ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളാണ് ദക്ഷിണാഫ്രിക്കയും
നൈജീരിയയും . ഈ രണ്ട് രാജ്യങ്ങളെ മാറ്റിനിനിറുത്തിയാൽ ആഫ്രിക്ക
ഒന്നുമല്ല . നൈജീരിയക്ക് എണ്ണ സമ്പത്ത് ഉള്ളപ്പോൾ ദക്ഷിണാഫ്രിക്ക സ്വർണ്ണം , പ്ലാറ്റിനം , ഇരുമ്പയിര് , manganese , കൽക്കരി മുതലയാവയാൽ അനുഗ്രഹീതമാണ് . മാനവ വിഭവ ശേഷിയിലും ഈ രണ്ട് രാജ്യങ്ങളും
വളരെ മുന്നിലാണ് . പക്ഷേ രണ്ട് രാജ്യങ്ങളിലും ഭൂരിപക്ഷം ജനങ്ങൾ
ദരിദ്രരാണ് . എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നുകൊണ്ട്
ഇരു രാജ്യങ്ങളിലും ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകേറുന്നു എന്ന
വസ്തുത എടുത്തു പറയേണ്ടിയിരിക്കുന്നു .
കെനിയയിലും നൈജീരിയയിലും സ്കൂൾ എന്ന് പറഞ്ഞാൽ ബോർഡിംഗ്
സ്കൂൾ ആയിരുന്നു . ബോർഡിംഗ് സ്കൂളിൽ പഠിക്കാൻ കുട്ടികൾ ഇഷ്ടപ്പെട്ടിരുന്നു . ദക്ഷിണാഫ്രിക്കയിൽ apartheid ഭരണകാലത്ത് വെള്ളക്കാർ
അവരുടെ കുട്ടികൾക്ക് ഒന്നാന്തരം വിദ്യാഭ്യാസം കൊടുക്കുന്നതിന് വേണ്ടി
പട്ടണങ്ങളിൽ ഒന്നാന്തരം ബോർഡിംഗ് സ്കൂളുകൾ സ്ഥാപിച്ചു . ആ സ്കൂളുകൾ ഇന്നും നിലനിൽക്കുന്നു . ഇപ്പോൾ എല്ലാ വർഗക്കാർക്കും ഈ
സ്കൂളുകളിൽ പ്രവേശനമുണ്ട് . എങ്കിലും ഭൂരിഭാഗവും വെള്ളക്കാരുടെ
കുട്ടികളാണ് ഈ സ്കൂളുകളിൽ പഠിക്കുന്നത് . ഈ സ്കൂളുകൾ പട്ടണത്തിൻറെ ഹൃദയഭാഗത്ത് നൂറുകണക്കിന് ഏക്കർ സ്ഥലത്താണ്
സ്ഥിതി ചെയ്യുന്നത് . കറുമ്പർക്ക് തരം താണ വിദ്യാഭ്യാസമാണ് കിട്ടിയിരുന്നത് . അവർക്കുവേണ്ടി സർക്കാർ ബോർഡിംഗ് സ്കൂളുകൾ
സ്ഥാപിച്ചില്ല . കറുമ്പർക്കു വേണ്ടി മിഷനറിമാർ സ്ഥാപിച്ച ചില ബോർഡിംഗ് സ്കൂളുകൾ apartheid സർക്കാർ അടപ്പിക്കുകയുണ്ടായി . ദെലരെയ്വില്ലിൽ നിന്ന് 90 kms അകലെ Tigerkloof എന്ന സ്ഥലത്ത്
നൂറിലേറെ വർഷം മുമ്പ് സ്കോട്ടിഷ് മിഷനറിമാർ സ്ഥാപിച്ച ബോർഡിംഗ് സ്കൂൾ apartheid സർക്കാർ അടപ്പിച്ചു . 1995 ൽ അത് വീണ്ടും
തുറന്ന് പ്രവർത്തനം ആരംഭിച്ചു . ഇന്ന് നല്ല നിലയിൽ പുരോഗമിക്കുന്നു .
ഒരു ബോർഡിംഗ് സ്കൂൾ ആയതുകൊണ്ട് GTC ഷുവ എപ്പോഴും സജീവമായിരുന്നു . weekend ൽ രണ്ട് അധ്യാപകർ ഡ്യൂട്ടിയിലുണ്ട് . ശനിയാഴ്ച രാവിലെ 10 മണിക്ക് ഹോസ്റ്റൽ inspection ആണ്. കുട്ടികൾ
ഹൊസ്റ്റലും പരിസരങ്ങളും വൃത്തിയാക്കി ബെഡ് നല്ലതുപോലെ വിരിച്ച് ,
uniform അണിഞ്ഞ് നിൽക്കണം . അധ്യാപകർ എല്ലാം വിലയിരുത്തി മാർക്ക്
രേഖപ്പെടുത്തും . നല്ല അച്ചടക്കവും സഹകരണവുമാണ് കുട്ടികൾ കാഴ്ച
വെച്ചിരുന്നത് .
കുട്ടികളുടെ ടീച്ചിംഗ് പ്രാക്ടീസ് വളരെ രസകരമായിരുന്നു . ലീലാമ്മയും
സൂസി മാണികുരിയനും ആയിരുന്നു Education എന്ന വിഷയത്തിൻറെ
ചുമതലക്കാർ . ഞങ്ങൾ observation നു വേണ്ടി കുഗ്രാമങ്ങളിലേക്ക് പോകും .
ഒരാഴ്ചത്തേക്ക് സ്കൂളിൻറെ പൂർണ്ണ നിയന്ത്രണം വിദ്യാർത്ഥികളുടെ
കയ്യിലാണ് . പ്രിൻസിപ്പൽ തൻറെ ഓഫീസ് ഒഴിഞ്ഞു കൊടുക്കും . സകല
കഴിവുകളും പുറത്തെടുത്ത് വിദ്യാർത്ഥികൾ പഠിപ്പിച്ചിരുന്നു .
ഷുവയിലെയ്ക്കു പുതുതായി രണ്ട് മലയാളികൾ join ചെയ്തു . സാമുവൽ
കൊച്ചുമ്മനും (ഭാനു ) ഭാര്യ ഗ്രേസിയും . സ്ഥലം മാറ്റം കിട്ടി വന്നതാണ് . ഭാനു
നാല് വർഷം മുമ്പ് നൈജീരിയയിൽ ജോലി നേടിയ ആളാണ് .ബെനുവെ സംസ്ഥാനത്ത് നിന്ന് എത്തിയതാണ് . ഭാനു ഇംഗ്ലീഷ് അധ്യാപകനാണ് . subject
Head എന്ന നിലയിൽ ഭാനുവിന്റെ lesson planൽ ഒപ്പിട്ടിരുന്നത് ഞാനാണ് .
ഏതു വിഷയത്തെപറ്റി സംസാരിച്ചാലും ആധികാരികമായി അഭിപ്രായം
പറയാൻ തക്ക വായനയുള്ള ആളായിരുന്നു ഭാനു . സംഭാഷണ കലയിലും
അഗ്രഗണ്യൻ . ഭാനുവും ഗ്രേസിയും എത്തിയതോടെ ഞങ്ങളുടെ സന്ധ്യാ
ചർച്ചകൾക്ക് ചൂട് കൂടി . ഒന്നിന് പുറകെ ഒന്നായി അവർക്ക് രണ്ട് ആണ്‍കുട്ടികൾ ജനിച്ചു -മോഹ നും മധുവും .
ചില വാരാന്ത്യങ്ങളിൽ ഭാനു എന്നെ ക്ഷണിക്കും , 170 Kms അകലെ , ബോർനോ സ്റ്റേറ്റ്ൻറെ തലസ്ഥാനമായ മൈദുഗുരി എന്ന നഗരത്തിലെ
മാർക്കറ്റിൽ പോകാൻ . ലക്ഷ്യം സ്വർണം ആയിരുന്നു .പലപ്പോഴും ദൂര
സ്ഥലങ്ങളിൽ ഉള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി സ്വർണം
വാങ്ങാനാണ് ഭാനു പോയിരുന്നത് .
മൈദുഗുരി പട്ടണം വളരെ പുരാതനമാണ് . വടക്കേ ആഫ്രിക്കൻ -അറബി
സംസ്കാരത്തിന് വളരെ സ്വാധീനമുള്ള സ്ഥലമാണ്. അവിടത്തെ മാർക്കറ്റ്
വളരെ വിശാലമാണ് .അറബി ചുവയുള്ള ചാഡ് സംഗീതവും ഹിന്ദി
സിനിമാഗാനങ്ങളും കേട്ടിരുന്നു . ചെറിയ കടകളിൽ നിലത്തിരുന്ന് അൽഹാജിമാർ സ്വർണ്ണ വളകളും , സ്വർണ്ണനാണയങ്ങളും ഡോളർ നോട്ടുകളും വിറ്റിരുന്നു . ആഫ്രിക്കയിൽ തട്ടാന്മാർ ഉണ്ടെന്ന വിവരം
ഭാനുവിൽ നിന്നാണ് ഞാൻ ആദ്യമായി അറിഞ്ഞത് . ഒരു ദിവസം ഭാനു
എന്നെ കൂട്ടി തട്ടാന്റെ പണിപ്പുരയിൽ പോയി . ചാഡ് വംശജനായിരുന്നു
തട്ടാൻ . ഞങ്ങളെ സ്വീകരിച്ച് കൊരണ്ടികളിൽ ഇരുത്തി . ഭാനു 16 സ്വർണ്ണ
നാണയങ്ങൾ തട്ടാന്റെ കയ്യിൽ കൊടുത്തു . രണ്ട് ഇംഗ്ലീഷ് വാക്കുകൾ
മാത്രമാണ് അയാൾക്ക് അറിയാവുന്നത് . '' good gold .'' അയാൾ നാണയങ്ങൾ
തീയിലിട്ട് ഉരുക്കൽ തുടങ്ങി . ഞങ്ങൾ രണ്ടു പേരും കണ്ണിമയ്ക്കാതെ നോക്കിയിരിക്കുകയാണ് . ഞൊടിയിടയിൽ തട്ടാൻ തൻറെ ചവണ കൊണ്ട്
ഒരു നാണയം ഉമിയിലേയ്ക്ക് തട്ടിയിട്ടു . ഉടൻ തന്നെ ഭാനു അത് ചൂണ്ടിക്കാണിച്ച് തിരിച്ച് ഇടീച്ചു . തട്ടാൻ ' sorry ' പോലെ എന്തോ പറഞ്ഞു .
1981ൽ ഡൽഹിയിൽ നൈജീരിയാ വിസക്ക് പോയപ്പോൾ അവിടെ ഒരു
മലയാളിയെ പരിചയപ്പെട്ടു . വൈക്കംകാരൻ ശ്രീ ആന്റണി . അദ്ദേഹം
മൈദുഗുരി ടീച്ചിംഗ് ഹോസ്പിറ്റലിൽ ചീഫ് എഞ്ചിനീയർ ആയി ജോലി
കിട്ടി , വിസയ്ക്ക് അപേക്ഷിക്കാൻ വന്നതായിരുന്നു . ഞങ്ങൾ ഡൽഹിയിലും
ആഗ്രയിലും ചുറ്റിക്കറങ്ങി . മൈദുഗുരി ടീച്ചിംഗ് ഹോസ്പിറ്റലിൽ ഞങ്ങൾ
വീണ്ടും കണ്ടുമുട്ടി . അദ്ദേഹം ഹൊസ്പിറ്റൽ കോമ്പൗണ്ടിലെ വീട്ടിലാണ്
താമസിച്ചിരുന്നത് . ഭാര്യയും ഏക മകനും നാട്ടിൽ ആയിരുന്നു . ഞങ്ങൾ
മൈദുഗുരിയിൽ പോകുമ്പോൾ അദ്ദേഹത്തിൻറെ കൂടെ താമസിച്ചിരുന്നു . സ്വർണ്ണം വളയാക്കി നാട്ടിൽ കൊണ്ടുപോയി വിറ്റപ്പോൾ അതിൽ ചെമ്പ്
കൂടുതലായി കണ്ട കഥ അദ്ദേഹം വളരെ സരസമായി പറഞ്ഞിരുന്നു .
1984 ൽ മൈദുഗുരി ടീച്ചിംഗ് ഹോസ്പിറ്റലിൽ ആയിരുന്നു എൻറെ രണ്ടാമത്തെ മകൾ പ്രവീണ ജനിച്ചത് . ആന്റണി ക്ഷണിച്ചതനുസരിച്ച് ഞങ്ങൾ പ്രസവത്തിന് ഒരാഴ്ച മുമ്പ് അദ്ദേഹത്തിൻറെ കൂടെ താമസിച്ചു .
രാജസ്ഥാൻകാരി ആയിരുന്നു gynaecologist . ശ്രീ ആന്റണി കടുത്ത പ്രമേഹ
രോഗിയായിരുന്നു . ആ നല്ല സുഹൃത്ത് നാട്ടിൽ തിരിച്ചെത്തി , അധികം താമസിയാതെ നിര്യാതനായി .
1984ൽ നൈജീരിയയുടെ സാമ്പത്തിക സ്ഥിതി മോശമായിതുടങ്ങി . വ്യാപകമായ അഴിമതിയാണ് തകർച്ചയ്ക്ക് കാരണമായത് . മാറി മാറി വന്ന സിവില്യൻ -military സർക്കാരുകൾ അഴിമതിയുടെ കാര്യത്തിൽ
ഒരേ തൂവൽ പക്ഷികൾ ആയിരുന്നു .
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു വേണ്ടി 1984 ൽ പട്ടാള സർക്കാർ
ഒരു നടപടി എടുത്തത് വിചിത്രമായ ചില ഫലങ്ങൾ ഉണ്ടാക്കി . ഒരു
'തുഗ്ലക്ക് ' പരിഷ്കാരം എന്നു തന്നെ പറയാം .കള്ളനോട്ടുകളെ ഉന്മൂലനം
ചെയ്യാനെന്ന പേരിൽ രാജ്യത്തുള്ള കറൻസി നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു . അങ്ങനെ ജനങ്ങൾ
പണം മുഴുവൻ ബാങ്കിൽ ഇട്ടു . പക്ഷേ നിശ്ചിത സമയത്ത് പുതിയ നോട്ടുകൾ എത്തിയില്ല . അങ്ങനെ പണക്കാർക്കും 'പണ ക്ഷാമം ' അനുഭവപ്പെട്ടു . ക്ഷാമം വരുമ്പോഴാണല്ലോ ration ഏർപ്പെടുത്തുന്നത് . അങ്ങനെ ബാങ്കുകൾ നോട്ട് ration ഏർപ്പെടുത്തി . ഒരു ദിവസം ഒരാൾക്ക് 20
നൈറ കിട്ടും . അതിന് പുല്ലുവില ആയിരുന്നു . രണ്ടാഴ്ചയോളം ജനജീവിതം സ്തംഭിച്ചു .
എൻറെ സുഹൃത്ത് ,ശ്രീ N A ജോസഫ് ( ചേട്ടായി ) അന്ന് ജോലി രാജി വെച്ച് ,കാറും വിറ്റ് , നാട്ടിൽ പോകാൻ ഒരുങ്ങുകയായിരുന്നു . കാർ വിറ്റ് കിട്ടിയ
16000 നൈറ ബാങ്കിൽ കുടുങ്ങി . ബാങ്ക് മാനേജരെ കണ്ട് പ്രശ്നം അവതരിപ്പിച്ചപ്പോൾ അയാൾ ഒരു പോംവഴി മുന്നോട്ട് വെച്ചു .
'' പണം തരാം . 50 കോബോ നോട്ടുകൾ സ്റ്റോക്ക് ഉണ്ട് .'' ( 100 കോബോ -ഒരു
നൈറ ).
പണം കിട്ടിയിട്ടുവേണം എയർ ടിക്കറ്റ് എടുക്കാൻ . ചേട്ടായി സമ്മതിച്ചു .
അങ്ങനെ 32000 നോട്ടുകൾ ചാക്കുകളിൽ കെട്ടി തന്നു . ചാക്കുകൾ എടുക്കാൻ
ഞാനും സഹായിച്ചു . ഞങ്ങൾ പുറത്തേക്ക് വന്നപ്പോൾ ബാങ്കിലും പുറത്തും
തിങ്ങി നിറഞ്ഞ ജനക്കൂട്ടം കൂവുകയും ആർപ്പു വിളിക്കുകയും ചെയ്തു .
തുഗ്ലക്ക് പരിഷ്ക്കാരം ' മല എലിയെ പ്രസവിച്ചതുപോലെ ആയി . നൈറയുടെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്നു .( തുടരും )
No comments:
Post a Comment