Wednesday, 2 July 2014

പട്ടിസ്ഥാന്റെ ഉദയം ( ഹാസ്യഭാവന )

AD  2020

പട്ടികളുടെ    ചരിത്രത്തിൽ   തങ്കലിപികളാൽ   രേഖപ്പെടുത്തിയിട്ടുള്ള   ഒരു
വർഷമാണ്‌ .അന്നാണ്   പട്ടികളുടെ ,പട്ടികൾക്കു വേണ്ടി , പട്ടികളാൽ  ഭരിക്കപ്പെടുന്ന   പട്ടിസ്ഥാൻ   എന്ന    സ്വതന്ത്രരാഷ്ട്രം   ഉദയം  ചെയ്തത് .പട്ടിസ്ഥാൻ   ഒരു   സ്വതന്ത്ര  പരമാധികാര  Republic  ആയി  ജനിച്ച   2020  ഓഗസ്റ്റ്‌
ഒന്നാം   തീയതി , കരിദിനമായി    മലയാളികൾ   ആചരിച്ചു വരുന്നു .

വളരെ  നീണ്ട   പോരാട്ടങ്ങൾക്കും   ചെറുത്തുനിൽപ്പിനും   ശേഷമാണ്   പട്ടിസ്ഥാൻ   ഉദയം   ചെയ്തത് . 2014ൽ തന്നെ    മനുഷ്യരും   പട്ടികളും   തമ്മിലുള്ള   സംഘർഷം   ഗുരുതരമായിരുന്നു . ലക്ഷക്കണക്കിന്‌   ആളുകൾക്ക്
നിത്യവും    തെരുവ്നായ്ക്കളുടെ    കടി  ഏറ്റിരുന്നു . പട്ടിപ്രശ്നം   പരിഹരിക്കുന്നതിനുവേണ്ടി   ആദരണീയനായ    മന്ത്രി   മഞ്ഞളാംകുഴി  അലി
എടുത്ത   നടപടികൾ    ഫലം   കണ്ടില്ല . പട്ടികളെ    വേലി കെട്ടി  പാർപ്പിക്കാനായിരുന്നു   ആദ്യത്തെ   പ്ലാൻ . പക്ഷേ , അതിന് വേണ്ടി   സ്ഥലം
കണ്ടെത്താനുള്ള    ശ്രമങ്ങൾ   ജനങ്ങളുടെ   എതിർപ്പ്   കാരണം   ഉപേക്ഷിക്കേണ്ടി  വന്നു . പട്ടികുര  കാരണം  ഉറക്കം മുടങ്ങും   എന്നതാണ്
ജനങ്ങളുടെ   എതിർപ്പിനു    കാരണമായത് .

കുട്ടികൾക്ക്   പട്ടികടി  ഏൽക്കാതിരിക്കാൻ   സൌജന്യമായി   ബൂട്ടുകൾ
വിതരണം   ചെയ്യാൻ   സർക്കാർ   തീരുമാനിച്ചു . എന്നാൽ   ബൂട്ടുകൾക്ക്
പച്ച നിറം   ആയിരുന്നത്   കടുത്ത   പ്രധിഷേധത്തിന്   കാരണമായി .ചില
പ്രതിപക്ഷ  വിദ്യാർത്ഥി സംഘടനകൾ   പഠിപ്പുമുടക്കി   പച്ച ബൂട്ടുകൾ
നടുറോഡിൽ   കൂട്ടിയിട്ട്   കത്തിക്കുകയും  ചെയ്തു . അതുകൊണ്ടുമാത്രം  അരിശം  തീരാഞ്ഞ   അവർ   സമീപത്തുള്ള   കടകളിൽ  കയറി   മഞ്ഞളിന്റെ
പാക്കറ്റുകൾ   എടുത്ത്   റോഡിലെല്ലാം   തൂവി .

പാവം   മഞ്ഞളാംകുഴി   മറ്റൊരു   പദ്ധതി  തയാറാക്കി . പട്ടികളെയെല്ലാം
റോക്കറ്റിൽ  കയറ്റി  ബഹിരാകാശത്തേക്ക്   വിക്ഷേപിക്കുക  എന്നതായിരുന്നു
പ്ലാൻ .  അതിനുവേണ്ടി   ISRO യുമായി    സർക്കാർ   കരാറുണ്ടാക്കി .പ്രതിപക്ഷം  എതിർത്തില്ല . കാരണം    കടിക്കുന്ന   കാര്യത്തിൽ   പട്ടികൾ   മുഖം   നോക്കിയിരുന്നില്ല .

ഒരു ദിവസം   10000   പട്ടികളെ   ബഹിരാകാശത്തെക്ക്    അയക്കാനായിരുന്നു
പ്ലാൻ . 2015  നവംബർ   ഒന്നാം   തീയതി   വമ്പിച്ച   ഒരു  ജനക്കൂട്ടത്തിന്റെ  സാന്നിദ്ധ്യത്തിൽ  ആദരണീയനായ  ശ്രീ   ഉമ്മൻ  ചാണ്ടി  വിക്ഷേപണത്തിന്
സ്വിച്ച്   ഞെക്കാനായി  വിരൽ വെച്ചു . countdown  3ൽ   എത്തിയപ്പോൾ
ഒരു   പട്ടിയവകാശ പ്രവർത്തകൻ   ഓടിവന്ന്   ഉമ്മൻ  ചാണ്ടിയുടെ
കയ്യിൽ    ഒരു   കടലാസ്സ്  കൊടുത്തു . ഹൈ കോടതിയിൽ നിന്നുള്ള    സ്റ്റേ   ആയിരുന്നു   അത് .


അങ്ങനെ    ആ   ശ്രമവും   പാളി .

സർക്കാരിന്റെ   പരാജയങ്ങളിൽ നിന്ന്   കരുത്താർജിച്ച   പട്ടികൾ  അതിക്രമങ്ങൾ  തുടർന്നു . അവർ   സ്വന്തം  സംഘടന  ഉണ്ടാക്കി . അഖില കേരള
ശ്വാന അസോസിയേഷൻ . 2015 ൽ   അവർ   തിരുവനന്ത പുരത്ത്   അഖിലകേരള
പട്ടിസന്ഗമം    നടത്തി . മൂന്നു ദിവസത്തെ    ആഘോഷങ്ങൾ . കടിപേടിച്ചു
നഗരവാസികൾ   ഒന്നടങ്കം    നഗരം   വിട്ടുപോയി .സംഗമത്തിൽ   പട്ടികളുടെ
charter    പ്രഖ്യാപിച്ചു .

പട്ടി മഹാസംഗമം    തലസ്ഥാന നഗരിയെ    പ്രകമ്പനം  കൊള്ളിച്ചു .'' തലസ്ഥാനത്ത്   പട്ടിസുനാമി '',  '' ശ്വാനസമുദ്രം   ഇരമ്പി '', ''  അലയടിച്ച   പട്ടിസാഗരം ''  ''  കുരഘോഷം   മുഴങ്ങി '',  ''  തലസ്ഥാനനഗരി , പട്ടിപുരം ''
മുതലായ   തലക്കെട്ടുകൾ   പത്രങ്ങളിലും   ചാനലുകളിലും   സ്ഥലം  പിടിച്ചു .

പട്ടിയൻ   ഹിറ്റ്ലെർ   എന്ന്   പേരുള്ള , ജർമ്മൻ   shepherd   ഇനത്തിൽപ്പെട്ട
ഒരു പട്ടിവീരനാണ്    പട്ടികളുടെ  അനിഷേധ്യനേതാവായി   ഉയർന്നു  വന്നത് .
പഴയരിക്കണ്ടം   മൈതാനത്ത്    തടിച്ചുകൂടിയ    പട്ടിമാഹാസമുദ്രത്തെ  അഭി -
സംബോധന   ചെയ്തുകൊണ്ട്‌   അദ്ദേഹം   ഡോഗ്സ്'  charter    അവതരിപ്പിച്ചു .അതിലെ   പ്രസക്ത  ഭാഗങ്ങൾ    ചുവടെ   ചേർക്കുന്നു .

1    പട്ടികളെ   അധിക്ഷേപിക്കുന്ന   വിധത്തിലുള്ള   പദപ്രയോഗങ്ങൾ  നിരോധിക്കുക . eg ''  നീ  പോടാ   പട്ടീ '', '' പട്ടിക്കഴുവേരീടെ   മോനേ '', '' നായിൻറെ  മോനെ ''   മുതലായവ .

2    തെരുവ് പട്ടികൾക്ക്    സൌജന്യമായി    ഭക്ഷണം   ഏർപ്പാട്   ചെയ്യുക .ഇതിനായി    എല്ലാ   തെരുവ്മൂലകളിലും   vendor   machines   സ്ഥാപിക്കുക .
ഒരു   പട്ടിക്ക്  ഇഷ്ടപ്പെട്ട   dogfood ൻറെ   ചിത്രത്തിൽ   മണപ്പിക്കുമ്പോൾ
ഒരു  ടിൻ  താഴെ   വീഴണം .

3   പട്ടിയെ   ഒരു   തെരഞ്ഞെടുപ്പ്  ചിഹ്നമായി   അന്ഗീകരിക്കുക .

4    പട്ടികൾക്കു വേണ്ടി    പട്ടിസ്ഥാൻ   എന്ന  പേരിൽ   സ്വതന്ത്ര രാജ്യം   സ്ഥാപിക്കുക .

പട്ടികൾ   റോഡ്‌  തിങ്ങി നിറഞ്ഞ്    ജാഥയായി   ക്ലിഫ് ഹൌസിലേയ്ക്ക്
മാർച്ചു  ചെയ്തു . മതിലിനുള്ളിൽ   നിന്നുകൊണ്ടാണ്   ഉമ്മൻ ചാണ്ടി
നിവേദനം   സ്വീകരിച്ചത് . അദ്ദേഹം   പച്ച ബൂട്ടും   ഹെൽമെറ്റ്‌ഉം    ധരിച്ചിരുന്നു .

2016 ൽ   ഉമ്മൻ  ചാണ്ടി   സ്ഥാനമൊഴിഞ്ഞു . ചെന്നിത്തല   രമേശൻ  നായരുടെ
നേതൃത്വത്തിൽ   UDF   വമ്പിച്ച   വിജയം  നേടി . അദ്ദേഹം   മുഖ്യ മന്ത്രിയായി .
UDF ൻറെ   പ്രകടന പത്രികയിൽ   ഏറ്റവും   ഊന്നൽ  നൽകിയിരുന്നത്  100
ദിവസത്തിനകം    കേരളത്തെ   ഒരു   സമ്പൂർണ്ണ  പട്ടിവിമുക്തസംസ്ഥാനമാക്കുക
എന്നതായിരുന്നു . സ്ഥാനമേറ്റ  ഉടൻതന്നെ   ചെന്നിത്തല  ഭാവികർമപരിപാടികളെ ക്കുറിച്ച്     തലപുകഞ്ഞ്   ആലോചിച്ചു . കായൽ
നികത്തി , ഒരു  ദ്വീപുണ്ടാക്കി   പട്ടികളെ   അവിടെ   പാർപ്പിക്കാനുള്ള   ഒരു
പദ്ധതി    അദ്ദേഹം   നിയമസഭയിൽ   അവതരിപ്പിച്ചു . എന്നാൽ   ആ  പദ്ധതി
ടൂറിസത്തിന്റെ   വേര്  അറക്കുമെന്നുള്ള    ആക്ഷേപം   ഉയർന്നു . ടൂറിസലോബി  ശക്തമായ    സമ്മർദ്ദം  ചെലുത്തി  ആ   പദ്ധതിയെ   അട്ടിമറിച്ചു .

ചെന്നിത്തല   നിരാശനായില്ല . അദ്ദേഹം  വേറൊരു   പദ്ധതിക്ക്   രൂപം  നൽകി .
ആഫ്രിക്കയിൽ   ലക്ഷക്കണക്കിന്‌   ചതുരശ്ര കിലോമീറ്റർ   സ്ഥലം   വെറുതെ
കിടപ്പുണ്ട് .  ദക്ഷിണാഫ്രിക്കയിൽ    2 ലക്ഷം   ഹെക്ടർ   സ്ഥലം  പുല്ലു വിലയ്ക്ക്   വാങ്ങി   പട്ടിസ്ഥാൻ   രൂപീകരിക്കുക   എന്നതായിരുന്നു   പ്ലാൻ . പട്ടികളെ
കപ്പൽ മാർഗം   ദക്ഷിണാഫ്രിക്കയിൽ  എത്തിക്കും .  പക്ഷേ   എതിർപ്പുമായി
പട്ടിയവകാശ   പ്രവർത്തകർ   രംഗത്തെത്തി . കടൽക്കാറ്റ്   ഏറ്റാൽ  
പട്ടികൾക്ക്  പനിബാധയുണ്ടാകും   എന്നായിരുന്നു   അവരുടെ   വാദം  . അങ്ങനെ   ആ   പദ്ധതിയും   പാളി .

2020ൽ   പട്ടികളുടെ   എണ്ണം   നാലുകോടി   കഴിഞ്ഞിരുന്നു . 2020  ജൂലൈ
29 ആം   തീയതി  പൊടുന്നനെ  കേരളമൊട്ടാകെ   പട്ടികൾ   ഇളകി . വളർത്തു
പട്ടികൾ   കൂട്ടത്തോടെ   കാലുമാറി  തെരുവുപട്ടികളുടെ   കൂടെ  ചേർന്നു .
അവർ   എല്ലാ   ചാനലുകളും   പിടിച്ചെടുത്തു . പട്ടിയൻ   ഹിറ്റ്ലെർ  ചാനലുകളിൽ   പ്രത്യക്ഷപ്പെട്ട്  ഇങ്ങനെ   കുരച്ചു .

''  48   മണിക്കൂറിനകം   എല്ലാ  മനുഷ്യരും   കേരളം  വിട്ടു പോകണം . പട്ടിസ്ഥാനിൽ    നിങ്ങൾക്ക്   ഇടമില്ല .''

കടിപേടിച്ച്    മനുഷ്യരെല്ലാം    കേരളത്തിൽ നിന്ന്   പലായനം  ചെയ്തു .
അങ്ങനെ   കേരളം   ഒരു   സമ്പൂർണ്ണ മനുഷ്യ വിമുക്ത   സംസ്ഥാനമായി . 2020
ഓഗസ്റ്റ്‌   ഒന്നാം  തീയതി   പട്ടിസ്ഥാൻ   നിലവിൽ വന്നു . പട്ടിയൻ  ഹിറ്റ്ലെർ
ആദ്യത്തെ   President  ആയി   സ്ഥാനമേറ്റു .

പട്ടികളുടെ   വീടുകളിൽ   മനുഷ്യൻറെ   പേരു ചേർത്ത്   അവർ   തമാശുകൾ
പറയുകയും     വഴക്കടിക്കുകയും   ചെയ്തു . ഉദാഹരണത്തിന് , '' നീ   പോടാ  മനുഷ്യാ '', '' നീ   പോടീ  മനുഷ്യത്തി '', '' ഈ   എല്ല്   മനുഷ്യനുപോലും   വേണ്ടാ ''
എന്നൊക്കെ .






No comments:

Post a Comment