10 ജൂലൈ 2014
തണുപ്പ് -7 വരെ താണ ഒരു പ്രഭാതത്തിൽ ഞങ്ങൾ പാസ്പോർട്ട് പുതുക്കുന്നതിന് വേണ്ടി Johannesburg ലേക്ക് പുറപ്പെട്ടു . Delareyville ൽ നിന്ന്
പാസ്പോർട്ട് ഓഫീസിലേക്ക് 330 Kms ആണ് ദൂരം , നാല് മണിക്കൂർ കൊണ്ട് എത്തും . പാസ്പോർട്ട് കാര്യങ്ങൾ ഒരു സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചിരിക്കുകയാണ് . ഞങ്ങൾ 10 മണിക്ക് അവിടെയെത്തുമ്പോൾ വേറെ അപേക്ഷകർ ആരുമില്ല . അതുകൊണ്ട് എല്ലാ കാര്യങ്ങളും സുഗമം .പുതിയ
പാസ്പോർട്ട് കൊറിയർ വഴി അയച്ചു തരും .എല്ലാം കൂടി ഒരു പാസ്പോർട്ട് പുതുക്കാനുള്ള ചെലവ് 1000 Rand . ( 5600 രൂപ )
40 വർഷം മുമ്പുള്ള പാസ്പോർട്ട് , വിമാന യാത്രകൾ എന്നിവ ഓർക്കാൻ
ഈ പുതുക്കൽ കാരണമായി . 1974 ൽ കേരളത്തിൽ പാസ്പോർട്ട് ഓഫീസ്
ഇല്ലായിരുന്നു . മദ്രാസ്സിൽ ആയിരുന്നു പാസ്പോർട്ട് ഓഫീസ് . agentമാർ
വഴി പാസ്പോർട്ട് എടുക്കാം . വേഗം കിട്ടുന്നതിന് വേണ്ടി ഞാൻ മദ്രാസ്സിൽ
പോയി ഒരാഴ്ച ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് , പാസ്പോർട്ട്
ഓഫീസറെ കണ്ട് കാര്യം സാധിച്ചു .
പണ്ടത്തെ വിമാന യാത്രകൾക്കു വേണ്ടി വളരെ അധിക ചെലവുകൾ ഉണ്ടായിരുന്നു . ഇന്ന് യാത്രക്കാരന് ഒരു പൈസ പോലും പാഴാകുന്നില്ല .
പണ്ട് ടിക്കറ്റ് ശരിയാക്കാൻ എറണാകുളത്തിന് പല പ്രാവശ്യം യാത്ര
ചെയ്യേണ്ടിയിരുന്നു . കേരളത്തിലേക്ക് വിദേശവിമാനങ്ങൾ എത്തിയിരുന്നില്ല .യാത്രക്കാർ ബോംബയിലേക്ക് പറക്കണം . അവിടെ ലോക്കൽ എയർപോർട്ട്ൽ നിന്ന് അന്താരാഷ്ട്ര എയർപോർട്ട് ലേക്ക് പോകാൻ ടാക്സി ക്കൂലി , ചുമട്ടുകൂലി എന്നിവ കൊടുക്കണം . അന്നേ ദിവസം ഫ്ലൈറ്റ് ഇല്ലെങ്കിൽ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കണം . ബോംബേയിൽ പരിചയമില്ലാത്ത യാത്രക്കാരെ ടാക്സി ഡ്രൈവർമാർ പറ്റിക്കുക പതിവായിരുന്നു .
എയർപോർട്ട്നുള്ളിലെ അനുഭവങ്ങൾ അത്ര സുഖകരമായിരുന്നില്ല . എല്ലായിടത്തും പരുക്കൻ സമീപനമായിരുന്നു യാത്രക്കാർക്ക് കിട്ടിയിരുന്നത് . ശരിയായ വിവരങ്ങൾ ഒന്നുമില്ല . ചെക്ക് -ഇൻ കൌന്റെർ
ഒരു യുദ്ധമേഖല പോലെ ആയിരുന്നു . പ്രത്യേകിച്ച് luggageന് തൂക്കം
കൂടുതൽ ഉണ്ടെങ്കിൽ കുടുങ്ങിയത് തന്നെ ! പിന്നെ തർക്കങ്ങളായി ,വിലപേശലുകൾ ആയി . counter ൽ നിൽക്കുന്നവരുടെ ശിങ്കിടികളായ porter മാർ കൈക്കൂലിയുടെ കൂട്ടിക്കൊടുപ്പുകാരായി പ്രവർത്തിച്ചു . ഇപ്പോൾ
ഇത്തരം കൂട്ടിക്കൊടുപ്പുകാരെ കാണാനില്ല .
1970 കളിൽ ബോംബേയിൽ വന്നിറങ്ങുന്ന ഒരു യാത്രക്കാരന് കസ്റ്റംസ്
എന്ന അഗ്നിപരീക്ഷ കടക്കേണ്ടതുണ്ടായിരുന്നു . ഏറ്റവും അപരിഷ്കൃതവും
മര്യാദ ഹീനവുമായ സമീപനമായിരുന്നു കസ്റ്റംസുകാരുടെത് . കഴുകന്മാരെപ്പോലെ അവർ യാത്രക്കാരെ കൊത്തിപ്പറിച്ചിരുന്നു . അന്ന്
ഒരു ചാനലേയുള്ളൂ . പിടിച്ചുപറി ചാനൽ . എല്ലാവരുടേയും പെട്ടികൾ
തുറന്ന്, സാധനങ്ങൾ എല്ലാം വലിച്ചുവാരി പുറത്തിട്ട് അവർ പരിശോധിക്കും . വിസ്കി , വാച്ച് , വിദേശ സാരി , ഓഡിയോ ടേപ്പ് recorder
മുതലായ സാധനങ്ങൾക്കാണ് അവർ ഡ്യൂട്ടി ചുമത്തിയിരുന്നത് .
യാത്രക്കാരൻറെ മോചനം ഒരു നീണ്ട കഥയാണ് . ആധുനിക technology യാണ്
അവനെ ഇടനിലക്കാരുടെയും അഴിമതിക്കാരുടെയും പിടിയിൽ നിന്ന് രക്ഷിച്ചത് . trolley യും wheel ഉള്ള പെട്ടികളും ബാഗുകളും യാത്രക്കാരന്റെ
മോചനത്തിന് ആക്കം കൂട്ടി .
1970 കളിലും 80 കളിലും കൊച്ചിയിലോ തിരുവനന്തപുരത്തോ ലാൻഡ് ചെയ്യുന്ന യാത്രക്കാരൻ ചിലപ്പോൾ ചുമട്ടുതൊഴിലാളികളുടെ ചൂഷണത്തിനും ചീത്തവിളികൾക്കും ഇരയായിരുന്നു . ഉദാഹരണത്തിന് ,'' പെട്ടി ബസ്സിനു മുകളിൽ കയറ്റിവെക്കുന്നതിനു എന്തുവേണം ?'' എന്ന് നമ്മൾ
ചോദിക്കുന്നു .'' സാറിന് ഇഷ്ടമുള്ളത് തന്നാൽ മതി .'' നമ്മൾ ന്യായമായ കൂലി കൊടുത്തു കഴിയുമ്പോൾ ചീത്തവിളിയുടെ പെരുമഴ . അപ്പോൾ
ചോദിക്കുന്നത് കൊടുത്ത് നമ്മൾ രക്ഷപ്പെടുന്നു . ഇന്ന് ഈ പ്രശ്നം ഇല്ല .
കാരണം സാധാരണക്കാർക്കും ഇന്ന് കാറുണ്ട് . യാത്രക്കാർക്ക് luggage കൊണ്ടുപോകാൻ trolley യുണ്ട് .
1980 കളിൽ reconfirm ചെയ്യാൻ എറണാകുളത്തിന് 2-3 യാത്രകൾ ആവശ്യമായിരുന്നു . എയർ ഇന്ത്യയുടെ ഓഫീസിൽ വൻജനക്കൂട്ടം . രാവിലെ ചെന്നാൽ ഒരു നമ്പർ കിട്ടും . മോർണിംഗ് ഷോ കണ്ട് മടങ്ങി
എത്തിയാലും നമ്മുടെ ഊഴം ആവുകയില്ല . ജീവനക്കാരുടെ അലംഭാവം
കാരണമല്ല . ടെക്നോളജി അന്ന് ശൈശവദശയിലായിരുന്നു . ബോംബെയിലേക്ക് Telex message അയച്ചിട്ട് അതിന് മറുപടി കിട്ടണം . അങ്ങനെയാണ് രണ്ടോ മൂന്നോ ഏറണാകുളം യാത്രകൾ വേണ്ടിവന്നത് .
1980 കളിൽ ഗൾഫിൽ നിന്ന് വരുന്നവർ TV , washing machine , ഫ്രിഡ്ജ് മുതലായ
സാധനങ്ങൾ കൊണ്ടുവന്നിരുന്നു . ഈ സാധനങ്ങൾ കാരണം Arrivalൽ നിന്നു
തിരിയാൻ ഇടമില്ലാത്ത അവസ്ഥ ഉണ്ടായിരുന്നു . പിന്നീട് ഈ സാധനങ്ങൾ
നാട്ടിൽ സുലഭമായതോടെ ഈ പ്രശ്നം അവസാനിച്ചു .
കമ്പ്യൂട്ടർ ,ഫോണ്‍ , sms , ഓണ്‍ലൈൻ booking മുതലായ സൌകര്യങ്ങൾ ഇന്നത്തെപോലെ സാധാരണമല്ലാതിരുന്ന കാലത്ത് എയർടിക്കറ്റിനു വേണ്ടി
യാത്രക്കാർ അനുഭവിച്ച കഷ്ടപ്പാടും ടെൻഷനും പണച്ചെലവും പുതിയ
തലമുറക്കാർക്ക് അവിശ്വനീയമായി തോന്നാം . 1987 ൽ ടിക്കറ്റ് ബുക്ക്
ചെയ്യാൻ വേണ്ടി 600 kms യാത്ര ചെയ്ത് , കാനോ നഗരത്തിൽ ഹോട്ടലിൽ
മുറിയെടുത്ത് താമസിച്ച് ശ്രമിച്ചിട്ടുണ്ട് . 1995ൽ 330 kms യാത്ര ചെയ്ത്
Johannesburg ൽ ടിക്കറ്റ് വാങ്ങാൻ പോയിട്ടുണ്ട് .
പക്ഷേ ,പിന്നീടുള്ള വർഷങ്ങളിൽ എല്ലാ വിധത്തിലും യാത്രക്കാരന് അനുകൂലമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത് . പാസ്പോർട്ട് എളുപ്പത്തിൽ കിട്ടുന്നു. വീട്ടിലിരുന്ന് ടിക്കറ്റ് വാങ്ങാം . സീറ്റ് തെരഞ്ഞെടുക്കാം . reconfirmation ആവശ്യമില്ല, ചെക്ക് -ഇൻ വേഗം ചെയ്യാം -ഇങ്ങനെ ഒട്ടേറെ കാര്യങ്ങൾ . കേരളത്തിലേക്ക് നേരിട്ട് പറക്കാൻ കഴിയുന്നത് മലയാളിയുടെ വിമാനയാത്രാചരിത്രത്തിലെ ഏറ്റവും വലിയ
മാറ്റമാണ്. നെടുമ്പാശ്ശേരി എയർപോർട്ട്ൻറെ സ്ഥാപനവും വളർച്ചയും
ഇവിടെ എടുത്ത് പറയേണ്ടിയിരിക്കുന്നു . അതിന് കെ .കരുണാകരൻറെ
പേര് കൊടുക്കണം എന്ന KPCC യുടെ അഭിപ്രായം സ്വാഗതാർഹമാണ് .
No comments:
Post a Comment