Sunday, 20 October 2013

അനൂപ്‌ വർഗീസിന്റെ ' വിടരും മുമ്പേ ' ( കവിത ) ഒരു വായന )


Delareyville , 18  ഒക്ടോബർ  2013

                                                         വിടരും  മുമ്പേ


അനൂപ്‌   വർഗീസ്  മെയ്‌  മാസത്തിൽ  എഴുതിയ  'വിടരും  മുമ്പേ ' എന്ന  കവിതയെപ റ്റി   എഴുതുന്നത്‌  ഞാൻ  ഇതുവരെ   മാറ്റിവെച്ചതിന്  പല
കാരണങ്ങളുണ്ട് .ഒന്നാമ ത് ,ഇത്രയും  മനോഹരമായ ,ഉന്നതനിലവാരം
പുലർത്തുന്ന   ഈ  കവിതയ്ക്ക്  ഒരു  നിരൂപണം  എഴുതാൻ  ഞാൻ  യോഗ്യനാണോ  എന്ന  സംശയം .ഞാൻ  മലയാളം  sslc  വരെയേ  പഠിച്ചിട്ടുള്ളു .
നാടുവിട്ടിട്ട്  നാൽപതോളം   വർഷമായി .മലയാളപുസ്തകങ്ങൾ  വായിക്കാൻ
അവസരം   കിട്ടിയിട്ടില്ല . എന്നാൽ    അനൂപ്‌ എന്ന  വിടർന്നു  വരുന്ന  യുവകവി ,ഹൃദയത്തിൻറെ   ആഴങ്ങളിൽനിന്നു  വാക്കുകളുടെയും  ചിന്തകളുടേയും  മുത്തുകൾ  വാരിയെടുത്ത് ,ഭംഗിയായി   കോർത്ത്‌  കൈവെള്ളയിൽ  വെച്ചുതരുമ്പോൾ  അത്  സ്വീകരിച്ച് ,പ്രതികരിക്കുകയല്ലാതെ
വേറെ    മാർഗമില്ല .'' പാടാത്ത  വീണയും  പാടും ,പ്രേമത്തിൻ  സുന്ദര വിരൽ
തൊട്ടാൽ ' എന്ന് ദാസേട്ടൻ  പാടിയ  പോലെ .
പത്തിരുപതു  വർഷങ്ങൾക്കു  മുമ്പ്   പറന്നു  കൊണ്ടിരുന്ന  വിമാനത്തിൽ
ഒരു  സ്ത്രീയ്ക്ക്   പ്രസവവേദന   കലശലായി . ഫ്ലൈറ്റ്ൽ   ഉണ്ടായിരുന്ന  ഒരു
ഡോക്ടർ , കയ്യിൽ  കിട്ടിയ  ഫോർക്ക് ,knife  മുതലായവ  ഉപയോഗിച്ച്  പ്രസവം
എടുത്തു . സുഖപ്രസവം ! അതുപോലെയാണ്   എൻറെ  നിരൂപണം .

രണ്ടാമതായി , മലയാളത്തിൽ  എഴുതണമെന്ന  ഒരു  ആഗ്രഹം  മനസ്സിൽ
കൊണ്ടു  നടന്നിരുന്നു .ഒരു  മാസം  മുമ്പ്  ആ  ആഗ്രഹം  സാധിച്ചു .കമ്പ്യൂട്ടറിന്റെ  ബാലപാഠ്ങ്ങൾ   മാത്രം  അറിയാവുന്നവർക്ക്   ബാക്കി
അത്യാവശ്യകാര്യങ്ങൾ   പരസഹായമില്ലാതെ   പഠിപ്പിച്ചു  തരുന്ന  technology ക്ക്
സ്തുതി .

മാതാപിതാക്കളുടെ  പീഡനം  മൂലം   അകാലത്തിൽ  മരണമടഞ്ഞ  അദിതിയെന്ന  കൊച്ചുമാലഖയെപ്പ റ്റി   മനംനൊന്ത്  എഴുതിയതാണ്  'വിടരും മുമ്പേ'.അഗാധമായ  ദുഖത്തിന്റെ   മഷിയിൽ  മുക്കിയാണ്  അനൂപ്‌  ഈ
കവിത   എഴുതിയിട്ടുള്ളത് .കവിതയുടെ  തലക്കെട്ട്‌  ഏറ്റവും  അർത്ഥഗർഭമാ ണ്.അതിൽ  ഈ  കവിതയുടെ  കാതൽ  അടങ്ങിയിട്ടുണ്ട് .വിടരാൻ  കാത്തു
നിന്ന  മനോഹരമായ  പൂമൊട്ടിനെ -അദിതിയെ -സംരക്ഷിക്കാൻ  ചുമതലപ്പെട്ടവർതന്നെ  അതിനെ  പിഴുതെറിഞ്ഞ്  ചവിട്ടിയരച്ചു .അതാണ്
മനുഷ്യസ്നേഹികൾക്ക്  ഏറ്റവും  വേദനാജനകമായിട്ടുള്ളത് .ആ  വേദനയാണ്
കവിതയിൽ  ഉടനീളം  പ്രതിഫലിക്കുന്നത് .

കവി  തൻറെ  വേദനയും  നൈരാശ്യവും  വിവിധ  വീക്ഷണകോണ ങ്ങളിലൂടെ
ആവിഷ്കരിച്ചിരിക്കുന്നു .അദിതിയെന്ന  പിന്ചോമനയുടെ  നിഷ്കളങ്കതയും
നൈർമല്യവും  വരച്ചു  കാണിക്കാൻ  ഏറ്റവും  അനുയോജ്യമായ  രൂപകാലങ്കാരങ്ങളാണ്   കവി   കവിതയിലുടനീളം  ഉപയോഗിച്ചിരിക്കുന്നത് .
' പൂംദളങ്ങളിൽ ',' മലർമൊട്ടിനെ ', ' ഇളംവേണുനാദം  ', 'ആമ്പൽപൂവ് ','പാകിയ
വിത്തിനെ ', 'സൂനം ', 'കതിരിന്റെ ', 'പൂവേ',' ഇളം തെന്നലായി ' മുതലായ പദങ്ങൾ  ഉദാഹരണങ്ങളാണ് . അതേ  സമയം  ആ  പിന്ച്ചുപൈതലിനോട്
കാണിച്ച   ക്രൂരതയെ  അടിവരയിട്ട്   കാണിക്കാൻ  പരുക്കനായ  പദങ്ങൾ
ഉപയോഗിച്ചിരിക്കുന്നു . ''നഖക്ഷതങ്ങൾ ',' യന്ത്രക്കലപ്പയായ് ',' ഭ്രമരം ',
'കരിയായി ', 'മദമിളകി ', 'കിരാതനായി', ' മദമിളകി ','കൊടുങ്കാറ്റുപോലെ ',
'കിരാതനായി ', 'ക്രൂരം ', ' ', മുതലായവ  ഉദാഹരണങ്ങൾ .
വെണ്ണ  പോലെ   മൃദുലമായ  വാക്കുകളോട്  ചേർത്ത്  കഠിനവാക്കുകൾ
വായിക്കുമ്പോൾ  വായനക്കാരൻറെ  വ്യഥ  നീറിപ്പിടിക്കുന്നതായി  കാണാം .
ഒരു  നഷ്ടബോധം  നമ്മെ  കുത്തി  നോവിക്കുന്നു .ഇതാണ്  ഈ  കവിതയുടെ
വിജയം .ഇതു പോലുള്ള  ശക്തമായ  പ്രതികരണത്തിലൂടെ ,ബാലപീഡനത്തിന്
എതിരായി  സമൂഹത്തെ  ഉണർത്താൻ  കവിക്ക്‌  സാധിക്കുന്നു .

വിടരാൻ  കൊതിച്ച  ഈ  പൂമൊട്ടിനെ  നിങ്ങൾ  എന്തുകൊണ്ട്  നശിപ്പിച്ചു
എന്ന  ചോദ്യം  കവി  മാതാപിതാക്കളോട്  ചോദിക്കുന്നു .ഇത് ,ബാലപീഡനം
ചെയ്യുന്ന  എല്ലാ  മാതാപിതാക്കളോടും  ഉള്ള  ചോദ്യമാണ് .പീഡനങ്ങൾ
നടക്കുന്നതായി  തിരിച്ചറിയാനും  അതിനെ  മുളയിലേ  തന്നെ  നുള്ളിക്കളയാനും
സമൂഹം  ജാഗരൂകരായിരിക്കണമെന്ന്  ഈ  കവിത  പരോക്ഷമായി  നമ്മെ
ഓർമിപ്പിക്കുന്നു .

കവിത  അവസാനിക്കുന്നത്  പ്രത്യാശയോടെയാണ് .ഒരമ്മയുടെ  സ്‌നേഹം
മുഴുവൻ   അദിതിക്കായി  നൽകാനുള്ള  ആഗ്രഹം  കവി  പ്രകടിപ്പിക്കുന്നു .


ആ  മേനിയുമാത്മവും  ഞാനെടുക്കാം
...................................................................................................................................................................
..ചുരത്തി ടാം   അവൾക്കാ യിനിയുമെൻ   മാറിടം
ഇനി  ഇത്തരം  സംഭവങ്ങൾ  ഉണ്ടാവുകയില്ല  എന്ന  പ്രതീക്ഷയിലാണ്  കവിത
അവസാനിക്കുന്നത് .

ഒരു   കുഞ്ഞു മിഴിയും  പൊഴിക്കാതെ   മിഴിനീർ
തഴുകാമിനിയവരെ    ഇളം തെന്നലായി

നിർഭാഗ്യവശാൽ     കവിയുടെ   പ്രത്യാശയും     പ്രാർഥനയും  ഫലിച്ചില്ല  എന്ന്
ഈ    കഴിഞ്ഞ  ദിവസങ്ങളിൽ   നടന്ന   ഞെട്ടിപ്പിക്കുന്ന  സംഭവങ്ങൾ  തെളിയിക്കുന്നു .കവിയുടെ  അഗാധമായ  ദുഖവും ഞെട്ടലും  രോഷവും  അണ
പൊട്ടിയൊഴുകി , വേദനനിറഞ്ഞ    മറ്റൊരു  കവിതയ്ക്ക്   ജന്മം  നൽകിയിരിക്കുന്നു .'' തണുത്തുറഞ്ഞ    കരച്ചിലുകൾ '.








































     
       



No comments:

Post a Comment