Saturday, 18 July 2015

മണ്ടേലാ ദിനം (MANDELA DAY )

ഇന്ന്  ദക്ഷിണാഫ്രിക്കയിൽ   ഒരു  പ്രധാനപ്പെട്ട  ദിവസമാണ് .നെൽസണ്‍  മണ്ടേലയുടെ   ജന്മദിനം  ഇന്ന്   മണ്ടേല ദിനം   എന്ന  പേരിൽ  ആചരിക്കപ്പെടുന്നു . മണ്ടേലയുടെ   ഓർമ്മക്കുവേണ്ടി   സേവനങ്ങൾ
ചെയ്യാനുള്ള  ഒരു  ദിവസമായി  ഈ   ദിവസം  മാറ്റിവെച്ചിരിക്കുന്നു .

എന്നാൽ   യഥാർത്ഥ  ജനാധിപത്യ വിശ്വാസികൾക്ക്    വളരെ  ദുഖവും
നിരാശയും   അമർഷവും  ഉളവാക്കുന്ന   ഒരു ദിവസമാണ്  ഇത് .മണ്ടേലയുടെ
ആദർശങ്ങളെ   കാറ്റിൽ പറത്തിക്കൊണ്ട്   ANC -കമ്മ്യൂണിസ്റ്റ്‌  പാർട്ടി  കൂട്ടുകെട്ട്  നടത്തിക്കൊണ്ടിരിക്കുന്ന   അഴിമതി ഭരണമാണ്   ഇതിന്  കാരണം . എല്ലാ  രംഗങ്ങളിലും   അധ:പതനമാണ്   എടുത്തു  പറയാനുള്ളത് . അഴിമതി  എല്ലാ
തലങ്ങളിലും   ഒരു  നാട്ടുനടപ്പായിരിക്കുന്നു .

ഒരുവശത്ത്   നെല്സണ്‍  മണ്ടേലയുടെ   ത്യാഗനിർഭരമായ  ജീവിതത്തെയും
അദ്ദേഹത്തിൻറെ   ആദർശങ്ങളെ   പാടി പുകഴ്ത്തുകയും   ചെയ്യുക ,മറുവശത്ത്  മണ്ടേലയുടെ   ആദർശങ്ങളെ  കാറ്റിൽ  പറത്തി  അഴിമതിയിലൂടെ
സമ്പന്നരായി  പരമാവധി  സുഖിക്കുക  എന്ന  ഇടതുപക്ഷ കാപട്യമാണ്
ഇന്ന്  ദക്ഷിണാഫ്രിക്കയിൽ   കാണുന്നത് . സോഷ്യൽ മീഡിയ   നിറയെ   അഴിമതി ഭരണത്തിനെതിരായ   രൂക്ഷമായ   വിമർശനങ്ങളാണ്  ഇന്നത്തെ
ദിവസം   കാണുന്നത് .

 ജീവനും   സ്വത്തിനും  സുരക്ഷിതത്വം   ഇല്ലാത്തതാണ്   ജനങ്ങൾ
നേരിടുന്ന   ഏറ്റവും  വലിയ  പ്രശ്നം . അക്രമികൾ   യഥേഷ്ടം  വിഹരിക്കുന്നു .
ഏതു സ്ഥലത്തും   ഏതു സമയത്തും  ആക്രമിക്കപ്പെടാം .അക്രമികൾക്ക്
നിയമത്തെയോ   പോലീസിനെയോ   പേടിയില്ല .പോലീസ്  സേനയിൽ  ക്രിമിനലുകൾ  ധാരാളം . നാട്ടുകാർ   അക്രമികളെ   കയ്യോടെ  പിടിച്ച്  പോലീസിൽ   ഏൽപ്പിച്ചാലും   കടുത്ത   നടപടിയില്ല .

ഇതിൽ  സഹികെട്ട  ജനങ്ങൾ  ഇപ്പോൾ   ചില  സ്ഥലങ്ങളിൽ  പോലീസിനെ  ആശ്രയിക്കാതെ   സ്വയം  നിയമം  നടപ്പാക്കാൻ   തുടങ്ങിയിട്ടുണ്ട് . ഇതിന്
Mob  Justice  എന്ന്   പറയുന്നു . പിടിക്കപ്പെടുന്ന  കുറ്റവാളിയുടെ  കഴുത്തിൽ
പഴയ   ടയർ  ഇട്ട്  തീ വെക്കുക  എന്നതാണ്  ഒരു  ശിക്ഷാ രീതി .ഇതിന്
necklacing  എന്ന്   പറയുന്നു . കഴിഞ്ഞ ആഴ്ച   Soweto യിൽ   ജനങ്ങൾ  സംഘടിച്ച്
ഒരു  മോഷ്ടാവിനെ  തല്ലിക്കൊന്നു . നിയമവാഴ്ചയുടെ   തകർച്ചയെ  ആണ്
ഇത്   സൂചിപ്പിക്കുന്നത് .

മണ്ടേലയുടെ   ഓർമ്മയ്ക്കായി   ഇന്ന്   67  മിനിറ്റ്   എങ്കിലും   മറ്റുള്ളവർക്ക്
സേവനം  ചെയ്യുന്ന   പതിവുണ്ട് . ഈ  സൽക്രുത്യം   ആഗോളതലത്തിൽ
ഇന്ന്   ചെയ്യപ്പെടുന്നു . തീർച്ചയായും   നല്ല  കാര്യമാണ് .പക്ഷെ  67 മിനിട്ട്
എന്തിന് ,365 ദിവസവും   മറ്റുള്ളവർക്ക്   എന്തെങ്കിലും   സേവനം  ചെയ്യുന്നത്
നല്ലതല്ലേ  എന്ന  ചോദ്യം  ഇവിടെ  ഉയരുന്നു .

Che ഗുവേരയുടെ   ടി ഷർട്ട്‌  ധരിച്ച് ,മുഷ്ടി ചുരുട്ടി  മുദ്രാവാക്യം  വിളിച്ച്
കാലഹരണപ്പെട്ട   തടിയൻ തത്വ ശാസ്ത്ര  ഗ്രന്ഥങ്ങൾ  വായിച്ച്   വിപ്ലവം
പറഞ്ഞു നടക്കുന്ന   കപട ഇടതുപക്ഷക്കാരെ   ഇവിടെയും   കേരളത്തിലും   ധാരാളം  കാണാം . ഇവരിൽ   പലരും   സർക്കാരിൻറെ
ശമ്പളം   പറ്റുന്നവരാണ് . പാവപ്പെട്ടവർ  എന്തെങ്കിലും   ആവശ്യത്തിന്  അവരുടെ  അടുത്ത് ചെല്ലുമ്പോൾ   ഇവരുടെ   വിപ്ലവത്തിൻറെ  തനിനിറം
അറിയാം .

എൻറെ  gardener ,  Paul  ഒരു   ദിവസം   മുഖത്ത്   വലിയ  നീരുമായി  വന്നു .
മോണക്ക്   പഴുപ്പാണ് . കണ്ണുതുറക്കാൻ   പ്രയാസമാണ് . ജോലി ചെയ്യണ്ടാ ,
ഹൊസ്പിറ്റ ലിൽ   പൊയ്ക്കോ  എന്ന്  ഞാൻ  പറഞ്ഞു . '' എൻറെ  സാറെ ,
ഞാൻ  പോകുന്നില്ല . എട്ടു മണി മുതൽ   നാലുമണി വരെ  കാത്തുനിന്നാലും
അവിടെ   ആരും  attend  ചെയ്യുകയില്ല .''  ആ  അറുപതുകാരൻ  പറഞ്ഞു .

200   rand  കൊടുത്താൽ    സ്വകാര്യ ഡോക്ടർ ടെ   Clinic ൽ   ചികിത്സ  കിട്ടും .
ഞാൻ   200  Rand  കൊടുത്ത്   പോളിനെ   പറഞ്ഞയച്ചു . ഒരാഴ്ചകൊണ്ട്
അസുഖം   ഭേദമായി .

ഈ  ആഴ്ച  ഒരു   ദാരുണസംഭവം   ഉണ്ടായി . ഇന്ത്യൻ വംശജനായ  ഒരു
19 കാരന്   കാറിടിച്ച്   ഗുരുതരമായ   പരിക്കേറ്റു . മാതാപിതാക്കൾ  അവനെയും കൊണ്ട്   മൂന്ന്  സർക്കാർ  ഹൊസ്പിറ്റലുകലിൽ  കയറിയിറങ്ങി .
മൂന്നിടത്തും   ചികിൽസ  നിഷേധിക്കപ്പെട്ടു . ചികിത്സ  കിട്ടാതെ  പയ്യൻ  മരിച്ചു .

ഒരു  ഹോസ്പിറ്റലിൽ   ചികിത്സ  തേടി എത്തിയ ,മാനസിക രോഗിയായ
ഒരു  യുവാവിനെ  രണ്ടു  ഡോക്ടർമാർ ചേർന്ന്  മർദ്ദിച്ച്  അവശനാക്കി .അവർക്കെതിരെ  കേസ്  എടുത്തിട്ടുണ്ട് .

സ്‌ത്രീകൾക്കും  കുട്ടികൾക്കും  എതിരെ  കൊടിയ  അക്രമങ്ങൾ  നടക്കുന്ന
ഒരു  രാജ്യമാണ്   ദക്ഷിണാഫ്രിക്ക .

സത്യസന്ധമായി   ജോലി ചെയ്ത്   രാജ്യത്തെ  നിലനിറുത്തുന്ന  ലക്ഷക്കണക്കിന്‌  ജനങ്ങൾ  ഉണ്ട് . അവർ  കൊടുക്കുന്ന  നികുതി  അഴിമതിക്കാർ  തട്ടിയെടുക്കുന്നതിൽ   കഠിനമായ   അമർഷം  ഉണ്ട് . യോഗ്യത  നോക്കാതെ
ഉന്നത പോസ്റ്റ്‌കളിൽ   പർട്ടിക്കാരെയും   ബന്ധുക്കളെയും  നിയമിക്കുക വഴി
രാജ്യത്തിൻറെ  പുരോഗതിയെ   പിന്നോട്ട് തിരിക്കുന്നതിനും   ഇടതുപക്ഷ
സർക്കാരിന്   മടിയില്ല . ഇന്ന്   Johannesburg ല  രണ്ട്  ട്രെയിനുകൾ  തമ്മിൽ
കൂട്ടിയിടിച്ചു .മുന്നൂറിലേറെ  പേർക്ക്  പരിക്ക് . റെയിൽവേ  safety യുടെ
ചുമതല ,എഞ്ചിനീയറിംഗ്  പഠിക്കാത്ത  ഒരു  സഖാവിന്  കൊടുത്തു എന്ന്
ഒരാഴ്ച മുമ്പ്   ആക്ഷേപം   ഉയർന്നിരുന്നു .

ആഫ്രിക്കയിലെ   ഒന്നാമത്തെ   രാജ്യമാണ്  ദക്ഷിണാഫ്രിക്ക . 1994 ൽ
ഈ   രാജ്യം   വർണ്ണ വിവേചനത്തെ   ഉപേക്ഷിച്ച്    ഒരു  ജനാധിപത്യ രാജ്യമായപ്പോൾ   ലോകമെങ്ങും   വൻപ്രതീക്ഷകൾ  ഉണ്ടായി .ആഫ്രിക്കയുടെ
തീരാശാപമായ   ഏകാധിപത്യം ,പട്ടാളഭരണം ,മനുഷ്യാവകാശ ലങ്ഘനങ്ങൾ
എന്നിവയ്ക്കെതിരെ   ദക്ഷിണാഫ്രിക്ക   നേതൃത്വം  കൊടുക്കുമെന്ന്   എല്ലാവരും  കരുതി .എന്നാൽ   അതിന്   വിപരീതമായി   ആ  തിന്മകളുടെ  വക്കാലത്ത്
ഏറ്റെടുക്കുകയാണ്   ANC -കമ്മ്യൂണിസ്റ്റ്‌  പാർട്ടി   കൂട്ടുകെട്ട്  ചെയ്തത് .അഴിമതിയെ   അവർ   അരക്കിട്ട്   ഉറപ്പിച്ചു . ഏകാധിപതികൾക്ക്   ഓശാന
പാടി . ഉദാഹരണമായി   സിംബാബ്വെയെ   കുട്ടിച്ചോറാക്കിയ ,1980 മുതൽ
രാജ്യം   ഭരിക്കുന്ന   റോബർട്ട്‌   മുഗാബെയെ   താങ്ങി  നിറുത്തുന്നത്
ദക്ഷിണാഫ്രിക്കയാണ് . കടുത്ത   മാർക്സിസ്റ്റ്‌   ആയ   മുഗാബെയുടെ  കീഴിൽ
ലോകത്തിലെ   ഏറ്റവും   ദരിദ്രരാജ്യങ്ങളിൽ   രണ്ടാം  സ്ഥാനം   നേടാൻ
സിംബാബ്വെ ക്ക്    സാധിച്ചിട്ടുണ്ട് .

സമാധാനത്തിൻറെ   ദൂതനായി   ലോകം  മുഴുവൻ   ആദരിക്കുന്ന   ദലൈ
ലാമയ്ക്ക്    ദക്ഷിണാഫ്രിക്ക   വിസാ  നിഷേധിച്ചു ,ചൈനയുടെ  നിർദ്ദേശപ്രകാരം .എന്നാൽ  മൂന്നുലക്ഷം   ആഫ്രിക്കരെ കൊന്നൊടുക്കിയതിന്റെ   പേരിൽ  യുദ്ധകുറ്റവാളി  എന്ന്  International
Criminal   Court ( ICC )  പ്രഖ്യാപിച്ചിട്ടുള്ള   സുഡാൻ പ്രസിഡന്റ്‌   അൽ
ബഷീറിനെ   red  carpet  വിരിച്ച്   ദക്ഷിണാഫ്രിക്ക   സ്വാഗതം  ചെയ്തു .
ജൂണിൽ  ആ  കുറ്റവാളി  ഇവിടെ  ഒരു  സമ്മേളനത്തിൽ  പങ്കെടുക്കാൻ
എത്തി . Johannesburg ലെ   High  Court   അൽ   ബഷീറിനെ   അറസ്റ്റ് ചെയ്യാൻ
warrant   പുറപ്പെടുവിച്ചു . അത്  നടപ്പാക്കുന്നതിന്  പകരം   അൽ  ബഷീറിന്
രഹസ്യമായി   രാജ്യം വിടാനുള്ള   ഒത്താശ   സർക്കാർ  ചെയ്തു കൊടുത്തു .

ഈ   കാരണങ്ങളാൽ   മണ്ടേലയുടെ   ജന്മദിനം   ആഘോഷിക്കുവാൻ
ജനങ്ങളിൽ   ഉത്സാഹം   കുറഞ്ഞിട്ടുണ്ട് .





No comments:

Post a Comment