Saturday, 18 January 2014

ഓർമ്മകളിലെ വിളക്കു മാടം ( ഓർമ്മ )

ജനുവരി  9   2014

''ഒരു   ജോലി  കിട്ടിയിട്ടു വേണം   ലീവ്  എടുക്കാൻ '' എന്നു   പറഞ്ഞതുപോലെ
'' ഒരു  മഴ  പെയ്തിട്ടാകട്ടെ  എന്തെങ്കിലും  എഴുതാൻ '' എന്ന്  വിചാരിച്ച്  മഴയ്ക്ക്‌  വേണ്ടി  കാത്തിരിക്കാൻ  തുടങ്ങിയിട്ട്  ദിവസങ്ങൾ   ഏറെയായി .
പക്ഷേ   ഫലമൊന്നും   ഉണ്ടായില്ല . ഇവിടെ   ചൂട്  36  ഡിഗ്രിയിൽ  എത്തിയിരിക്കുന്നു . ഒരു   വരൾച്ചയുടെ  ലക്ഷണങ്ങൾ   കാണുന്നുണ്ട് .
എൻറെ   garden ൽ   തലയുയർത്തി  നിൽക്കുന്ന ,പത്തടിയോളം  ഉയരമുള്ള
റോസചെടിയിലെ   ചുവന്ന  പൂക്കൾ  ഉച്ചയോടെ ,സൂര്യൻറെ  ആക്രമണത്തിൽ
പിടിച്ചു നിൽക്കാനാവാതെ   തലകുനിക്കുന്നു .ഇത്  ആ  ചെടിയുടെ  രണ്ടാം
പൂക്കാലമാണ് .പക്ഷേ  പൂവുകൾ   പുകയില  പോലെ  വാടി കരിയുന്നു .

എൻറെ   പൂർവ  വിദ്യാലയമായ  വിളക്കുമാടം   St  ജോസഫ്‌'സ്   ഹൈ സ്കൂൾ ,അതിൻറെ  പ്ലാറ്റിനം  ജൂബിലി  ആഘോഷിക്കുകയാണ്  ജനുവരി  12 ന്‌ .എൻറെ  ജ്യേഷ്ഠ സഹോദരപുത്രനും  ആ  സ്കൂളിലെ  അദ്ധ്യാപകനും  പരിപാടികളുടെ  ഒരു  പ്രധാന  സംഘാടകനുമായ  shri  ബിനോയ്‌  ടോം
fb യിൽ   പ്രോഗ്രാം  പോസ്റ്റ്‌  ചെയ്തതു  കണ്ടപ്പോൾ  സ്കൂളിനെ പറ്റിയുളള
ചില  ഓർമ്മകൾ   പങ്കു  വെയ്ക്കാമെന്ന്   കരുതി .ജൂബിലിയുടെ  souvenir ൽ
'' ഓർമ്മകളിലെ  വിളക്കുമാടം ' എന്ന  എൻറെ  ഒരു  ലേഖനം  ഉൾപ്പെടുത്തിയിട്ടുണ്ട് .

ഒരു  വ്യക്തിയുടെ  ജീവിതത്തിൽ  കൂടുതൽ   സ്വാധീനം  ചെലുത്തുന്നത്  സ്കൂൾ
ആണോ  കോളേജ്  ആണോ  എന്ന  കാര്യം  ആരെങ്കിലും  ഗഹനമായി  പഠിച്ചിട്ടുണ്ടോഎന്നറിയില്ല . എൻറെ  വീക്ഷണത്തിൽ  സ്കൂളിനാണ്
പ്രാധാന്യം .

ഞാൻ  SSLC യ്ക്ക്   പഠിച്ച  1963/ 1964 ൽ   ആണ്   വിളക്കുമാടം  സ്കൂളിൻറെ
25 ആം   വാർഷികം   ആഘോഷിച്ചത് . അതു കൊണ്ട്  കൂടിയാണ്  ഇപ്പോഴത്തെ
ആഘോഷങ്ങളിൽ  എനിക്ക്  അതീവ  താല്പര്യമുള്ളത് .

അമ്പത്  വർഷങ്ങൾ  എൻറെ  വീക്ഷണത്തിൽ  ഒരു  ചെറിയ  കാലഘട്ടമാണ് .
കാരണം  അമ്പത്  വർഷം  മുമ്പുള്ള  കാര്യങ്ങൾ  ഇന്നലെ  എന്ന പോലെ
ഓർമ്മകളിൽ  പച്ച പിടിച്ചു  നിൽക്കുന്നു .എന്നാൽ  ഇക്കഴിഞ്ഞ  അര
നൂറ്റാണ്ടിനുള്ളിൽ  സംഭവിച്ച  മാറ്റങ്ങൾ   വിവരണാതീതമാണ് .

മാതൃ വിദ്യാലയ ത്തെപ്പറ്റി   ഓർക്കുമ്പോൾ   50 -60  വർഷങ്ങൾക്ക്  മുമ്പുള്ള
സാമൂഹ്യ പശ്ചാത്തലം   പ്രസക്തമാണ് .ഇന്ന്  electricity ,ഗ്യാസ്,TV ,കാർ ,cellphone
കടയിൽ നിന്ന്  വാങ്ങിയ  കുടിവെള്ളം  മുതലായവ  ഇല്ലാതെ  ഒരു  ദിവസം
കഴിച്ചുകൂട്ടാൻ    സാധ്യമല്ല .എന്നാൽ  ഇതൊന്നും  ഇല്ലാതിരുന്ന  അക്കാലത്ത്  സന്തോഷത്തോടെ  ജീവിച്ചിരുന്നു . വിദ്യാഭ്യാസത്തിന്  വേണ്ടിയുള്ള   അടങ്ങാത്ത  ദാഹവും  ആവേശവും  എല്ലാവരിലും  ഉണ്ടായിരുന്നു . അതിൻറെ   കാരണം  1950 ൽ  പാല  കോളേജിന്റെ  സ്ഥാപനമാണ്‌ .അതിനു മുമ്പ്  നല്ല  സാമ്പത്തിക  ശേഷിയുള്ള  കുടംബങ്ങളിലെ
കുട്ടികൾക്ക്  മാത്രമേ  തിരുച്ചിയിലും  മദ്രാസ്സിലും  മറ്റും  പോയി  പഠിക്കാനുള്ള   അവസരം  ലഭിച്ചിരുന്നുള്ളൂ . വീട്ടിൽ നിന്നും  പോയി വരാവുന്ന  ദൂരത്തിൽ  ഒരു  കോളേജ്  സ്ഥാപിതമായപ്പോൾ  അവിടെ  പഠിക്കാൻ  യോഗ്യത   നേടണം  എന്ന  ആഗ്രഹവും  ലക്ഷ്യവും  വിദ്യാർഥികളിലും  രക്ഷാകർത്താക്കളിലും  ഉണ്ടായി .

ജനങ്ങളിൽ  പൊതുവെ   വായനയിലും  നാടകം ,സിനിമ  എന്നിവയിലും
വളരെ  താല്പര്യം  ഉണ്ടായിരുന്നു . വായനയിലുള്ള  താൽപര്യം  അന്നത്തെ
പോലെ  ഇന്ന്  ഉണ്ടോയെന്നറിയില്ല . സാധാരണക്കാർ  ചങ്ങമ്പുഴയുടെ
'രമണൻ '  വാങ്ങി   വായിക്കുകയും  കൈമാറുകയും ,വായിക്കാൻ  അറിഞ്ഞു
കൂടാത്തവർ   അറിയാവുന്നവരെക്കൊണ്ട്   വായിപ്പിച്ച്  കേട്ട്  ആസ്വദിക്കുകയും  ചെയ്യുന്നത്  ഞാൻ  കണ്ടിട്ടുണ്ട്. കൂടാതെ  കുമാരൻ  ആശാൻ ,വൈലോപ്പള്ളി ,വള്ളത്തോൾ ,ബഷീർ ,പൊൻകുന്നം  വർക്കി ,
മുട്ടത്തു വർക്കി ,തോപ്പിൽ  ഭാസി  മുതലായവരുടെ  കൃതികൾ  ജനങ്ങൾ
വായിക്കുകയും  വായിച്ചതിനെപ്പറ്റി  ചർച്ച  ചെയ്യുകയും  പതിവായിരുന്നു .

അന്ന്   ഓരോ  കുടുംബങ്ങളിലും   ഞങ്ങളുടെ  നാട്ടിൽ  8-10  മക്കളാണ്
ശരാശരി . അതിൽ  കുറഞ്ഞത്‌  രണ്ടു പേരെ എങ്കിലും  വൈദിക  പഠനത്തിനും
കന്യാസ്ത്രീ  ആകാനും  അയയ്ക്കും . പഠനത്തിൽ  മിടുക്കാരല്ലാത്ത  ആണ്‍കുട്ടികൾ  മലബാരിലെയ്ക്കോ    ഇടുക്കിയിലെയ്ക്കോ  കുടിയേറും .പഠിക്കാൻ  മിടുക്കാരായ  കുട്ടികൾ  ഹൈ സ്കൂളിലേയ്ക്കും  കോളേജിലെ ക്കും  എന്നതായിരുന്നു   നാട്ടുനടപ്പ് .

എല്ലാ  കുടുംബങ്ങൾക്കും  5-10  ഏക്കർ  സ്ഥലമുണ്ട് .പക്ഷേ   വരുമാനം  വളരെ
കുറവ് . പതിനായിരക്കണക്കിനു  തേങ്ങാ  വിറ്റാലും  കിട്ടുന്നത്  വളരെ  കുറച്ച്
രൂപയാണ് .റബ്ബറിനും  കാര്യമായ  വിലയില്ല . അതു കൊണ്ട്  മാതാപിതാക്കൾ
കുടുംബം  പോറ്റാൻ   വളരെ  കഷ്ടപ്പെട്ടിരുന്നു .

കുട്ടികൾ  വളരെ  ചെറുപ്രായത്തിൽ തന്നെ  സ്വന്തം  കാലിൽ  നിൽക്കാൻ  പ്രാപ്തരായിരുന്നു . കാരണം  കുട്ടികളുടെ  കാര്യങ്ങൾ  നോക്കാൻ  മാതാപിതാക്കൾക്ക്
സമയമുണ്ടായിരുന്നില്ല .ലാളന  ഒന്നും  കിട്ടാതെ  വളർന്നവരാണ്  എൻറെ
തലമുറക്കാർ . ഞങ്ങൾക്ക്  ഭക്ഷണം  വിളമ്പി  തരേണ്ട  ആവശ്യമില്ല .കുളിപ്പിച്ച്
ഉടുപ്പ്  ഇടീച്ച്‌  സ്കൂൾ  ബാഗുമെടുത്ത്‌  അനുഗമിക്കേണ്ട  ആവശ്യമില്ല .എല്ലാം
തനിയെ   ചെയ്തു  ശീലിച്ചിരുന്നു . സ്കൂൾ  ബാഗും   uniform ,പോക്കറ്റ്  money
ഒന്നുമില്ല .

അന്ന്  എല്ലാവരും   നടന്നാണ്  സ്കൂളിൽ  പോയിരുന്നത് . വെട്ടം  സാറിനെപ്പോലെ   ചില  അദ്ധ്യാപകർ   സൈക്കിളിൽ  സഞ്ചരിച്ചിരുന്നു .നടന്നു
പോകാൻ   ടാറിട്ട  റോഡ്‌  എല്ലായിടത്തും  ഉണ്ടായിരുന്നില്ല . പൈക-വലിയ
കൊട്ടാരം   റോഡ്‌  അന്ന്  പൂർത്തിയായിരുന്നില്ല . ആ  റോഡു വെട്ടുന്നതിൽ
ഞാനും  പങ്കെടുത്തിട്ടുണ്ട് . എൻറെ  പങ്ക്  എന്നുവെച്ചാൽ  റോഡ്‌  വെട്ടുന്ന
നാട്ടുകാർക്ക്‌   ഉണക്ക കപ്പപുഴുക്ക് ,ഉണക്കമീൻ  കറി ,തൊണ്ടുകാപ്പി  എന്നിവ
എത്തിക്കുക ,അവരുടെ  കൂടെ  കഴിക്കുക എന്നതായിരുന്നു .ഇരുപതോളം
പേർ  ചേർന്നാണ്   റോഡ്‌  വെട്ടുന്നത് . തമാശകൾ  പറഞ്ഞും  പാട്ടുപാടിയും
ഇടയ്ക്ക്  ബീഡി  വലിച്ചും  ആണ്  റോഡു വെട്ട്  പുരോഗമിച്ചിരുന്നത് .

റോഡ്‌  പൂർത്തിയാകുന്നതിനു മുൻപ്  ഇടവഴികൾ ,പറമ്പുകൾ , പാടത്തിന്റെ  വരമ്പ്   എന്നിവയിലൂടെയാണ്  സ്കൂളിലേയ്ക്കു  പോകുന്നത് .പാടത്തിൽക്കൂടി  പോകുന്നത്  രസകരമാണ് .ചിലപ്പോൾ  വെള്ളത്തിലിറങ്ങി
നെറ്റിയേൽ പൊന്നൻ ,വഴ്ക്കാവരയൻ  മുതലായ  ചെറുമീനുകളെ  പിടിച്ചിട്ട്
വെള്ളത്തിലേയ്ക്ക് തന്നെ  വിടും .ഇന്ന്  ആ  പാടം  ഇല്ല .അത്  നികത്തി  റബ്ബർ
വെച്ചു .നെല്ലിൻറെ  സ്ഥാനത്ത്   വീടുകളും  ഉയർന്നു .പ്രകൃതിയെ  നശിപ്പിച്ചു
കൊണ്ടുള്ള ,പൊള്ളയായ  പുരോഗമനം !

ഉച്ചഭക്ഷണം  വാഴയിലയിൽ  പൊതിഞ്ഞ്  കൊണ്ടുപോയിരുന്നു .കൂട്ടാൻ
പയറ് ,മാങ്ങാ ചമ്മന്തി ,ചക്കക്കുരു  മുതലായവ  ആയിരുന്നു .പൊതി ചോറിന്റെ  രുചി  മലയാളികളുടെ  ഒരു  സ്വന്തം  രുചിയാണ് .അതിന്
പകരം  വെക്കാൻ  ഒന്നുമില്ല . ആ  രുചി  പുതുക്കുന്നത്  കോട്ടയത്തു നിന്ന്
ബങ്ങലുരുവിലെയ്ക്കു  ട്രെയിനിൽ  പോകുമ്പോൾ  മകൾ  കുലീന  തന്നയക്കുന്ന
പൊതിച്ചോർ  ആണ് .

സ്കൂളിൽ  ഉച്ചയൂണ്  കഴിക്കുന്നത്‌  പള്ളിയുടെ  പറമ്പിൽ  കപ്പചെടിയുടെ
തണലിൽ  ഇരുന്നാണ്.കിണറ്റിൽ നിന്ന്  വെള്ളം  കോരിക്കുടിക്കും .അന്ന്
പള്ളി വികാരി  'തിരുമേനിയച്ചൻ '( കിഴക്കേക്കര ) ആയിരുന്നു . തിന്നാൻ
ആളില്ലാഞ്ഞിട്ടായിരിക്കാം   പള്ളിപ്പറമ്പിൽ  വാഴക്കുലകൾ  വെട്ടാതെ
 പഴുത്തും  പൊട്ടിയും  നിൽക്കുന്നതു  കാണാം .

സ്കൂളിലെ  ഏറ്റവും  രസകരമായ  ദിവസങ്ങൾ  യുവജനോത്സവ മത്സരങ്ങളുടെ  ദിവസങ്ങൾ  ആയിരുന്നു . എൻറെ  ജ്യേഷ്ഠൻ  ദേവസ്യച്ചനും
സഹോദരി   ഏലിക്കുട്ടിയും  അന്ന്  വിളക്കുമാടത്ത്  പഠിച്ചിരുന്നു .പല
ഇനങ്ങളിലായി  ഞങ്ങൾ  സമ്മാനങ്ങൾ  വാരിക്കൂട്ടിയിരുന്നു .ക്രിസൊസ്റ്റം
തിരുമേനിയെപ്പോലെ   വളരെ  രസികനായ  ആളായിരുന്നു  തിരുമേനിയച്ചൻ .
7 ആം  ക്ലാസ്സിൽ  പഠിക്കുമ്പോൾ  ഞാൻ  ഫാൻസി ഡ്രസ്സ്‌  അവതരിപ്പിച്ചു .ഒരു
വയസ്സി  തിരുമേനിയച്ചനെ  കാണാൻ  പോകുന്നതായിട്ടാണ്  രംഗം .make up നുള്ള സാമഗ്രികൾ  പണ്ടേ  ഞങ്ങളുടെ  വീട്ടിൽ ഉണ്ട് . എൻറെ  പിതാവ് നാടകങ്ങൾ
സംവിധാനം  ചെയ്തിരുന്നു . സംഗീതവും  നാടകവും  സാഹിത്യവും കഴിഞ്ഞേ  അദ്ദേഹത്തിന് മറ്റു  താല്പ ര്യങ്ങൾ  ഉണ്ടായിരുന്നുള്ളു .ഒരിക്കൽ  ഒരു
നാടകം  കാണാൻ  വേണ്ടി  അദ്ദേഹം വൈക്കത്തിന്  നടന്നു പോയിട്ടുണ്ട്
.വാഴനാര്കൊണ്ട്  അദ്ദേഹം  ഉണ്ടാക്കിയ   wig ആണ്  വയസ്സിയുടെ  വേഷത്തിനു  ഞാൻ തലയിൽ  വെച്ചിരുന്നത് .ഒന്നാം  സമ്മാനം  കിട്ടി .

6 ൽ  പഠിക്കുമ്പോൾ  എനിക്ക്  ചെറുകഥരചനയ്ക്ക്  ഒന്നാം  സമ്മാനം  ലഭിച്ചു .മുതിർന്ന  കുട്ടികളുടെ   കൂടെയാണ്  മത്സരിച്ചത് . സമ്മാനമായി  കിട്ടിയത് ചാക്കുണ്ണി  കോലഴി  എഴുതിയ '101  പഴഞ്ചൊൽ  കഥകൾ 'എന്ന  പുസ്തകമാണ് .പാഠപുസ്തകങ്ങൾ  അല്ലാതെ  കുട്ടികൾക്ക് വേണ്ടിയുള്ള  പുസ്തകങ്ങൾ
വിരളമായ  കാലമാണ് .അതുകൊണ്ട്  സ്വന്തമായി  കിട്ടിയ  പുസ്തകം എന്നെ
വളരെ  ആകർഷിച്ചു . പ്രസിദ്ധമായ  കുറെ പഴഞ്ചൊല്ലുകൾക്കു  ആധാരമായ
കഥകളാണ്  പുസ്തകത്തിലുള്ളത് .കവർ  പേജിൽ  ഒരാൾ  പുലിവാൽ പിടിക്കുന്നതിന്റെ   ചിത്രമാണ്‌ . പണ്ടു പണ്ട്  ഒരാൾ  വനത്തിൽക്കൂടി  യാത്ര
ചെയ്യുമ്പോൾ  അയാളെ  പുലി  ആക്രമിച്ചു .പുലിയുമായി മൽപ്പിടുത്തത്തിൽ
ഏർപ്പെട്ടു .അവസാനം പുലിയുടെ  വാലിൽ  പിടിമുറുക്കി  പുലിയും അയാളും  ഒരു  മരത്തിനു ചുറ്റും ഓടിക്കൊണ്ടിരുന്നു .അയാളുടെ  മടിശീല
അഴിഞ്ഞ്  നാണയങ്ങൾ ചിതറി .അപ്പോൾ  ആ  വഴി വന്ന ഒരാൾ ''ഇതെന്താ
പുലിവാലും  പിടിച്ചു കൊണ്ട്  ഓടുന്നത് ?" എന്ന്  ചോദിച്ചു .'' ഈ  പുലി നാണയങ്ങൾ  കാഷ്ടിക്കുന്ന  പുലിയാണ് .വേണമെങ്കിൽ പിടിച്ചോ " എന്ന്
പറഞ്ഞു . രണ്ടാമൻ  പുലിയുടെ  വാലിൽ  പിടിച്ച്  ഓട്ടം  തുടങ്ങി .യാത്രക്കാരൻ  തൻറെ  നാണയങ്ങൾ  പെറുക്കിയെടുത്ത്  രക്ഷപെട്ടു .ഇതു പോലുള്ള  കഥകളാണ്  പുസ്തകത്തിൽ .

ഒരു  അദ്ധ്യാപകൻ  ക്ലാസ്സിനു  പുറത്തുള്ള  പ്രവർത്തനങ്ങൾക്ക്  നേതൃത്വം
കൊടുക്കുമ്പോൾ  ആ  അദ്ധ്യാപകന്  കുട്ടികളിൽ  ഉള്ള  സ്വാധീനം  പതിന്മടങ്ങാണ് . സ്‌കൂളിലെ  NCC യും  അതിൻറെ  ഓഫീസർ  ശ്രീ  A .S .ആന്റണി സാറും  വിളക്കുമാടത്തിന്റെ  ഓർമകളിൽ  മുന്നിട്ടു  നിൽക്കുന്നു .
NCC യിൽ  ചേർന്നു  കഴിഞ്ഞപ്പോഴാണ്  പുലിവാൽ  പിടിച്ചല്ലോ  എന്ന്
തോന്നിയത് .അത്ര  കർക്കശമാണ്‌  കാര്യങ്ങൾ . സ്കൂൾ വിട്ട്  ഏതാനും
മിനിറ്റിനുള്ളിൽ  uniform  അണിഞ്ഞ്  paradeന്   ഹാജരാകണം . commanders  ആയ
ചാണ്ടിക്കുഞ്ഞ് ,മാത്തുക്കുട്ടി,ജേക്കബ്‌  എന്നിവർ  ആന്റണി  സാറിനേക്കാൾ
strict  ആണ്.ഏത്  ചെറിയ  കുറ്റ വും  കണ്ടുപിടിച്ച്  ശിക്ഷിക്കും .ഉദാഹരണത്തിന്  shoesന്  തിളക്കം  പോരെങ്കിൽ  അവർ  പിടി കൂടും .

ആന്റണി  സാറിൻറെ  കൂടെ  രണ്ട്  NCC  ക്യാമ്പുകളിൽ  പങ്കെടുത്തു . 1961ൽ
കോട്ടയം   Baselius  High  School ,1962 ൽ   പാല  St Thomas  High School  എന്നിവിടങ്ങളിൽ .2000  പേർ  പങ്കെടുത്ത ,10 ദിവസത്തെ  ക്യാമ്പുകൾ  ആയിരുന്നു . കൃത്യനിഷ്ഠ ,
അനുസരണ ,സഹനശക്തി  മുതലായ  പല  നല്ല കാര്യങ്ങൾ  സ്വായത്തമാക്കാൻ
ഈ  ക്യാമ്പുകൾ  ഉപകരിച്ചു .

NCC യുടെ   മാത്രമായ   ഒരു  സ്പോർട്സ് മീറ്റ്‌  നടത്തിയപ്പോഴാണ്  കുറെ
ദൂരം  എനിക്ക്  എറിയാൻ  കഴിയുമെന്ന്  എനിക്ക്  മനസ്സിലായത് .Discuss  Throwയിൽ   രണ്ടാം  സ്ഥാനം . പിന്നീട്  shot  put ലേയ്ക്ക്  മാറി . 1963ൽ  പാല
ജില്ലയെ  പ്രധിനിധീകരിച്ച്  തലശ്ശേരിയിൽ  നടന്ന schools  Meet ൽ  പങ്കെടുത്തു .അവസാന  റൌണ്ടിൽ  എത്തിയെങ്കിലും  മെഡൽ  നേടാനായില്ല .

സ്കൂളിൻറെ   ചരിത്രം  പറയുമ്പോൾ  ചുറ്റുപാടുമുള്ള  സാമഹിക രംഗത്തെ
മാറ്റങ്ങളും  കൂട്ടിച്ചേർക്കേണ്ടതുണ്ട് .1960ൽ  അന്നത്തെ  മുഖ്യ മന്ത്രി  ആയിരുന്ന
പട്ടം  താണുപിള്ള  പൈക  Health  Centre ന്  തറക്കല്ലിടുന്ന  ചടങ്ങ്  കണ്ടു .വീടുകളിൽ   വൈദ്യുതി  വന്നു . പുതിയ  Junior  College കൾ  തുറന്നു . പെണ്‍കുട്ടികൾക്ക്  Nursing  എന്ന  പുതിയ  ജോലി സാധ്യത  തുറന്നു . പൈകയിൽ
ചില  വ്യാപാരികൾക്ക്   Phone  connection  ലഭിച്ചു . അങ്ങനെ  മാറ്റങ്ങളുടെ
കാറ്റ്  വീശിത്തുടങ്ങിയ  കാലഘട്ടമായിരുന്നു  അത് .

സ്കൂളിൽ  ഒരു  മൈക്ക്  സെറ്റ്  വാങ്ങി . ബ്രേക്ക്‌  സമയത്തും   സ്കൂൾ  വിട്ടു
കഴിഞ്ഞും  റെക്കോർഡ്‌  വെയ്ക്കും . 'കായലരികത്ത്', 'ആത്മ വിദ്യലയമെ '
മുതലായ  ഗാനങ്ങളാണ്  കേൾപ്പിച്ചിരുന്നത് . ദാസേട്ടന്റെ  പേര്  അധികം
കേട്ടിരുന്നില്ല .കമുകറ  പുരുഷോത്തമൻ ,A .M .രാജാ , PB ശ്രീനിവാസ് ,ഉദയഭാനു  മുതലയാവരായിരുന്നു  പ്രധാന  പിന്നണിഗായകർ . അന്ന്
ഏറ്റവും  ജനപ്രീതി  നേടിയ  ചിത്രമാണ്‌  'ഭാര്യ '.മലയാള സിനിമാ സംഗീതത്തിൽ  ഒരു  breakthrough  ഉണ്ടാക്കിയത്  'ഭാര്യയിലെ  ഗാനങ്ങളാണ് .
അതിലെ 'ദയാപരനായ  കർത്താവേ ' എന്ന  എന്ന  ഗാനം  ദാസേട്ടനെ ആസ്വാദകരുടെ മനസ്സുകളിൽ  പ്രതിഷ്ടിച്ചു . പിന്നെ  കണ്ണുനീർ മുത്തു മായ്
വന്നു .ദാസേട്ടന്റെ  ഒന്നാം  സ്ഥാനം  ഇന്നും  തുടരുന്നു .അന്ന്  ജനങ്ങൾ
സിനിമാ ഗാനങ്ങളുടെ  പുസ്തകം  വാങ്ങുക  പതിവായിരുന്നു .Ten Commandments ,Ben Hur  മുതലായ  English  പടങ്ങൾ  വളരെ  ജനപ്രീതി  നേടിയിരുന്നു .

SSLC  ക്ലാസ്സിൽ   ഫ്രാൻസിസ്  സാറായിരുന്നു  ഞങ്ങളുടെ  കണക്ക്  അധ്യാപകൻ . മുൻബെഞ്ചിൽ  ഒന്നാമത്  ഇരിക്കുന്നത്  കീരഞ്ചിറ   KA  ജോസഫ്‌  ആണ് .രണ്ടാമത്  ഞാൻ .ഫ്രാൻസിസ്  സാർ  ബോർഡിൽ  ഒരു  പ്രോബ്ലം  എഴുതിയിട്ട്
കുട്ടികളെ  face  ചെയ്യുന്നതിന്  മുമ്പുതന്നെ  ജോസഫ്‌  ഉത്തരവുമായി  റെഡി !
എൻറെ  ഇടത്തിരിക്കുന്നത്   KM  എന്ന  കുട്ടിയാണ് .രണ്ടു ക്ലാസ്സിൽ  തോറ്റതു
കൊണ്ട് ഞങ്ങളേക്കാൾ  രണ്ട്  വയസ്സ്  കൂടുതലാണ് .അവൻ  പെണ്‍കുട്ടികളുടെ
കാര്യത്തിൽ   ചില്ലറ  തല്പര്യമുള്ളവനാണ് . ചിലപ്പോൾ  ക്ലാസ്സിന്  പുറത്ത്
അവൻ എൻറെ  കൈ  ചേർത്തുപിടിച്ച് ,ഉള്ളം കയ്യിൽ  തോണ്ടി  ചോദിക്കും .

  '' എടാ  9 ൽ  പഠിക്കുന്ന -------നെപ്പറ്റി   എന്താ  നിൻറെ  അഭിപ്രായം ?''

     ഞാൻ   ചാന്തുപൊട്ടിലെ   ദിലീപിനെപ്പോലെ  നാണിച്ച്  ഒഴിഞ്ഞു മാറും .
    1964 ൽ  സ്കൂളിൻറെ  രജത ജൂബിലീ   അഘോഷിച്ചു . ജൂനിയർ  വിഭാഗത്തിൽ  വ്യക്തിഗത championship   നേടാൻ  എനിക്ക്  ഭാഗ്യമുണ്ടായി .100 മീറ്റർ ,ഷോട്ട് പുട്ട് ,പോൾ  വോൾട്ട്  എന്നിവയിൽ  ഒന്നാം  സ്ഥാനം  നേടിയാണ്‌  ഈ  വിജയം .ജുബിലീ  സമ്മേളനത്തിൽ  വിശിഷ്ടാതി ഥിയുടെ  കയ്യിൽ നിന്ന്  certificateഉം
കഴുത്തിൽ  നീല റിബ്ബനിൽ  കോർത്ത  മെഡലും  വാങ്ങിയത്  ഒരു  നല്ല
അനുഭവമായിരുന്നു .മറ്റ്  സമ്മാനങ്ങളും   നേടിയിരുന്നു .


പരീക്ഷാഫലം  വന്നു . എൻറെ  ഓർമ്മ  ശരിയാണെങ്കിൽ  600ൽ  478  മാർക്ക്
നേടി  K.A .Joseph  ഒന്നാമത് . അന്ന്  മാർക്കുകൾ  വാരിക്കോരി  കൊടുത്തിരുന്നില്ല .428  മാർക്ക്‌  നേടി  ഞാൻ   നാലാമത്   ആയിരുന്നു .എഴുപത്  ശതമാനത്തിൽ  കൂടുതൽ  മാർക്ക്  നേടിയവർക്ക്   National  Loan  Scholarship
ലഭിച്ചു . ഒരു  വർഷം  720  രൂപ . അന്ന്   അത്  നല്ല  ഒരു  തുക  ആയിരുന്നു .

*                                      *                                   *                                          *








No comments:

Post a Comment