Wednesday, 22 January 2014

വീണ്ടും ചില കൊച്ചു കൊച്ചു കാര്യങ്ങൾ

ഇവിടെ   സ്കൂൾവർഷം  ജനുവരി യിൽ   തുടങ്ങി  ഡിസംബറിൽ  അവസാനിക്കുന്നു . ഒന്നര മാസം   നീണ്ടു നിന്ന   അവുധിക്കു ശേഷം  ജനുവരി
15 ന്   അദ്ധ്യയനം    ആരംഭിച്ചു .13 ന്  അദ്ധ്യാപകർക്ക്   സ്‌കൂൾ  തുറന്നു .
കുട്ടികൾ  എത്തുന്നതിന്  മുൻപു തന്നെ   അദ്ധ്യാപകർ  റെഡി  ആയിരിക്കണം
എന്നാണ്  ഉദ്ദേശം .

ഡിസംബർ  22 ന്  ഞങ്ങൾ   പോർട്ട്‌   Elizabeth  ലേയ്ക്ക്  യാത്ര  തിരിക്കുമ്പോൾ
വരൾച്ചയുടെ  ലക്ഷണമുണ്ടായിരുന്നു .പുല്ലും  കുറ്റിച്ചെടികളും  മുരടിച്ചു
നിൽക്കുകയായിരുന്നു .ജനുവരി   6 ന്  തിരിച്ചെത്തിയപ്പോൾ  സ്ഥിതി
മാറിയിരുന്നു .ഇടയ്ക്ക്  ഒന്നോ  രണ്ടോ  മഴ  ലഭിച്ചു .പെരുമ്പാമ്പിന്റെ
ഭകഷണം  പോലെയാണ്   ഇവിടത്തെ   മഴ.ഒരു  ആടിനെ  വിഴുങ്ങിയാൽ
ഒന്നു രണ്ടാഴ്ചത്തേക്ക്  ഭക്ഷണം  വേണ്ട .അരമുക്കാൽ  മണിക്കൂർ  മഴ
പെയ്തു  കഴിഞ്ഞാൽ  ഒരാഴ്ചയിൽ കൂടുതൽ  ഇടവേള . അതുകൊണ്ട്  കുട
ഇവിടെ  ഒരു  അത്യാവശ്യ കാര്യമല്ല .

6 ആം   തീയതി  വൈകീട്ട്   ഞങ്ങൾ  വീട്ടിലെത്തുമ്പോൾ  ഞങ്ങളുടെ  പൂച്ച ,
അപ്പു ,അവിടെത്തന്നെ  ഉണ്ടായിരുന്നു . അവൻ  വലിയ  വായിലെ  കരഞ്ഞു
കൊണ്ട്  എഴുനേറ്റു .പക്ഷെ   അടുത്തു  വന്നില്ല . സാധാരണ  ഞങ്ങൾ  നാട്ടിൽ
പോകുമ്പോൾ  പ്രതിഷേധ സൂചകമായി  അവൻ  എങ്ങോട്ടെങ്കിലും  പോവുകയാണ്  പതിവ് .ഞങ്ങൾ  ഈ  രാജ്യത്തു തന്നെ  ഉണ്ടെന്ന്  അവന്
പിടികിട്ടി കാണണം .കാരണം   ഞങ്ങൾ  വലിയ  പെട്ടികൾ  കാറിൽ  എടുത്ത്
വെക്കാഞ്ഞത്  അവൻ  ശ്രദ്ധിച്ചു  കാണും .ഞങ്ങൾ  സംഭാഷണത്തിൽ  ഏർപ്പെട്ടു .

                                                      കുരി

എങ്ങനെയുണ്ടയിരുന്നെടാ   രണ്ടാഴ്ച ?

                                                      അപ്പു

നീ   നല്ല   പണിയാ  പറ്റിച്ചത് . ഒരാഴ്ചത്തേക്ക്   പോവുകയാണെന്ന്  പറഞ്ഞിട്ട്
നീ   രണ്ടാഴ്ച  എടുത്തു .ഞാനിവിടെ  ഒറ്റയ്ക്ക്  അറും  പട്ടിണി .

                                                       കുരി

നിനക്കുള്ള    catfood   ഇവിടെ  ഏർപ്പാട്  ചെയ്തിട്ടുണ്ടായിരുന്നല്ലോ .പാലിന്
പോളിൻറെ  കയ്യിൽ   കാശും  ഏൽപ്പിച്ചിരുന്നു .എല്ലാ  ദിവസവും  ഇവിടെ
വന്ന്   കാര്യങ്ങൾ   അന്വേഷിക്കണം  എന്നായിരുന്നു  നിർദേശം .പിന്നെന്തുപറ്റി ?

                                                      അപ്പു

നീ   പോയിക്കഴിഞ്ഞ് , 23 ന്   ഇവിടെ  കനത്ത   മഴ  പെയ്തു .തുള്ളിക്ക്‌
ഒരു   വീപ്പ  എന്ന  കണക്കിന് .മണ്ണിന്   നാലഞ്ച്  ദിവസത്തേക്കുള്ള  നനവ്‌
കിട്ടി .അതു  കൊണ്ടായിരിക്കണം   നാല്   ദിവസത്തേക്ക്   പോളിനെ
കണ്ടില്ല .

                                                       കുരി

അപ്പോൾ   നിൻറെ  പാലോ ?

                                                       അപ്പു

അഞ്ച്  ദിവസം   കഴിഞ്ഞപ്പോൾ   പോൾ  വന്നു ,മൂക്കറ്റം  കുടിച്ച്  വെളിവില്ലാതെ . പാലിൻറെ   കാര്യം   പറഞ്ഞപ്പോൾ   അയാൾ  തട്ടിക്കയറി . നല്ല  പുളിച്ച   തെറി  പറഞ്ഞ്   എന്നെ  ആട്ടിയോടിച്ചു .

                                                        കുരി

എനിക്ക്  സംശയമുണ്ടായിരുന്നു . അതുകൊണ്ട്   ഒരു  കുപ്പി  പാലിനുള്ള
പൈസയേ   ഞാൻ   കൊടുത്തിരുന്നുള്ളു . പൊയതു  പോകട്ടെ . പിന്നെ
നീയെങ്ങനെ   മാനേജ്  ചെയ്തു ?


                                                        അപ്പു

രണ്ട്   പ്രാവുകൾ , മൂന്ന്  കരിയില പ്പിട .....അതു കൊണ്ട്  പട്ടിണി  കിടക്കേണ്ടി   വന്നില്ല .

                                                 
                                                   കുരി

കാടുംകൈ യാണ്  നീ   ചെയ്തത് .അവരെല്ലാം   എൻറെ  സംരക്ഷണയിലുള്ളവരാണ് .

                                                       അപ്പു

ഗതികെട്ടാൽ   പൂച്ച   പക്ഷിയെയും  തിന്നും  എന്നല്ലേ  ചൊല്ല് .

                                                    കുരി

വിഷമിക്കേണ്ട  കുട്ടാ .ഇന്നുമുതൽ  നിനക്ക്  ഞാൻ  fresh മിൽക്കും  മുന്തിയ
ഇനം  catfood ഉം   വാരിക്കോരി   തരും .

                                                       അപ്പു

ചുമ്മാ  പാഴ്വാക്ക്   പറയാതെ .election   അടുക്കുമ്പോൾ   രാഷ്ട്രീയക്കാർ
ജനങ്ങളെ   പറ്റിക്കാൻ  പറയുന്നതു പോലെ .

                                                         കുരി

ഇന്നുമുതൽ   എന്നെ   വിശ്വസിക്ക് .എന്നെ   വിശ്വസിക്കൂ ,ഒരിക്കൽ  കൂടി .

                                                       അപ്പു

ഉം . എനിക്ക്   അത്ര   വിശ്വാസമില്ല .

അങ്ങനെ   ഞങ്ങൾ  വീണ്ടും  കൂട്ടുകാരായി . പറമ്പിൽ  നടക്കുമ്പോൾ  അവൻ
എപ്പോഴും  അനുഗമിക്കാറുണ്ട് . ഇടയ്ക്ക്  ദേഹം  ചൊറിഞ്ഞു  കൊടുക്കണം .സ്നേഹം  കൂടുമ്പോൾ  അവൻ  ചിലപ്പോൾ  ഒരു  ചെറുകടി  തരാറുണ്ട് .
ഞാൻ  തോട്ടത്തിൽ  നടന്നു നോക്കി .22 ന് പഴുത്ത് പാകമായി  നിന്ന  സ്വർണ
നിറമുള്ള  പീച്ചുകൾ  ഒന്നും  അവശേഷിച്ചിട്ടില്ല . പഴുത്താലും  പച്ചനിറമുള്ള പീച്ചിൽ  നൂറുകണക്കിന്  പാകമായി .അവയുടെ  ഭാരം കൊണ്ട്  ശിഖരങ്ങൾ  വളഞ്ഞ്  നിലത്തുമുട്ടിയിരിക്കുന്നു . ഇത്തരം  അഞ്ച്  മരങ്ങളുണ്ട് .

കുറേ  വെണ്ടയ്ക്ക  മൂത്ത്  മുരടിച്ചു പോയി .തക്കാളികളിൽ  ചിലത്
പഴുത്തു  തുടങ്ങിയിരിക്കുന്നു .Spinach  ആർക്കും  വേണ്ടാതെ  മുരടിച്ചു പോയിരിക്കുന്നു . പയറുകളിൽ   അങ്ങിങ്ങായി  പൂവുകൾ  പ്രത്യക്ഷപ്പെട്ടു
തുടങ്ങിയിട്ടുണ്ട്.പോൾ  ചില  ദിവസങ്ങളിൽ  വന്നില്ലെങ്കിലും  ഒന്നുരണ്ട്
കനത്ത  മഴ  പച്ചക്കറി തോട്ടത്തെ  രക്ഷിച്ചിരിക്കുന്നു .

നവംബർ  മുതൽ  മെയ്‌  വരെ  ഞങ്ങൾ  90 ശതമാനം  vegetarians  ആണ് .ഈ
കലയളവിൽ  supermarket ൽ  പോകുമ്പോൾ  വെറും കൈയോടെ  മടങ്ങുന്നു
എന്നു  പറഞ്ഞാൽ  അത്  നിരാശാജനകമായ  ഒരു കാര്യമല്ല .ഞങ്ങൾക്കാവശ്യമായ   എല്ലാ  പച്ചക്കറികളും  തോട്ടത്തിൽ നിന്ന്  കിട്ടും .ഭൂമി  അധികം  വളക്കൂറുള്ളതല്ല . ഈ  പോരായ്മ  തീർക്കാൻ  ചാണകം
സുലഭമാണ് . എൻറെ  അയൽക്കാരനായ  വെള്ളക്കാരൻ  കന്നു കാലി
കച്ചവടക്കാരനാണ് . ഒരു truck ഉം  trailor ഉം  ഉണ്ട് .തൊട്ടടുത്തുള്ള  മൈതാനത്ത്  ആണ്  വണ്ടി  പാർക്ക്‌  ചെയ്യുന്നത് . ഓരോ  ട്രിപ്പ്‌  കഴിഞ്ഞ്  വരുമ്പോഴും
വണ്ടി  ക്ലീൻ ചെയ്യുമ്പോൾ  ചാണകത്തിന്റെ  ഒരു  കൂന  അവിടെ
രൂപം  കൊള്ളും . ആവശ്യക്കാർക്ക്  സൌജന്യമായി  വാരിക്കൊണ്ട് പോകാം . വെള്ളത്തിന്‌  വലിയ  ക്ഷാമമില്ല .മുനിസിപ്പൽ  സപ്ലൈ  കൂടാതെ
borehole  ഉണ്ട് .മഴവെള്ളം  ശേഖരിക്കുന്ന  ഒരു  ടാങ്കും  ഉണ്ട് .

ജൂണ്‍ -ജൂലൈ  മാസത്തിൽ  വളരെ  തണുപ്പ്  ഉള്ളതുകൊണ്ട്  ഈ  പ്രദേശത്ത്
വാഴ ,കപ്പ ,മാവ് ,കപ്പളം  മുതലായവ  ശരിക്ക്  വളരുകയില്ല .frost അടിച്ച്
വാഴയിലകൾ  വാടിപ്പോകും . എന്നാൽ  150 kms  അകലെ  താമസിക്കുന്ന  ചില   മലയാളികൾക്ക്  നല്ല  കുലകൾ  ലഭിക്കാറുണ്ട് .ഞങ്ങൾക്ക്  മുരിഞ്ഞയുണ്ട് .പക്ഷെ  കായ്‌  ആകുന്നതിനു മുമ്പ്
ശൈത്യത്തിൻറെ  മുമ്പിൽ  അടിയറവ്  പറയുന്നു . കിളികൾക്ക്  ഇഷ്ട ഭക്ഷണമാണ്  മുരിഞ്ഞയുടെ   തളിരിലയും  പൂക്കളും .

എൻറെ തലമുറയിൽ പെട്ട   മലയാളികൾ  ഇത്തിരി സ്ഥലത്ത്  എന്തെങ്കിലും
നട്ടു പിടിപ്പി.ക്കുന്നവരാണ് . ഇത്  സാമ്പത്തിക ലാഭം  നോക്കിയല്ല .ചെടികൾ
സൂര്യപ്രകാശം  തേടി  വളരുന്നതുപോലെ  എന്നെപ്പോലുള്ള  മലയാളികളുടെ  മനസ്സ്  എപ്പോഴും  നമ്മുടെ  ഭാഷ ,സംസ്കാരം ,സംഗീതം ,ഭക്ഷണം ,സിനിമ
മുതലായവ  തേടിപ്പോകുന്നു .അതിൻറെ  ഒരു ഭാഗമാണ്  പച്ചക്കറിത്തോട്ടം .
നമ്മുടെ തോട്ടത്തിൽ നിന്ന്  പറിച്ചെടുത്തവ  മാത്രം ഉപയോഗിച്ച്  സാംബാർ ,അവിയൽ  മുതലായവ  ഉണ്ടാക്കി  കഴിക്കുമ്പോൾ  ഒരു  പ്രത്യേക  സംതൃപ്തി  തോന്നും .
ഇവിടം  ഒരു  വിദേശ രാജ്യമാണെന്ന്  ഒരിക്കലും  തോന്നുകയില്ല .കാരണം
വിദേശീയമായ  ഒന്നും  എൻറെ  വീട്ടിലോ  പുറത്തോ  ഇല്ല. എല്ലാം കേരളീയമാണ്‌ .പണ്ട്  English സിനിമകളും  TV യും  കാണാറുണ്ടായിരുന്നു .
മലയാള ചാനലുകൾ  വന്നതോടുകൂടി  English സിനിമയോടും  TV യോടും
വിട  പറഞ്ഞു .TV കാണാത്ത  സമയത്തും  on  ആയിരിക്കണം .വീട്ടിൽ
എപ്പോഴും  മലയാളം കേട്ടുകൊണ്ടിരിക്കണം .പാട്ടുകൾ  ആയാലും  മതി .
അല്ലെങ്കിൽ  എന്തോ  വലിയ  ശൂന്യത  അനുഭവപ്പെടും .

*                               *                          *                               *
NB   CAPE  TOWN  യാത്രാ  വിവരണം  പിന്നീട്  തുടരും .




                                                   

No comments:

Post a Comment