന്നില്ല .കാരണം  ഇത്  അനന്തമായി  കിടക്കുന്ന  ഒരു  താരതമ്യമാണ്‌ .

KSRTC യിൽ  managementൽ   യോഗ്യതയുള്ളവർ ,അതായത്  ഉയർന്ന  വിദ്യാഭ്യാസമുള്ളവർ   തീരെയില്ല  എന്ന്  കേട്ടു . ഇവിടെയും  സ്ഥിതി
അത്‌  തന്നെ. പാർട്ടി ബന്ധമുണ്ടായാൽ  മതി  ആർക്കും  എത്ര  ഉയർന്ന
സ്ഥാനവും  കിട്ടും .പെണ്ണായാൽ  കൂടുതൽ  പരിഗണയുണ്ട് .

ഈ  രാജ്യത്ത്  പോലീസ്  കമ്മിഷണർ  സ്ഥാനം  പാർട്ടിക്കാർക്ക്  നീക്കി
വെച്ചിട്ടുള്ളതാണ് .ഒരു  സുപ്രഭാതത്തിൽ  പി .സി .ജോർജ്  പോലീസ്
വേഷമണിഞ്ഞ്‌ ,സ്റ്റേറ്റ്ന്റെ  പോലീസ്  തലവനായി  പ്രത്യക്ഷപ്പെട്ടാൽ
ജനങ്ങൾക്ക്‌  എന്തു  തോന്നും ? ഏതായാലും  അദ്ദേഹത്തിന്  ഭരണ
കാര്യങ്ങളുമായി   അടുത്ത്  പരിചയമുണ്ട് .ഇവിടെ  കമ്മിഷണർ ,പോലീസ്
കാര്യങ്ങളിൽ   യാതൊരു  മുൻ  പരിചയവുമില്ലാത്ത  ഒരു  സ്ത്രീയാണ് .

ഇവിടത്തെ  ദേശീയ  TV  ചാനലിൻറെ  CEO യെ പ്പറ്റി  ഒരു  ആക്ഷേപം
ഉയർന്നിട്ടുണ്ട് . അദ്ദേഹം  SSLC  പാസ്സാകാത്ത   ആളാണ് .കോടി ക്കണക്കിന്
ശമ്പളം  പറ്റുന്ന  അദ്ദേഹവും   സഹപ്രവർത്തകരും  കയ്യിട്ടുവാരി  ദേശീയ
ചാനലിനെ   അവർ  കുട്ടിച്ചോർ  ആക്കിയിട്ടുണ്ട് . ഒരിക്കൽ  ഈ  ചാനലിനെ
പ്പറ്റി  ഒരു  കാർടൂണ്‍  വന്നു . ഉറക്കമില്ലായ്മ കൊണ്ട്  ബുദ്ധിമുട്ടുന്ന
കുറേ  രോഗികളെ  ഒരു  മുറിയിൽ  കിടത്തിയിരിക്കുന്നു . ഡോക്ടർ
ദേശീയ ചാനൽ  on  ചെയ്തു  കൊടുക്കുന്നു .

ഈ  രണ്ടു  രാജ്യങ്ങൾക്കും  ഒരേ  നക്ഷത്ര  ഫലമാണ് . ഇവിടെ  മെയ്‌ 7 ന്‌
തെരഞ്ഞെടുപ്പാണ് . ഇവിടെ  ഫലം  ഉറപ്പാണ്‌ . ANC  മഹാ
ഭൂരിപക്ഷത്തോടെ  ജയിച്ചു  വരും . ഇപ്പോഴത്തെ  പ്രസിഡന്റ്‌  ജേക്കബ്‌
സുമാ   5  വർഷത്തേയ്ക്ക്  വീണ്ടും  ഭരിക്കും . അഴിമതി നദിയിൽ  ജ്ഞാന സ്നാനം  ചെയ്ത  ആളാണ്  സുമാ.പുസ്തകങ്ങൾ  ഒന്നും  വായിക്കാത്ത
ആളാണ് .പക്ഷേ  ഭൂരിപക്ഷം   ജനങ്ങൾക്കും  പ്രിയങ്കരനാണ് .

കേരളത്തിൽ   സീറ്റ്‌ വിഭജന  ചർച്ചകളും  തർക്കങ്ങളും  കൊടുമ്പിരി കൊള്ളുകയാണ് . സീറ്റു കളെ  പ്പറ്റിയുള്ള  അവകാശ വാദങ്ങൾ  കേട്ടാൽ
ആരും  ചിരിച്ചു പോകും .നമ്മൾ  നാട്ടിൽ  പോകാൻ  പണ്ടേ  എയർ
ടിക്കറ്റ്‌  വാങ്ങി ,confirm ചെയത് ,luggage  കേറ്റി വിട്ട് , ബോർഡ്‌  ചെയ്യാൻ
നിൽക്കുന്നതു  പോലെയാണ്  പല  പാർട്ടികളും   നിലയുറപ്പിച്ചിരിക്കുന്നത്‌ .

ഇന്ത്യയിൽ   തെരഞ്ഞെടുപ്പിൽ   യാതൊരു  തരംഗവും  ഇല്ല .ഉണ്ടാകാൻ
പോകുന്നുമില്ല . rally കൾക്ക്  ജനങ്ങൾ  തടിച്ചു  കൂടിയേക്കാം .പക്ഷേ
അവർ   ആർക്ക്  വോട്ടു  ചെയ്യുമെന്ന്  പ്രവചിക്കാനാവില്ല. അതു
കൊണ്ടാണ്  ഒരു  പാർട്ടിയും  അധികം  വീര വാദങ്ങൾ   മുഴക്കാത്തത് .ചെളി  വാരി  എറിയൽ  കുറവാണ് . കാരണം  തെരഞ്ഞെടുപ്പു  കഴിഞ്ഞും
പുതിയ  കൂട്ടുകെട്ടുകൾ  ഉണ്ടാകും . ഇപ്പോൾ  ആരേയും  പിണക്കാതിരിക്കുന്നതാണ്  നല്ലത് .

കേരളത്തിൽ  ആര്  ജയിച്ചാലും  ഒരു  റബ്ബറും (ഇപ്പോൾ  റബ്ബറിന്  ആണല്ലോ
വിലക്കുറവ് ) സംഭവിക്കാൻ   പോകുന്നില്ല . കേരളത്തിൻറെ   ആവശ്യങ്ങൾക്ക്   റബ്ബർ വിലയാണ്  കേന്ദ്രം  ഭരിക്കുന്നവർ  കൽപ്പിക്കുന്നത് .
UDF / LDF   20  സീറ്റും തൂത്ത് വാരിയാലും   ആഘോഷിക്കാൻ  ഒന്നുമില്ല .കാരണം   ഹിന്ദി  ബെൽറ്റ്‌ലെ   ഫലമാണ്  രാജ്യത്തിൻറെ  ഭാവി  നിർണ്ണയിക്കുന്നത് .

'തെരഞ്ഞെടുപ്പിനു  ശേഷം '' തൂക്ക്  parliament '' ഉണ്ടായേക്കാം .അപ്പോൾ
കുതിര ക്കച്ചവടത്തിനുള്ള   സാധ്യതയേറും . ആര് ഭരിച്ചാലും  ശുദ്ധജലം ,ശുദ്ധവായു ,ഗ്യാസ്  മുതലായവയുടെ  ദൌർലഭ്യം  തുടരും .അഴിമതിയും
തുടരും .എന്തായാലും  തെരഞ്ഞെടുപ്പ്  ഒരു  ഉത്സവമാണ് .എല്ലാവരും
അത്   ഇഷ്ടപ്പെടുന്നു .

*           *           *                *                *                          *                       *



Saturday, 22 February 2014

weekend വിശേഷങ്ങൾ

20  ഫെബ്രുവരി   2014

യുദ്ധം  കൊടുമ്പിരി  കൊള്ളുമ്പോൾ   പോർവിമാനങ്ങൾ   നഗര മദ്ധ്യം
നോക്കി  ബോംബു വർഷം   നടത്തുന്നത്‌ പോലെ  മഴ  Delareyville നെ
ഒറ്റപ്പെടുത്തി  ആക്രമിച്ചു കൊണ്ടിരിക്കുകയാണ്  ഇന്നലെ  മുതൽ .
എത്ര  മഴ  പെയ്താലും  അതിനെ  രണ്ടു കൈയും  നീട്ടി  സ്വീകരിക്കുക  തന്നെ .കാരണം  മുട്ടിപ്പായി  പ്രാർഥിച്ച്  കിട്ടിയതാണ് .

സ്കൂളിലേയ്ക്ക്  പോകുന്ന  വഴി  ഒരു  അത്ഭുത കാഴ്ച  കണ്ടു .റോഡിനു
കുറുകെ  നൂറുകണക്കിന്  തവള കുഞ്ഞുങ്ങൾ   ചാടിച്ചാടി  പോകുന്നു .കാർ
നിറുത്തി  കാണണമെന്ന്  ആഗ്രഹിച്ചു . പക്ഷേ  നിറുത്തിയാൽ  സ്കൂളിൽ
എത്താൻ  താമസിക്കും . ഗവേഷകർ  ഈ  കാഴ്ച  കണ്ടിരുന്നെങ്കിൽ  ഇത്
അവർക്ക്  ഒരു  ചാകര  ആകുമായിരുന്നു .ഒത്തിരി  കുഞ്ഞുങ്ങൾ  വാഹനങ്ങൾക്കടിയിൽ പ്പെട്ട്   ചതഞ്ഞരഞ്ഞു  പോയിരിക്കാം .

സ്‌കൂളിൽ  നിന്ന്  തിരിച്ച്  വരുമ്പോഴും  ചില തവളക്കുഞ്ഞുങ്ങൾ  ചാടി
നടപ്പുണ്ടായിരുന്നു . ഒരു  ചെറിയ  ആമ  റോഡ്‌  മുറിച്ചു  കടക്കുന്നത്‌
കണ്ടു .കാർ  നിറുത്തി  അതിനെ  എടുത്ത്  ബൂട്ടിൽ  വെച്ചു  കൊണ്ടു
പോന്നു . കഷ്ടിച്ച്  200  ഗ്രാം  തൂക്കമുണ്ട്. അതിനെ  lawnൽ  വിട്ടു .കുറേക്കഴിഞ്ഞ്  അത്  എവിടെയോ  ഒളിച്ചു . എൻറെ  മകൾ  പ്രവീണയും
ഭർത്താവും  കുട്ടികളും  അവുധിക്കാലം  ആഘോഷിക്കുവാൻ  മാർച്ച്‌
അവസാനം  ഇവിടെ  വരുന്നുണ്ട് . അപ്പോൾ  കുട്ടികൾക്ക്  കാണാനായിട്ടാണ്
ആമയെ  കൊണ്ടു പോന്നത് . ഇന്നലെ  ഇരട്ടകുട്ടികളായ  മരീസയുടെയും
ക്രിസ്സയുടെയും   മൂന്നാം  ജന്മദിനം  ആയിരുന്നു .

22  February  2014

മനോഹരമായ   ഒരു  ശനിയാഴ്ച . മഴക്കാലത്തിന്റെ  ചെറിയ  തണുപ്പുള്ള
സുപ്രഭാതം . പക്ഷികളുടെ  കളകൂജനങ്ങളും   കലപിലയും കേട്ടുണരുന്ന
തിരക്കില്ലാത്ത  ദിവസം . രാവിലത്തെ  നടത്തം  കഴിഞ്ഞ്  വിളവെടുപ്പ് .
നമ്മുടെ  സ്വന്തം  തോട്ടത്തിൽ  നിന്ന്  പയറും  തക്കാളിയും  വെണ്ടയും
പറിച്ചെടുക്കാൻ  ഒരു  പ്രത്യേക  രസമുണ്ട് . നമ്മൾ  സൂപ്പർ മാർക്കറ്റ്‌ൽ
നിന്ന്  വാങ്ങുന്ന  സാധനങ്ങൾ  ഇവയുമായി  താരതമ്യം  ചെയ്യുമ്പോഴാണ്
നമ്മൾ  നിത്യവും  പറ്റിക്കപ്പെടുന്ന  കാര്യം  മനസ്സിലാകുന്നത്‌ .വേറെ  മാർഗമില്ലെങ്കിൽ  നമ്മൾ  നിസ്സഹായരാണ് . എന്തായാലും  May  മാസം
വരെ  അത്യാവശ്യ പച്ചക്കറികൾ  ഈ  തോട്ടത്തിൽ നിന്ന്  കിട്ടും .ഇന്ന്
രണ്ട്  കിലോ  പയർ  പറിച്ചു .വെണ്ടക്ക  ആവശ്യത്തിന്  കിട്ടി .തക്കാളി
മിച്ചമായതിനാൽ   ജോലിക്കാർക്ക്  ചിലപ്പോൾ  കൊടുക്കും .

ആമയെ   പിന്നീട്  കണ്ടില്ല . എന്നെങ്കിലും  പ്രത്യക്ഷപ്പെടുമായിരിക്കും .
കാത്തിരുന്ന്  കാണുക

ഇന്നത്തെ  ദിവസത്തിന്  ഒരു  പ്രത്യേകതയുണ്ട് . ലീലാമ്മയുടെ  പിതാവ് ,
ശ്രീ  ടി സി   Varghese  ന്  ഇന്ന് 90  വയസ്സ്  തികയുകയാണ് .ഈ  അപൂർവ
ദിവസം  ആഘോഷിക്കാൻ  മക്കൾ  ആരും  കൂടെയില്ല  എന്നതാണ്  irony .
പിന്നീട്  ആഘോഷം  ഉണ്ടായിരിക്കും . എങ്കിലും  എല്ലാവർക്കും  ഒത്തു
ചേരാൻ   അവസരം  ഉണ്ടാകുമോയെന്നതാണ്   സംശയം .

മക്കളിൽ   ലീലാമ്മയും   ബോബനും  ഇവിടെയാണ്‌ .മൂത്ത  മകൻ Dr Mohan
Varghese  1997 ൽ  ഇവിടെ  വെച്ച്  ഹാർട്ട്‌ അറ്റാക്ക്‌  മൂലം  നിര്യാതനായി .മോഹൻറെ  ഭാര്യ Dr സൂസിയും  മൂന്ന്  മക്കളും  2002 ൽ  ഓസ്ട്രേലിയയിലേയ്ക്കു   പോയി . ഇളയ  മകൻ  സാബു   ചെന്നയിലാണ്
താമസം . 2009 ൽ  ലീലാമ്മയുടെ അമ്മ  Parkinsons  രോഗം  മൂലം  നിര്യാതയായി .
The  Seven  Ages  of  Man   എന്ന  കവിതയിൽ  Shakespeare  ഇങ്ങനെ  പറയുന്നു .

All   the   world  is  a   stage
And  all  the  men  and  women  merely  players
They   have  their  exits  and  entrances .....



ഒരു  വലിയ  ഷോ  കാണുന്നതിനു  വേണ്ടി  ടിക്കറ്റ്‌  എടുത്ത്  കയറുന്നത്
പോലെയാണ്  ജീവിതം . Multiple  Entry  ഇല്ലാത്ത  ടിക്കറ്റ്  ആണ്  നമുക്ക്
ഓരോരുത്തർക്കും  കിട്ടുന്നത് .അതിവിശാലമായ  ജീവിതഷോ  ഗ്രൗണ്ടിൽ
ചുറ്റിനടന്ന്  എല്ലാ  കാഴ്ചകളും  കാണാൻ  ഭാഗ്യം  കിട്ടുന്നത്  വളരെ
കുറച്ചു പേർക്ക്  മാത്രമാണ് .നിർഭാഗ്യം  കൊണ്ട്  എത്രയോ  പേർക്ക്
ഷോ  ഗ്രൗണ്ടിൽ  നിന്ന്  പോകേണ്ടി  വരുന്നു ,ഒരിക്കലും  തിരുത്താനാവാത്ത
Exit  visa യുമായി.
ബിബി  എദ്വർദിന്റെ  'വാർധക്യം ' എന്ന  കവിതയിൽ  നിന്ന്  തുടങ്ങിയ
ചിന്തകളുടെ  അഗ്നി  ഇനിയും ഇപ്പോഴും അണഞ്ഞിട്ടില്ല .കുടുംബാന്ഗങ്ങളുടെ  സ്നേഹവും  പിന്തുണയും  ഉണ്ടെങ്കിൽ  വാർധക്യം
ആനന്ദകരമ യിരിക്കും .വയസ്സ്  കൂടുന്തോറും  സന്തോഷം  വർദ്ധിക്കുകയാണ് .എനിക്ക്  ഈ  megashow യുടെ   ഇത്രയുമെങ്കിലും  കാണാൻ  കഴിഞ്ഞല്ലോ
എന്നതാണ്  ഈ  സന്തോഷത്തിൻറെ  അടിസ്ഥാനം .ഇനി  കുറേ  വർഷം
കൂടി  ജീവിക്കാൻ   അവസരം  ലഭിച്ചാൽ  അതെല്ലാം  ബോണസ്  ആയി
കണക്കാക്കാം .

90  വയസ്സ്  പൂർത്തിയാക്കുക  എന്നത്  ഒരു  മഹാഭാഗ്യമാണ് .ഒരു ബന്ധു
എന്ന  നിലയിലല്ലാതെ  നിഷ്പക്ഷമായി  ചാച്ചനെ  വിലയിരുത്തുമ്പോൾ
ഒരു  വലിയ മനുഷ്യനെയാണ്‌  ഞാൻ  അദ്ദേഹത്തിൽ  കാണുന്നത് .പല
കാര്യങ്ങളിലും  അദ്ദേഹം  എൻറെ  പിതാവിനെ  പോലെയാണ് .എൻറെ
പിതാവ് നരിതൂക്കിൽ  കുഞ്ഞേട്ടൻ  പുസ്തകങ്ങളെ  സ്നേഹിച്ച  ആളായിരുന്നു . അറിവ്  സമ്പാദിക്കുന്നതിൽ  സന്തോഷം  കണ്ടെത്തിയ
ആളായിരുന്നു .ലീലാമ്മയുടെ  ചാച്ചൻ  എല്ലാ  കാര്യങ്ങളെപ്പറ്റിയും
നല്ല  അറിവുള്ള  ആളാണ്‌ .ധാരാളം  പ്രസിദ്ധീകരണങ്ങളും  പുസ്തകങ്ങളും
വാങ്ങി  വായിക്കും . മറ്റുള്ളവർക്ക്  ഉന്നതി  ഉണ്ടാകുമ്പോൾ  അവരോടൊത്ത്  സന്തോഷിക്കുന്ന ,വിശാലമായ  മനസ്സാണ്  രണ്ടു  പേരിലും ഞാൻ  കണ്ടിട്ടുള്ളത് .

എൻറെ  പിതാവിന്  അകാലത്തിൽ  ആരെയെങ്കിലും  നഷ്ടപ്പെട്ട  ഒരു
ദുഃഖം  അനുഭവിക്കേണ്ടി  വന്നില്ല .എന്നാൽ  ഒരു  മകൻറെയും ഭാര്യയുടെയും  അകാല വേർപാട് ചാച്ചൻ  അനുഭവിക്കേണ്ടി  വന്നു .എന്നാൽ  ഇത്ര  വലിയ  പ്രതിസന്ധികളെ  അദ്ദേഹം  തരണം  ചെയ്തത്
എന്നെ  അത്ഭുതപ്പെടുത്തിയിട്ടുണ്ട് . എല്ലാം  ദൈവനിശ്ചയമാണ്  എന്ന
ഉറച്ച  വിശ്വാസമാണ്  അദ്ദേഹത്തിന്   ശക്തി  പകരുന്നത് .

2010 ൽ   ഇവിടെ  വന്ന്  ഞങ്ങളുടെ  കൂടെ   ഒരു മാസത്തിലേറെ  താമസിക്കാനുള്ള  അവസരം അദ്ദേഹത്തിന്  ലഭിച്ചു . ഇവിടത്തെ  കാലാവസ്ഥയും  ഗ്രാമീണ അന്തരീക്ഷവും   പക്ഷികളും  പൂക്കളും
അദ്ദേഹത്തിന്  ഇഷ്ടമായി .ബോബനും  കുടുംബാന്ഗങ്ങളും  ഇവിടെ
വന്ന്  അദ്ദേഹത്തെ   Port  Elizabeth ലേയ്ക്ക്  കൊണ്ടുപോയി . പക്ഷേ
അവിടെ  സാധാരണയായ  കാറ്റ്  അദ്ദേഹത്തിന്  ദുസ്സഹമായി  തോന്നി .
രണ്ടാഴ്ച   അവിടെ  താമസിച്ച  ശേഷം  നാട്ടിലേയ്ക്ക്  മടങ്ങി .

ഇനിയും   ഇവിടെ  വരണമെന്നാണ്   അദ്ദേഹത്തിൻറെ  ആഗ്രഹം .അത്
സഫലമാകുമെന്നാണ്   ഞങ്ങളുടെ  പ്രതീക്ഷ .







Wednesday, 19 February 2014

കേരളവും ദക്ഷിണാഫ്രിക്കയും -ഒരേ തൂവൽ പക്ഷികൾ

19  ഫെബ്രുവരി   2014

ഇന്ന്   വൈകിട്ട്   അപ്രതീക്ഷിതമായി   മഴ  തകർത്തു  പെയ്തു ,ഇടി വെട്ടോടു  കൂടി . ഒരാഴ്ചയിലേറെ  നീണ്ട  ഇടവേളയ്ക്കു  ശേഷം  പെയ്ത
മഴ   സ്വാഗതാർഹമാണ് .കാരണം  maize ,sunflower  മുതലായ  ഇവിടത്തെ
കൃഷികൾക്ക്   ഇടയ്ക്കിടെ   മഴ  വേണം . വിളവ്‌  നന്നായാൽ  എല്ലാവർക്കും   അതിൻറെ  പ്രയോജനം  കിട്ടും . സ്കൂളിലേയ്ക്ക്  പോകുന്ന  വഴിക്ക്  ആയിരക്കണക്കിന്  ഏക്കറിൽ  ഇവ  തകർത്ത്  വളരുന്നത്‌
കാണാം . മഴ  ഇതുപോലെ  തുടർന്നാൽ   സൂര്യകാന്തിയുടെ  ഒരു മഹാസമുദ്രം  ജൂലൈ  മാസത്തിൽ  ഇവിടെ  കാണാൻ  സാധിക്കും .

കേരളവും  ദക്ഷിണാഫ്രിക്കയും  പതിനായിരക്കണക്കിന്  kms  അകലത്തിലാണ് .പകഷേ   പല  കാര്യങ്ങളിലും  ഇത്  ഒരു  രാജ്യമാണ് .വ്യത്യാസങ്ങളിൽ  എടുത്തു  പറയാവുന്ന  ഒന്ന്  ഈ  രാജ്യത്ത്  12  ലക്ഷത്തിലധികം  ചതുരശ്ര  kms ൽ  അഞ്ചര കോടി  ജനങ്ങൾ  താമസിക്കുമ്പോൾ  കേരളത്തിൽ  38000  ചതുരശ്ര kms ൽ  മൂന്നര കോടി
ജനങ്ങൾ   തിങ്ങി പാർക്കുന്നു  എന്നതാണ്.സ്ഥലസൌകര്യത്തിന്റെ
പ്രയോജനങ്ങൾ  ഇവിടെ  ഏറെയാണ്‌ .ഉദാഹരണത്തിന്  എൻറെ
സ്കൂളിലേയ്ക്കുള്ള  35 kms   സാധാരണ  സ്പീഡിൽ  25  മിനിട്ട്  കൊണ്ട്
യാതൊരു  തടസ്സവുമില്ലാതെ  എത്താൻ  സാധിക്കുന്നു .


സമാനതകളിലെയ്ക്ക്   വരുമ്പോൾ  ഒന്നാമത്തെ  കാര്യം  രണ്ട്  രാജ്യങ്ങളിലും  കാര്യങ്ങൾ  നേരേചൊവ്വേ   പോവുകയില്ല  എന്നതാണ് .
കാരണം   ഇത്  മൂന്നാം   ലോകമാണ്. ഇവിടെ  നാട്ടുനടപ്പുകൾ  ഒന്നു
തന്നെയാണ് . ജനാധിപത്യം  എന്ന   വാക്ക്  ഏറ്റവും  പറയപ്പെടുന്ന
വാക്കാണ് . പക്ഷേ  മായം  ചേർത്ത  ജനാധിപത്യമാണ്  ഇവിടെയും
അവിടെയും  ഉള്ളത് .

ഇരു  രാജ്യങ്ങളിലും  കുറ്റകൃത്യങ്ങൾ  കൂടി  വരികയാണ് .പ്രത്യേകിച്ച്
സ്ത്രീകൾക്കും  കുട്ടികൾക്കും  എതിരെയുള്ള  rape ,കൊലപാതകം
മുതലായവ . എന്തു  ചെയ്താലും  കാര്യമായ  ശിക്ഷ  കിട്ടുകയില്ലെന്ന്
കുറ്റവാളികൾക്ക്   അറിയാം . മനുഷ്യാവകാശങ്ങൾക്കല്ല  ഗുണ്ടകളുടെ
അവകാശങ്ങൾക്കാണ്   ഇരു രാജ്യങ്ങളിലും  മുൻഗണന .'' ഇയാൾ
മറ്റ്  രണ്ട്  കൊലപാതക  കേസ്സുകളിലും  പ്രതിയാണ്.''  നാം  പലപ്പോഴും
കേൾക്കാറുള്ള   ഒരു  പല്ലവിയാണ് . പ്രതിയായ  ആൾ  എന്തുകൊണ്ട്
സ്വതന്ത്രനായി   വിലസി  മറ്റൊരു  കൊലപാതകം  കൂടി  ചെയ്യുന്നു? അമേരിക്കയിൽ  ഇത്  നടക്കുമോ ?

ഈയിടെ  സ്വന്തം  മകളെ  rape  ചെയ്ത  കേസിലെ  പ്രതി  ജാമ്യത്തിലിറങ്ങി
വേറൊരു  മകളെ  rape  ചെയ്ത  ഒരു  സംഭവം  ഇവിടെ  നടന്നു .

ടി പി  വധകേസിലെ  പ്രതികൾ  ജയിലധികൃതരുടെ  ഒത്താശയോടെ  ജയിലിൽ  സ്മാർട്ട്‌  ഫോണ്‍  ഉപയോഗിച്ചതും  കള്ളക്കടത്തുകാരൻ
അവരെ  സന്ദർശിച്ചതും  TV യിൽ  കണ്ട്  യഥാർത്ഥ ജനാധിപത്യ വിശ്വാസികൾ  ഞെട്ടി . പിന്നീട്  ഒരു  പാർട്ടിയുടെ  നേതാക്കൾ  ഗുണ്ടാവകാശങ്ങളുടെ  വക്താക്കളായി  രംഗത്തു  വന്നപ്പോൾ  ജനം
വീണ്ടും  ഞെട്ടി .ഭാവി കുറ്റവാളികൾ   സന്തോഷിച്ചു .

ഇതിന്  സമാനമായ  ഒരു  സംഭവം  ഇവിടെ  നടന്നു . രാഷ്ട്രീയം  ഒന്നുമില്ല .
2001 ൽ  വെള്ളക്കാരായ  നാല്  യുവാക്കൾ  ഒരു  തമാശിനു വേണ്ടി ,
കടത്തിണ്ണയിൽ  ഉറങ്ങിയിരുന്ന  ഒരു  ദരിദ്രനെ  തല്ലിക്കൊന്നു .കോടതി
അവരെ  12  വർഷത്തെ  തടവിന്  ശിക്ഷിച്ചു . ആറ്  വർഷം  കഴിഞ്ഞപ്പോൾ
പരോൾ  അനുവദിച്ചു . പുറത്തിറങ്ങുന്നതിനു   ഏതാനും  ദിവസം  മുമ്പ്
അവരിൽ  രണ്ടു പേർ  ജയിലിൽ  ഒരു  പാർട്ടി  നടത്തി . മദ്യം  കുറേ
ഒഴുക്കി . ഫോണ്‍  ഇഷ്ടം  പോലെ  ഉപയോഗിച്ചു . ആരോ  ഈ  രംഗങ്ങൾ
വീഡിയോ  ആക്കി   യു റ്റൂബിൽ   പ്രചരിപ്പിച്ചു . അവരെ  വീണ്ടും
അറസ്റ്റ്  ചെയ്യേണ്ടി വന്നു . പണം  ഒഴുക്കുന്ന  തടവുകാർക്ക്  ഫോണും
മദ്യവും  മാത്രമല്ല ,പെണ്ണുങ്ങളെയും   എത്തിച്ചു കൊടുക്കാൻ  ആളുകൾ
ജയിലിൽതന്നെ   ഉണ്ട് . ഇവിടെയാണ്‌   കോഴിക്കോടും  Pretoria യും
കപട ജനാധിപത്യത്തിൻറെ   വഴികളിൽ   ഒന്നായി  തീരുന്നത് .

Shakepeare ടെ  Julius  Caesar  എന്ന   നാടകത്തിൽ    കാഷ്യസ്   പറയുന്നു :

The  fault ,dear  Brutus , is  not  in  our  stars
But  in  ourselves ,that  we  are  underlings

'' പ്രിയ  ബ്രുറ്റുസ് ,നമ്മൾ  ചൂത്തകളായിരിക്കുന്നത്‌  നമ്മുടെ  നക്ഷത്ര ഫലം
മോശമായതു  കൊണ്ടല്ല , നമ്മുടെ തന്നെ  പിഴവുകൾ  കൊണ്ടാണ് .''

( സ്വതന്ത്ര  തർജ്ജമ ). മൂന്നാം  ലോകത്തെ പ്പറ്റി   ഒരു  പ്രവചനമാണിത് .


Sunday, 16 February 2014

ഞായറാഴ്ച ഒരു നീണ്ട ദിവസം

16 February   2014

രാവിലെ  നടക്കാനിറങ്ങി . ഏഴു മണിയായിട്ടും   Delareyville  ഉറക്കത്തിലാണ് .
ഇവിടെ  ആർക്കും  ഒരിടത്തും  പോകാനില്ല . നടക്കാൻ  ആഗ്രഹമുള്ളവർക്ക്
അനേകം   റോഡുകൾ  വിജനമായി ,സുരക്ഷിതമായി  നീണ്ടു  നിവർന്നു
കിടപ്പുണ്ട് . പക്ഷേ   ആവശ്യക്കാർ  ആരെയും  കണ്ടില്ല . തൊട്ടടുത്ത്‌  ഒരു
stadium  വെറുതേ  കിടപ്പുണ്ട് . ആരോഗ്യത്തിനു  വേണ്ടി  ത്യാഗം  സഹിക്കാൻ
വളരെ  ചുരുക്കം  പേരേ  തയ്യാർ  ഉള്ളു . വെള്ളക്കാരായ  ചില  സ്ത്രീകളെ
നടക്കുന്നതായി കണ്ടിട്ടുണ്ട്  . ഇന്ന്  ഒരു  പക്ഷേ  അവർ  നേരത്തെ  തന്നെ
നടപ്പ്   പൂർത്തിയാക്കിഎന്ന്   തോന്നുന്നു .

എൻറെ  അയൽക്കാരിയായ  വെള്ളക്കാരി  നിത്യവും  40 kms  ഓടുന്നവളാണ് . പട്ടികളുടെ  രോമം  മുറിക്കലാണ്  പണി .നല്ല  അയല്ക്കരിയാണ്‌ ബെറ്റി
എന്നു  പേരുള്ള  ആ  മഹതി. ഓടുമ്പോൾ  കൂട്ടിനു  ഒരു  കൂറ്റൻ  പട്ടിയുണ്ട് .
rape ന്‌  കുപ്രസിദ്ധി  നേടിയ  രാജ്യമാണ്  ദക്ഷിണാഫ്രിക്ക .ഒരു  പട്ടി  കൂട്ടിനുള്ളത്   നല്ലതാണ് .

ഞായറാഴ്ച   ഒരു  നീണ്ട  ദിവസമാണ് . ഇന്ന്  ഞങ്ങളുടെ  പള്ളിയിൽ
കുർബാന  ഇല്ല . വികാരി   ഫാദർ  ഹോല്ലണ്ടെർ  ഇന്ന്  ഗ്രാമങ്ങളിലേയ്ക്ക്
പോവുകയാണ് . പകരം  വേറെ  വൈദികരില്ല . അതുകൊണ്ട്  TV യിൽ
കുർബാന  കാണാം .

നടപ്പ്  കഴിഞ്ഞ്  പച്ചക്കറി  തോട്ടത്തിൽ  അൽപ്പം  വിളവെടുപ്പ് . വെണ്ടയും
പയറും   ധാരാളം . തക്കാളി  ആവശ്യത്തിലേറെ  ഉണ്ട്. ചിലത്  പഴുത്ത്
നിൽപ്പുണ്ട് . രാവിലെ  പക്ഷികളുടെ  തകർപ്പൻ  സമയമാണ് . തലങ്ങും
വിലങ്ങും  പറക്കലുകൾ ,ചിറകടികൾ ,കലപിലകൾ ,കൊച്ചു  പിണക്കങ്ങൾ ,കൂട്ടായ്മകൾ - ആകെ  ഒരു  ബഹളമാണ് . പയർ  പറിക്കാൻ  ലീലാമ്മയും
കൂടി .ഒരു  സപ്പോർട്ട്  തരാൻ   അപ്പുവും  കൂടെയുണ്ട് . തൻറെ  ഭക്ഷണ
കാര്യങ്ങൾ   ഓർമിപ്പിക്കാൻ  കൂടിയാണ്  അപ്പു  മുട്ടിയുരുമ്മി  കൂടെ
വരുന്നത് .

ഒരു  ചുവന്ന  തുമ്പി  ശ്രദ്ധയിൽ പെട്ടു . തുമ്പികളെ  സാധാരണയായി  ഇവിടെ  കാണാറില്ല . ഭാഗ്യവശാൽ  അത്  കുറേ  നേരം  വേലിയിൽ  അനങ്ങാതെ
ഇരുന്നു .അതിൻറെ  ഫോട്ടോ  എടുക്കാൻ  സാധിച്ചു . ചൂടോടെ  പോസ്റ്റ്‌
ചെയ്തു . ജോർജ്  K മത്തായി ,Charles  Abraham , മാത്യു  കോട്ട വാതുക്കൽ ,
Gk   രാമകൃഷ്ണൻ , TV  എബ്രഹാം  മുതലായവർക്ക്  ഇത്തരം  കാര്യങ്ങൾ
ഇഷ്ടമാണെന്ന്   അറിയാം . ഇവരിൽ  മാത്യു  എൻറെ  സഹപാഠിയാ ണ് .
ജോർജ്  K  മത്തായിയെ  1968  മുതൽ  അറിയാം .എൻറെ  ജ്യേഷ്ഠൻ
Dr .Nk  Josephൻറെ  ഭാര്യ  റീ ത്താമ്മ യുടെ  ചേച്ചിയുടെ  മകനാണ്  ജോർജ് .
എല്ലാ  കാര്യങ്ങളിലും  താൽപ്പര്യമുള്ള  ആളാണ്  ചാൾസ്  എബ്രഹാം .പ്രത്യേകിച്ച്  Shakespeare  കൃതികളിൽ .TGR  ആണെങ്കിൽ  പാട്ടും  പെയിന്റിംഗ്  മുതലായവ  ഇഷ്ടമുള്ള  ആളാണ് . ഇതേ  താൽപ്പര്യമുള്ള
മറ്റ്   ചിലരും  ഉണ്ട് .

സ്കൂളിൽ  പോകാൻ  ഒരുങ്ങുമ്പോൾ  പാട്ടിൻറെ  ഒരു CD  പ്ലേ  ചെയ്യാറുണ്ട് .
ഇന്ന്  ഞാൻ  കേട്ടത്  ശുഭാ  മുദ്ഗലിന്റെ   'ഗോപാല ' ആണ് .ഇന്നലെ
ലതാജിയുടെ  'ജയ്‌  മാതാ  ആയിരുന്നു . ക്രിസ്തീയ  ഭക്തി ഗാനങ്ങൾ
ഇടയ്ക്കിടെ   കേൾക്കും .

മഴ  മാറി  ചൂട്  കൂടി . orchardൽ   പീച്ചും  പ്ലമ്മും  അത്തിയും മറ്റുചില
തണൽ  മരങ്ങളും  വള്ളിചെടികളും  മുട്ടിയുരുമ്മി തിങ്ങി  വളരുന്ന
ഒരു  ഭാഗമുണ്ട് .അവയുടെ   ശിഖരങ്ങൾ  trim  ചെയ്യാതെ  കാടുപോലെ
വളരാൻ   അനുവദിക്കണമെന്നാണ്   തോട്ടക്കാരനായ  പോളിനോട്  ഞാൻ
നിർദ്ദേശിച്ചിട്ടുള്ളത് . നട്ടുച്ചക്കും  സൂര്യപ്രകാശം  അധികം  എത്താത്ത
കുളിർമയുള്ള ,ഒരു  ചെറിയ  കാട്. അവിടെ  ഒരു  കസേരയിട്ട്  ഇരിക്കുമ്പോൾ   മുകളിൽ   കുരുവികളുടെ   കലപില  കേൾക്കാം .ചില
കൂടു പണികളും   അവിടെ   നടക്കുന്നുണ്ട് . അതു  സംബന്ധിച്ച  ചില
വഴക്കുകളും   ആട്ടിയോടിക്കലും  ഇടയ്ക്കിടെ  കേൾക്കാം . ചിന്തിക്കാനും
വായിക്കാനും   എഴുതാനും   ഏറ്റവും  പറ്റിയ  സ്ഥലം .

ഫെബ്രുവരി   15 ന്  ഈ  വീട്ടിൽ  താമസമാക്കിയിട്ട്  പത്ത്  വർഷങ്ങൾ
കഴിഞ്ഞു . അതേപ്പറ്റി  കുറേ  ചിന്തിച്ചു . കുറേ  കാര്യങ്ങൾ  എഴുതി .
ഒരു  നല്ല  mood ,അതായത്  മഴ  പെയ്യുമ്പോൾ  പോസ്റ്റ്‌  ചെയ്യണം .

 kk  രെമയ്ക്കെതിരായി   ചില  CPm   നേതാക്കൾ   നടത്തുന്ന  അവഹേളനാ പരമായ   പരാമർശനങ്ങളെപ്പറ്റി  കേട്ടപ്പോൾ   Shakespeareടെ   Julius  Caesar
എന്ന   നാടകത്തിലെ   ഒരു  രംഗമാണ്  ഓർമ്മ  വന്നത്. സീസറിനെ  വധിക്കാനുള്ള   ഗൂഢാലോചനയുടെ  സൂത്രധാരനായ  Cassius , വ്യക്തി വിരോധം  വെച്ചു  പുലർത്തുന്ന  ആളാണ്‌ . സീസറെ  മാത്രമല്ല ,അദ്ദേഹത്തിൻറെ  ഉറ്റ  സുഹൃത്തായ   മാർക്ക്‌  ആന്റണിയേയും
കൊല്ലണമെന്ന്   Cassius  അഭിപ്രായപ്പെടുന്നു. Cassiusൻറെ   നുണകളിൽ  വിശ്വസിച്ച്   ഗൂഢാലോചനയിൽ   പങ്കെടുത്ത , സത്യസന്ധനായ ,ജനസമ്മതനായ   നേതാവാണ്‌   ബ്രൂട്ടസ്. Cassius നെ  എതിർത്തു കൊണ്ട്
ബ്രൂട്ടസ്   ഇങ്ങനെ   പറയുന്നു :


Our   course  will  seem   too  bloody ,Caius   Cassius ,
To  cut  the  head  off and  then  hack  the  limbs ,
Like  wrath  in  death  and  envy  afterwards ;
For  Antony  is  but  a  limb  of  Caesar .
Let  us  be  sacrificers , but  not  butchers ,Caius .

സ്വതന്ത്ര   തർജ്ജമ

നമ്മൾ  അങ്ങനെ  ചെയ്താൽ  നമ്മുടെ  പ്രവർത്തി  വളരെ  പൈശാചികമായി   തോന്നിക്കും . ഒരാളുടെ   തല  വെട്ടിയത്  പോരാഞ്ഞിട്ട്
അയാളുടെ  കൈകാലുകൾ  വെട്ടിനുറു ക്കുക  എന്നു  വെച്ചാൽ  കൊന്നാലും
തീരാത്ത  പകയും  അസൂയയുമായി  കാണപ്പെടും . നമ്മൾ  ഒരു  ബലി
അർപ്പിക്കുന്നവരെ പോലെയേ  പെരുമാറാവൂ . വെറും  ഇറച്ചി വെട്ടുകാരെ
പ്പോലെ  പെരുമാറരുത്‌ .ആന്റണി   സീസറിന്റെ  ഒരു  കൈ  മാത്രമാണ് .


ഈ  ചിന്തകളോടെ   ഒരു  നീണ്ട  ഞായറാഴ്ച   അവസാനിച്ചു .










Wednesday, 12 February 2014

വാർധക്യചിന്തകൾ

12  ഫെബ്രുവരി   2014

മഴക്കാലം   താൽക്കാലികമായി   അവുധിയെടുത്ത്   പോയിരിക്കുകയാണ് .
ആവശ്യപ്പെട്ടതിലും   കൂടുതൽ  വെള്ളം  സമ്മാനിച്ച  ശേഷം .നാലു ദിവസം
കൊണ്ട് ഇവിടെ   പെയ്തത്  300  മില്ലിമീറ്റെർ  മഴയാണ്. അതിൻറെ  ലക്ഷണങ്ങൾ   കാണാനുണ്ട് . പച്ചക്കറി തോട്ടത്തിലെ   പയറും  മത്തയും
നിയന്ത്രണം വിട്ട്  വളരുകയാണ് .പറമ്പിന്റെ  മൂലയ്ക്ക്  നിൽക്കുന്ന ചെറിയ  ഇല്ലിക്കൂട്ടത്തിന്റെ   പുതിയ  മുളകൾ  പൊട്ടി  പച്ച കുന്തമുനകൾ  മണ്ണ്  പൊട്ടിച്ച്‌  പൊന്തി  വന്നിരിക്കുന്നു .ഞാൻ   അവയെ  ചവുട്ടി  മെതിച്ചു .അല്ലെങ്കിൽ   സ്ഥലം  മുഴുവൻ  അവർ  കയ്യേറും.

മുരിഞ്ഞയും  വെണ്ടയും  വഴുതനയും   മത്സരിച്ച്   വളരുകയാണ് .പക്ഷേ
മുരിഞ്ഞ  കാണാൻ  മാത്രമുള്ളതാണ് . തളിരില  ആയികഴിയുമ്പോൾ  തന്നെ
ഒരു  പറ്റം  കിളികൾ  അവ  തിന്നു  തീർക്കും .നിമിഷങ്ങൾ കൊണ്ട് മുരിഞ്ഞയുടെ   ഒരു  skeleton   മാത്രം   അവശേഷിക്കും .

പക്ഷികൾക്ക്   ഒരു  ഉത്സവകാലം   പോലെയാണ്  ഇപ്പോൾ .ധാരാളം
പക്ഷികൾ   ഇവിടെ  വന്നും  പോയും  ഇരിക്കുന്നു . അവയിൽ  ചിലതിനെ
വിളിച്ചു   വരുത്താൻ  എനിക്കു  സാധിക്കും. തളിരിലകൾ  ഉള്ള  ഒരു
നാരകത്തിന്റെ   ചുവട്ടിൽ   sprinkler  വെച്ചു . പൂക്കുറ്റി  പോലെ  ചിതറുന്ന
വെള്ളത്തിൽ  കളിക്കാൻ   കുരുവികൾക്ക്  ഒരു  ത്രിൽ. ഇലകളിൽ  അടിഞ്ഞു
കൂടിയ  ജലകണങ്ങൾ  തേൻ  പോലെ  അവ  നുകരുന്നതും  കണ്ടു .

ഫെബ്രുവരി   15 ന്  ഇവിടെ  താമസം തുടങ്ങിയിട്ട്  10  വർഷം  തികയുന്നു .
ദക്ഷിണാഫ്രിക്കയിൽ   വന്നിട്ട്   26  വർഷം  ആകുന്നു . ആഫ്രിക്കയിൽ  വന്നിട്ട്
40  വർഷമാകും   ഡിസംബറിൽ .ഏപ്രിൽ  30 ന്  ജോലിയിൽ  നിന്ന്  വിരമിക്കുന്നു .

*                             *                                 *                                    *

............And   then  the young  lover
Sighing   like a furnace, with a woeful  ballad
Made to his mistress's eyebrow. Then the soldier...

                            ( Seven Ages of Man:  William  Shakespeare )

ഈ   കവിതയിൽ  കാണുന്ന   ശരാശരി  മനുഷ്യൻ  ആവുന്ന   കാലത്ത്
അടിച്ചു  പൊളിച്ചു  നടന്ന  ഒരാളാണ് . ബിബി  എദ്വർദിന്റെ  'വാർധക്യം '
എന്ന   കവിതയിലെ  ആളും    അത്തരക്കാരനാണ് .രണ്ട്   വരികൾ  ഇത്
സൂചിപ്പിക്കുന്നു .

എല്ലാ   കുതിപ്പും   കിതപ്പും   കഴിഞ്ഞ്
........................................................................

വെട്ടിപ്പിടിച്ചതും   തട്ടിപ്പറിച്ചതും ..

വാർധക്യത്തിന്റെ   ദയനീയമായ   അവസ്ഥയാണ്‌   ബിബി  അവതരിപ്പിച്ചിട്ടുള്ളത് . എന്നാൽ   ഇതിന്  ഒരു  മറുവശമുണ്ട്  എന്ന
കാര്യം   നമുക്ക്  ആശ്വാസം  നൽകുന്നു . വാർധക്യത്തെ  തോൽപ്പിച്ച്
ദീർഘകാലം   തങ്ങളുടെ  പ്രവർത്തന  മേഖലകളിൽ  അസൂയാർഹമായ
നേട്ടങ്ങൾ   കൈവരിച്ച  അനേകം  ഭാഗ്യവാന്മാരും   ഭാഗ്യവതികളും
ഉണ്ട് . നൂറിൽ   നൂറു  കിട്ടിയവരും  ഉണ്ട് . ELIZABETH  രാജ്ഞി ,മൻമോഹൻ
സിംഗ് , അദ്വാനി ,  vs  അച്യുതാനന്ദൻ ,KR   ഗൌരി ,VR  കൃഷ്ണ Iyer ,
ലതാ  മാങ്ങേഷ്കർ , ആശാ  ഭോൻസ്ലെ , KM  മാണി ,Chrisostam  തിരുമേനി ,കാസ്ട്രോ ,ജോർജ്  ബുഷ്‌   സീനിയർ ,ജിമ്മി  Carter , GK  പിള്ള എന്നിങ്ങനെ
അനേകം  പേർ  വിവിധ  മേഖലകളിൽ  ഇന്നും  സജീവമാണ് .K  രാഘവൻ
മാസ്റ്ററും  ദക്ഷിണാമൂർത്തി  സ്വാമിയും   നീണ്ട കാലം  ജീവിക്കുകയും
അവസാനകാലം   വരെ  സംഗീതത്തിന്   അതുല്യമായ  സംഭാവനകൾ
ചെയ്യുകയും  ഉണ്ടായി. നെൽസണ്‍  മണ്ടേല  95 ആം   വയസ്സിലാണ്  മരിച്ചത് .

എൻറെ   മകൾ  പ്രവീണയുടെ  ഭർത്താവ്,മഞ്ഞാമറ്റം  കുളക്കാട്ടുവയലിൽ
സിബി  ജോസെഫിന്റെ ( Manager ,Microsoft ,Bangalore ) വല്യപ്പൻ ,പാപ്പൻ
ചേട്ടന്  കഴിഞ്ഞ  നവംബറിൽ  100  വയസ്സ്   തികഞ്ഞു . അദ്ദേഹം  ഇപ്പോഴും
വളരെ  ചുറുചുറുക്കോടെ   റബ്ബർ ഷീറ്റ്  ഉണക്കാനിടുകയും  എണ്ണുകയും
ഒക്കെ  ചെയ്യും . ചെറുപ്പക്കാർ  കഴിക്കുന്ന  അത്രയും  ഭക്ഷണം  കഴിക്കും .
മക്കളും  അവരുടെ മക്കളും  പേരക്കുട്ടികളും  എല്ലാമായി  ഒരു  ജനക്കൂട്ട ത്തിന്റെ  അധിപനാണ്  പാപ്പൻ   ചേട്ടൻ .

എൻറെ  ഭാര്യ  ലീലാമ്മയുടെ  പിതാവ്  ശ്രീ  ടി . വർഗീസിന്  ഈ  മാസം
22 ന്  90  വയസ്സ്  തികയുകയാണ് . ലീലാമ്മയുടെ  അമ്മ  2009 ൽ  മരിച്ചു .രണ്ട്
മക്കൾ  ഇവിടെ . ഒരാൾ  ചെന്നയിൽ . കൂടുതൽ  സമയവും  ഒറ്റയ്ക്കാണ് .
എങ്കിലും  സന്തോഷവാനായി   കഴിയുന്നു .

ഒരാൾ  വൃദ്ധൻ  അല്ലെങ്കിൽ  വൃദ്ധ  ആകുന്നത്‌  എപ്പോഴാണ് ? കേരളത്തിൽ
56 ആം  വയസ്സിൽ  റിട്ടയർ  ചെയ്യുന്ന  ഒരാൾക്ക്  താൻ  വൃദ്ധനാണ് എന്ന്
തോന്നൽ  ഉണ്ടായാൽ  അത്  എൻറെ  വീക്ഷണത്തിൽ  നിർഭാഗ്യകരമാണ് .
കാരണം  55 / 56  വളരെ  ചെറുപ്പമാണ്. താൻ  വൃദ്ധനല്ല  എന്ന്  ഒരാൾക്ക്
തോന്നുന്നിടത്തോളം   കാലം  അയാൾ  ചെറുപ്പക്കാരനായിരിക്കും  എന്നാണ്
എൻറെ  അഭിപ്രായം.ആ  വിഭാഗത്തിൽപ്പെടുന്ന   ഒരാളാണ്   ഏപ്രിലിൽ
65  തികയുന്ന  ഞാൻ .

ഇതിന്  വേറൊരു  കാരണമുണ്ട് . എൻറെ  മൂത്ത  അഞ്ച്  സഹോദരങ്ങൾ
ജീവിച്ചിരിപ്പുണ്ട് . എൻറെ  ഏറ്റവും  മൂത്ത  സഹോദരി  സിസ്റ്റർ  അല്ഫൊൻസുസ്  മരിയക്ക് (Retired  ്Professor ,Alphonsa  College )  83  വയസ്സായി .
മൂത്ത  ചേട്ടൻ  Dr NK   Joseph ( Reired  Professor ,St Thomas  College )ന്  അടുത്ത
വർഷം  80  തികയും . അവരുടെ  മുമ്പിൽ  ഞാൻ എന്നും  ഒരു  കൊച്ചു കുട്ടിയാണ് . ഓർമ്മ  വെച്ച  നാൾ  മുതൽ  അവരെ  എങ്ങനെ  കണ്ടിരുന്നുവോ  അങ്ങനെ  തന്നെയാണ്  ഇപ്പോഴും  കാണുന്നത്. ഏറെ  അംഗങ്ങൾ  ഉള്ള
കുടുംബങ്ങളിലെ   ഇളയവർക്കാണ്  ഈ  ഭാഗ്യം  ലഭിച്ചിട്ടുള്ളത് .

മാതാപിതാക്കളെ  സംരക്ഷിക്കാതെ  അവരെ  'നട തള്ളുന്നവരെപ്പറ്റി
നാം  നിത്യവും  കേൾക്കാറുണ്ട് . എന്നാൽ  മാതാപിതാക്കൾക്ക്  വേണ്ടി
വളരെ  ത്യാഗങ്ങൾ  ചെയ്യുന്നവരെ  നാം  ശ്രദ്ധിക്കാറില്ല . എൻറെ  രണ്ടാമത്തെ  ചേട്ടൻ ,തോമ്മാച്ചെൻ  കഴിഞ്ഞ  ആഗസ്റ്റിൽ  നിര്യാതനായി .
അദ്ദേഹത്തിന് Alshimeyers  അസുഖമായിരുന്നു . എപ്പോഴും  ഒരാളുടെ
നോട്ടം  വേണം .ഇളയ  മകൻ  ബെന്നി ,അബുധാബിയിലെ  നല്ല  ജോലിയുപേക്ഷിച്ച്‌  രണ്ട്  വർഷത്തോളം ,തോമ്മച്ചെന്റെ  കൂടെ  നിന്നു .
തൊമ്മചെൻ  ഞങ്ങളുടെ  മാതാപിതാക്കളെ  സംരക്ഷിക്കുന്നതിനു  വേണ്ടി
വളരെ ത്യാഗങ്ങൾ  ചെയ്ത  ആളായിരുന്നു .

സ്വന്തം  മക്കൾ  അവഗണിച്ചാലും  ഉപേക്ഷിച്ചാലും  ആ  വിടവ്  നികത്താൻ
ഒരുപാട്  നല്ല  മനുഷ്യർ  ഇന്ന്  മുമ്പോട്ട്‌  വരുന്നുണ്ട്. ലീലാമ്മയുടെ  സഹോദരൻ ,പരേതനായ   Dr  മോഹൻറെയും  Dr  സൂസിയുടെയും  ഇളയ
മകൻ  ജോസു ,വൃദ്ധസദനങ്ങലിലും  ഹൊസ്പിറ്റലുകലിലും  പോയി
വൃദ്ധർക്ക് കൂട്ടായി  അവരെ  കൈപിടിച്ച്  നടത്തുകയും  അവരോടു സംസാരിക്കുകയും ചെയ്യാറുണ്ട് .സാമൂഹ്യസേവനമാണ്  പെർത്തിൽ
MBBS  പഠനം  തുടങ്ങിയിട്ടുള്ള  ഈ  21കാരൻറെ  ജീവിതലക്ഷ്യം.അവുധിക്കാലത്ത്  Restaurant കളിൽ  waiter  ആയി  ജോലി ചെയ്ത്  കിട്ടിയ  പണം  കൊണ്ട്  ദക്ഷിനാഫ്രിക്കയിലുള്ള  ഒരു  അനാഥ കുട്ടിയെ   sponsor  ചെയ്തിട്ടുണ്ട് .'' ഇതുപോലുള്ള  ത്യാഗങ്ങൾക്ക്  മുമ്പിൽ
ദൈവങ്ങൾ  പോലും   പുഷ്പാർച്ചന  ചെയ്യുന്നു .''  എന്ന്  Shakespeareടെ
'ലിയർ രാജാവ്‌ '( King  Lear ) എന്ന   നാടകത്തിൽ   പറയുന്നുണ്ട് .












Monday, 10 February 2014

ബിബി എഡ്വാർഡിന്റെ കവിത ' വാർധക്യം '-ഒരു വായന

7  ഫെബ്രുവരി   2014

പെരുമഴക്കാലം   അവസാനിച്ചു . സൂര്യൻ  മുഴുവൻ  സമയവും  ഹാജർ
വെച്ചു . നിറുത്താതെ  പെയ്ത   മഴ  നല്ലതും  ചീത്തയും  സമ്മാനിച്ചു . ഇവിടെ  നിന്ന്  80  kms   അകലെയുള്ള   Vryburg  എന്ന  പട്ടണത്തിലേയ്ക്ക്
കാറോടിച്ച്   പോകുമ്പോൾ   ഇരുവശത്തും   പുതിയ  തടാകങ്ങൾ
രൂപപ്പെട്ടിരിക്കുന്നത്  കണ്ടു .സാധാരണയായി  ഉണങ്ങി  വരണ്ടു  കിടക്കുന്ന
ഈ   പ്രദേശം  ഇന്ന് പച്ചപ്പ്‌  കൊണ്ട്   നിറഞ്ഞിരിക്കുന്നു .കന്നുകാലി
വളർത്തലിന്   പ്രസിദ്ധമായ   പ്രദേശമാണിത് .കന്നുകാലികൾക്ക്  നല്ല
കാലമാണ് . ഇഷ്ടം  പോലെ   പുല്ലും  വെള്ളവും  ഉണ്ട് .ഡിസംബറിൽ
മെലിഞ്ഞിരുന്ന   കന്നുകാലികൾ  ഇന്ന്  കൊഴുത്തു  തടിച്ചിരിക്കുന്നു .
അതുകൊണ്ട്   ഇറച്ചിവില   കുറയുമെന്ന്   ആരും  കരുതേണ്ട .

ബിബി  എദ്വാർദിന്റെ  'വാർധക്യം ' എന്ന  കവിത  വായിക്കാനിടയായി .
അപ്പോൾ   SHAKESPEARE ടെ  'The  Seven  Ages  of  Man  എന്ന  കവിതയാണ്
എനിക്കോർമ്മ  വന്നത് . ഒന്നും  അവശേഷിക്കാത്ത , ശൂന്യതയുടെ  ഒരു
അവസ്ഥയായിട്ടാണ്  കവിതയുടെ  അവസാന  വരികളിൽ ,ചുരുങ്ങിയ
വാക്കുകളിൽ   വാർധക്യത്തെ   വിശ്വ മഹാകവി  വിശേഷിപ്പിക്കുന്നത് .

   .........Last   scene of  all
That  ends this  strange eventful  history
Is  second childhood and mere  oblivion
Sans teeth, sans  eyes, sans taste,sans everything




വാർധക്യം '  എന്ന  കവിതയിൽ  ഇതു  തന്നെയാണ്  ബിബി  വർണ്ണിക്കുന്നത് .
മരണത്തിൻറെ  കാൽപെരുമാറ്റം   അടുത്തടുത്തു  വരുന്ന ,നിർദ്ദയമായ
മുട്ട്  കാതോർത്തിരിക്കുന്ന  ഒരാളുടെ   മാനസികാവസ്ഥയെ  അകൃത്രിമമായി  അനാവരണം   ചെയ്യാൻ  ബിബിക്ക്  കഴിഞ്ഞിട്ടുണ്ട് .'മഹാകവി  ഉപയോഗിച്ചിരിക്കുന്ന ' oblivion ' എന്ന   വാക്കിൻറെ   സ്ഥാനത്ത്  'മറവിയുടെ  താഴ്വരയിലെയ്ക്ക് '  എന്ന   വാക്കുകൾ  ബിബി  ഉപയോഗിച്ചിരിക്കുന്നു .
കവിതയുടെ   ഒരു  spark  കവിയ്ക്ക്  ജന്മനാ  കിട്ടിയിട്ടുണ്ടെന്നാണ്  ഇതിൽ
നിന്ന്   ഞാൻ   മനസ്സിലാക്കുന്നത്‌ .


ഓർമ്മതെറ്റിൽ  നിന്നും
മറവിയുടെ   താഴ്വരയിലെയ്ക്ക്
വഴുതി വീഴുന്ന   ജീവൻറെ  നിസ്സഹായതയുടെ
നേർ ചിത്രമായ്‌    വാർധക്യം



ഈ   കവിത  വായിച്ചപ്പോൾ   മൂന്ന്  കാര്യങ്ങളാണ്‌  എൻറെ  ശ്രദ്ധയിൽ
പെട്ടത് . 1    . വെറുതേ  ഒരു  കവിത
എഴുതിക്കളയാം  എന്ന  ഉദ്ദേശം  അല്ല  കവിയ്ക്കുള്ളത് .അങ്ങനെ
എഴുതപ്പെടുന്ന  കവിതകൾ   വായനക്കാരിൽ  ചെകടിപ്പ്  ഉണ്ടാക്കും .അപ്പൂപ്പൻ താടി  പോലെ  ലക്ഷ്യമില്ലാതെ   എങ്ങോട്ടോ  പറന്നു പോകും.
നല്ല  കവിത ,പുതുമഴയ്ക്ക്  കിളിർക്കുന്ന  ഒരു  പയർമണി  പോലെ
മനസ്സിൽ  കിളിർക്കും .കവിതയിലെ  ആശയം  വളർന്നു   വലുതായി
പടർന്നു   പന്തലിക്കും . 2 . കവിയുടെ   ഭാഷ  ലളിതവും  സുന്ദരവുമാണ് .
കൃത്രിമത്വം   ഒട്ടുമില്ല . വാക്കുകൾ  ഉള്ളിൽ   തട്ടുന്നവയാണ് .
3 . ഇന്ന്   സമൂഹത്തിൽ   വളരെയധികം   ചർച്ച  ചെയ്യപ്പെടുന്ന ,വൃദ്ധ
ജനങ്ങളോടുള്ള   അവഗണയും  ക്രൂരതയുമാണ്  ഈ  കവിതയ്ക്ക്
ആധാരം .ഒരു  കവിക്ക്‌  സാമൂഹ്യ  പ്രശ്നങ്ങളോട്  പ്രതികരിക്കാതെ
പുറം തിരിഞ്ഞു  നിൽക്കാനാവില്ല .

ഇന്ന്   ഏതാണ്ട്   എല്ലാ  ദിവസവും   TV  യിൽ   കാണാറുണ്ട്  മക്കളാൽ
ഉപേക്ഷിക്കപ്പെട്ട  അമ്മമാരുടെയും   അച്ഛന്മാരുടെയും  കദനകഥകൾ .
ഒരു   കാൻസർ  രോഗിയെ   മക്കൾ   ഉപേക്ഷിച്ചതായി  കണ്ടു .മറ്റൊരാളെ
പുഴുവരിച്ച   നിലയിൽ  കണ്ടു . പണ്ട്  കൽക്കട്ടയിലാണ്  ഇത്തരം
ദയനീയ  രംഗങ്ങൾ   കണ്ടിട്ടുള്ളത്. ഇങ്ങനെയുള്ളവരെ   മദർ  തെരേസ
ഓടകളിൽ  നിന്ന്   രക്ഷിച്ച്   അവർക്ക്  അഭയം   നൽകി . മക്കളെ  ഉപേക്ഷിക്കുന്നവരിൽ   പാവപ്പെട്ടവരും  ധനികരുമുണ്ട് . സ്വത്ത്  വീതം
വെച്ചപ്പോൾ   ഏറ്റക്കുറച്ചിൽ  ഉണ്ടായതു കൊണ്ട്   മാതാപിതാക്കളോട്
പിണങ്ങി ,ശവസംസ്കാരത്തിനു   പോലും  പോകാത്ത   മക്കളുണ്ട് .പ്രത്യേകിച്ച്   ഞാൻ  അംഗമായിട്ടുള്ള   കത്തോലിക്കാ സമുദായത്തിൽ .

                ഇലകൾ  കൊഴിഞ്ഞ്
                ഒറ്റപ്പെട്ട്‌ നിൽക്കുന്ന
                 വൃക്ഷത്തെപ്പോലെയാണ്
                 വാർധക്യം

ഈ   ഉപമ   ഏറ്റവും   യോജിച്ചതാണ് . ഒറ്റപ്പെടലിന്റെയും  നിസ്സഹായതയുടെയുമായ , അസ്വസ്ഥതയുളവാക്കുന്ന   ഒരു  ചിത്രമാണ്‌
കവി   ചുരുങ്ങിയ    വാക്കുകളിൽ  വരച്ചു  കാണിക്കുന്നത് .

     തണൽ കൊണ്ടവരും   തലോടലേറ്റവരും
     തെരെഞ്ഞെത്താൻ   കഴിയാത്ത   ദൂരത്തിൽ
     തിരക്കിൻറെ   ഭാവത്തിൽ   നിൽക്കുമ്പോൾ

ഈ  വരികൾ   വായിക്കുന്ന  ചിലർക്കെങ്കിലും  മന:സാക്ഷിയിൽ  സൂചി
കൊണ്ട്  കുത്തുന്ന  ഒരു  തോന്നലുണ്ടാകും . സാങ്കേതികവിദ്യയുടെ
മാജിക്‌  കൊണ്ട്   ദൂരങ്ങൾ  ഇല്ലാതായ  യുഗത്തിലാണ്  നമ്മൾ  ജീവിക്കുന്നത് .ഇവിടെ   'ദൂരം' എന്ന  വാക്കുകൊണ്ട്   കവി  ഉദ്ദേശിക്കുന്നത്   മനസ്സുകൾ
തമ്മിലുള്ള   ദൂരമാണ് . ഏകാന്തത  അനുഭവിക്കുന്ന  എത്രയോ  വൃദ്ധ ജനങ്ങൾ  മക്കളുടെ   ഒരു  ഫോണ്‍  വിളിക്കു വേണ്ടി  കാത്തിരിക്കുന്നു .പക്ഷേ  പലർക്കും   തിരക്കാണ്. വൃദ്ധമാതാപിതാക്കളെ  ഒന്നു  ഫോണ്‍  ചെയ്യാൻ
പോലും   പലർക്കും   സമയമില്ല .മക്കളുടെ  തിരക്ക് ' തിങ്കളാഴ്ച  ഒരു
നല്ല  ദിവസം ' ' മനസ്സിനക്കരെ ' മുതലായ   അനേകം  സിനിമകളിൽ  നമ്മൾ
കണ്ടിട്ടുണ്ട് . വളർന്നു വരുന്ന   ഒരു   സാമൂഹ്യപ്രശ്നമാണിത് .

ഏകാന്തതയും   അവഗണയും  നഷ്ടബോധവും  മാത്രം  കൂട്ടിനുള്ള  ഒരു
മുതിർന്ന   പൌരന്റെ  മനസ്സിലേയ്ക്ക്   ആഴത്തിൽ  കണ്ണോടിക്കുവാൻ
ബിബിയ്ക്ക്  കഴിഞ്ഞിട്ടുണ്ട് . നേരത്തെ  പറഞ്ഞതു പോലെ  ഒരു
നല്ല  കവിത  അതിൻറെ   വിഷയത്തെപ്പറ്റി   കൂടുതൽ  ചിന്തിക്കാൻ
പ്രചോദനമാകുന്നു . വാർധക്യത്തിൻറെ   നല്ല  വശത്തെപ്പറ്റിയും  ചിന്തിക്കാൻ   ഈ   കവിത  എന്നെ   പ്രേരിപ്പിച്ചു .  ( തുടരും )





Tuesday, 4 February 2014

പുതിയ ധനാഗമ മാർഗങ്ങൾ ( ഹാസ്യ ഭാവന )

4  ഫെബ്രുവരി   2014

മഴ മാറി ,മാനം  തെളിഞ്ഞു ," പിന്നെയും  പൊൻവെയിൽ  വന്നല്ലോ .''
അമേരിക്കൻ   സൈന്യം   ഇറാക്കിൽ  നിന്ന്  പിൻവാങ്ങിയതുപോലെ
ഇവിടെ   മഴവെള്ളം  പിൻവാങ്ങി . വീടിനു മുമ്പിലുള്ള  റോഡിൽ  ഇന്നലെ
മഴവെള്ളം   തിങ്ങിനിറഞ്ഞ്  ഒഴുകിയ്രുന്നു . കാണാൻ  നല്ല  രസം. ഏകദേശം
അര  അടി  വെള്ളമുണ്ട്. തിരക്കില്ലാത്ത   റോഡാണ് . ഇവിടെ  താമസിക്കുന്നവർ   മാത്രമാണ്   ഇതിലേ   പോകുന്നത് . വാഹനങ്ങൾ
ഉയർത്തുന്ന  വെളളത്തിന്റെ  പുഷ്പവർഷം   മനോഹരമായ  കാഴ്ചയാണ് .ഞാൻ   റോഡിൻറെ  നടുക്ക്  നിന്നു .അപ്പു  കാലിൽ  സ്നേഹം  കൊണ്ട്
ഉരസുന്നതുപോലെ   വെളളത്തിന്റെ ,അല്പ്പം  തണുപ്പുള്ള ,മൃദുവായ
ഉരസൽ  ആസ്വദിച്ചു . റോഡു തിങ്ങി  നിറഞ്ഞ് ,വളരെ  അച്ചടക്കത്തോടെ ,
നിശബ്ദമായി  നീങ്ങുന്ന  ഒരു  ജാഥ പോലെയാണ് വെള്ളത്തിന്റെ  ഒഴുക്ക്
എനിക്ക്  അനുഭവപ്പെട്ടത് . എൻറെ  സുഹൃത്ത്‌  കോശി  ഈ  റോഡിൻറെ
അങ്ങേയറ്റത്ത്‌   ആണ്    താമസം . ഈ ചെറിയ  തോട്  കോശിയുടെ
പറമ്പിൽ   അതിക്രമിച്ചു  കയറി  ചില  കുരുത്തക്കേടുകൾ  കാണിച്ചെന്ന്
കേട്ടു .

'' എന്താ  കൊച്ചു കുട്ടികളെപ്പോലെ  പെരുമാറുന്നത് ?''  ചില  ഭാര്യമാർ
ഭർത്താക്കന്മാരോട്   ചോദിക്കാറുണ്ട് . ഉദാഹരണമായി  ഒരു  മാമ്പഴത്തിന്റെ  അണ്ടി  അവസാനതുള്ളി  ചാറും  തീരുന്നതുവരെ
ഈമ്പി  തിന്നുക ,ചിരണ്ടിക്കൊണ്ടിരിക്കുന്ന  തേങ്ങ  കുറെ  എടുത്തു  തിന്നുക
മുതലായ  കാര്യങ്ങൾ . ഇത്  തടുക്കാൻ  വയ്യാത്ത ,കുട്ടിക്കാലത്തിന്റെ
അനുഭവങ്ങളെ   ആവർത്തിക്കാനുള്ള  ശ്രമങ്ങളാണ് .തോടായി  മാറിയ
റോഡിലൂടെ  വെള്ളം  തെറിപ്പിച്ച്  നടക്കുമ്പോൾ  ഞാൻ  പണ്ട്  സ്കൂളിൽ
പോയിരുന്ന ,ഒരടിയോളം  വെള്ളമുള്ള   ഇടവഴികളാണ്  ഓർമ്മ  വന്നത് .
അന്ന്   റോഡ്‌  ഇല്ലായിരുന്നു .

പണ്ടു പണ്ട്   എനിക്ക്  നാല്  വയസ്സുള്ളപ്പോഴത്തെ   ഒരു  കഥയാണ് .എൻറെ  സഹോദരങ്ങൾ   സ്കൂളിൽ  പോയിരിക്കുകയാണ് . ചാച്ചൻ ( പിതാവ് )
സ്ഥലത്തില്ല .അമ്മയ്ക്ക്   അടുക്കളയിൽ  വളരെ  തിരക്ക്. ഷർട്ട്‌  ധരിച്ച
ഒരു  അപരിചിതൻ   വീട്ടിൽ  കയറി വന്നു . ( അന്ന്  ഷർട്ട്‌  ധരിക്കാത്ത വരാണ്  കൂടുതൽ ). അയാൾ  എന്നെ  വളരെ  സ്നേഹത്തോടെ  അടുത്തു
നിറുത്തി  വീട്ടുകാര്യങ്ങളൊക്കെ   ചോദിച്ചു . കുടുംബാന്ഗങ്ങളെ പ്പറ്റി
ചോദിച്ച  ശേഷം  അദ്ദേഹം  വളർത്തുമൃഗങ്ളെ പ്പറ്റി  ചോദിച്ചു .എത്ര
പശുവുണ്ട് ,എത്ര  ആടുണ്ട്‌  എന്നൊക്കെ . കുടുംബത്തിന്റെ  അഭിമാനം
ഉയർത്തി പിടിക്കാൻ വേണ്ടി  ഞാൻ  യഥാർത്ഥത്തിൽ  ഉള്ളതിനേക്കാൾ
ഒന്നും  രണ്ടും   കൂട്ടി  പറഞ്ഞു .അയാൾ  ഒരു  ബുക്കിൽ  എന്തോ  എഴുതുന്നുണ്ടായിരുന്നു . കുറെ  കഴിഞ്ഞ്  അയാൾ  പോയി .അമ്മ
എന്നോട്   ചോദിച്ചു .

''  അയാൾ   എന്താണ്  നിന്നോട്  ചോദിച്ചത് ?''
 " നമുക്ക്  എത്ര  പശു, ആട്,  കോഴി ,പന്നി ,ഉണ്ടെന്ന്  ചോദിച്ചു ."
'' എന്നിട്ട്  നീയെന്തു  പറഞ്ഞു ?"
'' ഞാൻ   ഓരോന്നും  ഉള്ളതിൽ  കൂടുതൽ  പറഞ്ഞു "
'' നീ   പണി  പറ്റിച്ചു . അയാൾ   പഞ്ചായത്തിൽ നിന്ന്  വന്നതാണ്‌ .ഇക്കൊല്ലം
ചാച്ചൻ   കൂടുതൽ   കരം  കൊടുക്കേണ്ടി  വരും .''

  എനിക്ക്   വിഷമം  തോന്നി . അന്ന്   വളർത്തു മൃഗങ്ങൾക്ക്  പഞ്ചായത്ത്
കരം   ചുമത്തിയിരുന്നു .ഈ  കഥ   ഓർക്കാൻ  കാര്യം  കേരളത്തിൻറെ
സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി  കേട്ടപ്പോഴാണ് . കടത്തിൽ നിന്ന്  കര
കേറാൻ  എന്തെങ്കിലും  അടിയന്തിരമായി   ചെയ്തേ  തീരൂ . ബഹു.മന്ത്രി
മാണിസാറിന്റെ  മുമ്പിൽ  ചില  ധനാഗമ  മാർഗങ്ങൾ  വെയ്ക്കുകയാണ് .

1   തടവുകാരുടെ   ചെലവുകൾ   അവർ തന്നെ  വഹിക്കണം . ചില
 രാജ്യങ്ങളിൽ  ഇത്  നിലവിലുണ്ട് . മാസാവസാനം  ബില്ലെഴുതി  കയ്യിലോട്ട്
കൊടുക്കണം .തടവുകാർ  വഴി തെറ്റി  അവിടെ  എത്തിയവരല്ല . കുറ്റം ചെയ്തവരാണ് .
 . യാതൊരു  തെറ്റും  ചെയ്യാത്ത  നികുതിദായകരുടെ
മേൽ  ഇനിയും  ഭാരം   അടിച്ചേല്പ്പിക്കരുത് .

2 . ചെറിയ  കുറ്റങ്ങൾക്ക്  തടവു ശിക്ഷ   കുറച്ചിട്ട്  പിഴ ശിക്ഷ  പത്തിരട്ടിയോ  നൂറിരട്ടിയോ  ആക്കണം . പോക്കെറ്റിൽ   കൊള്ളുംപോഴേ
കുറ്റവാസനയുള്ളവർ   നല്ല   പാഠം  പഠിക്കുകയുള്ളൂ .

3  പൂവാല ശല്യക്കാർക്ക്   കനത്ത   പിഴയും   ചൂരൽക്കഷായവും  കൊടുക്കാവുന്നതാണ് .

4   കാണികളെ   ബോറടിപ്പിക്കുന്ന  മെഗാസീരിയലുകൾക്ക്  100   ശതമാനം
     അധിക  നികുതി  ചുമത്തണം .

5   ഹിന്ദിയിൽ  നിന്ന്   മലയാളത്തിലേയ്ക്ക്   മൊഴിമാറ്റം  ചെയ്യപ്പെട്ട
      അറുബോറൻ   പരസ്യങ്ങൾക്ക്   100  ശതമാനം   അധിക നികുതി
     ഏർപ്പെടുത്തണം .

6   കോലം  കത്തിക്കൽ , കരിങ്കൊടി   കാണിക്കൽ  ,ചീമുട്ടയേർ  മുതലായവയ്ക്ക്  ഭീമമായ   ലൈസൻസ്   ഏർപ്പെടുത്തുക .

7 . മാലിന്യം  നിക്ഷേപിക്കുന്നവർക്ക്  ഒരു  മാസത്തെ  ശമ്പളം
     പിഴ   ഈടാക്കുക .

ഇതുപോലുള്ള   proposals   എല്ലാ   ജനങ്ങളിൽ നിന്നും  സ്വീകരിക്കുക .അങ്ങനെയെങ്കിൽ   കേരളം   രക്ഷപ്പെടും .



Monday, 3 February 2014

പെരുപെരുമഴക്കാലം

3   ഫെബ്രുവരി  2014

 ഇവിടത്തെ   പെരുപെരുമാഴക്കാലം   നാലാം   ദിവസത്തിലേയ്ക്ക്  കടന്നിരിക്കുന്നു . പൊരിഞ്ഞ   തെരുവു യുദ്ധം  നടക്കുന്ന  നഗരങ്ങളിൽ
ദുരിതാശ്വാസം  എത്തിക്കുന്നതിനു  വേണ്ടി   റെഡ്   ക്രോസ്സിനു  ഒന്നുരണ്ടു
മണിക്കൂർ   ഇടവേള  അനുവദിക്കാറുണ്ട് . അതുപോലെ  പെരുമഴയുടെ
ഈ   യുദ്ധത്തിൽ  സൂര്യപ്രകാശത്തിന്റെ   ചില  ഇടവേളകൾ  ലഭിക്കാറുണ്ട് .ഈ   യുദ്ധം   കുറെ  നീണ്ടു നിൽക്കുന്ന  ലക്ഷണമാണ് . ഇവിടെ  നദികൾ
ഇല്ലായെന്നു   ഞാൻ  പറഞ്ഞത്  തിരുത്തേണ്ടി  വന്നിരിക്കുന്നു .ചില  റോഡുകൾ  തോടുകളായി   മാറിയിരിക്കുന്നു . 2004 ൽ  ഞങ്ങൾ  ഇവിടെ
താമസമാക്കിയതിനു  ശേഷം  ഇത്ര  വലിയ  മഴ  കണ്ടിട്ടില്ല .സംവിധായകൻ
കമൽ
ഈ  മഴ  കണ്ടിരുന്നെങ്കിൽ ' പെരുപെരുമഴക്കാലം ' എന്നൊരു  സിനിമ
എടുത്തേനെ .

സ്കൂളിൽ  എത്താൻ  സാധിക്കുമോയെന്ന്   ആശങ്ക  ഉണ്ടായിരുന്നു . റോഡിൻറെ  ഇരുവശത്തും  വെള്ളം  നിറഞ്ഞ്  ഒഴുകുകയാണ് . ഒരു
സ്ഥലത്ത്   റോഡിനു   കുറുകെ   ഇരുപതടിയോളം  വീ തിയിൽ  വെള്ളം
ഒഴുകുകയാണ് . ഈ   വെള്ളമെല്ലാം   ബർബെർസ്പൻ
 തടാകത്തിലേയ്ക്കാന്  ഒഴുകുന്നത്‌ . തടാകത്തിലെ  മീനുകൾ  ഒഴുക്കിനെതിരെ  വരാറുണ്ട് . നാട്ടുകാർക്ക്‌  ചുളുവിൽ  മീൻപിടിക്കാനുള്ള
അവസരം  ലഭിക്കുന്നു .

വളരെ   കഷ്ടപ്പെട്ട്   സ്കൂളിൽ  എത്തി . വഴിയരികിൽ  ചില  പഴയ
കാറുകൾ   breakdown   ആയി   കിടക്കുന്നത്   കണ്ടു .

ഞങ്ങളുടെ  വീടിൻറെ   പരിസരങ്ങൾ   വെള്ളം കൊണ്ട്  നിറഞ്ഞിരിക്കുന്നു .
തോട്ടക്കാരൻ  പോളിന്  പണിയില്ല . സാധാരണ  വീടിനു  പുറത്തു
കഴിയുന്ന   അപ്പുവിന്   മഴ  പ്രമാണിച്ച്  വീട്ടിൽ   ഒരു  ഇടം  കൊടുത്തിരിക്കുകയാണ് .

ചുട്ടുപൊള്ളുന്ന  വേനലിൽ  കൂട്ടായി  വരുന്ന   ബിയർനോട്   വിട  പറയാൻ
സമയമായി . ഇനി   വാരാന്ത്യങ്ങളിൽ  വിസ്കിയോ   ബ്രാണ്ടിയോ  ആകാം
കൂട്ടിന് . കൂട്ടാൻ   ബീഫ്  ഫ്രൈയും   ഉണ്ടെങ്കിൽ  കുശാൽ . എന്നാൽ  സംസാരിച്ചിരുന്ന്  കുടിക്കാൻ  പറ്റിയ  കമ്പനിയില്ല  എന്നൊരു  പ്രശ്നമുണ്ട് .
ദെലരെയ്വില്ലിലെ   ബീഫ്   ലോകത്തിലെ  ഏതൊരു  ബീഫിനോടും  കിട പിടിക്കുന്നതാണ് .

കേരളവും   ദക്ഷിണാഫ്രിക്കയും  പല  കാര്യങ്ങളിൽ   സാമ്യമുള്ളവയാണ്
എങ്കിലും   ചില  കാര്യങ്ങളിൽ  ഇവിടെ  ജനങ്ങൾക്ക്‌  ബുദ്ധിമുട്ട്  കുറവുണ്ട് . പാചകവാതകം   യാതൊരു   കാർഡും   ഇല്ലാതെ  എത്ര  കുറ്റി  വേണമെങ്കിലും  കിട്ടും . ഗുണമേന്മയുള്ള   മദ്യം   ക്യൂ  നിൽക്കാതെ  കിട്ടും .
ഭക്ഷണസാധനങ്ങളും   ഗുണമേന്മയുള്ളത്  കിട്ടും.പ്രത്യേകിച്ച്  meat .


എൻറെ   വീടിനു  മുമ്പിൽ   പറക്കാൻ  വേണ്ടി  കാത്തിരുന്ന  സീത ,ഗീത
എന്ന   അരിപ്പ്രാവുകളെ   ഇന്നലെ  കണ്ടില്ല . അവർ   പറന്നു  പറന്ന്
എങ്ങോട്ടെങ്കിലും   പോയെന്നു   കരുതി . ഹാവൂ ,ആശ്വാസമായി ! അപ്പുവിൻറെ   കണ്ണിൽപ്പെടാതെ   ആ  കുരുന്നുകൾ  രക്ഷപ്പെട്ട്  പോയല്ലോ .
പക്ഷെ  ഇന്ന്  വൈകുന്നേരം   നോക്കുമ്പോൾ  അത്ഭുതപ്പെട്ടുപോയി .മഴയുടെ  തണുപ്പും   നനവും   സഹിക്കവയ്യാതെ   സീത  ജന്നലിനടുത്ത്  ഇരിക്കുന്നു .
ഞാൻ   അടുത്ത്  ചെന്ന്  നോക്കി . ഭയമുണ്ട് ,പക്ഷെ  മരത്തിലേയ്ക്കു  മടങ്ങാൻ   അതിന്   മടിയാണ് . ഗീത   മരത്തിൽ  ഇരിപ്പുണ്ട് . ഏതാനും
നിമിഷങ്ങൾ  കഴിഞ്ഞ്   സീത  നിലത്തിറങ്ങി . അമ്മപ്രാവ്  കൊടുത്ത  ഒരു
maize   കൊത്തി തിന്നാൻ  ഒരു  വിഫല ശ്രമം   നടത്തി. അമ്മ  വായിൽ  വെച്ചു
കൊടുത്തത്   ഉന്നം  തെറ്റി  നിലത്തു  വീണതായിരിക്കാം. maize  കൊത്തി
വിഴുങ്ങാനുള്ള   എല്ലാ  ശ്രമങ്ങളും   വിഫലമായി . ഞാൻ  കുറെ  അരി
എടുത്ത്  അവിടെയെല്ലാം  വിതറി . അൽപ്പം   മാറി നിന്ന്  നോക്കി . ഗീതയും
മരത്തിൽ നിന്ന്   ഇറങ്ങി വന്നു . രണ്ടുപേരും  ചേർന്ന്  അരി  കൊത്തി
തിന്നു .

ഈ  പെരുമഴയത്ത്   പിന്ചോമനകളെ   തനിച്ചാക്കിയിട്ട്   അമ്മപ്രാവ്
എവിടെ  പോയി ? ഈ  മഴയത്തെങ്കിലും  ഇവരെ  ചിറകിന്റെ  കീഴിൽ
വെച്ച്  അല്പ്പം   ചൂട്  കൊടുത്തു കൂടെ ?

ഇവിടെ  കഴിഞ്ഞ  ആഴ്ച  ഒരു  ദുരന്തം  സംഭവിച്ചു . വേറൊരു  പ്രോവിന്സിൽ   ആണ് . കുട്ടികളെ  കാറിൽ  ഇരുത്തിയിട്ട്  മാതാപിതാക്കൾ
കുറെ  നേരത്തേക്ക്  എവിടെയോ  പോയി . കാർ   താനേ  ലോക്ക്  ആയി .ഒരു
കുട്ടി   ശ്വാസം  മുട്ടി  മരിച്ചു . മറ്റുള്ളവർ  കഷ്ടിച്ച്  രക്ഷപ്പെട്ടു .

മനുഷ്യരായാലും   പക്ഷികളായാലും   അവരുടെ  കുഞ്ഞുങ്ങളെ  വേണ്ട
വിധം  സംരക്ഷിച്ചാൽ  വളരെ  നല്ല  കാര്യമാണ് .






Saturday, 1 February 2014

കിണ്ടി ചോർസ് പ്രിസണ്‍ SERVICES ( ഹാസ്യ ഭാവന )

1 ഫെബ്രുവരി   2014

ഈ   പ്രദേശത്താകെ   കനത്ത   മഴ  തുടർന്നു . തുള്ളിക്ക്‌  ഒരു  വീപ്പ  കണക്കിന് .കുടിശിഖയും   അതിൻറെ   പതിന്മടങ്ങ്‌  ബോണസ്സും എല്ലാം
ചേർത്ത്  കുടഞ്ഞിടുകയയിരുന്നു . ദൈവമേ  ഇത്രയൊന്നും  തരണ്ടായിരുന്നു
എന്ന്   പ്രാർത്ഥിക്കാൻ   തോന്നി .രാവിലെ  പച്ചക്കറി തോട്ടം  എങ്ങനെയുണ്ടെന്ന്   നോക്കാൻ  പോയി .ഇനി   ഒരാഴ്ചത്തേക്ക്  വെള്ളം
ഒട്ടും   ഒഴിക്കേണ്ട  ആവശ്യമില്ല . പഴുത്ത  തക്കാളി  കണ്ട്  ആസ്വദിച്ച്
നടക്കുമ്പോൾ  കാൽ  മണ്ണിലേയ്ക്കു   താന്നുപോയി . കഷ്ടിച്ച്  വലിച്ചൂരിയെടുത്തു .ഐസ്ക്രീം   പോലെ   മ്രുദുവായിരിക്കുകയാണ്  മണ്ണ് .
ഭാഗ്യവശാൽ   ഈ   പ്രദേശത്ത്   നദികളില്ല . വെള്ളപ്പൊക്കത്തിനു  യാതൊരു
സാദ്ധ്യതയുമില്ല .

*                             *                                  *                         *                        *

                                 കിണ്ടി  ചോര്സ്   പ്രിസണ്‍  services  (Ltd )

ഗുണ്ടാവകാശ നിയമ പ്രകാരം     തട്ടിപ്പുനാട്‌   സർക്കാരിന്റെ  അംഗീകാരം
ഉള്ളത് .Reg .No.TN /gund/  2014 / 001 .

പ്രിയരേ

പൊതുഗുണ്ടകളുടെ    നിരന്തരമായ   അഭ്യർഥനകളെ   മാനിച്ചു കൊണ്ട്
കിണ്ടി   ചോർസ്   ഗുണ്ടാ  services ,സൂപ്പർ   LUXURY  GUEST HOUSE   ( പണ്ട്
ജയിൽ  എന്നറിയപ്പെട്ടിരുന്ന )  സേവനരംഗത്തെയ്ക്ക്   ഇടതുകാൽ  വെച്ച്
പ്രവേശിക്കുന്ന   സന്തോഷവാർത്ത   അറിയിച്ചു കൊള്ളുന്നു .

ഞങ്ങളുടെ    സേവനങ്ങളിൽ   ചിലത് :

1 .  ഗസ്റ്റ് ഹൌസുകളിൽ  താമിസിക്കുന്ന  ആദരണീയരായ  ഗുണ്ടകൾക്ക്
       സ്മാർട്ട്‌  ഫോണ്‍ , മദ്യം ,കഞ്ചാവ്, ബിരിയാണി ,pizza  മുതലായവ
        യഥേഷ്ടം   24  മണിക്കൂറും  എത്തിച്ചു  കൊടുക്കുന്നു .

2 .  ഗുണ്ടാജികളുടെ  കാമകേളികൾക്കായി   18 -21  വയസ്സുള്ള
,തെരഞ്ഞെടുക്കപ്പെട്ട    കന്യാഗുണ്ടികളെ   24   മണിക്കൂറും   എത്തിച്ചു
കൊടുക്കുന്നതാണ് .

3 .  wardenമാർക്ക്‌    ബോറടിക്കുമ്പോൾ   ഇടയ്ക്കും   മുട്ടിനും  കിട്ടുന്ന
      അക്രൂരവും   അമൃഗീയവുമായ   മർദനങ്ങലിൽ   പരിക്കേല്ക്കുന്ന
   ഗുണ്ടാജികൾക്ക്   ഒടിവിനും  ചതവിനും   ഉള്ള   കാലഹരണാദി  കുഴമ്പ് ,
  ദേഹരക്ഷക്കുള്ള   അലവലാദി   ലേഹ്യം  എന്നിവ   എത്തിച്ചു  കൊടുക്കും .

 4 .  ഗുണ്ടാജികൾക്കാവശ്യമായ    വടിവാൾ ,കത്തി , ഇടികട്ട  മുതലായ
       നിത്യോപയോഗ   സാധനങ്ങൾ   വമ്പിച്ച   കിഴിവോടെ  മൊത്തമായും
        ചില്ലറയായും    ലഭിക്കും .

5 .  എല്ലാവിധ   quotation   ജോലികളും    സമയപരിധി  വെച്ച്  നടത്തി
       കൊടുക്കുന്നു .

                                              കൂടാതെ

*    നഖം വെട്ട് ,വിരൽ വെട്ട് , കൈവെട്ട് , ചെവിവെട്ട് ,മൂക്കുവെട്ട് ,കാൽ വെട്ട് ,    കുതികാൽ വെട്ട് ,മീശവെട്ട് ,മുടിവെട്ട് ,തലവെട്ട്   മുതലായ  എല്ലാ
  വെട്ടുകളും     ഏറ്റെടുത്ത്    നടത്തുന്നു .

ഞങ്ങളുടെ  അക്കാടെമിയിൽ    ആടിനെ   പട്ടിയാക്കുന്ന  വിദ്യ  പഠിപ്പിച്ച്
കൊടുക്കുന്നതാണ് .

*   തൊലിക്കട്ടി വർദ്ധിപ്പിക്കാനുതകുന്ന   നുണനുണാദി  രസായനം  ഓർഡർ
  അനുസരിച്ച്   വീടുകളിൽ   എത്തിച്ചു  കൊടുക്കും .

*  യുവഗുണ്ടാകൾക്കും   യുവഗുണ്ടികൾക്കും   വേണ്ടിയുള്ള  കിണ്ടീസ്
യൂത്ത്   ക്ലബ്‌ൽ   അന്ഗത്വം   എടുക്കുന്നവർക്ക്   ഞങ്ങളുടെ   സ്ഥാപകൻ
Dr കിണ്ടി ചോർ   രചിച്ച  ' കിണ്ടി   ചോർസ്   DICTIONARY

  ഓഫ്   quotations 
കൊലകൾ ' എന്ന   അമൂല്യ  ഗ്രന്ഥം   സൗൗജന്യമയി   ലഭിക്കും .

*   ഞങ്ങളുടെ    അക്കാദമിയിൽ   ഉടനെ   തുടങ്ങുന്ന   BMW   കോഴ്സ്ന്
     ( Bachelor   of  Murder  Works )  രജിസ്റ്റർ   ചെയ്യുക .

*  കൂടുതൽ   വിവരങ്ങൾക്ക്   നേരിട്ട്  വരിക ,അല്ലെങ്കിൽ  ബന്ധപ്പെടുക :

 കിണ്ടി    ചോർസ്   ഗുണ്ടാ   SERVICES   (Ltd )

  2 , LATHICHARGE    AVENUE

   c/o    ടീർഗാസ്കോണം  ആൻഡ്‌  വാട്ടർ  കാനോണ്‍   സ്റ്റ്രീറ്റ്സ് ,
   
         തട്ടിപ്പുപുരം  1

        തട്ടിപ്പു നാട്

      email    goonda @goondamail .com