Friday, 16 May 2014

മടിക്വെ -രണ്ടാം ദിവസം (

5 മെയ്‌    2014

വന്യമൃഗങ്ങളെ   അടുത്ത്   കാണാൻ   പറ്റിയ   സമയം   രാവിലെയാണ് . ആ
സമയത്ത്  അവർ   ഭക്ഷണം   തേടിയും   വെള്ളം  കുടിക്കാനും   ധാരാളമായി
പ്രത്യക്ഷപ്പെടുന്നു . വെയിൽ  മൂക്കുമ്പോൾ   എവിടെയെങ്കിലും   തണലത്ത്
വിശ്രമിക്കാൻ   അവർ   ഇഷ്ടപ്പെടുന്നു . അതുകൊണ്ട്   ഞങ്ങളുടെ  രണ്ടാമത്തെ
ഗെയിം   ഡ്രൈവ്   രാവിലെ   6  മണിക്കാണ് .പക്ഷേ   മൂന്ന് കുട്ടികൾ  കൂടെയുള്ളതു കൊണ്ട്   അര മണിക്കൂർ   ഇളവ്  അനുവദിച്ചു . കിടുകിടെ
വിറപ്പിക്കുന്ന   തണുപ്പുണ്ട് .ഗെയിം   Ranger   ജെറി   ഞങ്ങളെ  വിളിച്ച്
എണീപ്പിക്കുന്നതിനു   മുമ്പുതന്നെ   ഞങ്ങൾ   എണീറ്റ്‌ ഒരുങ്ങിയിരുന്നു .
ശക്തമായി   കാറ്റു  വീശിയ  ആ  പ്രഭാതത്തിൽ   ഞങ്ങൾ  പുറപ്പെട്ടു . പുതച്ചിരിക്കാൻ   വളരെ  കട്ടിയുള്ള ജാക്കറ്റുകൾ   ജെറി  ഞങ്ങൾക്ക്  തന്നിരുന്നു . കാറ്റടിച്ച്   കണ്ണുകളിൽ  വെള്ളം  നിറഞ്ഞു . കിഴക്ക്  സൂര്യോദയത്തിന്റെ   സ്വർണ്ണ നിറം   പരന്നു  വരുന്നതേയുള്ളൂ .

മുൾപ്പടർപ്പുകളെ   അവഗണിച്ചു  കൊണ്ട്  ലാൻഡ്‌  Cruiser  കുതിച്ചു  പാഞ്ഞു മുൾച്ചെടികൾ   മുഖത്ത്  തട്ടാതിരിക്കാൻ  ഇടയ്ക്കിടെ  നമ്മൾ  തല  ഉള്ളിലേയ്ക്ക്  വലിക്കണം . മൃഗങ്ങളെ  കണ്ടില്ലെങ്കിൽ  പോലും  ഈ  കരുത്തൻ  വാഹനത്തിലുള്ള   യാത്ര  ഒരു  രസമാണ് . മുമ്പ്  പറഞ്ഞതുപോലെ   മാനും   സീബ്രയും   ഇവിടെ  ഒരു  കൗതുക  കാഴ്ചയല്ല .
മുക്കിലും  മൂലക്കും   അവയെ   കാണാം . ഓടിയോടി  ഞങ്ങൾ  ഒരു
ചെറിയ   തടാകത്തിന്റെ  കരയിലെത്തി . ആനയുടെ  മണം   മുറ്റിനിൽക്കുന്ന
അന്തരീക്ഷം. പഴയതും   പുതിയതുമായ  ആനപ്പിണ്ടങ്ങൾ   അവിടെയെല്ലാം
ചിതറി  കിടന്നിരുന്നു . പക്ഷേ  ആനകൾ  എങ്ങോട്ടോ  പോയിരുന്നു . മടിക്വെയിൽ  ആയിരം  ആനകൾ  ഉണ്ടെന്നു   ജെറി  പറഞ്ഞു .

അടുത്തതായി   ഞങ്ങൾ  നിറുത്തിയത്  ഒരു  പെണ്സിംഹവും   അതിൻറെ
മൂന്ന്  കുഞ്ഞുങ്ങളും  താമസിക്കുന്ന  സ്ഥലത്തിന്  ഏകദേശം  നൂറ്  മീറ്റർ
അടുത്താണ് . കുഞ്ഞുങ്ങൾ  അമ്മയുടെ   ദേഹത്ത്  കയറി  കളിക്കുന്നത്
വ്യക്തമായി   കാണാം . സിംഹത്തിൻറെ   ഭക്ഷണത്തിന്റെ  അവശിഷ്ടങ്ങൾക്കുവേണ്ടി   കുറേ  കുറുക്കന്മാർ  ചുറ്റും  കടിപിടി  കൂടുന്നത്  കാണാം . അവരാണ്   സാക്ഷാൽ   നികൃഷ്ട ജീവികൾ .

കുറേക്കൂടി   ഉള്ളിലേയ്ക്ക്   പോയപ്പോൾ  കുടു , സ്പ്രിങ്ങ്ബോക്ക് , wildbeeste , മുതലായ   അനേകം   മൃഗങ്ങളെ  കണ്ടു . കാണ്ടാമൃഗങ്ങൾ
ധാരാളം . ദക്ഷിണാഫ്രിക്കയിൽ   കാണ്ടാമൃഗങ്ങൾ   വംശനാശം   നേരിടുകയാണ് . ചൈനക്കാരും   വിയറ്റ്നാംകാരും   ചരടു വലിക്കുന്ന  വൻ
സിൻദിക്കെറ്റുകൾ   കാണ്ടാമൃഗത്തിൻറെ   കൊമ്പിനു  വേണ്ടി  എണ്ണൂറോളം
കാണ്ടാമൃഗങ്ങളെ   കഴിഞ്ഞ  കൊല്ലം  കശാപ്പു  ചെയ്തിരുന്നു . കാട്ടുകള്ളൻമാർ  ഹെലികൊപ്റ്റെർ  പോലും  ഉപയോഗിക്കുന്നു . 2010ൽ
മുപ്പത്   കാണ്ടാമൃഗങ്ങൾ   മടിക്വെയിൽ   കൊല ചെയ്യപ്പെട്ടതായി  ജെറി
പറഞ്ഞു .

ഓടിയോടി   ഞങ്ങൾ  roundabout  പോലുള്ള   ഒരു  സ്ഥലത്തെത്തി . അവിടെ
കണ്ടത്   ഒരു  ദയനീയ  കാഴ്ചയാണ് . പ്രായാധിക്യം  മൂലം  ചത്ത  ഒരു
ജിറാഫിന്റെ   skeletonൽ   അവശേഷിക്കുന്ന  ഉണങ്ങിയ   മാംസം  കടിച്ചു
വലിക്കുകയാണ്‌   ഒരു  സംഘം  കുറുക്കന്മാർ . ആ  നികൃഷ്ട ജീവികൾ ഇടയ്ക്കിടെ  ഇടയ്ക്കിടെ   കടിപിടി  കൂടുകയും  കൂവുകയും   ചെയ്തുകൊണ്ടിരുന്നു . അവർക്ക്   മനുഷ്യരോട്   യാതൊരു  പേടിയുമില്ല .
മൂന്ന്  കാണ്ടാമൃഗങ്ങൾ   അടുത്ത്  ഈ  കാഴ്ച  നോക്കി  നിൽപ്പുണ്ടായിരുന്നു . ഒരുപക്ഷേ   ചത്ത   ജിരാഫ്   അവരുടെ  ചങ്ങാതി
ആയിരുന്നിരിക്കാം .

ഓട്ടത്തിനിടയിൽ   ഒരു  ഇടവേള . ജെറി  ഒരു  ഒഴിഞ്ഞ  സ്ഥലത്ത്  വണ്ടി
നിറുത്തി . ഒരു  ചെറിയ  മേശ  നിവർത്തി .കടുംകാപ്പിയും  മഫിനും  കുക്കീസും  തന്നു . കാപ്പി കുടിച്ചു  തീർന്നില്ല ,അപ്പോൾ   അടുത്ത്  എന്തോ
അലർച്ച  കേട്ടു . " വേഗം  വണ്ടിയിൽ  കേറിക്കോ .''  ജെറി   പറഞ്ഞു .നിമിഷങ്ങൾക്കുള്ളിൽ  അവൻ  മേശയും  ഭക്ഷണത്തിൻറെ  ബാഗും  മടക്കി
വെച്ച്   കുറ്റിക്കാടുകളെ  തകർത്തുകൊണ്ട്   വണ്ടി  പായിച്ചു . പത്തുമിനിട്ട്
ഓടിക്കാണും . വണ്ടി  നിറുത്തിയപ്പോൾ   മുമ്പിൽ  അഞ്ച്  സിംഹങ്ങൾ .മൂന്നു  പെണ്ണും   രണ്ട്  ആണും . ഞങ്ങൾക്ക്  വ്യക്തമായി  കാണത്തക്കവിധം  വണ്ടി  തിരിച്ചിട്ടു . ഏകദേശം  20  മീറ്റെർ   അകലം . ഒരു  ആണ്സിംഹം
ചൂടോടെ  breakfast  കഴിക്കുകയാണ് . എല്ലുകൾ  പൊട്ടുന്ന   ശബ്ദം . മുഖത്ത്
ഒലിക്കുന്ന   ചോര .ജെറി  അറിയിച്ചതനുസരിച്ച്   മറ്റു  രണ്ടു   വണ്ടികൾ
കൂടി   എത്തി . ഏകദേശം   പത്ത് മിനിട്ടുനേരം  ഞങ്ങൾ   സിംഹങ്ങളെ
നോക്കി  നിന്നു  . എന്തോ  ശബ്ദം   അകലെ  കേട്ട്   അവർ  ചെവി കൂർപ്പിച്ചു .
ഉടൻ  തന്നെ   ശബ്ദം  കേട്ട  സ്ഥലത്തേയ്ക്ക്  നീങ്ങി . breakfastകാരൻ  അനങ്ങിയില്ല .

ആനകളെ  തേടി  ഞങ്ങൾ   വീണ്ടും   ഓട്ടം  തുടർന്നു . അന്വേഷിച്ചു , കണ്ടെത്തിയില്ല . ഇന്നലെ  ഒരു  ആനക്കൂട്ടത്തെ  കണ്ടതു കൊണ്ട്   നിരാശ
തോന്നിയില്ല . സിംഹങ്ങളെ   വളരെ  അടുത്തു  കാണാൻ   സാധിച്ചതിൽ
ഞങ്ങൾ   തൃപ്തരായിരുന്നു .പ്രത്യേകിച്ച്  കുട്ടികൾക്ക്  അത്  മറക്കാനാവാത്ത  ഒരു  അനുഭവം   ആയിരുന്നു .

പത്തരയോടെ   lodgeൽ   തിരിച്ചെത്തി . ഞങ്ങളുടെ  ഗെയിം  ഡ്രൈവ്  എല്ലാ
വിധത്തിലും  മറക്കാനാവാത്ത  ഒരു  അനുഭവമാക്കി  മാറ്റിയ  ജെറിക്ക്
ഒരു  നല്ല  തുക  ടിപ്  കൊടുത്തു . പിന്നെ   സമൃദ്ധമായ  BRUNCH .


മടക്ക യാത്രയിൽ   കുട്ടികളുടെ   സംസാരവിഷയം  സിംഹങ്ങളും  മറ്റ്
മൃഗങ്ങളും   ആയിരുന്നു .


No comments:

Post a Comment