Tuesday, 4 February 2014

പുതിയ ധനാഗമ മാർഗങ്ങൾ ( ഹാസ്യ ഭാവന )

4  ഫെബ്രുവരി   2014

മഴ മാറി ,മാനം  തെളിഞ്ഞു ," പിന്നെയും  പൊൻവെയിൽ  വന്നല്ലോ .''
അമേരിക്കൻ   സൈന്യം   ഇറാക്കിൽ  നിന്ന്  പിൻവാങ്ങിയതുപോലെ
ഇവിടെ   മഴവെള്ളം  പിൻവാങ്ങി . വീടിനു മുമ്പിലുള്ള  റോഡിൽ  ഇന്നലെ
മഴവെള്ളം   തിങ്ങിനിറഞ്ഞ്  ഒഴുകിയ്രുന്നു . കാണാൻ  നല്ല  രസം. ഏകദേശം
അര  അടി  വെള്ളമുണ്ട്. തിരക്കില്ലാത്ത   റോഡാണ് . ഇവിടെ  താമസിക്കുന്നവർ   മാത്രമാണ്   ഇതിലേ   പോകുന്നത് . വാഹനങ്ങൾ
ഉയർത്തുന്ന  വെളളത്തിന്റെ  പുഷ്പവർഷം   മനോഹരമായ  കാഴ്ചയാണ് .ഞാൻ   റോഡിൻറെ  നടുക്ക്  നിന്നു .അപ്പു  കാലിൽ  സ്നേഹം  കൊണ്ട്
ഉരസുന്നതുപോലെ   വെളളത്തിന്റെ ,അല്പ്പം  തണുപ്പുള്ള ,മൃദുവായ
ഉരസൽ  ആസ്വദിച്ചു . റോഡു തിങ്ങി  നിറഞ്ഞ് ,വളരെ  അച്ചടക്കത്തോടെ ,
നിശബ്ദമായി  നീങ്ങുന്ന  ഒരു  ജാഥ പോലെയാണ് വെള്ളത്തിന്റെ  ഒഴുക്ക്
എനിക്ക്  അനുഭവപ്പെട്ടത് . എൻറെ  സുഹൃത്ത്‌  കോശി  ഈ  റോഡിൻറെ
അങ്ങേയറ്റത്ത്‌   ആണ്    താമസം . ഈ ചെറിയ  തോട്  കോശിയുടെ
പറമ്പിൽ   അതിക്രമിച്ചു  കയറി  ചില  കുരുത്തക്കേടുകൾ  കാണിച്ചെന്ന്
കേട്ടു .

'' എന്താ  കൊച്ചു കുട്ടികളെപ്പോലെ  പെരുമാറുന്നത് ?''  ചില  ഭാര്യമാർ
ഭർത്താക്കന്മാരോട്   ചോദിക്കാറുണ്ട് . ഉദാഹരണമായി  ഒരു  മാമ്പഴത്തിന്റെ  അണ്ടി  അവസാനതുള്ളി  ചാറും  തീരുന്നതുവരെ
ഈമ്പി  തിന്നുക ,ചിരണ്ടിക്കൊണ്ടിരിക്കുന്ന  തേങ്ങ  കുറെ  എടുത്തു  തിന്നുക
മുതലായ  കാര്യങ്ങൾ . ഇത്  തടുക്കാൻ  വയ്യാത്ത ,കുട്ടിക്കാലത്തിന്റെ
അനുഭവങ്ങളെ   ആവർത്തിക്കാനുള്ള  ശ്രമങ്ങളാണ് .തോടായി  മാറിയ
റോഡിലൂടെ  വെള്ളം  തെറിപ്പിച്ച്  നടക്കുമ്പോൾ  ഞാൻ  പണ്ട്  സ്കൂളിൽ
പോയിരുന്ന ,ഒരടിയോളം  വെള്ളമുള്ള   ഇടവഴികളാണ്  ഓർമ്മ  വന്നത് .
അന്ന്   റോഡ്‌  ഇല്ലായിരുന്നു .

പണ്ടു പണ്ട്   എനിക്ക്  നാല്  വയസ്സുള്ളപ്പോഴത്തെ   ഒരു  കഥയാണ് .എൻറെ  സഹോദരങ്ങൾ   സ്കൂളിൽ  പോയിരിക്കുകയാണ് . ചാച്ചൻ ( പിതാവ് )
സ്ഥലത്തില്ല .അമ്മയ്ക്ക്   അടുക്കളയിൽ  വളരെ  തിരക്ക്. ഷർട്ട്‌  ധരിച്ച
ഒരു  അപരിചിതൻ   വീട്ടിൽ  കയറി വന്നു . ( അന്ന്  ഷർട്ട്‌  ധരിക്കാത്ത വരാണ്  കൂടുതൽ ). അയാൾ  എന്നെ  വളരെ  സ്നേഹത്തോടെ  അടുത്തു
നിറുത്തി  വീട്ടുകാര്യങ്ങളൊക്കെ   ചോദിച്ചു . കുടുംബാന്ഗങ്ങളെ പ്പറ്റി
ചോദിച്ച  ശേഷം  അദ്ദേഹം  വളർത്തുമൃഗങ്ളെ പ്പറ്റി  ചോദിച്ചു .എത്ര
പശുവുണ്ട് ,എത്ര  ആടുണ്ട്‌  എന്നൊക്കെ . കുടുംബത്തിന്റെ  അഭിമാനം
ഉയർത്തി പിടിക്കാൻ വേണ്ടി  ഞാൻ  യഥാർത്ഥത്തിൽ  ഉള്ളതിനേക്കാൾ
ഒന്നും  രണ്ടും   കൂട്ടി  പറഞ്ഞു .അയാൾ  ഒരു  ബുക്കിൽ  എന്തോ  എഴുതുന്നുണ്ടായിരുന്നു . കുറെ  കഴിഞ്ഞ്  അയാൾ  പോയി .അമ്മ
എന്നോട്   ചോദിച്ചു .

''  അയാൾ   എന്താണ്  നിന്നോട്  ചോദിച്ചത് ?''
 " നമുക്ക്  എത്ര  പശു, ആട്,  കോഴി ,പന്നി ,ഉണ്ടെന്ന്  ചോദിച്ചു ."
'' എന്നിട്ട്  നീയെന്തു  പറഞ്ഞു ?"
'' ഞാൻ   ഓരോന്നും  ഉള്ളതിൽ  കൂടുതൽ  പറഞ്ഞു "
'' നീ   പണി  പറ്റിച്ചു . അയാൾ   പഞ്ചായത്തിൽ നിന്ന്  വന്നതാണ്‌ .ഇക്കൊല്ലം
ചാച്ചൻ   കൂടുതൽ   കരം  കൊടുക്കേണ്ടി  വരും .''

  എനിക്ക്   വിഷമം  തോന്നി . അന്ന്   വളർത്തു മൃഗങ്ങൾക്ക്  പഞ്ചായത്ത്
കരം   ചുമത്തിയിരുന്നു .ഈ  കഥ   ഓർക്കാൻ  കാര്യം  കേരളത്തിൻറെ
സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി  കേട്ടപ്പോഴാണ് . കടത്തിൽ നിന്ന്  കര
കേറാൻ  എന്തെങ്കിലും  അടിയന്തിരമായി   ചെയ്തേ  തീരൂ . ബഹു.മന്ത്രി
മാണിസാറിന്റെ  മുമ്പിൽ  ചില  ധനാഗമ  മാർഗങ്ങൾ  വെയ്ക്കുകയാണ് .

1   തടവുകാരുടെ   ചെലവുകൾ   അവർ തന്നെ  വഹിക്കണം . ചില
 രാജ്യങ്ങളിൽ  ഇത്  നിലവിലുണ്ട് . മാസാവസാനം  ബില്ലെഴുതി  കയ്യിലോട്ട്
കൊടുക്കണം .തടവുകാർ  വഴി തെറ്റി  അവിടെ  എത്തിയവരല്ല . കുറ്റം ചെയ്തവരാണ് .
 . യാതൊരു  തെറ്റും  ചെയ്യാത്ത  നികുതിദായകരുടെ
മേൽ  ഇനിയും  ഭാരം   അടിച്ചേല്പ്പിക്കരുത് .

2 . ചെറിയ  കുറ്റങ്ങൾക്ക്  തടവു ശിക്ഷ   കുറച്ചിട്ട്  പിഴ ശിക്ഷ  പത്തിരട്ടിയോ  നൂറിരട്ടിയോ  ആക്കണം . പോക്കെറ്റിൽ   കൊള്ളുംപോഴേ
കുറ്റവാസനയുള്ളവർ   നല്ല   പാഠം  പഠിക്കുകയുള്ളൂ .

3  പൂവാല ശല്യക്കാർക്ക്   കനത്ത   പിഴയും   ചൂരൽക്കഷായവും  കൊടുക്കാവുന്നതാണ് .

4   കാണികളെ   ബോറടിപ്പിക്കുന്ന  മെഗാസീരിയലുകൾക്ക്  100   ശതമാനം
     അധിക  നികുതി  ചുമത്തണം .

5   ഹിന്ദിയിൽ  നിന്ന്   മലയാളത്തിലേയ്ക്ക്   മൊഴിമാറ്റം  ചെയ്യപ്പെട്ട
      അറുബോറൻ   പരസ്യങ്ങൾക്ക്   100  ശതമാനം   അധിക നികുതി
     ഏർപ്പെടുത്തണം .

6   കോലം  കത്തിക്കൽ , കരിങ്കൊടി   കാണിക്കൽ  ,ചീമുട്ടയേർ  മുതലായവയ്ക്ക്  ഭീമമായ   ലൈസൻസ്   ഏർപ്പെടുത്തുക .

7 . മാലിന്യം  നിക്ഷേപിക്കുന്നവർക്ക്  ഒരു  മാസത്തെ  ശമ്പളം
     പിഴ   ഈടാക്കുക .

ഇതുപോലുള്ള   proposals   എല്ലാ   ജനങ്ങളിൽ നിന്നും  സ്വീകരിക്കുക .അങ്ങനെയെങ്കിൽ   കേരളം   രക്ഷപ്പെടും .



No comments:

Post a Comment