Saturday, 12 October 2013

വിദ്യാരംഭം ( ഓർമകുറിപ്പുകൾ )

ടെലരെയവില്ലേ   12  ഒക്ടോബർ  2013

ആമുഖം

വേനൽ   ഈ  പ്രദേശത്ത്   കഠിനമായി .മഴ  പെയ്യേണ്ട  സമയം  അതിക്രമിച്ചിരിക്കുന്നു . മേയ്സ് , സൂര്യകാന്തി , നിലക്കടല  മുതലായവ
വൻതോതിൽ  ചെയ്യുന്ന , നാടിൻറെ  ഭക്ഷ്യഅറയായ   ഈ  പ്രദേശത്ത്  സമൃദ്ധമായി   മഴ   പെയ്തില്ലെങ്കിൽ   ഭക്ഷ്യ  ഉത്‌പാദനത്തെ  വളരെ  പ്രതികൂലമായി   ബാധിക്കും . കഴിഞ്ഞ  കൊല്ലം  അങ്ങനെ  സംഭവിച്ചു .

എൻറെ  orchardൻറെ   അതിരിൽ ,വള്ളിച്ചെടി  ചുറ്റിപ്പടർന്നു  ആകമാനം  പൂക്കുലകൾ  നിറഞ്ഞ   മരത്തിൽ  നിന്ന്  പൂക്കളെല്ലാം  പൊഴിഞ്ഞു  വീണു
തീർന്നിരിക്കുന്നു . ആ  പൂക്കൾ  നിലത്ത്   വാരി  വിതറിയ   പോലെ  കിടക്കുന്നു .എൻറെ  വീട്ടുവളപ്പിൽ  കൂടു  പണിയുന്ന  മഞ്ഞക്കിളികൾക്ക്  രാം ,ശ്യാം
എന്നാണ്   ഞാൻ  പേരിട്ടിരിക്കുന്നത് .രാം  ആദ്യം  വന്നവൻ .ശ്യാം  രണ്ടാമാത്തവൻ .ശ്യാം  ഒരാഴ്ചയോളം  കഷ്ടപ്പെട്ട്  മുക്കാലോളം  പണി
പൂർത്തിയാക്കിയ  കൂട്  ഇന്നു  രാവിലെ   കാണാനില്ല .കൂട്  കാറ്റിൽ  ആടിയിരുന്ന  സ്ഥലത്ത്  വേദനിപ്പിക്കുന്ന   ഒരു  ശൂന്യതയും  '' കൂടെവിടെ ''
എന്ന  സമസ്യയും   മാത്രം. കൂടിന്റെ   ശില്പി  ആയിരിക്കാം  അത്  പരിപൂർണ്ണമായി   dismantle   ചെയ്തത് .സങ്കീർണ്ണമായ  നൂലാമാലകളും  കുരുക്കുകളും  അഴിക്കാനുള്ള   വൈഭവം  ശ്യാമിന്  മാത്രമേ  കാണൂ . പക്ഷെ
 എന്തുകൊണ്ട്   അവൻ  ഈ  കടുംകൈ  ചെയ്തു ?

ഒരു  പക്ഷെ ,തൻറെ  കൂടു പണിയിൽ  അവന്  പൂർണ  സംതൃപ്തി  ഇല്ലായിരിക്കാം. അതല്ലെങ്കിൽ  അവൻറെ  ഭാര്യക്ക്‌  കൂട്  ഇഷ്ടപ്പെട്ടു
കാണുകയില്ല .എന്തായാലും  ഇവിടെ  ശത്രുക്കളുടെ  ശല്യം   ഇല്ലായിരുന്നു .

എന്തായാലും  രാമിന്റെ  കൂട്  അവസാന  ഘട്ടത്തിലാണ് .മിനുക്കു  പണികളാണ്   ഇപ്പോൾ  നടക്കുന്നത് . തൊട്ടടുത്തു തന്നെ  വേറൊരു  കൂടിന്റെ
ചട്ടക്കൂട്  അവൻ  സ്ഥാപിച്ചു  കഴിഞ്ഞു .ഒരു  പക്ഷെ  രാം  ഇവിടത്തെ  പ്രസിഡന്റ്‌  സുമയെപൊലെ   ഒരു  ബഹുഭാര്യനായിരിക്കാം .

വിദ്യാരംഭം

നാട്ടിൽ  കുട്ടികളെ   എഴുത്തിനു  ഇരുത്തുന്നത്‌  TV യിൽ   കണ്ടപ്പോൾ  എൻറെ
ഓർമ്മകൾ   60  വർഷം   പുറകോട്ട്  ചിറകടിച്ചു  പറന്നു  പോയി . എൻറെ
വിദ്യാരംഭത്തിന്റെ   ദൃശ്യങ്ങൾ   മനസ്സിൽ  തെളിഞ്ഞു  വന്നു .

1953ൽ   ഏതോ  മാസത്തിൽ   ആയിരുന്നു  എൻറെ   എഴുത്തിനിരുത്ത് . ഒരു
ദിവസം   സന്ധ്യാ  പ്രാർത്ഥനകൾക്ക്  ശേഷം  ചാച്ചൻ  ( എൻറെ  പിതാവ് )
പതിവു  ചർച്ചകൾക്കും   അവലോകനങ്ങൾക്കും  കമന്റുകൾക്കും  തിരി
കൊളുത്തി . തിണ്ണയിൽ  ഇരുന്നാണ്  പ്രാർത്ഥനയും  ചർച്ചകളും .

''  പണിക്കരാശാനെ   പൈകയിൽ  വെച്ച്   കണ്ടു . നമ്മുടെ  കുരിയാച്ചനെ
 എഴുത്തിനിരുത്താൻ   സമയമായെന്ന്  ആശാൻ  പറഞ്ഞു .ഞായറാഴ്ച
ആശാൻ   ഇവിടെ   വരും .''

ഞായറാഴ്ച   പതിനൊന്നു   മണിയോടെ   പനിക്കരാശാൻ  എത്തി .എൻറെ
ഓർമ  ശരിയാണെങ്കിൽ  അദ്ദേഹം   സഖറിയയുടെ  ജന്മസ്ഥലമായ  ഉരുളികുന്നം  എന്ന  സ്ഥലക്കാരനാണ് .പൈകയിൽ  നിന്ന്  3  kms  അകലെ .എഴുപത്  വയസ്സു
കാണും. ഷർട്ട്‌  ധരിച്ചിട്ടില്ല . കഴുത്തിൽ   ഒരു  കവിണി   ധരിച്ചിട്ടുണ്ട് . കാതിൽ
കടുക്കനുണ്ട് . ചാച്ചനും   ആശാനും   കുറെ  നേരം  സംസാരിച്ച്  ഇരുന്നു .അതിനു  ശേഷം   തിണ്ണയിൽ  ഇല  വെച്ച്  സമൃദ്ധമായ  ഒരു  ഊണ്  ആശാന്
നൽകി . ഊണു  കഴിഞ്ഞ്  ആശാൻ  വിസ്തരിച്ച്  മുറുക്കി . എല്ലാവരുടേയും
ഊണു   കഴിഞ്ഞ്   ഏകദേശം   മൂന്നുമണി  ആയപ്പോൾ   ആശാൻ  എന്നെ  വിളിച്ച്  അരികിൽ  ചേർത്തു   നിറുത്തി .എനിക്ക്  വളരെ  നാണമായിരുന്നു .
കുടുംബാന്ഗങ്ങളും   ഒന്നുരണ്ട്  അയൽക്കാരും  രണ്ട്  പണിക്കാരും  ചടങ്ങ്‌
കാണാൻ   ചുറ്റും  കൂടി . ചാച്ചൻ  തന്ന  പുകയിലയും  വെറ്റയും  പഴുക്കായും
ഒരു  വെള്ളി  രൂപായും   ഞാൻ  ആശാന്   ദക്ഷിണയായി   സമർപ്പിച്ചു . ആശാൻ  എന്നെ  മടിയിലിരുത്തി  കൈ  പിടിച്ച്  അരിയിൽ  ആദ്യാക്ഷരം
എഴുതിച്ചു .അക്ഷരമാലയുള്ള   ഒരു  ഓല  ആശാൻ  എനിക്കു  തന്നു .എഴുതാൻ
ഉപയോഗിച്ച  അരി  കവിണിയിൽ  ഒരു  കിഴിയായി  കെട്ടി  കൈയിലെടുത്തു
ആശാൻ   യാത്ര   പറഞ്ഞ്  ഇറങ്ങി .

'' നാളെ   ഒമ്പതര  മണിക്ക്   ഇവനെ   കളരിയിൽ  എത്തിക്കണം .''

 എൻറെ   നേരേ  മൂത്ത  ജ്യേഷ്ടൻ  ദേവസ്യച്ചനും   തൊട്ടടുത്ത  ചേച്ചി  ഏലിക്കുട്ടിയും  അന്ന്  പൈക  ലിറ്റിൽ   ഫ്ലവർ   പ്രൈമറി  സ്കൂളിൽ  പഠിക്കുകയാണ് . തിങ്കളാഴ്ച  രാവിലെ  ഉത്സാഹപൂർവ്വം   ഞാൻ  അവരുടെ
കൂടെ  പുറപ്പെട്ടു .പൈക    കോണ്‍വെന്റ്ൻറെ   എതിർവശത്ത് , പാമ്പ്ലാനിയിൽ    ദേവസ്യക്കൊചെട്ടന്റെ   പറമ്പിൽ   നാലു  തൂണുകൾ  ഉള്ള
ഒരു  തുറന്ന   ഷെഡ്‌  ആണ്  കളരി .അവിടെ  ആരെയും  കണ്ടില്ല .ആശാനും
കുട്ടികളും  ഉടനെ  വരുമായിരിക്കും . എന്നെ  കളരിയിൽ  ഇരുത്തിയിട്ട്  എലിക്കുട്ടിയും  ദേവസ്യച്ചനും  പോയി .

ആശാനെയും   കുട്ടികളെയും  പ്രതീക്ഷിച്ച്  ഞാൻ  അവിടെ  ഇരുന്നു .ഒരു
മണിക്കൂർ  കഴിഞ്ഞിട്ടും   ആരും   വന്നില്ല . അപ്പോൾ  എന്നേക്കാൾ  പ്രായമുള്ള
രണ്ട്  ആണ്‍കുട്ടികൾ  അവിടെ  വന്നു . അവർ  കളരിയുടെ  തൂണുകളിൽ
പിടിച്ചു  കയറി  കളിക്കാൻ   തുടങ്ങി . അവരിൽ  ഒരുവൻ  പറഞ്ഞു ,

''  ആശാൻ  വരികയില്ല . ആശാൻ  പണ്ടേ  കളരി  നിർത്തിയതാണ് .ഇവിടെ
ഇരുന്നിട്ട്  ഒരു
 കാര്യവുമില്ല .''

കുഴിയാനകൾ  മണ്ണ്  മറിക്കുന്നത്  നോക്കി  ഞാൻ  ഇരുന്നു .കൂലിപ്പണിക്കാരുടേയും   ചുമട്ടുതൊഴിലാളികളുടേയും   മക്കൾ  അന്ന്
സ്കൂളിൽ  പോയിരുന്നില്ല . അത്തരം  കുട്ടികളായിരുന്നു  അവർ . അവർ  നല്ല
രീതിയിലാണ്‌  എന്നോട്  പെരുമാറിയത് . എല്ലാ  തൂണുകളിലും  കയറിയിറങ്ങി കുറെ  നേരം  കളിച്ച  ശേഷം  അവർ  സ്ഥലം  വിട്ടു . ഞാൻ  കുറെ  നേരം  തൂണുകളിൽ  പിടിച്ചു  നിന്നു .റോഡിൽ  ഒരു  സ്വരാജ്  ബസ്‌  പോകുന്നത്  കണ്ടു.

ആരും  ആ  വഴി  വന്നില്ല .എനിക്ക്  ഭയമോ  ആശങ്കയോ  തോന്നിയില്ല .ഉച്ച
ആയപ്പോൾ  എൻറെ  സഹോദരങ്ങൾ  വന്നു .എനിക്ക്  ആശ്വാസമായി .അവരുടെ  കൈ  പിടിച്ച്  ഞാൻ  മടങ്ങി .അതോടെ  എൻറെ  കളരി  പഠനം
അവസാനിച്ചു .

ഇന്ന്  നാലു വയസ്സുള്ള   ഒരു  കുട്ടിയെ  ആരും  ഇല്ലാത്ത  സ്ഥലത്ത്  ഇരുത്തിയിട്ട്  പോവുകയില്ല . കുട്ടികൾ  സമ്മതിക്കുകയില്ല .അന്നും  ചില
കുട്ടികൾ  സമ്മതിക്കുമയിരുന്നില്ല .എന്നാൽ  എന്നെ പോലെ   സമ്മതിക്കുന്നവരും  ഉണ്ടായിരുന്നു .

അന്ന്   കുട്ടികൾക്ക്  ലാളന  ഒട്ടും തന്നെ  കിട്ടിയിരുന്നില്ല . ഞങ്ങളുടെ  വീട്ടിലും
അയൽവീടുകളിലും  എട്ടും  പത്തും  കുട്ടികളാണ്  ഉണ്ടായിരുന്നത് .എട്ടു
മക്കളിൽ  ഏറ്റവും  ഇളയതാണ്  ഞാൻ .പകലന്തിയോളം  വളരെ  പാടുപെട്ടാണ്  മാതാപിതാക്കൾ  കുടുംബം  പുലർത്തിയിരുന്നത് .കുട്ടികളുടെ
കാര്യങ്ങൾ  നോക്കാൻ  അവർക്ക്  സമയം  ഇല്ലായിരുന്നു .അമ്മമാർക്ക്  കുട്ടികളെ  ലാളിക്കാൻ  സമയം  ഇല്ലായിരുന്നു .മുതിർന്ന  കുട്ടികളാണ്  ഇളയവരുടെ  കാര്യങ്ങൾ  നോക്കിയിരുന്നത് . മാതാപിതാക്കളുടെ  പ്രയാസങ്ങൾ  ഞങ്ങൾക്ക്  അറിയാമായിരുന്നു . അന്ന്  ഭക്ഷണം  കഴിക്കാൻ
ഏതെങ്കിലും  കുട്ടിയെ  നിർബന്ധിച്ച്  അനുനയിപ്പിക്കുന്നത്  ഞാൻ  കണ്ടിട്ടില്ല .
ഭക്ഷണം  പോരാ എന്ന   പ്രശ്നമേ  ഉണ്ടായിരുന്നുള്ളു .മാതാപിതാക്കളെ
ഓരോ  ഡിമാൻഡുകൾ  വെച്ച്   ഞങ്ങൾ  അലോസരപ്പെടുതിയിരുന്നില്ല .
പ്രായത്തെക്കാൾ  പക്വത  എന്നെപ്പോലുള്ള  കുട്ടികൾക്ക്  ഉണ്ടായിരുന്നു .ഉദാഹരണമായി  നാലു  വയസ്സിലും  ഞാൻ  കുളിക്കുന്നത്  തനിയെ ആയിരുന്നു .ഇന്നാണെങ്കിൽ   മാതാപിതാക്കൾ  കൂടെ  നിൽക്കണം .

ആശാൻറെ   തട്ടിപ്പ്  മനസ്സിലാക്കിയ   ചാച്ചൻ  സന്ധ്യാ പ്രാർത്ഥനകൾക്ക്  ശേഷം
പറഞ്ഞു ,

'' ആശാനെ  ഞാനൊന്നു  കാണട്ടെ . നല്ല  രണ്ട്  വർത്തമാനം  പറയുന്നുണ്ട് .''

അവർ  തമ്മിൽ  പിന്നീട്  കണ്ടോയെന്ന്  അറിഞ്ഞുകൂട. അന്നും  ഇന്നും  ആശാനോട്  എനിക്ക്  വിരോധം  തോന്നിയിട്ടില്ല .കടുത്ത  സാമ്പത്തിക ബുദ്ധിമുട്ടുകൾ   കൊണ്ടായിരിക്കാം  അദ്ദേഹം  ഒരു  ചെറിയ  തട്ടിപ്പ്  നടത്തിയത് .







No comments:

Post a Comment