Delareyville , 6 ഒക്ടോബർ 2013
വളരെ നീണ്ട ഒരു ദിവസമാണ് ഇന്ന് .ഇന്ന് ഞങ്ങളുടെ പള്ളിയിൽ കുർബാന
ഇല്ലായിരുന്നു .ഞങ്ങളുടെ ഇടവക വികാരി ഫാദർ ഹോല്ലണ്ടെർ Belgiam ത്തിന് പോയിരിക്കുകയാണ് . അദ്ദേഹത്തിൻറെ മൂത്ത സഹോദരി നിര്യാതയായി . അതുകൊണ്ടാണ് അദ്ദേഹം ജന്മ നാട്ടിൽ പോയത് .ഇവിടെ
കത്തോലിക്ക പള്ളി വളരെ ചെറുതാണ് .കഷ്ടിച്ച് നൂറുപേർക്ക് ഇരിപ്പിടമുണ്ട് .ഈ പ്രദേശത്ത് കത്തോലിക്കാ വിശ്വാസികൾ കുറവാണ് .ഞായറാഴ്ച കുർബാനയ്ക്ക് ഏകദേശം മുപ്പത് പേർ കാണും.കരുമ്പർ
താമസിക്കുന്ന സ്ഥലങ്ങളിൽ പള്ളിയുണ്ട് .76 കാരനായ ഫാദർ ഹോല്ലണ്ടെർ
ശനി ,ഞായർ ദിവസങ്ങളിൽ ഗ്രാമങ്ങളിലെ പള്ളികളിൽ പോയി കുർബാന
ചൊല്ലുന്നു .അച്ചൻ അവുധിക്ക് പോയാൽ പകരം വേറെ ആളില്ല.
ഈ പ്രദേശത്തുള്ള വെള്ളക്കാർ അഫ്രികാൻസ് വംശജരാണ് കൂടുതൽ .കൃഷിക്കാരാണ് .ഈ ചെറിയ ടൌണിൽ അവരുടെ വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട അഞ്ചു പള്ളികളുണ്ട് .ഈ പള്ളികളിൽ മറ്റു വർഗക്കാർ പോകാറില്ല .നിരോധനം ഒന്നുമില്ല .എങ്കിലും ആഫ്രികാൻസ്
വർഗക്കാർ അവരുടെ കാര്യങ്ങളിൽ സ്വകാര്യത പാലിക്കുന്നവരാണ് .പകലന്തിയോളം പണിയെടുക്കുന്ന കൃഷിക്കാർക്ക് ഒരു ഒഴിവുദിവസം
ഉള്ളത് ഞായറാഴ്ച മാത്രമാണ് .
കരുമ്പരുടെ ഇടയിൽ നൂറുകണക്കിന് സഭകളാണ് ഉള്ളത് .ലൂതറൻ ,ആൻഗ്ലിക്കൻ , കത്തോലിക് മുതലായ മുഖ്യധാരാ സഭകൾക്ക് പുറമേ
പ്രാദേശികമായി ചില വ്യക്തികൾ സ്ഥാപിച്ചിട്ടുള്ള സഭകളും ഉണ്ട്.ഇവിടെ
സ്വയം ഒരു സഭ സ്ഥാപിച്ച് സ്വയം ബിഷപ്പ് ആയി വാഴിക്കാൻ വലിയ
ബുദ്ധിമുട്ടില്ല. നല്ല പ്രസംഗ പാടവം മതി .മതപ്രസംഗം ഇവിടെ ഒരു കല
ആണെന്ന് പറയാം.നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത പലരും ബൈബിൾ കൈയിലെടുത്തു കഴിഞ്ഞാൽ നല്ല വാഗ്മികളാകുന്നു .എൻറെ സഹ പ്രവർത്തകർ പലരും ഉജ്ജ്വല മതപ്രസന്ഗകരാണ് .ഉദാഹരണത്തിന് ,
സ്കൂളുമായി ബന്ധപ്പെട്ടവരുടെ മരണവീടുകൾ അദ്ധ്യാപകർ സന്ദർശിക്കുമ്പോൾ അവർ വളരെ ഉത്സാഹത്തോട് കൂടി പ്രസംഗിക്കുകയും
പാടുകയും ചെയ്യും. ബൈബിൾ ഉദ്ധരിച്ചു കൊണ്ട് വളരെ വികാര ഭരിതമായ പ്രസംന്ഗ ങ്ങളാണ് അവർ ചെയ്യുന്നത് .നമ്മുടെയിടയിൽ പാടാൻ കഴിവുള്ളവർ പാടുകയും മറ്റുള്ളവർ കേട്ടിരിക്കുകയുമാണ് ചെയ്യുന്നത് .
ആഫ്രിക്കക്കാർ എല്ലാവരും ചേർന്നാണ് പാടുന്നത് .എല്ലാവർക്കും കുറേ
പാട്ടുകൾ അറിയാം.
ഞങ്ങളുടെ അംഗങ്ങൾ കൂടുതലും പോർച്ചുഗീസുകാരും ലെബനീസുകാരും ആണ് .മൂന്നു ചൈനക്കാരും കോങ്ഗോയിൽ നിന്നുള്ള
ഒരു ലേഡി ഡോക്ടറും ഉണ്ട്. പോർച്ചുഗീസുകാർ കഫെ ബിസിനെസ്സിലും
ലെബനീസുകാർ മറ്റു ബിസിനസ്സുകളിലും ആണ് .ഈ ടൌണിൽ നമ്മുടെ
നാട്ടിലെ പോലെ തുറന്ന മാർക്കറ്റ് ഇല്ല . ആ കുറവ് നികത്തുന്നത് കഫെ
ആണ് .ഒരു കഫേയിൽ ഉപ്പു തൊട്ട് കർ രീതിയിലാണ് പ്പൂരം വരെ കിട്ടുമെന്ന് പറയാം .
കഫെ ഉടമകളായ ജോണി , രോബെര്ടോ എന്നിവരെ എനിക്ക് വളരെ അടുത്ത് അറിയാം .കഫെയും ബേക്കറിയും നടത്തുന്ന വേറെ ദമ്പതിമാരെയും അറിയാം .ഇവരെല്ലാം ഞങ്ങളുടെ ചെറിയ പള്ളിയിലെ
സജീവ അംഗങ്ങളാണ് .അംഗ സംഖ്യ കുറവാണെങ്കിലും എല്ലാ കാര്യങ്ങളും
വളരെ നന്നായി നടത്താൻ മുൻകൈ എടുക്കുന്നു .ക്രിസ്മസ് ,ഈസ്റ്റെർ മുതലായ വിശേഷ ദിവസങ്ങളിൽ ഇവിടെയുള്ളവരുടെ ബന്ധുക്കൾ വരുന്നതിനാൽ പള്ളിയിൽ നിറയെ ആളുകൾ ഉണ്ടായിരിക്കും.
ടൌണിന്റെ കണ്ണായ സ്ഥലത്താണ് റൊബർട്ടോയുടെ കഫെ .ഒരു പഴയ
കെട്ടിടം പൊളിച്ചു നീക്കി അവിടെ ആധുനിക രീതിയിലാണ് കട നിർമിച്ചിരിക്കുന്നത്. കഫേയിൽ കിട്ടാത്തതായി ഒന്നുമില്ല.പലചരക്കും
പച്ചക്കറിയും പത്രവും സിഗറെറ്റും എല്ലാമുണ്ട് .മൊത്തവ്യപാരവും
ടേക്ക് awayയും ഉണ്ട്.അടുത്ത കെട്ടിടത്തിൽ ബോട്ടിൽ സ്ടോരും ഉണ്ട് .
അനേകം ജോലിക്കാരും ഉണ്ട് .രോബെര്ടോയുടെ ഭാര്യ ലിദിയയും എല്ലാത്തിനും മേൽനോട്ടം വഹിക്കുന്നു .ഞങ്ങളുടെ സ്കൂളിൽ കുട്ടികൾക്ക്
ഉച്ച ഭക്ഷണത്തിനുള്ള സാധനങ്ങൾ സപ്ലൈ ചെയ്യുന്നത് ഇവരാണ്.ഇവർ
ഒരു വീട് വാങ്ങി പുതുക്കി പണിതു .ചുരുക്കത്തിൽ പറഞ്ഞാൽ ഇവർ
ധനികരാണ് .എന്നാൽ വലിയ ഭാവം ഒന്നുമില്ല.
45 കാരനായ രോബെര്ടോ നാലാളിന്റെ പണി ചെയ്യും .വലിയ പട്ടണത്തിൽ
സ്വയം ട്രക്ക് ഓടിച്ചുപോയി അവിടത്തെ മാർക്കറ്റിൽ നിന്ന് പച്ചക്കറികളും
മറ്റും അദ്ദേഹം കൊണ്ടുവരുന്നു .മെഷീൻ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കുന്നു . ഒരു സാധാരണ തൊഴിലാളിയെ പോലെ .ഈ ദമ്പതികൾക്ക്
മൂന്നു മക്കളാണ് .രണ്ടു പെണ്ണും ഒരാണും .മൂത്തവൾ നഴ്സിംഗ് പഠിക്കുന്നു .
ഇളയവർ ചിലപ്പോൾ കടയിൽ മാതാപിതാക്കളെ സഹായിക്കുന്നത് കാണാം.
* * * * *
ഇവിടെ പക്ഷികൾക്ക് ഉപേക്ഷിച്ചു ഉത്സവകാലമാണ് .എല്ലായിടത്തും പുതിയ പൂക്കൾ
വിടരുന്ന ,കായ്കനികൾ പഴുക്കുന്ന സമയമാണ് .എൻറെ വീടിനോട്
അടുത്തുള്ള തണൽ മരത്തിൽ മഞ്ഞപഴങ്ങളുണ്ട് .ഇത് തിന്നാൻ അടയ്ക്കയുടെ വലിപ്പമുള്ള കുരുവികൾ ധാരാളം എത്തുന്നു .വേറൊരു
വലിയ മരത്തിൽ പല തരം പക്ഷികൾ തേൻ നുകർന്നും കലഹിച്ചും
കഴിയുന്നു .പല മരങ്ങളിൽ കൂടു പണി നടക്കുന്നു .വലിയ മരത്തിൽ
ഒരു അരി പ്രാവ് അടയിരിക്കുന്നത് കാണാം.
ഒരു മാസം മുമ്പ് ഒരു മഞ്ഞക്കിളി ഒരു palmൻറെ ഓലയിൽ കൂട് പണി
തുടങ്ങി പാതി വഴിയിൽ ഉപേക്ഷിച്ചു പോയി .പക്ഷെ ശനിയാഴ്ച
അവൻ തിരിച്ചു വന്ന് വീണ്ടും പണി തുടങ്ങി .പച്ച ഓല കൊണ്ട്
ഉണ്ടാക്കിയ കൂട് വേണ്ട വിധം ഉണങ്ങാൻ ആയിരിക്കണം അവൻ
കുറെ ആഴ്ചകൾ കാത്തിരുന്നത് .ഇപ്പോൾ അവസാന മിനുക്കു പണികൾ
നടക്കുന്നു .മനുഷ്യർ കൂടുപണി കാണുന്നത് അവന് ഒട്ടും ഇഷ്ടമല്ല.ഞാൻ
കൂടുപണി കാണാൻ വേണ്ടി മുറ്റത്തേയ്ക്ക് കാലെടുത്തു വെച്ചാൽ ഉടൻ
തന്നെ അവൻ കാണുകയും ഒരു പ്രധിഷേധ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട്
പറന്നനു പോവുകയും ചെയ്യും.
ഇവിടെ ചൂട് 34 ഡിഗ്രി വരെ ഉയർന്നിട്ടുണ്ട് .ഈ പ്രദേശത്ത് ആദ്യ മഴ
ഇനിയും വീണിട്ടില്ല .ചൂടു കൂടിയെങ്കിലും പുതുതായി തളിർത്ത മരങ്ങൾ
നല്ല പച്ചപ്പും തണലും നൽകുന്നു .ശനി,ഞായർ ഉച്ചയ്ക്ക് മരത്തണലിൽ
ഒരു കസേരയിട്ട് ,തണുത്ത ബിയർ കുടിച്ച് ,ശിഖരങ്ങളിൽ പക്ഷികളുടെ
കലപില കേട്ട് ഇരിക്കുന്നത് രസകരമാണ്.ഈ മരത്തിൽ ഒരു വള്ളിച്ചെടി
പടർന്ന് എല്ലാ ശിഖരങ്ങളിലും എത്തി ,ചുറ്റിപ്പിണഞ്ഞു പൂങ്കുലകൾ
വിടർത്തി നിൽക്കുന്നു .ഒറ്റ നോട്ടത്തിൽ ആ പൂങ്കുലകൾ മരത്തിൻറെ
സ്വന്തമാണ് എന്നേ തോന്നൂ .മരത്തോടുള്ള പ്രണയം മൂലം വള്ളിച്ചെടി സ്വയം സമർപ്പിച്ച് ,കെട്ടിപിടിച്ച് ഇല്ലാതാവുകയാണ്,അവകാശ വാദങ്ങൾ ഒന്നുമില്ലാതെ ,ഒന്നും പ്രതിഫലം ചോദിക്കാതെ ,ഏതാനും ദിവസത്തേയ്ക്ക്
മാത്രം.ആരും അറിയാത്ത ഒരു അനശ്വരപ്രണയം ഇവിടെ എനിക്കു
കാണാൻ കഴിഞ്ഞു .

No comments:
Post a Comment