Saturday, 19 October 2013

ഒരു പാട്ടുപെട്ടിയുടെ ഓർമ്മകൾ

Delareyville   19  ഒക്ടോബർ  2013

ഏതാണ്ട്  60  വർഷങ്ങൾക്കു  മുമ്പുള്ള  കാര്യങ്ങൾ  അയവിറക്കുന്നത്  കൊല്ലക്കുടിയിൽ  സൂചി  വിൽക്കുന്നത്  പോലെയാണ് .കാരണം  എന്നേക്കാൾ
പ്രായമുള്ളവർ ,അനുഭവ സമ്പത്ത്  ഉള്ളവർ  എത്രയോ  പേർ  ജീവിച്ചിരിക്കുന്നു .

ഇന്നത്തെ  പ്രധാന  വാർത്ത  രാഘവൻ മാസ്റ്റരുടെ  നിര്യാണമാണ് .അദ്ദേഹത്തിൻറെ  അസാധാരണമായ  ജീവിത  കഥയെപ്പറ്റി  ചാനലുകളിൽ
നാം  കേട്ടു  കഴിഞ്ഞു .മന്ത്രി  ശ്രീ  മുനീർ  പറഞ്ഞതുപോലെ ,രാഘവൻ  മാസ്റ്റർ
ജീവിച്ചിരുന്ന  കാലത്ത്  ജീവിക്കാൻ  സാധിച്ചത്  ഓരോ  മലയാളിക്കും ലഭിച്ച
മഹാഭാഗ്യമാണ് .

ഇവിടെ  ഞങ്ങളുടെ  വീട്  നീണ്ട  ഒന്നാണ് .സിറ്റിംഗ്  റൂമിലെ  TV  യുടെ  ശബ്ദം
പ്രധാന   ബെഡ്റൂമിൽ  കേൾക്കത്തില്ല .അതിരാവിലെ   സ്കൂളിൽ  പോകാൻ
ഒരുങ്ങുന്നത്  പഴയ  സിനിമാഗാനങ്ങൾ  കേട്ടുകൊണ്ടാണ് .പ്രധാനമായി  ഓൾഡ്‌ ഈസ്‌ ഗോൾഡ്‌  എന്ന  സീരീസ്‌ലെ  പാട്ടുകൾ .ഒരു   cdയിലെ  ആദ്യത്തെ ഗാനം  'മൻജൂ ഭാഷിണി ' ആണ് .അതുകൊണ്ട്   ആ  ഗാനം  പല  ദിവസങ്ങളിൽ
കേൾക്കാറുണ്ട് .ആ  ഗാനത്തിലെ  അതിലോലമായ  പ്രണയഭാവങ്ങൾ കേട്ട്
ആസ്വദിക്കുകയല്ലാതെ  വിവരിക്കുവാൻ   സാധിക്കുകയില്ല .അതുപോലെ അനേകം
അവിസ്മരണീയമായ  ഗാനങ്ങളാണ്  രാഘവൻ  മാസ്റ്റർ  നമുക്ക്  സമ്മാനിച്ചിട്ടുള്ളത് .

റേഡിയോ ,TV  ഇവ  ഒന്നും  ഇല്ലാതിരുന്ന  1950കളിൽ  ജനങ്ങൾക്ക്‌  ആനന്ദിക്കാൻ  എന്തെങ്കിലും  ഉണ്ടായിരുന്നോ ? ഉണ്ടായിരുന്നു  എന്നാണ്  ഉത്തരം .അന്ന്
ഞങ്ങളുടെ  നാട്ടിൽ  ഒരു  പ്രധാന  ആനന്ദം  സംഭാഷണ കല  ആയിരുന്നു .അന്നത്തെ  വീടുകൾക്ക്  തിണ്ണ  ഉണ്ടായിരുന്നു .അത്തരം  ചില  വീടുകൾ  ഇന്നും
ഉണ്ട് . അന്ന് തിണ്ണയുടെതായ  ഒരു  സംസ്കാരം  ഉണ്ടായിരുന്നു .എപ്പോഴും
തുറന്നു  കിടക്കുന്ന ,എല്ലാവരേയും   സ്വാഗതം  ചെയ്യുന്ന  ഒരു  സംസ്കാരം.ആർക്കും  വരാം .തിണ്ണയിൽ  ഇരിക്കാം .സംസാരിക്കാം .മനസ്സ്
തുറന്ന  സംഭാഷണമാണ് .എൻറെ  പിതാവ് സംഭാഷണ കലയുടെ  ഒരു
ആചാര്യനായിരുന്നു .അദ്ദേഹം  അയൽക്കാരോടും  ബന്ധുക്കളോടും  വളരെ
നർമ്മബോധത്തോടെ   സംസാരിക്കുന്നത്  ഞാൻ  ശ്രദ്ധിച്ച് കേട്ടിരുന്നു .അവരുടെ
സംഭാഷണങ്ങളിൽ   ഇടയ്ക്കിടെ  പഴംചൊല്ലുകളും  ഉപമകളും  ധാരാളം
ഉപയോഗിച്ചിരുന്നു .
 .

രാഷ്ട്രീയം ,സാഹിത്യം ,സർക്കസ് ,ഗുസ്തി ,നാടകം ,കുടുംബചരിത്രം  മുതലായവ  സംഭാഷണ വിഷയങ്ങളായിരുന്നു .ചാച്ചൻ  നാടകം  സംവിധാനം
ചെയ്യുകയും  ചിലത്  എഴുതുകയും make -up  ചെയ്യുകയും  പതിവായിരുന്നു .
ശാസ്ത്രീയ സംഗീതം  പഠിച്ചിട്ടുണ്ട് .സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം ഹാർമോണിയം  വായിച്ച്  എല്ലാവരും ചേർന്ന്  പാടിയിരുന്നു .പല കുടുംബങ്ങളിലും  ഇത്  പതിവായിരുന്നു .

അന്ന്  മലയാളസിനിമകൾ  തീരെ  കുറവായിരുന്നു .ഹിന്ദി സിനിമകളും
സിനിമാ ഗാനങ്ങളും   ജനപ്രിയമായിരുന്നു .എൻറെ  ജ്യെഷ്ട്ടൻമാർ  നിത്യവും
ഹിന്ദി  ഗാനങ്ങൾ   പാടിയിരുന്നു .അന്ന്  അവർ  വീട്ടിൽ  മത്സരിച്ച്  പാടുന്ന
ഒരു   ഗാനം മുഹമ്മദ്‌  റാഫിയുടെ  അനശ്വരഗാനം  ആയ  'ദുനിയാ  കേ രഖ് വാലോ ' ആയിരുന്നു .പള്ളിയിലെ  ഒരു   പാട്ടുപുസ്തകത്തിലെ  എല്ലാ
ഗാനങ്ങളും  ഹിന്ദി ഗാനങ്ങളുടെ  കോപ്പികളായിരുന്നു .

1954 ൽ  ഞാൻ  ഒന്നാം  ക്ലാസ്സിൽ  പഠിക്കുന്ന  കാലത്ത്  പൈകയിൽ വെച്ച്
എനിക്ക്  ഒരു  സിനിമാ നോട്ടീസ്  കിട്ടി .'ജീവിത നൗക ' എന്ന  സിനിമയെ
announce  ചെയ്തു  കൊണ്ട്  പാലായിൽ  നിന്ന്  ഒരു  ജീപ്പ്  വന്നു .അതിൽ നിന്ന്
വിതറിയ  നോട്ടീസുകളിൽ  ഒന്നാണ്  എനിക്ക്  കിട്ടിയത് .വളരെ  പണിപ്പെട്ടു
അത്  വായിച്ചു  മനസ്സിലാക്കി .പിന്നെ  പല  പ്രാവശ്യം  വായിച്ചു .

അന്ന്  സമ്മേളനങ്ങളുടെ  നോട്ടീസ്ന്റെ  അവസാനം  NB  ഇങ്ങനെയാണ് .
'' സമ്മേളനത്തിൽ   ഉച്ചഭാഷിണി  ഉണ്ടായിരിക്കുന്നതാണ് ."
എൻറെ  അമ്മവീട്   ഈറ്റതോട്  ആണ് .ഞങ്ങളുടെ  വീടിരിക്കുന്ന  കുന്നുകയറി
ഒരു  പറമ്പ്  കഴിഞ്ഞാൽ  ഈറ്റതോട്ട്‌  തറവാട്  ആയി .ആ  വീട്ടിൽ  വല്യപ്പനും
വല്യമ്മയും  മരുമകളും  അവരുടെ  മക്കളുമാണ്  ഉണ്ടായിരുന്നത് .ഗൃഹനാഥൻ  വളരെ  ചെറുപ്പത്തിലേ  മരിച്ചു .അമ്മായിയാണ്  എല്ലാ  കാര്യങ്ങളും  നോക്കി  നടത്തിയിരുന്നത് . ആ  വീട്  എപ്പോഴും  സജീവമായിരുന്നു .എപ്പോഴും  കുറേ  പണിക്കാർ  ഉണ്ട് .പിന്നെ  ധാരാളം
അയൽക്കാർ ,ബന്ധുക്കൾ .

1954ൽ   ഒരു  ദിവസം  വൈകീട്ട്  ആരോ  വന്നു  പറഞ്ഞു .
''  ഈറ്റതോട്ടു   gramophone   കൊണ്ടുവന്നിട്ടുണ്ട് .''

കേട്ടത്  പാതി ,കേൾക്കാത്തത്  പാതി , ഞങ്ങൾ  ചൂട്ടുകറ്റ  കത്തിച്ചു  പിടിച്ച്
ഈറ്റതൊട്ടെയ്ക്കു  പുറപ്പെട്ടു . അവിടെ  അയൽക്കാരും  പണിക്കാരും  ഒക്കെയായി  കുറേ  ആളുകൾ  കൂടിയിട്ടുണ്ട് .എൻറെ  അമ്മയുടെ  വേറൊരു
സഹോദരൻറെ  മകൻ  കുഞ്ഞ് ആണ്  gramophone  വാങ്ങി   കൊണ്ടു വന്നിരിക്കുന്നത് .( ഇന്ന്  മുതോലിയ്ൽ  താമസിക്കുന്ന  കുഞ്ഞേട്ടൻ )

പാട്ടുപെട്ടി  തിണ്ണയിൽ  വെച്ചിരിക്കുകയാണ് .കുഞ്ഞേട്ടൻ  ഒരു  ഡിസ്ക്  എടുത്തു  വെച്ചു .അതിൽ  പതിയെ  handle  വെച്ചു .ഡിസ്ക്  കറങ്ങിതുടങ്ങി .

''  കായലരികത്ത്   വലയെറിഞ്ഞപ്പോൾ   വള  കിലുക്കിയ  സുന്ദരീ ...

എല്ലാവരും  ഒരു  സ്വപ്നലോകത്തിൽ  എത്തിയ  പോലെ  തോന്നി .കുഞ്ഞേട്ടൻ
നീലക്കുയിലിലെ  എല്ലാ  പാട്ടുകളും  വെച്ചു .വീണ്ടും  വീണ്ടും  വെച്ചു .
ഡിസ്കിലെ  പട്ടിക്കുട്ടി  കറങ്ങുന്നതു  നോക്കി  ഞാൻ  നിന്നു .അന്ന്  പാതിരാ
കഴിഞ്ഞാണ്  ഞങ്ങൾ  മടങ്ങിയത് .

അതിനു  ശേഷം  നീലക്കുയിലിലെ  പാട്ടുകൾ  എല്ലാവരും  പഠിച്ചു  പാടാൻ
തുടങ്ങി .പാടാൻ  അറിയാത്തവർ  അറിയാവുന്നവരോട്  കെഞ്ചി ,ഒന്നു
പാടി  കേൾപ്പിക്കാൻ .എത്രയോ  തലമുറകൾ  ആ  പാട്ടുകൾ  വീണ്ടും
വീണ്ടും  കേട്ടു .പാട്ടുകളുടെ  പെരുന്തച്ചൻ  ഇന്നു  യാത്രയായി .എന്നാൽ
അദ്ദേഹത്തിൻറെ  പാട്ടുകൾ  ഇവിടെ  എന്നും  നിലനിൽക്കുന്നു .


   




No comments:

Post a Comment