The world is too much with us; late and soon
Getting and spending, we lay waste our powers!
Little we see in Nature that is ours
We have given our hearts away, a sordid boon !
( from ' THE WORLD IS TOO MUCH WITH US' by William Wordsworth )
ലോക പരിസ്ഥിതി ദിനത്തിൽ വായിക്കാനും ചിന്തിക്കാനും ഏറ്റവും അനുയോജ്യമായ ഒരു കവിതയാണ് Wordsworth ൻറെ ' The World is too
much with us '. ആധുനിക സാങ്കേതികവിദ്യകൾ ഇല്ലാതിരുന്ന 1802 ലാണ്
ഈ കവിത എഴുതപ്പെട്ടത് എന്നത് നമ്മെ വിസ്മയിപ്പിക്കുന്നു . ഒരു
ദീർഘദർശനമായി ഇന്നും ഈ കവിത വായിക്കപ്പെടുന്നു . ലൌകിക
സുഖങ്ങൾക്കു വേണ്ടിയുള്ള മനുഷ്യൻറെ പരക്കം പാച്ചിലിൽ പ്രകൃതിയെ
നമ്മൾ മറക്കുന്നു . പ്രകൃതിയുടെ അനുഗ്രഹങ്ങളെ നമ്മൾ കാണുന്നില്ല .നമ്മുടെ സ്വാർത്ഥത കാരണം നമ്മുടെ ഹൃദയങ്ങളെ പോലും നമ്മൾ
തീറെഴുതിയിരിക്കുന്നു എന്ന് Wordsworth സങ്കടപ്പെടുന്നു .
ഈ പ്രവചനം കേരളത്തെ സംബന്ധിച്ച് അച്ചട്ടാണ് . വലിയ വലിയ കെട്ടിടങ്ങളും വാഹനങ്ങളുടെ നിലയ്ക്കാത്ത ഒഴുക്കും കണ്ട് അത്
പുരോഗതിയാണെന്നും വികസനമാണെന്നും കരുതുന്നത് കഥയറിയാതെ
ആട്ടം കാണുന്നത് പോലെയാണ് .ആധുനിക സാങ്കേതിക വിദ്യകൾ നമുക്ക്
ആവശ്യമാണ് . എന്നാൽ അതിനു വേണ്ടി പരിസ്ഥിതിയെ നശിപ്പിക്കുക
എന്നത് അത്മാഹത്യാപരമാണ് . നമ്മുടെ നദികൾ , തോടുകൾ , കായൽ ,
നെൽവയലുകൾ , തണ്ണീർതടങ്ങൾ മുതലായവ നശിപ്പിക്കപ്പെട്ടിരിക്കുന്നു . മാലിന്യം നിക്ഷേപിക്കാൻ സ്ഥലമില്ല . കുടിക്കാനുള്ള വെള്ളം പണം
കൊടുത്ത് വാങ്ങണം . കുന്നുകൾ ഇടിച്ചു നിരത്തി ഫ്ലാറ്റുകളും വില്ലകളും
പണിതു കൊണ്ടിരിക്കുന്നു .
ഞാൻ ജനിച്ചു വളർന്ന പൈക എന്ന സ്ഥലത്ത് റോഡ് ക്രോസ് ചെയ്യാൻ
പ്രയാസമാണ് . വാഹനങ്ങൾ എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുകയാണ് .
മുന്തിയ വാഹനങ്ങളാണ് ഏറെയും. നാട് വളരെ പുരോഗമിച്ചിരിക്കുന്നു .നല്ല കാര്യം . അവിടെ പരിസ്ഥിതിയുടെ കാര്യം എന്താണ് ? ജനങ്ങളുടെ
സമീപനങ്ങൾ എന്താണ് ? സ്ഥിരം താമസിക്കാത്തത് കൊണ്ട് ശരിയായി
അറിഞ്ഞു കൂടാ . എന്തായാലും കുന്നുകൾ ഇടിച്ചു നിരത്തി വീടുകൾ
നിർമ്മിക്കുന്നുണ്ട് .
റബ്ബർ വ്യപകമാകുന്നതിനു മുമ്പത്തെ സ്ഥിതി എന്തായിരുന്നുവെന്ന് ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുകയാണ് ഇവിടെ . അറുപത് വർഷം മുമ്പ്
റബ്ബറിന് പൊന്നും വില ഉണ്ടായിരുന്നില്ല . തെങ്ങ് ,കമുക് ,പ്ലാവ് ,ആനി ,
പന ,പുളി ,മാവ് മുതലായ വൃക്ഷങ്ങൾ പറമ്പുകളിൽ ധാരാളം ഉണ്ടായിരുന്നു . മറ്റൊരു വൃക്ഷം എന്ന നിലയിൽ കുറെ റബ്ബർ മരങ്ങൾ
ഞങ്ങളുടെ പറമ്പിൽ ഉണ്ടായിരുന്നു . ചുരുക്കി പറഞ്ഞാൽ വിവിധ ഇനം
വൃക്ഷങ്ങൾ നിറഞ്ഞ ഒരു വനം ആയിരുന്നു അത്. അയൽവക്കത്തെ
പറമ്പുകളും അങ്ങനെ തന്നെ . പറമ്പിൽ കുറച്ചു സ്ഥലം കപ്പ ,ഇഞ്ചി ,കാച്ചിൽ ,ചേന മുതലായവ നടുന്നതിന് വേണ്ടി മാറ്റി വെച്ചിരുന്നു .കുറെ മരങ്ങൾ
ഇഞ്ചിക്ക് ചവറിടാൻ വേണ്ടിയുള്ളതായിരുന്നു .
ഒരു കുടുംബത്തിന് ആവശ്യമായ ഭക്ഷണത്തിന് വേണ്ട സാധനങ്ങൾ പറമ്പിൽ നിന്ന് കിട്ടിയിരുന്നു . കപ്പ ,ചക്ക , മാങ്ങാ ,വാഴയ്ക്ക , കുമ്പളങ്ങ ,ഈന്തങ്ങ , കൂവ , മുതലായവയ്ക്ക് പുറമേ പനയുടെ പൊടിയും ഭക്ഷണത്തിന് ഉപയോഗിച്ചിരുന്നു . മാവും പ്ലാവും ആഞ്ഞിലിയും ഒന്നും
രണ്ടുമല്ല , വിവിധ തരം , അനേകം ഉണ്ടായിരുന്നു . ഞങ്ങൾ കുട്ടികൾ ഒരിക്കലും വിശപ്പ് അറിഞ്ഞിരുന്നില്ല . മാമ്പഴവും ചക്കപ്പഴവും കശുമാവിൻ പഴവും സുലഭം . നല്ലയിനം വാഴപ്പഴം , കൈതച്ചക്ക ,ശീമനെല്ലിക്ക , ചാമ്പങ്ങ മുതലായവയും സുലഭമായിരുന്നു . പ്രകൃതിയോടിണങ്ങി ചേർന്ന ഒരു ജീവിത ശൈലിയായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത് . അവധിക്കാലമായാൽ ഞങ്ങൾ ,കുട്ടികൾ, ഉറങ്ങാൻ
വേണ്ടി മാത്രമാണ് വീട്ടിൽ എത്തുന്നത് . ഇന്നത്തേതുപോലെ കുട്ടികൾ എവിടെ പോയെന്ന് മാതാപിതാക്കൾ അന്വേഷിക്കാറില്ല .
പറമ്പിന്റെ അതിരിൽ ഒരു വലിയ ആഞ്ഞിലിയിൽ നിന്ന് അമൃത് എന്ന
വള്ളിച്ചെടി തൂങ്ങി കിടപ്പുണ്ട് . ടാർസൻ ആയി സ്വയം സങ്കൽപ്പിച്ചു കൊണ്ട്
അതിൽ തൂങ്ങി ആടാൻ വളരെ രസമായിരുന്നു . വിശപ്പ് തോന്നിയാൽ വീട്ടിലേക്ക് പൊവുകയില്ല . ചക്കപ്പഴം എപ്പോഴും റെഡിയാണ്. വരിക്ക പ്ലാവിൻറെ ചുവട്ടിൽ ചെല്ലുമ്പോൾ ത്തന്നെ അറിയാം ഒന്നു രണ്ടെണ്ണം
പഴുത്തിട്ടുണ്ട് എന്ന് . നല്ല സുഗന്ധമാണ് . തേനീച്ചകൾ ചക്കപ്പഴത്തിനു ചുറ്റും വട്ടമിട്ട് പറക്കുന്നത് കാണാം . ചക്കപ്പഴം ചതയാതെ നടുക്ക് കയറു കെട്ടി
താഴെയിറക്കുന്നത് ഒരു വിനോദമായിരുന്നു . ഒരാൾ പ്ലാവിൽ കയറി കയറു
കെട്ടി ചക്കയുടെ ഞെടുപ്പ് കണ്ടിക്കും .താഴെ നിൽക്കുന്നയാൾ പതുക്കെ
പതുക്കെ കയർ അയച്ച് ചക്ക താഴെയിറക്കും .
പഴുത്ത ആനിക്ക പറിക്കുന്നതും ഒരു വിനോദമായിരുന്നു . ഒരാൾ ആഞ്ഞിലിയിൽ കേറി ആനിക്ക പറിച്ച് താഴേക്കിടും . ഒരാൾ താഴെ നിന്ന്
ചവറ് നിറച്ച കുട്ടയിൽ അത് ചതയാതെ പിടിക്കും .
കൂഴ ചക്കപ്പഴം പ്ലാവിൽ വെച്ചുതന്നെ പൊളിച്ച് തിന്നുതാണ് ഏറ്റവും
രസകരം . ഞങ്ങൾക്ക് പത്തോളം കശുമാവുകൾ ഉണ്ടായിരുന്നു . ചുവന്നതും
മഞ്ഞയും പഴങ്ങൾ . ചിലത് തിന്നാൻ കൊള്ളാം . കശുവണ്ടി പെറുക്കി
സൂക്ഷിച്ചു വെച്ച് വിറ്റ് സ്വന്തമായി പോക്കറ്റ് money സമ്പാദിച്ചിരുന്നു .
വർഷത്തിൽ ഒരു ദിവസം കപ്പ വാട്ടുന്നതിനു വേണ്ടി നീക്കി വെച്ചിരുന്നു .
ഒരു വർഷത്തേക്ക് ആവശ്യമായ കപ്പയാണ് വാട്ടി ഉണക്കി ചാക്കുകളിൽ സൂക്ഷിക്കുന്നത് . അഞ്ചാറുപേർ വട്ടമിട്ടിരുന്നാണ് കപ്പ പൊളിച്ച് അയുന്നത് . കൂവ അരക്കുന്നതും ഒരു വിനോദമായിരുന്നു .
പറമ്പുകളിൽ പക്ഷികൾ ധാരാളം . തത്ത , കുയിൽ , ഉപ്പൻ , ഓലേഞ്ഞാലി ,പച്ചിലകുടുക്ക , മൂങ്ങ , പരുന്ത് , കരിയിലപ്പിട മുതലായ ധാരാളം പക്ഷികൾ .
രാത്രിയിൽ ഈയലിനെ തിന്നാൻ കടവാവലുകൾ എത്തും .വീടുകളിൽ ഏതെങ്കിലും ഒരു പക്ഷിയെ വളർത്തുക പതിവായിരുന്നു . എൻറെ ജ്യേഷ്ഠൻ തോമ്മാചെൻ ഉണങ്ങിയ പനയിൽ നിന്ന് ഒരു കിളിക്കുഞ്ഞിനെ
പിടിച്ചു . '' തത്തമ്മേ പൂച്ച ,പൂച്ച '', '' അമ്മച്ചീ ,പാല് '' എന്നൊക്കെ പറയാൻ
അതിനെ പഠിപ്പിച്ചു . എൻറെ വകയായി '' Good morning '' എന്നും പഠിപ്പിച്ചു .
സന്ധ്യമയങ്ങും നേരവും ആ പാവം '' Good morning '' പറഞ്ഞുകൊണ്ടിരുന്നു .
ഉണങ്ങിയ മരുതിന്റെ വിടവുകളിൽ ചെറുതേനീച്ചകൾ കൂട് വെയ്ക്കും .തക്ക സമയമാകുമ്പോൾ ഞങ്ങൾ കൈക്കോടാലി കൊണ്ട് വെട്ടി തേൻ
എടുക്കും .ഉള്ളം കയ്യിൽ ഒഴിച്ച് തരുന്ന തേൻ നക്കിക്കുടിക്കുകയെന്നത്
മറക്കാനാവാത്ത ഒരു അനുഭവമാണ് .
പേരക്ക ,ചെറുനാരങ്ങ , ഒടിച്ചുകുത്തി നാരങ്ങ , മധുര നാരങ്ങ , കമ്പിളി നാരങ്ങ മുതലായവ വീടിനോടടുത്ത് സുലഭമായിരുന്നു . കപ്പളങ്ങയും കൈതച്ചക്കയും ധാരാളം .
പ്ലാസ്റ്റിക് ഇല്ലാത്ത കാലമാണ് . കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ പ്രകൃതിയിൽ
നിന്നാണ് കിട്ടുന്നത് . ചക്കമടൽ ചെത്തിയെടുത്തു വണ്ടിയുണ്ടാക്കാം .മെച്ചിങ്ങയിൽ ഒരു ഈർക്കിൽ കുത്തിയാൽ എറിയാൻ ഒരു സാധനമായി .ഓലകൊണ്ട് പന്തുണ്ടാക്കും . ഈറ്റയുടെ ചെറിയ കുഴലിൽ കാശാവിൻ കുരു
വെച്ച് വെടിവെക്കുന്ന ഒരു തോക്കുണ്ടായിരുന്നു .പറമ്പുകളിലും ഇടവഴികളിലും സമൃദ്ധമായി വളർന്നിരുന്ന ഒരു ചെടിയാണ് കാശാവ് .
എല്ലാ വീടുകളിലും പശു ,ആട് ,പന്നി ,കോഴി മുതലായവയെ വളർത്തിയിരുന്നു . കുട്ടികൾക്ക് വളരെ താൽപ്പര്യമുള്ള ഒരു കാര്യമാണ്
വളർത്തു മൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്നതും, ജനനം മുതൽ അവയുടെ
വളർച്ച കാണുന്നതും . ഒരു പശുക്കിടാവിനെ , ആട്ടിൻകുട്ടിയെ , കോഴിക്കുഞ്ഞിനെ കയ്യിലെടുക്കുക എന്നത് ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായ അനുഭവമാണ് . ഇന്ന്
വോട്ട് എണ്ണലിന്റെ ദിവസം ഫലപ്രഖ്യാപനം ആകാംക്ഷയോടെ കാത്തിരിക്കുന്നത് പോലെയാണ് മുട്ടവിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങൾ പുറത്തുവരാൻ ഞങ്ങൾ കാത്തിരുന്നിട്ടുള്ളത് . എത്ര കുഞ്ഞുങ്ങൾ ഉണ്ട്
എന്നറിയാനാണ് ആകാംക്ഷ . എത്ര മുട്ട അസാധുവായെന്നും അറിയണം .
കുഞ്ഞുങ്ങൾ പുറത്തു വന്നാൽ അവയുടെ വിവിധ നിറങ്ങളാണ് ആകർഷണം . കുഞ്ഞുങ്ങൾ കുറെ വലുതായിക്കഴിഞ്ഞാൽ പരുന്തിൻറെ ആക്രമണവും തള്ളക്കോഴിയുടെ ചെറുത്തുനിൽപ്പും ഉദ്വേഗം സൃഷ്ട്ടിച്ചിരുന്നു . പ്രസവം അടുക്കുമ്പോൾ പന്നി ഓടിനടന്ന് പച്ചിലകൾ ശേഖരിച്ച് ഒരിടത്ത് കൂട്ടിവെച്ച് അവിടെയാണ് പ്രസവിക്കുന്നത് .
basin ഇല്ലാത്ത അക്കാലത്ത് ശിശുക്കളെ കുളിപ്പിക്കാൻ പാളയാണ് ഉപയോഗിച്ചിരുന്നത് . നല്ല വൃത്തിയും മാർദ്ദവവും ചെറിയ തണുപ്പും
ഉള്ളതാണ് പാള . കൊച്ചു പെണ്‍കുട്ടികളെ കൂമ്പാള ഉടുപ്പിക്കും .ഇന്നത്തെ
ബികിനി യുടെ ഒരു മിനി .
റബ്ബർ വ്യാപകമായതോടെ പരിസ്ഥിതി ആകമാനം തകിടം മറിഞ്ഞു . ആനിയും പ്ലാവും കുറെ അവശേഷിച്ചിട്ടുണ്ട് . തെങ്ങിനും വലിയ മാവുകൾക്കും സ്ഥാനമില്ലെന്നായി . കിളികൾക്കും മറ്റു പക്ഷികൾക്കും ഇടമില്ലെന്നായി . ചെറിയ ചെടികൾ അപ്രത്യക്ഷമായി . വിഷം കലർന്ന
മാങ്ങയും പേരക്കയും പച്ചക്കറികളുമാണ് ജനങ്ങൾ ഇന്ന് വാങ്ങി കഴിക്കുന്നത് .
ഞങ്ങളുടെ പറമ്പിൽനിന്നു ഒരു പറമ്പുകഴിഞ്ഞാൽ ഒരു പാടം ഉണ്ടായിരുന്നു . ഏകദേശം അര കിലോമീറ്റർ നീളത്തിൽ .അത് മനോഹരമായ ഒരു പച്ചപ്പ് ആയിരുന്നു . അവിടെ നിന്ന് നെറ്റിയേൽ പൊന്നൻ ,വഴക്കാവരയൻ മുതലായ ചെറുമീനുകളെ ഞങ്ങൾ പിടിച്ച് കുപ്പിയിൽ
വളർത്തിയിരുന്നു . 1970കളിൽ പാടം നികത്തി റബ്ബർ വെച്ചു .ചിലർ
വീട് വെച്ചു .
''പേർസണൽ ആയിട്ട് പറയുകയാണെങ്കിൽ '' ( ലാലു അലക്സ് ) ഇവിടെ
പരിസ്ഥിതി നശിച്ചിട്ടില്ല . ധാരാളം പക്ഷികളെ എന്നും കാണാം . തേനീച്ചകൾ ,
ചിത്രശലഭങ്ങൾ , വണ്ടുകൾ ,തുമ്പികൾ മുതലായവ ഏറെയുണ്ട് . വിവിധ തരം പൂച്ചെടികളും മരങ്ങളും ഉണ്ട് . പക്ഷികൾക്ക് നിർഭയം കൂടുവെക്കാനും
സൌകര്യമുണ്ട് . എല്ലാറ്റിനും ഉപരി പരിപൂർണ്ണ നിശബ്ദതയും ഉണ്ട് .
No comments:
Post a Comment